ഇൻഡോർ: വാഗ്വാദത്തിനിടെ സർക്കാർ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു വീഴ്ത്തിയ കേസിൽ ബിജെപി നേതാവ് കൈലാഷ് വിജയ്വർഗിയയുടെ മകനും പാർട്ടി എംഎൽഎയുമായ ആകാശ് വിജയ്വർഗിയയെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യം നിഷേധിക്കപ്പെട്ട ആകാശിനെ ജയിലിലടച്ചു.
കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ എംഎൽഎ, മാധ്യമപ്രവർത്തകരും പോലീസും നോക്കിനിൽക്കെയാണ് മൊബൈലിൽ സംസാരിച്ചുകൊണ്ടുനിന്ന ഉദ്യോഗസ്ഥനെ ബാറ്റിനടിച്ചു വീഴ്ത്തിയത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആകാശിനും മറ്റ് പത്തു പേർക്കുമെതിരേ പോലീസ് കേസെടുക്കുകയായിരുന്നു.
ആദ്യം അപേക്ഷിക്കുക, പിന്നീട് ആക്രമിക്കുക എന്നതാണ് ബിജെപിയിൽനിന്നു ഞങ്ങൾ പഠിച്ചതെന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള ആകാശിന്റെ മറുപടി. മുനിസിപ്പൽ ഏരിയയിൽ നിർമിച്ച കെട്ടിടങ്ങൾ ജീർണാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി പൊളിക്കാനാണ് ഉദ്യോഗസ്ഥരെത്തിയത്. സ്ഥലം കോൺഗ്രസുകാർ കൈയേറാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രക്ഷോഭം തുടങ്ങിയിരുന്നു. ഇവർക്കൊപ്പം ചേർന്ന എംഎൽഎ ഉദ്യോഗസ്ഥരോടു കയർത്തു സംസാരിച്ച് താൻ കൊണ്ടുവന്ന ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിക്കുകയായിരുന്നു. എംഎൽഎയുടെ നടപടിയിൽ പ്രതിഷേധിച്ച് മുനിസിപ്പൽ കോർപറേഷനിലെ ജീവനക്കാർ കെട്ടിടങ്ങൾ പൊളിക്കുന്നതു നിർത്തിവച്ച് പ്രതിഷേധ ജാഥ നടത്തി.