ന്യൂയോര്‍ക്ക്: മലയാളികളുടെ മനസില്‍ ഉയര്‍ന്ന സ്ഥാനമുള്ള സംഘടനയാണ് ഫൊക്കാന. ഫൊക്കാനയുടെ അന്ത:സത്ത ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നതിന്റെ ഏറ്റവും പുതിയ രൂപമാണ് ഫൊക്കാനായുടെ എന്ന പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹി പ്രഖ്യാപനമെന്ന് ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു. ജോര്‍ജി വര്‍ഗീസിനെയും ടീമിനേയും ഫൊക്കാനായുടെ പുതിയ പ്രസിഡന്റായും ഭാരവാഹികളായും തിരഞ്ഞെടുത്തതായി വാര്‍ത്ത കണ്ടു. ഇതില്‍ ട്രസ്റ്റി ബോര്‍ഡിലെ ചിലരും അവരുടെ ഇലക്ഷന് കമ്മീഷനും കൂടി തികച്ചും ജനാധിപത്യ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത് എന്ന് വിവരമുളള ഓരോ ഫൊക്കാനാ അംഗത്തിനും അറിയാം .
ഓഗസ്റ്റ് 15 വരെ പുതിയ അംഗ സംഘടനകള്‍ക്ക് മെമ്പര്‍ഷിപ്പ് എടുക്കുവാന്‍ സമയം നല്‍കുകയും സെപ്റ്റംബറില്‍ ഇലക്ഷന് നടത്താന്‍ നോട്ടിഫിക്കേഷന്‍ നല്‍കുകയും ചെയ്തിട്ട് നേരം ഒന്നിരുട്ടി വെളുത്തപ്പോള്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിനെ ഫൊക്കാന സ്നേഹികള്‍ക്ക് അംഗീകരിക്കാനാവില്ല. അവര്‍ക്ക് ജോര്‍ജിസ് ഫാന്‍സ് അസോസിയേഷന് ഭാരവാഹികളെ പ്രഖ്യാപിക്കുന്നത്തിന് ആരും എതിരല്ല . മറിച്ചു ഫൊക്കാനയുടെ എന്ന പേരില്‍ വന്നതുകൊണ്ടാണ് പ്രതികരിക്കുന്നത് .
ഫൊക്കാനായില്‍ കഴിഞ്ഞ കുറേ കാലങ്ങളായി നടക്കുന്ന കുഴലൂത്ത് പ്രക്രിയയുടെ പ്രതിഫലനമായി മാത്രമെ ഞാനിതിനെ കാണുന്നുള്ളു. മാനസികമായി പ്രയാസം അനുഭവിക്കുന്ന ഒരു സമയത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് നില്ക്കുന്ന ഞാന്‍ നോമിനേഷന് പ്രക്രിയയോട് സഹകരിച്ചും ഫൊക്കാനയുടെ തിരുമാനങ്ങള്‍ക്കു അനുസരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത് .
അസോസിയേഷന് അംഗത്വം പുതുക്കാനുള്ള നോട്ടിഫിക്കേഷന്‍ നല്‍കേണ്ടത് ട്രസ്റ്റി ബോര്‍ഡ് അല്ല മറിച്ചു നിലവിലെ സെക്രട്ടിയാണ്. കുളപ്പുള്ളി അപ്പനും സംഘവും അടങ്ങുന്ന ഒരു ട്രസ്റ്റ് പോലെയല്ല ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് . വിവരവും വിദ്യാഭ്യാസവും ഉള്ള നേതാക്കന്മാര് ഇരുന്ന കസേരയാണത്. ചാടിക്കടിക്കടാ കൊച്ചു രാമാ എന്ന് പറഞ്ഞ് തുള്ളിക്കുന്ന കുരങ്ങന്റെ രീതിയാണ് ഇപ്പോള്‍ ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡിനുള്ളത്. ഇതൊക്കെ കുറേ വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികള്‍ കണ്ടു വരികയാണ്.
പുതിയ അംഗ സംഘടനകള്‍ക്ക് റജിസ്ട്രേഷന് നല്‍കാതെ, ഫൊക്കാനാ ബൈലോ പഠിക്കാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഈ ഭാരവാഹി പട്ടികയോട് ഫൊക്കാനയിലെ ആര്‍ക്കും യോജിക്കുവാന്‍ കഴിയും എന്ന് തോന്നുന്നില്ല .
കഴിവും നേതൃത്വ പാടവവും ഉള്ള വ്യക്തികള്‍ പോലും മരിച്ചു കിടന്നാലും ഫൊക്കാന സ്വന്തം കക്ഷത്തിരിക്കണം എന്ന് ചിന്തിക്കുന്നവരുടെ പിടിയിലമര്‍ന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇത് ഫൊക്കാന യെ തളര്‍ത്തുകയുള്ളു. വളര്‍ത്തുവാന്‍ ഉപകരിക്കില്ല. പ്രത്യേകിച്ച് ലോകം മുഴുവന്‍ കോവിഡ് മഹാമാരിയില്‍ പെട്ട് ഉഴലുന്ന സമയത്ത് തിരക്കിട്ട് നടത്തിയ ഈ നീക്കത്തെയും സംശയത്തോടെ മാത്രമേ കാണാനാവൂ. ഫൊക്കാനയുടെ ഒരു നേതാവ് ഫൊക്കാനയെ അടുത്ത നാല് വര്‍ഷത്തേക്ക് കുടി ഫൊക്കാനയെ ലേലം വിളിച്ചതായി കേള്‍ക്കുന്നു . സമയം തെറ്റിയാല്‍ അദ്ദേഹത്തിന്റെ കമ്മീഷനിലും കുറവുണ്ടാകും അതും വ്യാജ ഇലക്ഷന് നടത്തുന്നതിന് പ്രേരണയായി എന്നാണ് കേള്‍ക്കുന്നത്
മനുഷ്യന് നേരാം വണ്ണം പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യത്തിലെ ഈ തീരുമാനം ഫൊക്കാനയെ ഒറ്റുകൊടുക്കുന്ന രീതിയിലായിപ്പോയി. ഇത് അംഗീകരിക്കാനാവില്ല. ഫൊക്കാനയുടെ തല മുതിര്‍ന്ന നേതാക്കള്‍, അംഗ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനങ്ങള്‍ കൈ കൊള്ളുമെന്നും ലീലാ മാരേട്ട് അറിയിച്ചു. ആരെ കൊന്നയാലും എന്ത് അഴിമതി കാണിച്ചാലും സംഘടനാ ഭാരവാഹി ആകണം എന്ന ചിലരുടെ ആഗ്രഹമാണ് ഈ ഏകാധിപത്യം. നേരായ രീതിയില്‍ ഇലക്ഷന് നടത്തിയാല്‍ ജയിക്കാന്‍ കഴിയില്ല എന്ന് അറിയാവുന്നതുകൊണ്ടാണ് ഈ അഴിമതിയുമായി വരുന്നത്.