കാര്‍ണിവല്‍ ഗ്ലോറി: പ്രോഗ്രാം അവതരിപ്പിക്കാന്‍ പോകുന്നിടത്തൊക്കെ ഭക്ഷണം
കിട്ടാതെ വലയുകയാണ് പതിവ്. ഇവിടെ ഭക്ഷണം കഴിച്ച് മടുത്തെന്ന് കലാഭവന്‍ പ്രചോദ്
പറഞ്ഞത് ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരെല്ലാം ശരിവെയ്‌ക്കുന്നു.
സാധാരണ കണ്‍വെന്‍ഷനില്‍ ഭക്ഷണത്തിനു നെട്ടോട്ടമോടുകയാണ് പതിവെങ്കില്‍
ഇവിടെ ഒമ്പതാം നിലയിലെ ലിന്‍ഡോ ഡെക്കില്‍ നിറയെ ഭക്ഷണശാലകള്‍. ഇടയ്‌ക്ക് ബിരിയാണി
അടക്കമുള്ള ഇന്ത്യന്‍ വിഭവങ്ങള്‍. രാത്രി വിവിധതരം അമേരിക്കന്‍
ഭക്ഷണങ്ങള്‍ക്കുപുറമെ ഇന്ത്യന്‍ വെജിറ്റേറിയനും. ശാപ്പാട് കുശാലായി.
ആനന്ദലബ്‌ദിക്കിനിയെന്തുവേണം.
നടി കല്‍പ്പനയും ഇന്ദ്രന്‍സും അടങ്ങിയ കലാ
സംഘത്തിലെ ജോബി ജോണിന്റെ (ഐഡിയാ സ്റ്റാര്‍ സിംഗര്‍) പാട്ട് മൂന്നാം ദിനം രാത്രി
വെച്ചത് പക്ഷെ അലസിപ്പോയി. വില്ലനായി വന്നത് മൈക്ക് സെറ്റിന്റെ കുഴപ്പം.
പിറ്റേന്ന് പ്രധാന സ്റ്റേജില്‍ കല്‍പ്പനയും സംഘവും എത്താന്‍ വൈകി.
കപ്പലില്‍ വഴിതെറ്റിയതാണ് കാരണം. തങ്ങളുടെ ഇംഗ്ലീഷ്, സായിപ്പിനും, സായിപ്പിന്റെ
ഇംഗ്ലീഷ് തങ്ങള്‍ക്കും മനസിലായിരുന്നില്ലെന്ന് അവര്‍ വിശദീകരിച്ചെങ്കിലും
സദസിന്റെ കൂവല്‍ ഇടയ്‌ക്കിടെ ഉയര്‍ന്നു. മലയാളി തനിമ മറക്കുമോ? എന്തായാലും പരിപാടി
തുടങ്ങിയതോടെ എല്ലാവരും മാന്യരായി.
നേരത്തെ സ്റ്റേജില്‍ വന്ന കല്‍പ്പന
താനൊരു ചെറിയ മനുഷ്യത്തിയാണെങ്കിലും ക്യാമറയില്‍ കാണുമ്പോള്‍ വലിയൊരു
സ്‌ത്രീയായാണ് മിക്കവര്‍ക്കും തോന്നുകയെന്നു പറഞ്ഞു. ഓഡിയന്‍സ് പ്രതീക്ഷിച്ചതും
ആതാകാം. പക്ഷെ പൊക്കവും വണ്ണവും കുറഞ്ഞ തന്നെ ക്യാമറ അതിഭാവുകത്വത്തില്‍
അവതരിപ്പിക്കുന്നു. തന്റെ മകള്‍ക്കും ഇതു തന്നെ സ്ഥിതി.
ക്യാമറയുടെ
വേലത്തരം കൊണ്ട് ഒരു ഗുണം വന്നത് താനൊരു ഹാസ്യതാരമായി എന്നതാണ്. ഇതുമൂലം
ജനങ്ങള്‍ തന്നെ ഒരു അവരിലൊരാളായി കാണുന്നു.
പലപ്പോഴും പലരും ചോദിക്കുന്നു
`കല്‍പനേ എന്താണ് വിശേഷം' എന്ന്. ചോദ്യം കേട്ടാല്‍ തോന്നും താന്‍ തലേന്ന് അവരുടെ
കൂടെ ആയിരുന്നുവെന്ന്. എന്തായാലും ജനങ്ങളിലൊരാളായി അംഗീകരിക്കപ്പെടുന്നത് സന്തോഷം
തന്നെ.
ചിരിയരങ്ങില്‍ തമാശകള്‍ പലതുംപൊട്ടി. അംബാസിഡര്‍ ശ്രീനിവാസന്‍
വഴിതെറ്റി സ്‌ത്രീകളുടെ ടോയ്‌ലെറ്റില്‍ ചെന്നുപെട്ടെന്നാണ് ഡോ. എം.വി. പിള്ള
പറഞ്ഞത്. അവിടെയുള്ള സ്‌ത്രീകള്‍ എഴുന്നേല്‍ക്കാന്‍ നോക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു:
വേണ്ട, വേണ്ട.ഞാന്‍ മുന്‍ അംബാസിഡറാണ്.
കള്ളംകണ്ടുപിടിക്കുന്നത്
കണ്ടുപിടിക്കാന്‍ ഒരു യന്ത്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. നിയമസഭാ
മന്ദിരത്തിനടുത്ത് അതു വേണ്ടെന്നു വെച്ചു. അല്ലെങ്കില്‍ എപ്പോഴും യന്ത്രം
കൂട്ടമണിയടിച്ചുകൊണ്ടിരിക്കും.
രാവിലെ നടന്നുവന്നപ്പോള്‍ കണ്‍വെന്‍ഷനു വന്ന
നവദമ്പതികള്‍ പറയുന്നതു കേട്ടതാണ്. ചേട്ടാ, നമ്മുടെ പത്താം വിവാഹവാര്‍ഷികത്തിന്
എവിടെയാണ് പോകുന്നത്. മറുപടി: അലാസ്‌കയ്‌ക്ക്. അപ്പോള്‍ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്? അലസ്‌കയ്‌ക്കുതന്നെ, നിന്നെ തിരിച്ചുകൊണ്ടുവരാന്‍ വീണ്ടും.
കണ്‍വെന്‍ഷന്‍ ചെയര്‍ സണ്ണി പൗലോസിന്റെ എസ്.എസ്.എല്‍.സി ഉത്തരക്കടലാസും
പരാമര്‍ശവിഷയമായി. ദുനിയാ മേം കോയി മില്‍ നഹീം എന്നതിനു തര്‍ജമ ഇപ്രകാരം: `കോഴി
കുളിക്കാറില്ല'.
അമേരിക്കയില്‍ നിന്ന് ഒരാള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്
100 ഡോളര്‍ അയച്ചുകൊടുത്തു. അതിന് ആയിരം രൂപ മതി. ബാക്കി തുക എന്തു ചെയ്യണമെന്ന്
സര്‍വകലാശാലയ്‌ക്ക് സംശയം. തിരിച്ചു കൊടുക്കാന്‍ വകുപ്പില്ല. ഒടുവില്‍
മാസ്റ്റേഴ്‌സിന്റേയും, പി.എച്ച്.ഡിയുടേയും സര്‍ട്ടിഫിക്കറ്റ് കൂടി കൊടുത്ത്
കണക്ക് തീര്‍ക്കാനാണ് നിര്‍ദേശം വന്നത്.
കേരളത്തില്‍ വികസനം
നടക്കാത്തതിന് പ്രധാന കാരണം അറംപറ്റിയതാണെന്നാണ് പ്രശ്‌നം വെച്ചപ്പോള്‍ കണ്ടത്.
നീര്‍ത്തടവികസനം എല്ലാ ബജറ്റിലും ഉണ്ട്. ഇത് മലയാളിയല്ലാത്ത ഗവര്‍ണര്‍
വായിക്കുമ്പോള്‍ `നിര്‍ത്തടാ വികസനം' എന്നായിപ്പോകുന്നു.
കമ്മീഷനില്ലാതെ
ഒരു കാര്യവും നടക്കാത്തതിനു കാരണം പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്ന പേരുതന്നെ
കാരണം. റിക്രൂട്ട് ചെയ്യുമ്പോള്‍ തന്നെ കമ്മീഷനാണ് മുന്നില്‍.
ചിരിയരങ്ങ് നയിച്ച രാജു മൈലപ്ര: തെങ്ങു കയറ്റക്കാരനു വീട്ടമ്മ 200 രൂപ
കൊടുത്തു. നൂറു മതി കൊച്ചമ്മേ എന്നു പറഞ്ഞപ്പോള്‍ ബാക്കി നൂറു കൊണ്ട് അണ്ടര്‍
വെയര്‍ വാങ്ങാന്‍ പറഞ്ഞു.
അസ്ഥാനത്തുപയോഗിക്കുന്ന ഉപമയെപ്പറ്റി ഡോ. ബാബു
പോള്‍ പറഞ്ഞു: കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: `താന്‍
ഏറ്റവും സന്തോഷം അനുഭവിച്ചത് മറ്റൊരാളുടെ ഭാര്യയുടെ കരവലയത്തിലാണെന്ന്.' അതായത്
സ്വന്തം അമ്മയുടെ കരവലയത്തില്‍. പക്ഷ, കേരളത്തിലെ ബിഷപ്പ് അവസാനഭാഗം പറയാന്‍
മറന്നു.
ഇടുക്കി കളക്‌ടറായിരിക്കെ ഒരു കന്യാസ്‌ത്രീമഠത്തിന്
മൂത്രപ്പുരയുണ്ടാക്കാന്‍ ഫണ്ട് അനുവദിച്ചു. ഒത്തിരിക്കാലം കഴിഞ്ഞ് അവിടെത്തെ
കന്യാസ്‌ത്രീയെ കണ്ടപ്പോള്‍ ഓര്‍മ്മയുണ്ടോ എന്നു താന്‍ ചോദിച്ചു. `പിന്നെ എപ്പോള്‍
മൂത്രമൊഴിക്കാന്‍ പോയാലും സാറിന്റെ കാര്യമോര്‍ക്കും' എന്നായിരുന്നു മറുപടി.
നാട്ടില്‍ പൊതുവഴിയില്‍ മൂത്രമൊഴിച്ചാല്‍ പോലീസ് പിടിക്കും. ഇവിടെ പക്ഷെ ആ
സൗകര്യമില്ലെന്നായിരുന്നു രാജു മൈലപ്രയുടെ മറ്റൊരു കമന്റ്.
ടി.പി.
ശ്രീനിവാസന്‍, മനോഹര്‍ തോമസ്, ബാബു കവിയൂര്‍, മധു കൊട്ടാരക്കര തുടങ്ങി പലരും
നര്‍മ്മം അവതരിപ്പിച്ചു. ചിലര്‍ കൈയ്യടി നേടുകയും ചെയ്‌തു.
കണ്‍വെന്‍ഷന്‍
നന്നായിട്ടും ബ്യൂട്ടി പേജന്റിന് മൂന്നു മത്സരാര്‍ത്ഥികളുമായി ഒരു വഴിപാട് ആയി
മാറിയത് പൊതുവില്‍ നിരാശപ്പെടുത്തി.
സാഹിത്യസമ്മേളനത്തിലെ വിഷയം
കടിച്ചാല്‍ പൊട്ടാത്തതായിരുന്നു. ബ്യൂറോക്രസിയുടെ അകത്തളങ്ങളിലെ സാഹിത്യം.
അതരിപ്പിച്ച ഡോ. ബാബു പോള്‍, ഡോ. എം.വി. പിള്ള, ടി.പി. ശ്രീനിവാസന്‍ എന്നിവരൊന്നും
അത്ര അറിയപ്പെടുന്ന സാഹിത്യകാരന്മാര്‍ അല്ലായിരുന്നു താനും. അവര്‍ എടുത്തുപറഞ്ഞത്
തകഴിയുടെ ഏണിപ്പടികളും, മലയാറ്റൂരിന്റെ `യന്ത്ര'വുമാണ്. മലയാറ്റൂരിന്റെ ജനം മറന്ന
കഥയാണ് യന്ത്രം. അതിനു പുറമെ ബ്യൂറോക്രസിയെ ചുറ്റിപ്പറ്റി അത്ര വലിയ
സാഹിത്യമൊന്നും മലയാളത്തില്‍ ഇല്ലെന്നതും വസ്‌തുതതന്നെ.
സെമിനാറുകളെല്ലാം
അവസാന ദിവത്തേക്ക് കുത്തിനിറച്ചതും അരോചകമായി. പല സെമിനാറുകളും അതുമൂലം ഒരേ
സമയത്തു നടന്നു.
പക്ഷെ സെന്റ് ജോണ്‍സ് ദ്വീപും ഹാലിഫാക്‌സ് നഗരവും
കണ്ട് കടലില്‍ തൊട്ടില്‍ പോലെ മൗനമായി ആടി നീങ്ങിയ കപ്പലില്‍ അഞ്ചു ദിനരാത്രങ്ങള്‍
ഉല്ലാസപൂര്‍വ്വം ചെലവഴിച്ചപ്പോള്‍ പലര്‍ക്കും നവോന്മേഷം.
കപ്പല്‍ യാത്രയ്‌ക്ക്
മധുരം.
കണ്‍വന്‍ഷനും.