മാധവന് നായര്‍ക്ക് കഴിഞ്ഞ തവണ വാക്കു നല്‍കിയിരുന്നു:
ന്യൂജേഴ്സി: ഫൊക്കാനയില്‍ യുവരക്തം നേതൃനിരയിലേക്ക് വരണമെന്നും പുതിയ തലമുറയുടെ കാര്യങ്ങള്‍ അറിയുന്നവരും കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നവരും നേതൃത്വത്തില്‍ എത്തണമെന്നും സീനിയര്‍ ഫൊക്കാന നേതാവും കേരള കള്‍ച്ചറല്‍ ഫോറം സ്ഥാപക നേതാവുമായ ടി.എസ്.ചാക്കോ. തനിക്ക് 80 വയസായി. ഫൊക്കാനയുടെ ആദ്യകാലം മുതല്‍ സംഘടനയിലുണ്ടെങ്കിലും 1990 മുതലാണ് നേതൃനിരയിലേക്ക് വരുന്നത്. പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിട്ടില്ല. പലരും പറഞ്ഞു എന്നെപ്പോലുള്ള സീനിയര്‍ നേതാക്കളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരണ്ടതെന്ന്. പക്ഷേ എന്റെ തീരുമാനം മറിച്ചാണ്. ഇനി ഒരിക്കലും സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ശ്രമിക്കുകയില്ല. അതിനുള്ള കഴിവോ യോഗ്യതയോ ഇല്ലാഞ്ഞിട്ടല്ല. പുതിയ മുഖങ്ങള്‍ കടന്നുവരട്ടെ. എങ്കിലേ സംഘടന വളരുകയുള്ളൂ.- ഇ-മലയാളി ന്യൂസ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തിലുമായി നടത്തിയ അഭിമുഖത്തില്‍ ചാക്കോ മനസു തുറന്നു.
അധികാരക്കസേര കിട്ടിയാല്‍ കടിച്ചു തൂങ്ങുകയല്ല വേണ്ടത്. മറ്റുള്ളവര്‍ക്കു വേണ്ടി വഴിമാറണം എന്നതാണ് യഥാര്‍ത്ഥ ജനാധിപത്യരീതി. കഴിഞ്ഞ തവണ മാധവന് നായര്‍ ജയിക്കാന്‍ സാധ്യതയുണ്ടായിട്ടും അവസാന നിമിഷം തമ്പി ചാക്കോയ്ക്കു വേണ്ടി മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഒരു മത്സരം അനിവാര്യമായാല്‍ തമ്പിയെപ്പോലെ ഒരു സീനിയര്‍ നേതാവ് പരാജയപ്പെട്ടേക്കാമെന്നുകണ്ട് ചില നേതാക്കന്മാര് മാധവനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി, ഇത്തവണ മാറി കൊടുക്കുണമെന്നും അടുത്തതവണ മാധവനെ പ്രസിഡന്റ് ആക്കാമെന്ന് അവര്‍ വാഗ്ദാനം നല്കി. ഇതിനു ലിഖിതമായ നിയമങ്ങളൊന്നുമില്ല, വാക്കാല്‍ നല്കിയ വാഗ്ദാനം മാത്രം. അത് പാലിക്കപ്പെടണമെന്നുമില്ല. അങ്ങനെ ഒരു നിയമം ഭരണഘടനയിലില്ല. അതുകൊണ്ട് മറ്റാര്‍ക്കും മത്സരിക്കാന്‍ പാടില്ലെന്നും പറയാന്‍ പാടില്ല.- അദ്ദേഹം വ്യക്തമാക്കി.
ടി.എസ്. ചാക്കോയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.
ചോ: ഫൊക്കാനയിലെ ഏറ്റവും തലമുതിര്‍ന്ന നേതാക്കന്മാരിലൊരാളാണ് താങ്കള്‍. പല പദവികളും വഹിച്ചു. ഇപ്പോള്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാണ്. എന്താണ് ആ നിലയില്‍ താങ്കള്‍ നടത്തുന്ന പ്രവര്‍ത്തനം?
ഉ. താനുള്‍പ്പെടെ ഒരു കമ്മിറ്റി ചേര്‍ന്നാണ് ഫൊക്കാന ഭരണ സമിതിക്ക് ഭരണഘടനാപരമായ ഉപദേശങ്ങള്‍ നല്‍കുന്നത്. തര്‍ക്കങ്ങളും ഭരണ പ്രതിസന്ധികളുമുണ്ടാകുന്ന വിഷയങ്ങളില്‍ താന്‍ ചെയര്‍മാനായ ഉപദേശക സമിതി യോഗം ചേര്‍ന്ന് ചില കാര്യങ്ങളില്‍ തീരുമാനമെടുക്കും. അത്തരം വിഷയങ്ങളില്‍ തങ്ങളുടെ തീരുമാനമനുസരിച്ചാകും ഭരണസമിതി അന്തിമ തീരുമാനമെടുക്കുക.
ചോ.ചരിത്രത്തില്‍ ആദ്യമായാണ് ഫൊക്കാനയില്‍ ഇത്രയേറെ പേര് മത്സരരംഗത്ത് കടന്നു വരുന്നത്. രണ്ട് സമ്പൂര്‍ണ്ണ പാനലുകള്‍. 75 ഓളം മത്സരാര്‍ത്ഥികള്‍. മത്സരം അനിവാര്യമായ ഘട്ടത്തില്‍ അത് ഒഴിവാക്കാന്‍ അഡൈ്വസറി ചെയര്മാന് എന്ന നിലയില്‍ എന്തുചെയ്യാന്‍ കഴിഞ്ഞു.
ഉ. തെരഞ്ഞെടുപ്പുകാര്യത്തില്‍ അഡൈ്വസറി കമ്മിറ്റിക്കോ ചെയര്‍മാനോ പരിമിതികളുണ്ട്. മത്സരിക്കുക എന്നത് അംഗങ്ങളുടെ അവകാശമാണ്. എന്നാല്‍ മത്സരങ്ങളിലൂടെ അനിവാര്യമായ തര്‍ക്കങ്ങളും പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ മാത്രം ഇടപെടും. എന്നാല്‍ ഇവ ഒഴിവാക്കാന്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഞാന്‍ ചില സ്ഥാനാര്‍ത്ഥികളുമായി സംസാരിച്ചു. അഡൈ്വസറി കമ്മിറ്റി ചെയര്മാന് എന്ന നിലയിലല്ല ഒരു സീനിയര്‍ നേതാവ് എന്നതിലുപരി തന്റെ പ്രായവും അനുഭവവും അംഗീകരിക്കുമെന്നു കരുതിയാണ് ഉപദേശിച്ചത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ നില്ക്കാതിരുന്നാല് അടുത്ത തവണ മത്സരിപ്പിക്കാന്‍ താന്‍ മുന്‍കൈ എടുത്ത് ഒരുപ്രമേയം പാസാക്കാമെന്നും പറഞ്ഞു. അതിന് ഭരണഘടനാ സാധുതയില്ലെങ്കിലും എല്ലാവരെക്കൊണ്ടും സമ്മതിപ്പിക്കാമെന്ന ഉറപ്പും നല്കി. എന്നാല്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, തോറ്റാലും മത്സരിക്കുമെന്നായിരുന്നു മറുപടി തോറ്റാല്‍ ഒരു സ്ഥാനവും ഇല്ലാതാകില്ലെ എന്നു പറഞ്ഞപ്പോള്‍ എന്തുവന്നാലും മത്സരിക്കുമെന്ന് വാശി പിടിച്ചു. അതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാനില്ല. ഒരു മത്സരം ഒഴിവാക്കി എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ വേണ്ടി നടത്തിയ ശ്രമമായിരുന്നു അത്. എന്തു ചെയ്യാം. തെരഞ്ഞെടുപ്പ് അനിവാര്യമാണെങ്കില്‍ നടക്കട്ടെ. ഇനിയും സമയം അതിക്രമിച്ചിട്ടില്ല. ഒത്തൊരുമയോടുകൂടി പോകണമെന്നു തന്നെയാണ് ആഗ്രഹം.
