ജോസഫ് നെയ്‌ച്ചേരില്‍ (കുമരകം)

Published on 12 December, 2021
ജോസഫ് നെയ്‌ച്ചേരില്‍ (കുമരകം)
കോട്ടയം ജില്ലയില്‍ കുമരകം നെയ്‌ച്ചേരില്‍ കുടുംബത്തില്‍ 1925-ല്‍ സൈമണ്‍ -മറിയാമ്മ (കണ്ടാരപ്പള്ളില്‍, കൈപ്പുഴ) ദമ്പതികളുടെ ഏഴു മക്കളില്‍ രണ്ടാമനായി ജനിച്ചു. പരേതനായ എന്‍.സി കുര്യാക്കോസ്, പരേതനായ റവ.ഫാ. മാത്യു നടുവിലപ്പറമ്പില്‍, പരേതയായ ജെമ്മാക്കുട്ടി ഏബ്രഹാം പടിഞ്ഞാറേപ്പുരയ്ക്കല്‍, ജയിംസ് നെയ്‌ച്ചേരില്‍ (സിയാറ്റില്‍), അന്നമ്മ ജയിംസ് പന്നിവേലില്‍, മേരിക്കുട്ടി സൈമണ്‍ പച്ചിക്കര എന്നിവര്‍ സഹോദരങ്ങളാണ്. ദിവംഗതരായ റവ.ഫാ. ലൂക്കോസ് നടുവിലപ്പറമ്പില്‍ പിതൃസഹോദരനും, മോണ്‍സിഞ്ഞോര്‍ ജോസഫ് കണ്ടാരപ്പള്ളില്‍ മാതൃസഹോദരനുമാണ്.

കോട്ടയം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും, പാളയംകോട്ട് സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്നും ബിരുദപഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുവനന്തപുരം ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജില്‍ നിന്നും ബി.എഡ് ബിരുദവും കരസ്ഥമാക്കി. നെയ്‌ച്ചേരില്‍ കുടുംബത്തിലെ ആദ്യത്തെ ബിരുദധാരി എന്ന വിശേഷണവും അന്നുമുതലേ ജോസഫ് നെയ്‌ച്ചേരിയുടെ പേരിനൊപ്പം കൂട്ടിവായിക്കപ്പെട്ടിരുന്നു.

1952-ലാണ് മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ അധ്യാപന ജീവിതത്തിന് തുടക്കമിടുന്നത്. രണ്ടു ഭൂഖണ്ഡങ്ങളിലായി മൂന്നു രാജ്യങ്ങളില്‍ അധ്യാപനവൃത്തിയില്‍ അദ്ദേഹം വ്യാപൃതനായി. എത്യോപ്യയിലെ 'എന്‍ഡിബെര്‍' എന്ന കൊച്ചു ഗ്രാമത്തിലാണ് അധ്യാപകനായുള്ള തുടക്കം.

പിന്നീട് എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലേക്ക് സ്ഥലംമാറിയ അദ്ദേഹം 1966 വരെ അവിടെ തുടര്‍ന്നു. പിന്നീട് സാംബിയയിലേക്ക് കുടിയേറിയ ജോസഫും കുടുംബവും മസാബുക, ലുസാക്ക എന്നീ സ്ഥലങ്ങളിലായി തന്റെ കര്‍മ്മജീവിതം തുടര്‍ന്നു. 1981-ല്‍ കുടുംബ സമേതം അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം പിന്നീടുള്ള ജീവിതം അവിടെയും അധ്യാപകനായി തുടര്‍ന്നു. ടെക്‌സസിലെ ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ജോസഫ് 90 വയസുവരെ അധ്യാപകനായി തുടര്‍ന്നു എന്നത് അധ്യാപനം തന്നെ ഏറ്റവും ശ്രേഷ്ഠമായ തൊഴിലിനോട് അദ്ദേഹത്തിനുണ്ടായിരുന്ന അര്‍പ്പണമനോഭാവം ഒന്നുകൊണ്ടു മാത്രമാണ്.

