പോരാളികളാകുന്ന നമ്മുടെ മാലാഖമാര്‍..
അയ്യായിരത്തിനടുത്ത് ഫേസ്ബുക്ക് സുഹൃത്തുക്കള്‍ എനിക്കുണ്ട്. അതില്‍ സമൂഹത്തിലെ എല്ലാ തുറയിലും ജോലി ചെയ്യുന്നവരുണ്ട്. പക്ഷെ ഒരു ഗ്രൂപ്പ് എന്ന നിലയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സുഹൃത്തുക്കളുള്ളത് നേഴ്സുമാരില്‍ നിന്നാണ്.
ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. ഫേസ്ബുക്ക് സുഹൃത്തുക്കളുടെ എണ്ണം ആയിരത്തിന് താഴെ ആയിരുന്നപ്പോഴും, ആയിരക്കണക്കിന് ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്ന കാലത്തും, ഓരോ ഫ്രണ്ട് റിക്വസ്റ്റ് വരുന്പോഴും ഞാന്‍ അവരുടെ പ്രൊഫൈലില്‍ പോയി നോക്കും, പ്രൊഫൈലില്‍ അവരുടെ ചിത്രം ഉണ്ടാവുകയും അവര്‍ നേഴ്സുമാര്‍ ആണെന്ന സൂചന കിട്ടുകയും ചെയ്താല്‍ ഉടന്‍ തന്നെ ആ റിക്വസ്റ്റ് ഞാന്‍ സ്വീകരിക്കും.
ഇപ്പോള്‍ ഫ്രണ്ട് ലിസ്റ്റ് ഫുള്ളായതിനാല്‍ അതത്ര എളുപ്പമല്ല. എന്നാലും ഒരു നേഴ്സിന്റെ റിക്വസ്റ്റ് വന്നാലുടന്‍ ഫ്രണ്ട് ലിസ്റ്റില്‍ ഒരിക്കല്‍ പോലും കമന്റോ ലൈക്കോ ഷെയറോ ചെയ്യാതെ സ്ഥലം മിനക്കെടുത്തി ഇരിക്കുന്നവര്‍ ഉണ്ടോ എന്ന് നോക്കി, അവരെ അടിച്ചു പുറത്താക്കി നേഴ്സുമാരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കും.
നേഴ്സുമാരോടുള്ള ഈ ഇഷ്ടം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. നേഴ്സുമാരെ മാലാഖമാരായി ചിത്രീകരിച്ച പോസ്റ്റുകളോ ലേഖനങ്ങളോ വായിച്ച് ഉണ്ടായതുമല്ല. ജീവിതത്തിന്റെ ഭാഗമായി നൂറുകണക്കിന് നേഴ്സുമാരെ പരിചയപ്പെടുകയും അവരുടെ തൊഴിലും ജീവിത സാഹചര്യവും മനസ്സിലാക്കുകയും ചെയ്തതില്‍ നിന്നുണ്ടായതാണ്. ഇത് കൊറോണക്കാലത്ത് ഞാന്‍ ആദ്യമായിട്ടല്ല പറയുന്നതും. മുന്‍പും പലവട്ടം പറഞ്ഞിട്ടുണ്ട്.
എന്റെ കുടുംബാംഗങ്ങളോ ബന്ധുക്കളോ ഒരാള്‍ പോലും നേഴ്സല്ല. ഞാന്‍ വളരുന്ന കാലത്ത് പൊതുവെ ലോവര്‍ മിഡില്‍ ക്ളാസ്സില്‍ നിന്നുള്ളവരും അതില്‍ താഴെയുള്ളവരുമാണ് നേഴ്സിങ്ങിന് പോകാറുള്ളത്. ബഹുഭൂരിപക്ഷവും ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിന്നുള്ളവര്‍. സമൂഹം അവരെ അത്ര നല്ല രീതിയിലല്ല നോക്കിക്കണ്ടിരുന്നത്.
സാന്പത്തിക നിലയുള്ളവരും സാന്പത്തിക നിലയില്ലെങ്കിലും 'കുടുംബക്കാര്' എന്ന് അഭിമാനിക്കുന്നവരും ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിന്ന് പോലും നേഴ്സിങ്ങ് തിരഞ്ഞെടുക്കാത്ത കാലമായിരുന്നു അത്. ഇന്നിപ്പോള്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്, നല്ല കാര്യം.
കാണ്‍പൂരില്‍ പഠിക്കാനായി കൊച്ചിന് - ഗോരഖ്പൂര്‍ ട്രെയിനില്‍ അന്‍പത് മണിക്കൂര്‍ നീണ്ട യാത്ര ചെയ്യുന്ന കാലത്താണ് ഞാന്‍ ആദ്യമായി നേഴ്സുമാരെ അടുത്ത് പരിചയപ്പെടുന്നത്.
ഓരോ കന്പാര്‍ട്ട്മെന്റിലും ധാരാളം നേഴ്സുമാരും നേഴ്സിങ്ങ് വിദ്യാര്‍ത്ഥികളും ഉണ്ടായിരിക്കും. മിക്കവാറും പേര് കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍, ഏറെപ്പേര്‍ ഹൈറേഞ്ചില്‍ നിന്നുള്ളവര്‍. എപ്പോഴും കൂട്ടമായിട്ടാണ് അവര്‍ സഞ്ചരിക്കുന്നത്.
അവരുടെ ഒരു കൂട്ടം അടുത്തുണ്ടെങ്കില്‍ പിന്നെ യാത്ര സുഖമാണ്, കാരണം നമ്മുടെ കാര്യത്തില്‍ ഒരു പ്രത്യേക കരുതല്‍ അവര്‍ക്ക് ഉണ്ടാകും. കൊച്ചിന് - ഗോരഖ്പൂര്‍ ട്രെയിനില്‍ അന്ന് പാന്‍ട്രി കാര്‍ ഇല്ല.
എട്ടോ പത്തോ മണിക്കൂര്‍ ശരിയായി ഭക്ഷണമോ വെള്ളമോ പോലും കിട്ടാതെ ആന്ധ്രയുടെ പല ഭാഗങ്ങളിലും ട്രെയിനുകള്‍ പിടിച്ചിടുന്നതും അപൂര്‍വമല്ല. ഈ അവസരങ്ങളില്‍ ഈ കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവര്‍ എപ്പോഴും വീട്ടില്‍ നിന്നുള്ള ഭക്ഷണം കരുതിയിട്ടുണ്ടാകും, അത് മറ്റുള്ളവര്‍ക്കും കൂടി പങ്കുവെച്ചേ അവര്‍ കഴിക്കാറുള്ളൂ.
വടക്കേ ഇന്ത്യക്കാരെ പരിചയപ്പെട്ടപ്പോഴാണ് നമ്മുടെ നേഴ്സുമാരുടെ വില ഞാന്‍ ആദ്യമായി മനസ്സിലാക്കുന്നത്. അക്കാലത്ത് വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളിലെ പ്രധാന ആരോഗ്യ സംവിധാനം എന്ന് പറയുന്നത് ഒരു മലയാളി നേഴ്സ് ആണ്. ഏതൊരു ചെറിയ കുഗ്രാമത്തിലും ഒരു മലയാളി നേഴ്സ് കാണും.
പനി മുതല്‍ പ്രസവം വരെയുള്ള ഏതു വിഷയവും അവരാണ് കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ ആരോഗ്യം മുതല്‍ കുടുംബകാര്യങ്ങള്‍ വരെ ആ നാട്ടിലെ സ്ത്രീകള്‍ ഇവരുമായി ചര്‍ച്ച ചെയ്യും. വൈദുതി പോയിട്ട് ടോയ്ലറ്റ് പോലും ഇല്ലാത്ത ഗ്രാമങ്ങളാണ്.
കള്ളന്മാരും കൊള്ളക്കാരും ഉള്ള, പോലീസുകാര്‍ പോലും പോകാന്‍ മടിക്കുന്ന ഗ്രാമങ്ങളിലും അവരുണ്ടാകും. സമൂഹത്തിന്റെ സുരക്ഷാകവചം എന്നും അവരുടെ മേലുണ്ട്, അതുകൊണ്ട് ഒറ്റക്ക് താമസിക്കുന്ന ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ ആണെങ്കില്‍ പോലും പൊതുവെ നേഴ്സുമാര്‍ അവിടെ സുരക്ഷിതരായിരുന്നു.
കാരണം പലയിടത്തും ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം ഇവരുടെ സാന്നിധ്യമാണ്. ഈ കഥയൊന്നും പക്ഷെ, കുടുംബമഹിമയും സാന്പത്തികശേഷിയും വെച്ച് മാത്രം ആളുകളെ അളക്കുന്ന കേരളത്തില്‍ അറിയാറില്ല.
ഇന്ത്യ വിട്ട് ലോകസഞ്ചാരം തുടങ്ങിയപ്പോള്‍ കൂടുതല്‍ മലയാളി നേഴ്സുമാരെ പരിചയപ്പെട്ടു. അവരോടുള്ള ഇഷ്ടം, ബഹുമാനം, ആരാധന വര്‍ദ്ധിച്ചു.
ഇരുന്നൂറു കിലോമീറ്റര്‍ മണലാരണ്യത്തിലൂടെ വാഹനം ഓടിച്ചാല്‍ മാത്രം എത്തുന്ന, വേനല്‍ക്കാല താപനില 50 ഡിഗ്രിക്ക് മുകളില്‍ പോകുന്ന മണലാരണ്യ ഗ്രാമങ്ങള്‍ ഒമാനിലുണ്ട്. അവിടെയും ഒരു മലയാളി നേഴ്സ് ഉണ്ടാകും, ആ നാട്ടിലെ എല്ലാവരുടേയും ആദരവ് നേടിക്കൊണ്ട്.
യൂറോപ്പില്‍ എത്തിയപ്പോഴാണ് മലയാളി നേഴ്സുമാരുടെ മറ്റൊരു മുഖം കാണുന്നത്. ഇന്ത്യയിലെയും മധ്യേഷ്യയിലെയും പോലെയല്ല, യൂറോപ്യന്‍ രാജ്യങ്ങളില്‍ നേഴ്സുമാര്‍ക്ക് ചികിത്സയില്‍ വലിയ അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്.
ആശുപത്രി ജോലികളില്‍ രണ്ടു വ്യത്യസ്ത തരം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന ആളുകള്‍ എന്നതിലുപരി, ഡോക്ടര്‍മാരുടെ പിന്നിലും താഴെയും നില്ക്കുന്നവര് എന്ന രീതിയില്‍ നേഴ്സുമാരോട് പെരുമാറുന്ന ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ ഇപ്പോഴും ധാരാളമുണ്ട്.
പക്ഷെ യൂറോപ്പില്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നതിനാല്‍ നമ്മുടെ നേഴ്സുമാര്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്നത് അവിടെയാണ്. യൂറോപ്പിലെവിടെയും അവര്‍ ബഹുമാനിക്കപ്പെടുന്നു.
രണ്ടു പതിറ്റാണ്ടായി ജനീവയില്‍ താമസിക്കുന്ന ഞാന്‍ ഫ്രഞ്ച് പറയാന്‍ ബബ്ബബ്ബ അടിക്കുന്പോള്‍ രണ്ടാം വര്‍ഷം ജര്‍മ്മന്‍ ഭാഷയില്‍ നാട്ടുകാരോട് സംസാരിക്കുന്ന മലയാളി നേഴ്സുമാര്‍ എന്നെ അതിശയിപ്പിക്കാറുണ്ട്.
ജര്‍മ്മന്‍ സംസാരിക്കുന്ന സ്വിസ് പ്രദേശത്തെ ഗ്രാമങ്ങളില്‍ പോലും മലയാളി നേഴ്സുമാരുണ്ട്, അവര്‍ക്ക് സമൂഹത്തിന്റെ ആദരവുമുണ്ട്.
സ്വിസ് പൗരത്വം വേണമെങ്കില്‍ ആ രാജ്യത്തെ ഭാഷ പഠിക്കുക, നിയമങ്ങള്‍ അനുസരിച്ചു ജീവിക്കുക, ആ ഗ്രാമത്തിലെ ആളുകളുടെ പിന്തുണ ഉണ്ടായിരിക്കുക എന്നതൊക്കെ നിബന്ധനയിലുണ്ട്. പുറത്തു നിന്നും വന്നു താമസിക്കുന്നവര്‍ക്ക് ഇതൊക്കെ വെല്ലുവിളികളാണ്.
പക്ഷെ നമ്മുടെ നേഴ്സുമാര്‍ എപ്പോഴെങ്കിലും സ്വിസ് പൗരത്വം സ്വീകരിക്കാന്‍ അപേക്ഷ കൊടുത്താല്‍ സമൂഹം ഒറ്റയടിക്കാണ് അവരെ പിന്തുണക്കുന്നത്. ഏറ്റവും പ്രൊഫഷണല്‍ ആയിട്ടാണ് അവര്‍ അവിടെ ജോലി ചെയ്യുന്നത്, ഏറ്റവും മാതൃകാപരമായിട്ടാണ് സമൂഹവുമായി ഇണങ്ങിച്ചേരുന്നത്.
അതിന്റെ പ്രതിഫലനമാണ് സമൂഹം അവരില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും നല്കുന്ന ആദരവും.
ഇതൊക്കെയാണെങ്കിലും കേരളത്തില്‍ നേഴ്സുമാരോടുള്ള സമൂഹത്തിന്റെ മനോഭാവം ഇപ്പോഴും ബഹുമാനം കലര്‍ന്ന ഒന്നല്ല.
അധ്വാനിച്ചു പണം ഉണ്ടാക്കിയവരോടുള്ള കുശുന്പ് ഒരു വശത്ത്, അവരെ എങ്ങനെയെങ്കിലും താഴ്ത്തിക്കെട്ടാനുള്ള വ്യഗ്രത മറുവശത്ത്.
ലോകത്തെവിടെയും ആദരവ് പിടിച്ചുപറ്റിയ നമ്മുടെ നേഴ്സുമാര്‍ക്ക് വേണ്ടത്ര അംഗീകാരം ഔദ്യോഗികമായും സാമൂഹികമായും കൊടുക്കാനുള്ള പക്വത നമ്മുടെ സമൂഹം കാണിച്ചിട്ടില്ല എന്ന് പറയാന്‍ എനിക്ക് ഒരു മടിയുമില്ല.
മുന്‍പൊരിക്കല്‍ പറഞ്ഞതാണ്. നോബല്‍ പ്രൈസ് കമ്മിറ്റി ചില വര്‍ഷങ്ങളില്‍ വ്യക്തികള്‍ക്കല്ലാതെ പ്രസ്ഥാനങ്ങള്‍ക്ക് നോബല്‍ പ്രൈസ് നല്‍കാറുണ്ട്.
ഐക്യരാഷ്ട്ര സഭക്കും റെഡ് ക്രോസിനും അങ്ങനെ നോബല്‍ പ്രൈസ് കിട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു കൂട്ടം ആളുകള്‍ക്ക് ഭാരതരത്നം നല്കുന്ന ഒരു കാലം വന്നാല്‍ അതില്‍ ഒന്നാമത് നില്‍ക്കുന്നത് നമ്മുടെ നേഴ്സുമാരാകും, സംശയമില്ല.
ഈ കൊറോണക്കാലത്ത് നമ്മുടെ നേഴ്സുമാര്‍ ലോകമെന്പാടും
യുദ്ധത്തിലാണ്. എന്റെ സുഹൃത്തുക്കളില്‍ നിന്നും അനവധി കഥകള്‍ എനിക്ക് ദിനംപ്രതി ലഭിക്കുന്നുണ്ട്.
വികസിതരാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ പോലും വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെ, വേണ്ടത്ര വിശ്രമം ഇല്ലാതെ, വേണ്ടത്ര ടെസ്റ്റുകള്‍ ചെയ്യാതെ, അനവധി സഹപ്രവര്‍ത്തകര്‍ രോഗം ബാധിക്കുകയും മരിക്കുകയും ചെയ്യുന്നത് കണ്ടുകൊണ്ട് അവര്‍ ഓരോ ദിവസവും ജോലിക്കിറങ്ങുകയാണ്.
അവര്‍ക്ക് ആശങ്കകളുണ്ട്, സ്വന്തം കുടുംബത്തെ പറ്റി, വീട്ടുകാരെ പറ്റി, നാടിനെ പറ്റി. എന്നിട്ടും എല്ലാവരും ധൈര്യത്തോടെ യുദ്ധമുഖത്തേക്ക് പോവുകയാണ്. അവരുടെ ധൈര്യവും അര്‍പ്പണബോധവും എന്നെ ആവേശഭരിതനാക്കുന്നു.
ഒരു ആയുസ്സ് മുഴുവന്‍ നമ്മുടെ നേഴ്സുമാര്‍ പരിശീലിച്ചത് ഈ തരത്തിലുള്ള സാഹചര്യങ്ങള്‍ നേരിടാനാണ്. അവര്‍ യുദ്ധമുഖത്തുള്ളപ്പോള്‍ ഈ യുദ്ധം നമ്മള് ജയിക്കുമെന്ന് എനിക്കൊരു സംശയവുമില്ല. കേരളത്തിനകത്തും പരിമിതമായ തോതില്‍ ആ യുദ്ധം ഇപ്പോള്‍ നടക്കുകയാണ്.
എവിടെയും മുന്‍നിരയില്‍ നമ്മുടെ നേഴ്സുമാരുണ്ട്. ഇനി വരുന്നത് വന്‍ പോരാട്ടങ്ങളുടെ ദിവസങ്ങളാണ്. ലോകം നേരിടുന്ന ഏതൊരു വെല്ലുവിളിക്കും തുല്യരാണ് അവര്‍ എന്ന് നമ്മെ ഓരോ ദിവസവും ഓര്‍മ്മിപ്പിക്കുന്നു.
ലോകത്തെന്പാടുമുള്ള നമ്മുടെ നേഴ്സിങ്ങ് സഹോദരിമാരും സഹോദരന്മാരും അവരുടെ ലോകത്തെവിടെയുമുള്ള നേഴ്സിങ്ങ് സഹപ്രവര്‍ത്തകരും.
അവരാണ് ഈ യുദ്ധത്തിന്റെ നടുവിലും എന്നെ വിശ്വാസഭരിതനാക്കുന്നത്, അവരോടുള്ള നന്ദി എഴുതിയാല്‍ തീരുന്നതല്ല.
(നേഴ്സുമാര്‍ മാത്രമല്ല ഈ യുദ്ധരംഗത്ത് ഉള്ളത്. ഡോക്ടര്‍മാര്‍ മുതല്‍ ക്ളീനിങ്ങ് സ്റ്റാഫ് വരെ, പാരാമെഡിക്കല്‍ ജോലിക്കാര്‍ മുതല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വരെ വലിയൊരു സൈന്യമാണ് ഇപ്പോള്‍ ഈ യുദ്ധം നമുക്ക് വേണ്ടി നേരിട്ടു കൊണ്ടിരിക്കുന്നത്.
ഇന്നത്തെ ലേഖനം നേഴ്സുമാരെപ്പറ്റിയാണ് എന്ന് മാത്രമേയുള്ളൂ. ഈ യുദ്ധം തീരുന്നതിന് മുന്‍പ് മറ്റുള്ളവരെപ്പറ്റിയും എഴുതാം. ഈ വര്‍ഷത്തെ നോബല്‍ പ്രൈസ് ആരോഗ്യപ്രവര്‍ത്തകര്‍ക്കല്ലെങ്കില്‍ പിന്നെ മറ്റാര്‍ക്കാണ് നല്‍കേണ്ടത്?)
മുരളി തുമ്മാരുകുടി