ചോ. ചാക്കോയുടെ വോട്ട് ആര്‍ക്കാണ്?
ഉ. അത് പറയാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുപറയാം. താന്‍ ഉത്തരവാദിത്വമുള്ള സ്ഥാനത്തു നില്ക്കുന്ന നേതാവാണ് താന്‍.
ചോ.ഒരുപാട് തെരഞ്ഞെടുപ്പുകളില്‍ ഭാഗഭാക്കാകുകയും കാണുകയും ചെയ്തിട്ടുള്ള വ്യക്തിയാണല്ലോ. ഫൊക്കാന തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കു വയ്ക്കാമോ?
ഉ. 1984-85 മുതല്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താന്‍ നാലുതവണ(എട്ടു വര്‍ഷം) നാഷണല്‍ കമ്മിറ്റിയിലും രണ്ടു തവണ(4 വര്‍ഷം) റീജണല്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു തവണ നാഷണല്‍ വൈസ് പ്രസിഡന്റ് പദവിയിലും ഒരു തവണ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായും ഇരുന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു തവണയായി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി തുടരുകയാണ്. എല്ലാ തെരഞ്ഞെടുപ്പു പ്രക്രിയകളിലും പങ്കാളികളായിട്ടുണ്ട്. ആദ്യകാലത്തൊന്നും തെരഞ്ഞെടുപ്പേ വേണ്ടി വന്നിരുന്നില്ല. ഭാരവാഹികളെ സമവായത്തിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. പിന്നീട് മത്സരങ്ങള്‍ വന്നു. ചിലപ്പോള്‍ മത്സരങ്ങള്‍ വാശിയുടെ പരിധി കടന്ന് എതിര്‍പ്പുകളിലേക്കും സംഘര്‍ഷങ്ങളിലേക്കും കടന്ന് പിളര്‍പ്പുവരെ എത്തി.
ചോ.പിളപ്പ് അനിവാര്യമായിരുന്നോ?
ഉ. പിളര്‍പ്പിലേക്ക് നയിച്ച കാര്യങ്ങളൊക്കെ എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. അധികാരം നിലനിര്‍ത്താന്‍ വേണ്ടി ചിലരുടെ അനാവശ്യവാശിയാണ് പിള്ളര്‍പ്പിലേക്ക് നയിച്ചത്. അന്നും തമ്പിചാക്കോ ആയിരുന്നു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. മറുവിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചപ്പോള്‍ അദ്ദേഹം പ്രസിഡന്റായി. കോടതി വിധി വന്നതോടെ തമ്പി ചാക്കോയുടെ പക്ഷം വിജയിച്ചു. അതേ സമയം ജയിക്കുമെന്ന് ഉറപ്പായിരുന്ന മറുപക്ഷം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നതിനാല്‍ അധികാരത്തില്‍ എത്തിയില്ല. തുടര്‍ന്ന് പിളര്‍പ്പിലേക്ക് പോവുകയും പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു. അവര്‍ പിളര്‍പ്പിനു നില്‍ക്കാതെ പോയിരുന്നുവെങ്കില്‍ അടുത്ത തവണ അവര്‍ തന്നെ അധികാരത്തില്‍ വരുമായിരുന്നു. തികച്ചും അനുചിതമായ തീരുമാനമായിപ്പോയി പിളര്‍പ്പ്. ഇനിയൊരു ലയനം സാധ്യമാകുമെന്നു തോന്നുന്നില്ല. കാരണം ഫൊക്കാനയെപ്പോലെ സംഘടനാപരമായി അവരും വളര്‍ന്നു കഴിഞ്ഞു.
ചോ.ഫൊക്കാനയുടെ വളര്‍ച്ച, നിലനില്‍പ്പ്. എന്താണ് അഭിപ്രായം.
ഉ. ഫൊക്കാന അമേരിക്കയിലെ ആദ്യത്തെ സംഘടനകളുടെ സംഘടനയാണ്. അത് എന്നും വളര്‍ന്നിട്ടേയുള്ളൂ. പിളര്‍ന്നു എന്നതു സത്യമെങ്കിലും ഒരിക്കലും തളര്‍ന്നിട്ടില്ലാത്ത സംഘടനയാണ്. ഇപ്പോഴും ആള്‍ബലത്തിലും സംഘടനാ ബലത്തിലും ഒന്നാം സ്ഥാനത്തുതന്നെ. പിളര്‍പ്പില്‍ മറുവശം പോയവര്‍ സമ്പന്നരായവരൊന്നൊഴിച്ചാല് സംഘടനാപരമായും അണികളുടെ ബലത്തിലും കണ്‍വെന്‍ഷനുകളുടെ മികവിലും ഇപ്പോഴും ഫൊക്കാന തന്നെയാണ് മുമ്പില്‍. ഫൊക്കാനയില്‍ യുവജനങ്ങള്‍ മുമ്പിട്ടുവരണം. അവര്‍ക്കായി മുതിര്‍ന്ന നേതാക്കള്‍ കസേരകളില്‍ നിന്ന് മാറിക്കൊടുക്കണം. എങ്കിലേ സംഘടന ഇനിയും വളരുകയുള്ളൂ.
ഫൊക്കാന എന്ന സംഘടന വഴി ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ യുവാക്കള്‍ കടന്നു ചെല്ലണം. അതിനുള്ള പ്രോത്സാഹനമായിരിക്കണം ഫൊക്കാനാ നേതാക്കള്‍ ചെയ്യേണ്ടത്. ദേശീയ രാഷ്ട്രീയത്തില്‍ മലയാളികളുടെ സാന്നിധ്യം കുറവാണ്. മക്കളെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മാത്രം ആക്കിയാല്‍ പോരാ. അവര്‍ രാഷ്ട്രീയത്തിലും ഇറങ്ങട്ടെ. ഇതിനായി അവരെ പ്രോത്സാഹിപ്പിക്കേണ്ടത് മാതാപിതാക്കളാണ്. മക്കളെ പഠിക്കാന്‍ മാത്രം വിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ അവരെയും സംഘടനയിലേക്ക് കൊണ്ടുവരണം. അവര്‍ക്കും ആകര്‍ഷകമായ രീതിയിലായിരിക്കണം സംഘടനാ പരിപാടികള്‍ രൂപപ്പെടുത്തേണ്ടത്.
ഫൊക്കാനയുടെ പ്രശസ്തി നാടാടെയാണ്. നാട്ടില്‍ ഓട്ടോറിക്ഷക്കാരോടു പോലും ചോദിച്ചാല്‍ ഫൊക്കാനയെക്കുറിച്ചറിയാം. രാഷ്ട്രീയക്കാര്‍പോലും അറിയുന്ന ഒരേ ഒരു പേര് ഫൊക്കാന തന്നെ അതുകൊണ്ടു തന്നെ ഫൊക്കാനയുടെ പ്രശസ്തി ഒരിക്കലും ഇല്ലാതാകുകയില്ലെന്നും ടി.എസ്.ചാക്കോ വ്യക്തമാക്കി.
ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജ് ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമത് കോണ്‍വെന്‍ഷനില്‍ എല്ലാവരും കുടുംബത്തോടൊപ്പം എത്തിച്ചേരണമെന്നും കൂടുതല്‍ കുടുംബങ്ങളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാന്‍ എല്ലാ അംഗസംഘടനാ നേതാക്കളും അല്‍മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കശുള്ളതല്ല നേതാവാകാനുള്ള മാനദണ്ഡം
ആരാണ് വാക്ക് നല്‍കിയത് ? ചുമ്മാ നുണ പറയല്ലേ ചാക്കോ സാറെ
പിടിച്ചു നില്കാന് പറ്റാതെ ഓടി രക്ഷപെട്ടതാണ്
ഇത്തവണയും ഓടും നിങ്ങള്‍ എഴുത്തുകാര്‍ ആ പാവത്തിനെ വെറുതെ വിടു