https://www.youtube.com/channel/UCCUfcVMGtQgK_ukg1NyWpYw/videos
https://www.facebook.com/ShijoTravelDiary
മാധ്യമ രംഗത്ത് ശ്രദ്ധേയനായ ഷിജോ പൗലോസിന്റെ കാമറ അമേരിക്കന്‍ ജീവിതത്തിലേക്ക് കണ്‍തുറന്നപ്പോള്‍ തെളിഞ്ഞത് അമേരിക്ക എന്ന അത്ഭുത ലോകമാണ്. ലോകത്തെങ്ങുമുള്ളവര്‍ കാണാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍, എന്നാല്‍ ഒരിക്കലും നേരിട്ട് കാണാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍. അവ ഷിജോയുടെ ക്യമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയും അവയെപ്പറ്റി ജാഡകളൊന്നുമില്ലാത്ത ലളിത മനോഹരമായ വിവരണം ഷിജോ നല്‍കുകയും ചെയ്യുമ്പോള്‍ കാഴ്ചക്കാര്‍ക്ക് പുതിയൊരനുഭവം. യു ടുബിലും ഫെയ്സ്ബുക്കിലും ഷിജോ പതിനായിരങ്ങള്‍ കാഴ്ചക്കാരുള്ള വ്‌ലോഗര്‍ ആണ്.
മൂന്നു മാസം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ഷിജോസ് ട്രാവല്‍ ഡയറി ചാനല്‍ വന്‍ വിജയമായി. ഒരു പക്ഷെ ഇത്ര ചുരുങ്ങിയ കാലത്ത് ഇത്ര നേട്ടം കൈവരിച്ച മറ്റൊരു യൂറ്റ്യൂബ് ചാനല്‍ ഉണ്ടോ എന്ന് സംശയം.
അത്ഭുതങ്ങളുടെ കലവറകളുമായി അമേരിക്ക ഇവിടെ എന്നും ഉണ്ടായിരുന്നെങ്കിലും അത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഇതിനു മുന്‍പൊരു മാധ്യമപ്രവര്‍ത്തകനും സാധിച്ചില്ല എന്നതാണ് സത്യം. ന്യു യോര്‍ക്കില്‍ വര്‍ഷങ്ങളായി താമസിച്ചിട്ടും സ്റ്റാറ്റു ഓഫ് ലിബര്‍ട്ടിയോ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗോ കാണാത്ത നിരവധി മലയാളികളെ കണ്ടിട്ടുണ്ട്. അവര്‍ക്കൊക്കെ ഒരു പ്രചോദനമാണ് ഈ ചാനല്‍. അമേരിക്ക എന്നാല്‍ ജോലിയും കുറെ പണവും മാത്രമല്ല, വ്യത്യസ്തമായ ഒരു സംസ്‌കാരം കൂടിയാണെന്ന് ട്രാവല്‍ ചാനല്‍ നമ്മെ ബോധ്യപെടുത്തുന്നു.
നാട്ടില്‍ ബിസിനസുകാരനായിരുന്ന ഷിജോ അമേരിക്കയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായി എന്നത് അതിശയിപ്പിക്കുന്നു. എറണാകുളം കൊറ്റമം സ്വദേശിയായ ഷിജൊ തുടക്കമിട്ടത് എം.സി.എന്‍. എന്ന ചാനലിനു വേണ്ടി ക്യാമറ ചലിപ്പിക്കുകയായിരുന്നു. പലരോടും ചോദിച്ച് പഠിച്ച് ആണ് ക്യാമറാമാനായത്.
തുടര്‍ന്ന് ശാലോം ടിവി, പിന്നീട് ഏഷ്യാനെറ്റ് എന്നിവിടങ്ങളില്‍ മികവ് തെളിയിച്ചു. ഒരര്‍ത്ഥത്തില്‍ തൊട്ടതൊക്കെ പൊന്നാക്കാന്‍ കഴിവുള്ള വ്യക്തി.
എംസി.എൻ ചാനലിൽ കൂടെ പ്രവർത്തിച്ച ഇബാദ് റഹ്‌മാൻ എന്ന സുഹൃത്താണ് ഇത്തരമൊരു ചാനല്‍ തുടങ്ങാന്‍ നിര്‍ദേശിച്ചത്. അതിനുള്ള വിവരങ്ങളും കൈമാറി. അങ്ങനെ വീഡിയോ യൂ റ്റ്യൂബിലും ഫെയ്സ്ബുക്കിലുമിട്ടപ്പോൾ അത് കയ്യോടെ സൂപ്പര്‍ ഹിറ്റ്.
വിവാഹം, മരണം എന്നിവയുടെ വീഡിയോ ചിത്രീകരിക്കാനും ലൈവ് സ്ട്രീമിങ്ങിനും ഷിജോയും സംഘവും അമേരിക്ക ഒട്ടാകെ പോകുന്നു. അപ്പോള്‍ ആ ഭാഗത്തുള്ള കൗതുകകരമായ കാര്യങ്ങള്‍ ചിത്രീകരിക്കുന്നു. അതാണ് രീതി.
മെക്‌സിക്കന്‍ അതിര്‍ത്തി മുതല്‍ മെരിലാന്‍ഡിലെ ലുറെ ഗുഹയും ഫ്ലോറിഡയിലെ കൃഷിയും ന്യു യോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ മാവേലി യാത്രയുമൊക്കെ വീഡിയോക്ക് വിഷയങ്ങളായി.
മകാലൻ വഴി ടെക്‌സസ് അതിര്‍ത്തിയില്‍ നിന്ന് മെക്‌സിക്കോയില്‍ ചെന്നപ്പോള്‍ അമേരിക്കയില്‍ അഭയം തേടി വന്നവരുടെ ദയനീയ ദൃശ്യങ്ങള്‍. ടെന്റ് കെട്ടി ആബാലവൃദ്ധം ജനങ്ങള്‍ കാത്തിരിക്കുന്നു. എപ്പോഴെങ്കിലും അമേരിക്കയിലേക്ക് കടക്കാനാവുമെന്ന പ്രതീക്ഷയില്‍. ടെന്റില്‍ കയറി വീഡിയോ എടുക്കുന്നത് അവിടെയുള്ളവര്‍ വിലക്കി. വിലപിടിച്ച കാമറയുമായി കയറിയാല്‍ തിരിച്ചു വരുമ്പോള്‍ അത് കയ്യില്‍ കാണുമോ എന്ന് സംശയിക്കണം. എന്നാലും ഒരിക്കല്‍ കൂടി ആ മേഖല ചിത്രീകരിക്കണമെന്ന് മോഹം.
ഫ്ലോറിഡയില്‍ മലയാളി ദമ്പതികളായ മോൾ-സാനിച്ചൻ എന്നിവരുടെ കൃഷിയെപ്പറ്റിയുള്ള വീഡിയോ മെഗാ ഹിറ്റായിരുന്നു. രണ്ടേക്കറിലുള്ള അവരുടെ ഭൂമിയിൽ ഇല്ലാത്ത കൃഷി ഒന്നുമില്ല. അതുപോലെ ആടും മാടും കോഴിയുമെല്ലാം അവിടെ വളരുന്നു. വീഡിയോ കണ്ട് ജനം അങ്ങോട്ട് ഒഴുകി എത്താനാരംഭിച്ചതോടെ ഒരു തട്ടുകടയും അവര്‍ തുടങ്ങി.
ഓണം വന്നപ്പോള്‍ എന്തെങ്കിലും പുതുമ വേണമല്ലോ എന്ന് കരുതി. മഹാബലിയും ചെണ്ടമേളവുമായി ന്യു യോര്‍ക്ക് സിറ്റിയുടെ കേന്ദ്രബിന്ദുവായി ടൈംസ് സ്‌ക്വയറിലെത്തി. റോഷിൻ പ്ലാമൂട്ടിൽ അവതരിപ്പിച്ച ഉഗ്രൻ മാവേലിയെ കാണാനും ഫോട്ടോ എടുക്കാനും ജനവും ഇരച്ചുകയറി. ടൈംസ് സ്‌ക്വയര്‍ ആകുമ്പോൾ ജനം തടിച്ചു കൂടാൻ കാരണം വേണ്ടല്ലോ. അതൊരു അപൂര്‍വ വീഡിയോ ആയി. അത് നാട്ടിൽ പലരും കോപ്പി ചെയ്ത് ഉപയോഗിച്ചു (കടപ്പാട് നൽകിയായ് ശേഷം) ആയിരക്കണക്കിന് ഷെയർ ആണ് അവക്ക് ലഭിച്ചത്. ഒന്നര ലക്ഷത്തിലേറെ പേര് അത് ഫെയ്‌സ്ബുക്കിൽ കണ്ടു.
മെരിലാന്‍ഡില്‍ ലുറെ ഗുഹ (കേവ്) ഭൂമിക്കടിയിലെ അപൂര്‍വ പ്രതിഭാസമാണ്. ഭൂമിക്കടിയില്‍ ഏക്കര്‍ കണക്കിനു കിടക്കുന്ന വിചിത്ര ലോകം. കാലാവസ്ഥാ മാറ്റമൊന്നും അറിയാതെ തൂങ്ങി നില്‍ക്കുന്ന ഐസ് കട്ടകള്‍, വിചിത്രമായ ദൃശ്യങ്ങള്‍, അപൂര്‍വമായ ഒരു അനുഭവം. (എല്ലാവരും അതൊന്നു പോയി കാണണം)
നോഹയുടെ പേടകം അതേ രൂപത്തിലും അതേ വലുപ്പത്തിലും; ഞങ്ങൾ നാസയിൽ എത്തിയപ്പോൾ; അമേരിക്കയിലെ ഫിഷിംഗ് കണ്ടിട്ടുണ്ടോ; അമേരിക്കയിലെ അത്ഭുത ദ്വീപിലേക്ക് ഒരു യാത്ര; അമേരിക്കയിൽ ഒരാൾ മരിച്ചാൽ ഇങ്ങനെയാണ് അടക്കം ചെയ്യുന്നത്....ഇങ്ങനെ പോകുന്നു വിഷയങ്ങളുടെ വൈവിധ്യം.
ഒട്ടേറെ പേർ യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നു. ഒരു വര്‍ഷമായാല്‍ വരുമാനം ലഭിച്ചു തുടങ്ങും.
ഇത്തരമൊരു ചാനല്‍ വിജയകരമായി കൊണ്ട് പോകാന്‍ ഷിജോയ്ക്കെ കഴിയു എന്നതാണ് വസ്തുത. സ്ഥലങ്ങള്‍ കണ്ടെത്താനും അതിന്റെ വിവരങ്ങള്‍ മനസിലാക്കാനും അത് ഓര്‍മ്മയില്‍ നിന്ന് പറയാനും കഴിയുന്നത് ചെറിയ കാര്യമല്ല.
പുതിയ ഒട്ടേറെ എപ്പിസോഡുകള്‍ കയ്യിലുണ്ട്. എന്നാലും എല്ലാ വ്യാഴാഴ്ചയും ഒന്ന് വീതം ഇറക്കുകയാണ് ലക്ഷ്യം.
ഈ യാത്രയിൽ എടുത്തു പറയേണ്ട ചിലരുണ്ട്. ഏഷ്യാനെറ്റ് എഡിറ്റർ ഡോ. കൃഷ്ണ കിഷോർ നൽകിയ സഹായവും പിന്തുണയുമാണ് മുഖ്യം. കാമറാ രംഗത്ത് അരുൺ കോവാട്ട്, നവീൻ ജോൺ എന്നിവരുടെ സഹായങ്ങളും എടുത്തുപറയേണ്ടതതാണ്.
അമേരിക്കയില്‍ ദ്രുശ്യവാര്‍ത്താ മാധ്യമ രംഗത്തിനു മികച്ച സംഭാവനകള്‍ നല്കിയ പ്രൊഡ്യൂസറും ക്യാമറാമാനുമായ ഷിജോ രണ്ടു വര്‍ഷം ശാലോം ടിവിക്കു വേണ്ടി പ്രവര്‍ത്തിച്ച ശേഷം ഏഷ്യാനെറ്റിന്റെ ഭാഗമായി. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ഇപ്പോള്‍ പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍. അമേരിക്ക ഈ ആഴ്ച, നേരത്തെ യു.എസ്. വീക്ക്ലി റൗണ്ടപ്പ് എന്നിവക്കു പിന്നിലെ മുഖ്യ ശക്തി. അമേരിക്കന്‍ കാഴ്ചകളുടെ ശില്പ്പിയായും പ്രവര്‍ത്തിച്ചു.
ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ വെല്ലുവിളികളും നേട്ടങ്ങളും മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നതില്‍ ഷിജൊ മികച്ച നേതൃത്വം നല്കി.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനങ്ങള്‍; കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിന്റെ തത്സമയ കവറേജ്; വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടനത്തിന്റെ തത്സമയ കവറേജ് എന്നിവയെല്ലാം ശ്രദ്ധേയമായ നേട്ടങ്ങളാണ്.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാങ്കേതിക മികവിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അംഗീകൃത മീഡിയ പ്രൊഫഷണലാണ്. ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അക്രഡിറ്റേഷനുമുണ്ട്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ ജോ. സെക്രട്ടറിയാണ്
ഭാര്യ ബിന്‍സി ആര്‍.എന്‍. ആണ്. സ്‌കൂള്‍ വിദ്യാര്‍ഥിനികളായ മരിയ, മരിസ എന്നിവരാണു മക്കള്‍.