ന്യു യോർക്ക്: ഫോമാ കൺവൻഷൻ പടിവാതിൽക്കലെത്തിയതോടെ രജിസ്റ്റർ ചെയ്യാൻ തിരക്കും കൂടിയതായി ഭാരവാഹികൾ അറിയിച്ചു . രജിസ്റ്റർ ചെയ്യാൻ വൈകിയാൽ മുറികൾ കിട്ടില്ല എന്ന സാഹചര്യവുമുണ്ടെന്ന് രജിസ്‌ട്രേഷന്റെ സാമ്പത്തികകാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ട്രഷറർ തോമസ് ടി. ഉമ്മൻ പറഞ്ഞു.
റിസർവ് ചെയ്തിരുന്ന മുറികൾ നേരത്തെ തന്നെ തീർന്ന സാഹചര്യത്തിലാണ് കൂടുതൽ മുറികൾ ആവശ്യപ്പെട്ടത്. പിന്നീട് 100 ഡോളർ വർദ്ധന വന്നുവെങ്കിലും രജിസ്റ്റർ ചെയ്യാൻ സന്നദ്ധരായി കൂടുതൽ പേർ എത്തുന്നു.
മുൻ കാല കണ്വന്ഷനുകളെ അപേക്ഷിച്ച് കൂടുതൽ പേർ കുടുംബമായി വരുന്നു എന്നതാണ് ഈ കണ്വൻഷനിലെ പ്രത്യേകത. കാൻ കുൻ വിനോദ സഞ്ചാര കേന്ദ്രമായതായിരിക്കാം കാരണം. അത് പോലെ സാന്ത്വന സംഗീതം, മയൂഖം തുടങ്ങിയ കലാപരിപാടികളിൽ പങ്കെടുത്ത ഒട്ടേറെ യുവ കലാകാരന്മാർ ഇത്തവണ കണ്വന്ഷനു വരുന്നു എന്നതും പുതുമയായി.
പങ്കെടുക്കുന്നവരുടെ എണ്ണം കൊണ്ട് ഈ കൺവൻഷൻ ചരിത്രം കുറിക്കുമെന്നാണ് ഇതുവരെയുള്ള രജിസ്ട്രേഷനിൽ നിന്നും മനസിലാകുന്നത്. കോവിഡ് കാലത്തെ ഭീതിജന്യമായ അവസ്ഥ ഓർക്കുമ്പോൾ ഈ മാറ്റം ഏറെ ശ്രദ്ധേയമാണ്.
മികച്ച പരിപാടികളും കൺവൻഷൻ അവിസ്മരണീയമാക്കുമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ പറഞ്ഞു.