വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തിയ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ഇന്ത്യയുടെ മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. വത്തിക്കാനിലും ഇന്ത്യയിലും വിശിഷ്യ കൊല്‍ക്കൊത്തയിലും കേരളത്തിലും പള്ളിമണികള്‍ മുഴങ്ങി, പ്രാര്‍ത്ഥനാഗീതങ്ങള്‍ ഉയര്‍ന്നു.
സെന്റ് തോമസ് മുതലുള്ള വിശുദ്ധരുടെ നെടുങ്കന്‍ പട്ടികയില്‍ ഏറ്റം ഒടുവില്‍ കേരളത്തില്‍നിന്നു സ്ഥാനംപിടിച്ച സിസ്റ്റര്‍ അല്‍ഫോന്‍സാ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, സിസ്റ്റര്‍ എവുപ്രാസിയ എലവത്തിങ്കല്‍ എന്നിവര്‍ക്കു ശേഷമാണ് മദര്‍ തെരേസ വിശുദ്ധരടെടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.
ഞായറാഴ്ച അരങ്ങേറിയ ചടങ്ങില്‍ ലോകത്തിലെ ഏറ്റം വലിയ ജനാധിപത്യ-മതേതര രാഷ്ട്രത്തെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ വലിയൊരു സംഘം പങ്കെടുത്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജിരിവാള്‍, മുന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് അല്‍വ എന്നിവര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. കര്‍ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ്, ടെലസ്‌ഫോര്‍ ടോപ്പോ (റാഞ്ചി അതിരൂപത) എന്നിവരുടെ നേതൃത്വത്തില്‍ മെത്രാന്മാരുടെ വലിയൊരു സംഘവും പങ്കെടുത്തു. മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി. തോമസ്, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും.
മദര്‍ സ്ഥാപിച്ച ഉപവിയുടെ സഹോദരിമാര്‍ (മിഷനറീസ് ഓഫ് ചാരിറ്റി) എന്ന സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ പ്രേമ മരിയ പിയറിക്കിന്റെ നേതൃത്വത്തില്‍ വലിയൊരു സമൂഹവും ഹാജരായിരുന്നു. കേരള-കര്‍ണാടക റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മറീന, സിസ്റ്റര്‍ വെനീജ, സിസ്റ്റര്‍ മൈക്കിള്‍ എന്നിവരും.
ഇപ്പോള്‍ മാസിഡോണിയയില്‍പ്പെട്ട സ്‌കോപ്‌ജെയില്‍ അല്‍ബേനിയന്‍ മാതാപിതാക്കളുടെ പുത്രിയായി 1910ല്‍ തെരേസ ജനിച്ചു. 1929ല്‍ ഇന്ത്യയിലെത്തി. 1950ല്‍ മിഷനറീസ് ഓഫ് ചാരിറ്റി രൂപവത്കരിച്ചു. ഇപ്പോള്‍ ഈ സമൂഹത്തില്‍ ലോകമൊട്ടാകെ 4500 സന്യാസിനികള്‍. 1979ല്‍ നൊബേല്‍ സമ്മാനം ലഭിച്ചു. 1997 സെപ്റ്റംബര്‍ അഞ്ചിന് അന്തരിച്ചു. സംസ്‌കാരത്തില്‍ സംബന്ധിച്ചവരില്‍ അന്നു പ്രഥമ വനിതയായിരുന്ന ഹിലാരി ക്ലിന്റണും ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ ഒന്നിന് അഗതികളുടെയും ഉപവി സഹോദരിമാരുടെയും തിരുനാള്‍ ആഘോഷിച്ചുകൊണ്ടു തുടങ്ങിയ പരിപാടികള്‍ക്കു മകുടം ചാര്‍ത്തിക്കൊണ്ടായിരുന്നു സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ നാമകരണച്ചടങ്ങ്. സമൂഹബലിയുടെ മധ്യേ മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതായി ഫ്രാന്‍സി മാര്‍പാപ്പ പ്രഖ്യാപിച്ചു. അഗതികള്‍ക്കുവേണ്ടി ഇത്രയേറെ ത്യാഗോജ്വലമായ സേവനം നടത്തിയ ആരും ഈ നൂറ്റാണ്ടില്‍ കാണില്ലെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
തിരുനാള്‍ ദിവസം, മദറിനോടൊപ്പം മിഷനറീസ് ഓഫ് ചാരിറ്റിയുടെ പുരുഷവിഭാഗത്തിനു രൂപം നല്‍കിയ മലയാളി ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല (ഇരിട്ടി, കണ്ണൂര്‍) കുര്‍ബാനയര്‍പ്പിച്ചു. റോമിലെ ഒളിമ്പിക്കോ തിയേറ്ററില്‍ നടന്ന കലാപരിപാടികളില്‍ ഇന്ത്യയില്‍നിന്നുള്ള പ്രതിഭകള്‍ മാറ്റുരച്ചു. ഉഷ ഉതുപ്പ് മദറിനെക്കുറിച്ച് ബംഗാളിയിലും ഇംഗ്ലീഷിലും എഴുതിയ ഗാനങ്ങള്‍ ആലപിച്ചു. രാജി തരകന്റെ നേതൃത്വത്തില്‍ രംഗപൂജയും എലിസബത്ത് ജോയിയുടെ നേതൃത്വത്തില്‍ 'അസതോ മ സത്ഗമയഃ' എന്ന ബ്രുഹതാരണ്യ ഉപനിഷത് സൂക്തവും അവതരിപ്പിച്ചു.
മദര്‍ തെരേസയുമായി അഭിമുഖ സംഭാഷണം നടത്താന്‍ അവസരം ലഭിച്ച ആഗോള പത്രപ്രവര്‍ത്തകരില്‍ ഒരാളെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കൊല്‍ക്കൊത്ത സന്ദര്‍ശനത്തിനു തലേന്നാള്‍ - 1986 ഫെബ്രുവരി രണ്ടിന്- ആയിരുന്നു ആ അഭിമുഖം. ''നിങ്ങളും മിഷറിമാരാണ്. ഞങ്ങളുടെ പ്രവര്‍ത്തനം ലോകത്തിനു കാണിച്ചുകൊടുക്കുന്ന മെഴുകുതിരികളാണു നിങ്ങള്‍'' -മദര്‍ ആത്യന്തികമായി എന്നോടു പറഞ്ഞു.
മദര്‍ തെരേസയുടെ ഓര്‍മ എന്നെന്നും നിലനിര്‍ത്താനായി ഇന്ത്യയിലാദ്യമായി 1984ല്‍ കൊടൈക്കനാല്‍ ആസ്ഥാനമായി മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്‌സിറ്റി ആരംഭിച്ച കാര്യം ഓര്‍ക്കുക. വനിതകള്‍ക്കു മാത്രം പ്രവേശനമുള്ള ഈ സര്‍വകലാശാലയിലെ പ്രധാന പഠനഗവേഷണം വനിതാ വിമോചനവും ശാക്തീകരണവുമാണ്. പ്രൊഫ. ജി. വള്ളിയാണ് വൈസ് ചാന്‍സലര്‍.
ചിത്രങ്ങള്‍
1. സെന്റ് മദര്‍ തെരേസ.
2. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപനം നടത്തുന്നു.
3. സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ നാമകരണച്ചടങ്ങ്.
4. ചത്വരത്തിലെ പുരുഷാരം.
5. ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കു നടുവില്‍.
6. ഇന്ത്യയുടെ ആദരം: മന്ത്രി സുഷമ സ്വരാജ്.
7. മമത ബാനര്‍ജിയുടെ പ്രണാമം.
8. ഗായിക ഉഷാ ഉതുപ്പ്: വത്തിക്കാനില്‍ സ്തുതിഗീതം.
9. കൊടൈക്കനാലിലെ മദര്‍ തെരേസ യൂണിവേഴ്‌സിറ്റി.
10. സര്‍വരുടെയും അമ്മ: ടൈം മാഗസിന്റെ ബഹുമതി.