1954 ജനുവരി പത്തിനാണ് ജോസഫൈന്‍ ആലപ്പാട്ടിനെ വിവാഹം കഴിച്ചത്. അക്കാലത്ത് ഏറെ അറിയപ്പെട്ടിരുന്ന 'ആഫ്രിക്ക കുര്യന്റെ' മകളായിരുന്നു. ജോസഫൈനെ അദ്ദേഹം ജോ എന്നായിരുന്നു സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത്. കഴിഞ്ഞ എഴുപതു വര്‍ഷക്കാലമായി ഏറെ സന്തോഷത്തോടെ ആ ദാമ്പത്യ ജീവിതം തുടര്‍ന്നു. നാലു മക്കളാണ് ആ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞത്. മേരി ആന്‍ (ടോണി) ധിര്‍, സൈമണ്‍ (ഷാരണ്‍), സിറിള്‍ (നിക്കി), ഫ്രാങ്ക് (ബെറ്റ്‌സി) എന്നിവരാണ് മക്കള്‍. കൂടാതെ ഏഴു കൊച്ചുമക്കളും . അര്‍ജന്‍ ധിര്‍, നിഷാ (മൈക്കിള്‍), വിലിഗാസ്, സോഫിയ, സാമുവേല്‍, മായാ, ഡൊമിനിക്, നാദിയ നെയ്‌ച്ചേരില്‍. കുഞ്ഞുമക്കള്‍: ബ്രാന്‍ഡണ്‍, ഇവാ വെലിഗണ്‍.

ബുദ്ധിവൈഭവത്തിലും, ആദര്‍ശനിഷ്ഠയിലും മുമ്പന്തിയിലായിരുന്ന അദ്ദേഹം ദയാശീലനും വിനയാന്വിതനും ആയിരുന്നു. ഹൂസ്റ്റണ്‍ ക്‌നാനായ കമ്യൂണിറ്റിയിലെ ഏറ്റവും ആദരണീയനായിരുന്ന അദ്ദേഹത്തോട് വിവിധ വിഷയങ്ങളില്‍ അനേകം പേര്‍ ഉപദേശം തേടിയിരുന്നു. മറ്റുള്ളവരോട് ഏറ്റവും മാന്യമായി പെരുമാറുകയും, അതു തന്റെ മക്കളേയും, സഹോദരങ്ങളുടെ മക്കളേയും പഠിപ്പിക്കുകയും ചെയ്തിരുന്നു. ഏതൊരു തൊഴിലിനും അതിന്റേതായ മാഹാത്മ്യം ഉണ്ടെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. ഒരു ഉറച്ച കത്തോലിക്കാ വിശ്വാസിയായിരുന്നുവെങ്കിലും ഹിന്ദു മതത്തേക്കുറിച്ചും, ബുദ്ധമതത്തെക്കുറിച്ചും അദ്ദേഹത്തിന് അവഗാഹമായ അറിവുണ്ടായിരുന്നു.

ജൈവ കൃഷിയിലും ഫിഷിംഗിലും തത്പരനായിരുന്ന അദ്ദേഹം അമേരിക്കയിലെ ആനുകാലിക രാഷ്ട്രീയം സസൂക്ഷ്മം വീക്ഷിക്കുകയും നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ സംഗീതവും, അവസാന നാളുകളില്‍ മലയാളം ടിവി സീരിയലുകള്‍ കാണുന്നതും അദ്ദേഹത്തിന്റെ ഇഷ്ട വിനോദമായിരുന്നു.

ഏറെ സമാദരണീയനായിരുന്ന ശ്രീ ജോസഫ് നെയ്‌ച്ചേരിയുടെ വേര്‍പാട് ഒരു കുടുംബത്തിന്റെ മാത്രമല്ല, ഹൂസ്റ്റണ്‍ ക്‌നാനായ സമുദായത്തിനു മുഴുവന്‍ തീരാനഷ്ടമാണ് . ആ പാവനാത്മാവിന്റെ സ്മരണയ്ക്കുമുന്നില്‍ ആദരാഞ്ജലികള്‍.....


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക