പുതിയവ സ്വാംശീകരിക്കാനുള്ള മലയാളത്തിന്റെ ശേഷി സര്‍ഗ്ഗാത്മകതയുടെ തെളിവ്: കെ.പി. രാമനുണ്ണി
Published on 12 July, 2018
ഫിലഡല്‍ഫിയ: സമൂഹത്തിനെ സ്വാംശീകരിച്ചാലെ സര്‍ഗ്ഗാത്മകതയുടെ ഔന്നത്യത്തിലെത്താനാവൂ എന്നു നോവലിസ്റ്റ് കെ.പി. രാമനുണ്ണി. ഫൊക്കാന കണ്വന്ഷന് സാഹിത്യ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തമിഴര്‍ പുതിയ വാക്കുകള്‍ ഭാഷയില്‍ ചേര്‍ക്കാറില്ല. എന്നാല്‍ ഇംഗ്ലീഷിലാകട്ടെ ഏതു വാക്കും സ്വീകരിക്കും. മറ്റുള്ളവ സ്വാംശീകരിക്കാനുള്ള കഴിവ് മലയാളത്തിനുമുണ്ട്. ഈ ശേഷി നമ്മുടെ സര്‍ഗ്ഗാത്മകതയുടെ തെളിവാണ്. മലയാളം നേടുന്ന വളര്‍ച്ച ഈ ശേഷിയുടെ തെളിവാണ്.കക്കൂസ് എന്ന വാക്ക് മലയാളം അല്ലെന്നു അറിയാവുന്നവര്‍ എത്രയുണ്ട്. പോര്‍ട്ടുഗീസില്‍ നിന്നാണതിന്റെ വരവ്.
നമ്മെപ്പോലെ ആത്മനിന്ദ ഉള്ളിലുള്ളവര്‍ ഇല്ല. ആനയ്ക്ക് മദംപൊട്ടുമ്പോഴാണ് അതിന്റെ ശേഷി തിരിച്ചറിയുന്നത് എന്നു പറയുന്നതുപോലെ ഫൊക്കാന സമ്മേളനം പോലുള്ള അവസരങ്ങളിലാണ് മലയാളികള്‍ക്ക് മദംപൊട്ടുന്നതും സ്വയം തിറിച്ചറിവുണ്ടാകുന്നതും.
ആത്മാവിഷ്കാരത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടുന്നതാണ്അറബിക്കഥയിലെ ഷെഹ്സാദയുടെ കഥ. ഭാര്യ തന്നെ വഞ്ചിച്ചു എന്നറിഞ്ഞ സുല്‍ത്താന്‍ ഓരോ ദിനവും ഓരോ കന്യകയെ വിവാഹം കഴിക്കും. പിറ്റേന്ന് അവളെ കൊല്ലും. ഓരോ ഭാര്യയും തന്നെ കൊല്ലരുതെന്നും വിശ്വസ്തയായി ജീവിച്ചുകൊള്ളാമെന്നും പറയും. പക്ഷെ സുല്‍ത്താന്‍ കേള്‍ക്കില്ല.
അങ്ങനെ ഒരുനാള്‍ ഷെഹ്സാദ ചക്രവര്‍ത്തിയുടെ ഭാര്യയായി. അവള് ചക്രവര്‍ത്തിയോട് ജീവന് ചോദിക്കുന്നതിനു പകരം ഒരു കഥ പറയുകയാണ്. നേരം പുലരുമ്പോഴേയ്ക്കും കഥ ക്ലൈമാക്സിലെത്തുന്നു. ബാക്കി എന്തെന്നറിയാന്‍ ആകാംക്ഷ പൂണ്ട ചക്രവര്‍ത്തി ഷെഹ്സാദയ്ക്ക് ഒരു ദിവസംകൂടി ആയുസ് നീട്ടിക്കൊടുത്തു.
കഥകള്‍ അങ്ങനെ നീണ്ടു. ഷെഹ്സാദയുടെ ആയസ്സും. ഒടുവില്‍ ചക്രവര്‍ത്തിക്ക് തന്റെ തെറ്റ് മനസ്സിലായി. ഷെഹ്സാദ അദ്ദേഹത്തിന്റെ ഭാര്യയായി.
മറ്റു സ്ത്രീകള്‍ കരഞ്ഞു പറഞ്ഞത് ഷെഹ്സാദ കഥയിലൂടെ പറഞ്ഞപ്പോള്‍ സുല്‍ത്താന്‍ മനസിലായി. സ്വയം ആവിഷ്കരിക്കാനുള്ള ഉദാത്തതയാണ് കലാസൃഷ്ടി.
രാഷ്ട്രീയക്കാര്‍ പറയുന്നത് ഒരു ചെവിയില്‍ക്കൂടി കേട്ട് മറ്റേ ചെവിയില്‍ക്കൂടി കടന്നുപോകുന്നു. സാഹിത്യകാരന് പറയുമ്പോള്‍ അതു ഹൃദയത്തില്‍ പതിയുന്നു.
എന്‍.എസ് മാധവന് 'തിരുത്ത്' എന്ന കഥയില്‍ ബാബ്റി മസ്ജിദ് പൊളിച്ച കഥ പറയുന്നു. ഹൃദയങ്ങള്‍ വിഭജിക്കപ്പെടുന്നതാണ് അവിടെ ചിത്രീകരിക്കപ്പെടുന്നത്. അതിലും മനോഹരമായി അത് ആവിഷ്കരിക്കാനാവില്ല.
വിവാഹം കഴിക്കാന്‍ മടിച്ച ഒരാളുടെ കഥയുണ്ട്. ഒരു സുന്ദരിയെ വിവാഹം കഴിച്ചാല്‍ മറ്റു സുന്ദരികളെ വിവാഹം കഴിക്കാനാവില്ല എന്ന തിരിച്ചറിവായിരുന്നു കാരണം. സാഹിത്യത്തിലാവട്ടെ എത്ര വിവാഹവും കഴിക്കാം. പല ലോകത്ത് ജീവിക്കാം.
ദൈവത്തിന്റെ കഥ എന്ന തന്റെ നോവല്‍ ദ്വാപരയുഗം മുതല്‍ ഇരുപതാം നൂറ്റാണ്ട് വരെയുള്ള പശ്ചാത്തലത്തില്‍ എഴുതിയിട്ടുള്ളതാണ്- അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ സമൂഹമുണ്ടെന്ന് ഡോ. ശശിധരന് കൂട്ടാല പറഞ്ഞു. സമൂഹത്തിന്റെ മുഖം ബ്രാഹ്മണ്യത്തിന്റെ അഥവാ അറിവിന്റെ മുഖമാണ്. അറിവ് പകരുന്നവരാണ് സാഹിത്യകാരന്മാര്. അവര്‍ക്ക് ഒരുപക്ഷമേയുള്ളൂ. ജനപക്ഷം- അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാര്‍ കുറയുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ എഴുതപ്പെടുന്നത് കവിതകളാണെന്ന് പ്രൊഫ. കോശി തലയ്ക്കല്‍. എഴുതാന്‍ എളുപ്പം. ആര്‍ക്കും എഴുതാം. പണ്ടൊക്കെ കവിതകള്‍ക്ക് വൃത്തവും പ്രാസവുമൊക്കെ വേണമായിരുന്നു. എന്നാല്‍ ക്രമേണ കവിത ഗദ്യത്തിലേക്ക് മാറി.
എം.എന്‍. പാലൂരിന്റെ രണ്ടുവരി കവിത മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡല്‍ഹി കാറുകളുടെ തൃപ്പുണ തുടി
സാരികളുടെ സരിഗമ പഥനിസ.
ഇത്രമാത്രമെങ്കിലും അതില്‍ അര്‍ത്ഥമുണ്ട്. ഭാഷക്കുള്ളിലെ ഭാഷയാണ് കവിത.
താന്‍ 1996-ല്‍ അമേരിക്കയില്‍ വന്നു. അക്കാലത്ത് ഇവിടെ പ്രസിദ്ധീകരിക്കപ്പെട്ട കവിതകള്‍ കണ്ടപ്പോള്‍ ദുഖം തോന്നി. നല്ല ഗദ്യമാണെങ്കില്‍ക്കൂടി അതില്‍ താളവും മാധുര്യവുമുണ്ട്. ജീവിതത്തിനു തന്നെ ഒരു താളമുണ്ട്. പത്ര റിപ്പോര്‍ട്ടില്‍ പോലും ഒരു താളമുണ്ട്.
എന്നിട്ടും കവിതയില്‍ താളം വേണ്ടെന്നു പറയുന്നത് ശരിയല്ല. സന്തോഷ് പാലായുടെ ശ്ളഥബദ്ധ കവിതകളുടെ മനോഹാരിതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല