Image

നഷ്ടമായത് ജനങ്ങൾക്കായി ജീവിച്ച ഉറച്ച കമ്മ്യുണിസ്റ്റുകാരനെ; ആർ. രാമചന്ദ്രന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

Published on 21 November, 2023
നഷ്ടമായത് ജനങ്ങൾക്കായി ജീവിച്ച ഉറച്ച കമ്മ്യുണിസ്റ്റുകാരനെ; ആർ. രാമചന്ദ്രന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ദമ്മാം: കരുനാഗപ്പള്ളി മുന്‍ എംഎല്‍എയും, സിപിഐ നേതാവുമായ ആര്‍. രാമചന്ദ്രന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. ആത്മാർത്ഥമായ പൊതുപ്രവർത്തനനത്തിലൂടെ ജനങ്ങൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച നല്ലൊരു കമ്മ്യുണിസ്റ്റുകാരനെയാണ് ശ്രീ ആർ. രാമചന്ദ്രന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് നവയുഗം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ആർ.രാമചന്ദ്രൻ, എന്നും ആദർശങ്ങളെ  പിൻപറ്റിയാണ് പൊതുപ്രവർത്തനം നടത്തിയിരുന്നത്. സി.പി.ഐയുടെ വിവിധ ഘടകങ്ങളിൽ നേതൃസ്ഥാനം വഹിച്ചിരുന്ന അദ്ദേഹം, പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവ്വാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സിഡ്‌കോ ചെയര്‍മാൻ, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, 2016 -ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍നിന്ന് വിജയിച്ചാണ് എംഎല്‍എ ആയത്. തന്റെ കാലയളവിൽ, ജനകീയമായ ഇടപെടലുകളിലൂടെ, ഒട്ടേറെ വികസനപ്രവർത്തനങ്ങൾ കരുനാഗപ്പള്ളി മണ്ഡലത്തിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.  

ജനങ്ങളോട് പ്രതിബദ്ധതയുള്ള, അഴിമതിക്കറ പുരളാത്ത, ഏതു പൊതുപ്രവർത്തകനും മാതൃകയാക്കാവുന്ന, തെളിമയാർന്ന ഒരു ജീവിതമായിരുന്നു ആർ.രാമചന്ദ്രന്റെതെന്നും, അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കും, പൊതുജനങ്ങൾക്കുമുണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക