READ MORE: https://emalayalee.com/fokana
ഒർലാണ്ടോ: ഫൊക്കാന പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ബാങ്ക്‌വറ്റിൽ ബാബു സ്റ്റീഫൻ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായി.
'നിങ്ങൾക്ക് ഒരുപക്ഷേ എന്റെ പ്രസംഗം ഇഷ്ടപ്പെട്ടില്ലെന്ന് വരാം. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ വിജയത്തിനായി രാവും പകലും ഞങ്ങൾ അധ്വാനിച്ചിരുന്നു എന്നത് സത്യമാണ്. ഞാനും സജിമോനും ഇതിനെക്കുറിച്ച് ചർച്ചചെയ്യാൻ എല്ലാദിവസവും സമയം കണ്ടെത്തിയിരുന്നു. അമേരിക്കയുടെ ഓരോ കോണിലേക്കും ഒരുമടിയും കൂടാതെ എന്നോടൊപ്പം യാത്ര ചെയ്ത തോമസ് തോമസിനോട് നന്ദി! വിപിൻ രാജ്, ബിജു കൊട്ടാരക്കര, പ്രവീൺ തോമസ്, സണ്ണി മറ്റമന എന്നിവരുടെ രണ്ടുമാസത്തെ പ്രയത്നത്തിന്റെ കൂടി ഫലമാണ് ഈ വിജയം.
1961ൽ മാർട്ടിൻ ലൂഥർ കിംഗ് അദ്ദേഹത്തിന്റെ സ്വപ്നത്തെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞിരുന്നു. പാവപ്പെട്ടവരുടെയും അശരണരുടെയും ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഞങ്ങൾ ലക്ഷ്യമിടുന്നത് അമേരിക്കയിൽ കഴിയുന്ന ഒരു മില്യൺ മലയാളികളുടെ ഉന്നമനമാണ്. അവരുടെ ജീവിതങ്ങൾ മെച്ചപ്പെടുത്തിയെടുക്കുക എന്നത് അത്ര എളുപ്പം സാധ്യമാകുന്ന ദൗത്യമല്ലെന്നുള്ള പൂർണബോധ്യമുണ്ട്.
നമ്മുടെ കയ്യിലുള്ള ഒരു മില്യൺ വോട്ടുകൾ പ്രയോജനപ്പെടുത്താതെ നമ്മൾ അലസരായി തുടരുകയാണ്. നമ്മുടെ കൈവശം 'ഒരു മില്യൺ' വോട്ടുകളുണ്ടെന്ന് നാം ഉറക്കെ വിളിച്ചുപറയണം. നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുമായി ഇതുസംബന്ധിച്ച് ചില ഫോൺ സംഭാഷണങ്ങൾ ഞാൻ നടത്തിയിരുന്നു. നവംബർ 15 ന് നമുക്ക് അവരുടെ അപ്പോയിന്റ്മെന്റ് ലഭിച്ചേക്കും.
അമേരിക്കൻ മലയാളികൾക്കിടയിൽ നിരവധി മില്യനർമാർ ഉണ്ട്. അമേരിക്കയിലെ ഡോക്ടർമാരിൽ 15 ശതമാനം ഇന്ത്യക്കാരാണ്. ഡോക്ടർമാർ, അഭിഭാഷകർ, നഴ്‌സസ്, കമ്പ്യൂട്ടർ വിദഗ്ദർ , ശാസ്ത്രജ്ഞർ തുടങ്ങി വിവിധ ശ്രേണികളിൽ വ്യക്തിമുദ്രപതിപ്പിച്ച അനേകായിരം മലയാളികൾ ഈ രാജ്യത്തുണ്ട്.
നിരവധി സ്വപ്നങ്ങളുമായാണ് നാം ഓരോരുത്തരും ഈ രാജ്യത്തേക്ക് കുടിയേറിയത്. കുറേപ്പേർ ആ ലക്ഷ്യങ്ങൾ സാധിച്ചെടുത്തു, മറ്റുചിലരാകട്ടെ അതിനായുള്ള ശ്രമത്തിലാണ്. അനന്തമായ സാധ്യതകളുടെ മണ്ണാണിത്, ആർക്കും ഇവിടെ വരാൻ സ്വാതന്ത്ര്യമുണ്ട്. ഇവിടേക്ക് ബിരുദത്തോടെയോ അല്ലാതെയോ എത്തിച്ചേർന്നാൽ പോലും വിജയം നേടാനാകും.
ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തിയ ഒരാളുടെ അനുഭവകഥ പറയാം. അയാൾ തന്റെ സഹോദരിക്കൊപ്പമാണ് അമേരിക്കയിൽ വന്ന് ആറുമാസക്കാലം ചിലവഴിച്ചത്. അതുകഴിഞ്ഞ് മറ്റൊരിടം തേടിക്കൊള്ളാൻ സഹോദരി പറഞ്ഞു. പോകാൻ അയാൾക്ക് ഇടമുണ്ടായിരുന്നില്ലെന്നതാണ് സത്യം. ഒരു ലക്ഷ്യവുമില്ലാതെ വഴിയിലൂടെ നടന്നുപോകുന്നതിനിടയിൽ അയാളൊരു പുരോഹിതനെ കണ്ടു. അദ്ദേഹമൊരു ഇന്ത്യക്കാരനായിരുന്നു. ആ പുരോഹിതൻ അയാളോട് കാര്യങ്ങൾ തിരക്കി. സഹോദരിയാണ് ഇവിടേക്ക് കൊണ്ടുവന്നതെന്നും ഇതുവരെ ജോലി തരപ്പെട്ടിട്ടില്ലെന്നും മറ്റൊരിടം തേടിക്കൊള്ളാൻ സഹോദരിപറഞ്ഞിട്ട് ഇറങ്ങിയതാണെന്നും ഉൾപ്പെടെ തന്റെ സാഹചര്യം അയാൾ വിശദീകരിച്ചു.
പുരോഹിതൻ അയാളെ ഒപ്പം കൂട്ടി. ആര് മാസം കഴിഞ്ഞപ്പോൾ പുരോഹിതനും ഇറക്കി വിട്ടു. തുടർന് ജോലി അന്വേഷിച്ചു നടക്കുമ്പോൾ സമീപത്തുകണ്ട മൃഗശാലയിൽ ചെന്ന് മാനേജരോട് എന്തെങ്കിലും ജോലി ലഭ്യമാണോ എന്ന് അന്വേഷിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ പോകാനൊരുങ്ങിയ അയാളെ മാനേജർ തിരിച്ചു വിളിച്ചു.
മൃഗശാലയിലെ കുരങ്ങ് ചത്തുപോയെന്നും അതിനൊരു പകരക്കാരനെ ആവശ്യമുണ്ടെന്നും മാനേജർ പറഞ്ഞു. കുരങ്ങിന്റെ വേഷഭൂഷാദികളോടെ അതിനെപ്പോലെ ചാടിയും നടന്നും ആളുകളെ രസിപ്പിക്കാനാകുമെങ്കിൽ ഇവിടെ ജോലി തരാമെന്നും പറഞ്ഞു. അയാളത് സമ്മതിച്ചു. അപ്പുറത്തെ കൂട്ടിൽ സിംഹവും പുലിയും എല്ലാം ഉണ്ടായിരുന്നു. ജോലിയിൽ അയാൾ മികവ് കാട്ടി. ശമ്പള കയറ്റം കിട്ടി.
ഒരിക്കൽ ഇയാൾ സിംഹത്തെ കൂട്ടിലേക്ക് വീണു. എന്നെ കൊല്ലരുതേ എന്നും തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും താൻ കേരളത്തിൽ നിന്നാണെന്നും ഭയചകിതനായി അയാൾ ഉറക്കെ അലറി. ഇതുകേട്ട സിംഹം ചോദിച്ചു " എവിടാ നിന്റെ വീട്? ഞാൻ കൊല്ലംകാരനാ. ഈ ജോലിയിൽ കയറിയിട്ട് ഇപ്പോൾ പത്തുവർഷമായി, നീയോ?" സിംഹമായും ഒരു മലയാളിയാണ് വേഷം കെട്ടിയിരുന്നതെന്ന് തിരിച്ചറിഞ്ഞ് ആശ്വാസത്തോടെ താൻ കരുനാഗപ്പള്ളിക്കാരനാണെന്നും ജോലിയിൽ ഇപ്പോൾ പ്രവേശിച്ചതേയുള്ളു എന്നും കുരങ്ങിന്റെ വേഷം ധരിച്ചയാൾ മറുപടി നൽകി.
ഇരുവരും തമ്മിൽ സൗഹൃദത്തിലായി. കുരങ്ങായി വേഷം കെട്ടിയ ആളുടെ മക്കൾ ഡോക്ടർമാരും സിംഹമായി വേഷം കെട്ടിയ ആളുടെ മക്കൾ എഞ്ചിനീയർമാരുമായി. അതാണ് ഞാൻ പറഞ്ഞത്, ഈ രാജ്യത്തെത്തി മില്യണെയർ ആകുന്നതിന് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്ന്. സാമർഥ്യവും അധ്വാനിക്കാനുള്ള മനസ്സും മാത്രം മതി.
കഠിനാധ്വാനികൾക്ക് ഈ രാജ്യത്ത് ഒരുപാട് സാധ്യതകളുണ്ട്. ബുദ്ധികൂർമ്മതയോടെ സമർത്ഥമായി പ്രയത്നിച്ചാൽ, നിങ്ങളുടെ സ്വപ്‌നങ്ങൾ നേടാൻ ഈ രാജ്യം ഒപ്പം നിൽക്കും. ഇന്ത്യയിൽ 28 സംസ്ഥാനങ്ങളിലായി 22 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്. അമൂല്യമായ സാംസ്കാരിക പൈതൃകമാണ് നമുക്കുള്ളത്. മറ്റുള്ളവർക്ക് കൈത്താങ്ങായി തീരുക...സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...നന്ദി!