അബുദാബി : അബുദാബിയിലെ ആശുപത്രികളിൽ സൈബർ സുരക്ഷാ ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി . അബുദാബി ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ 'ആമെൻ' എന്ന ഓഡിറ്റ് പ്രോഗ്രാമിലൂടെയാണ് സൈബർ സുരക്ഷ ഉറപ്പാക്കുന്നത്.
രോഗികളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഉറപ്പു വരുത്തുന്നതിനാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചതോടെ ആരോഗ്യകേന്ദ്രങ്ങൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾ വർധിച്ചതായി സൈബർ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി .
വ്യക്തികളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിൽ നിന്ന് മാറി സർക്കാർ ഏജൻസികളുടെയും ആരോഗ്യകേന്ദ്രങ്ങളുടെയും നേരയുമാണ് സൈബർ ആക്രമികൾ ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നതെന്നു കഴിഞ്ഞ ഓഗസ്റ്റിൽ ഇൻറർപോൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫാർമസ്യൂട്ടിക്കൽ ഭീമനായ പിഫിസറിൻറെ ഓൺലൈൻ ഡേറ്റ സംഭരണ യൂണിറ്റുകൾ കഴിഞ്ഞ മാസം ഹാക്ക് ചെയ്തിരുന്നു. ഇത്തരം ആക്രമണങ്ങൾ തടയുന്നതിനാണ് അറബിയിൽ സുരക്ഷിതമെന്ന് അർഥം വരുന്ന 'ആമെൻ' പദ്ധതിക്ക് കഴിഞ്ഞ ദിവസം അബൂദബി ആരോഗ്യവകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത് .
അബുദാബിയിലെ 60 ആരോഗ്യ കേന്ദ്രങ്ങളിലാണ് ഇപ്പോൾ ഓഡിറ്റ് പ്രോഗ്രാം സ്ഥാപിക്കുന്നത്. പദ്ധതിയുടെ പ്രഥമ വിലയിരുത്തലിനു ശേഷം യുഎഇ യിലെ മുഴുവൻ ആരോഗ്യസ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത് .
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള