ദമ്മാം: അഖിലേന്ത്യ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങി ചെന്നൈ ഐ.ഐ.ടിയിൽ എത്തിയ ഫാത്തിമ ലത്തീഫ് എന്ന വിദ്യാർത്ഥിനി, ചില ആത്മഹത്യ ചെയ്ത സംഭവം നമ്മുടെ രാജ്യത്തിന് തന്നെ അപമാനകരമാണെന്നും, സമർത്ഥയായ ആ വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണമായവരെ കാര്യക്ഷമമായ അന്വേഷണം നടത്തി നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും നവയുഗം സാംസ്ക്കാരികവേദി വനിതാവേദി കേന്ദ്രകമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സൗദി അറേബ്യയിൽ പ്രവാസികളായിരുന്നു ഫാത്തിമ ലത്തീഫിന്റെ കുടുംബം. റിയാദിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഫാത്തിമ ലത്തീഫ് പഠിപ്പിലും, പഠനേതരപ്രവർത്തനങ്ങളിലും, വായനയിലും ഏറെ മുന്നിലായിരുന്നു. മിടുക്കിയായ ആ കുട്ടിയുടെ അകാലവിയോഗം ഏറെ ദുഃഖിപ്പിയ്ക്കുന്നതാണ്.
ക്യാമ്പസിൽ അനുഭവിയ്ക്കേണ്ടി വന്ന വർഗ്ഗീയവും, വംശീയവുമായ അധിക്ഷേപങ്ങളെക്കുറിച്ചും, സുദർശൻ പത്മനാഭൻ എന്ന അദ്ധ്യാപകനിൽ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചും ഫാത്തിമ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. എന്നിട്ടും ആ അധ്യാപകനെതിരെ നടപടി എടുക്കാനോ, സംഭവത്തിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്താനോ അധികൃതർ തയ്യാറായിട്ടില്ല എന്നത് അത്യന്തം അപലപനീയമാണ്. ഇന്ത്യയുടെ അഭിമാനമായ ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്യാർഥികൾ അദ്ധ്യാപകരുടെ പീഢനം ഏൽക്കേണ്ടി വരുന്നു എന്നത് ഗുരുതരമായി കാണേണ്ട ഒരു വിഷയമാണ്.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ എട്ടോളം വിദ്യാർത്ഥികളാണ് ഐ.ഐ.ടിയിൽ വെച്ച് ആത്മഹത്യ ചെയ്തത്. ഇത് ഇനിയും അനുവദിച്ചു കൂട. ഇക്കാര്യത്തിൽ ശക്തമായ നടപടി സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് വനിതാവേദി സെക്രട്ടറി മിനി ഷാജിയും, പ്രസിഡന്റ് അനീഷ കലാമും പത്രപ്രസ്താവനയിൽ പറഞ്ഞു.