Image

മകള്‍ നിയമവിരുദ്ധ കസ്‌റ്റഡിയില്‍, ഉടൻ മോചിപ്പിക്കണം: ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹാദിയയുടെ പിതാവ്

Published on 09 December, 2023
മകള്‍ നിയമവിരുദ്ധ കസ്‌റ്റഡിയില്‍,  ഉടൻ മോചിപ്പിക്കണം: ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹാദിയയുടെ പിതാവ്

കൊച്ചി: മകള്‍ ഡോ.അഖിലയെന്ന ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് വൈക്കം സ്വദേശി കെ.എം.അശോകൻ നൽകിയ  ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ 12ന് പരിഗണിക്കും.

മകള്‍ ചിലരുടെ നിയമവിരുദ്ധ കസ്‌റ്റഡിയിലാണെന്നും, മലപ്പുറത്ത് ഹോമിയോ ക്ലിനിക്ക് തുടങ്ങിയെന്നും അദ്ദേഹം   ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

മലപ്പുറം സ്വദേശി സൈനബ ഉള്‍പ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്‌റ്റഡിയിലാണ് മകള്‍ ഉള്ളതെന്നാണ് അശോകൻ ഹര്‍ജിയില്‍ ആരോപിക്കുന്നത്. താനും ഭാര്യയും മകളെ ഫോണില്‍ വിളിക്കുകയും പിന്നീട് ക്ലിനിക്കിലേക്ക് പോവുകയും ചെയ്‌തിരുന്നുവെന്ന് പറഞ്ഞ അശോകൻ കഴിഞ്ഞ ഒരു മാസമായി ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നും ചൂണ്ടിക്കാട്ടി.

വിളിക്കുമ്ബോള്‍ പലപ്പോഴും ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. ഡിസംബര്‍ മൂന്നിന് ക്ലിനിക്കില്‍ എത്തിയപ്പോള്‍ അത് അടഞ്ഞു കിടക്കുകയായിരുന്നു. ഹാദിയ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു പരിസരത്തുള്ളവര്‍ പറഞ്ഞതെന്നും അറിയിച്ചു. ഇതോടെ തന്റെ ഭയം വര്‍ധിച്ചുവെന്നും അശോകൻ പറയുന്നു.

മകളുടെ ജീവന്‍ അപകടത്തിലായേക്കുമെന്നും, അവളെ തടവില്‍ വച്ചിരിക്കുന്നവര്‍ക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും അശോകന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹാദിയ തടങ്കലിലാണെന്നും, സ്വതന്ത്രയാക്കി കോടതിയില്‍ ഹാജരാക്കണമെന്നും അശോകന് വേണ്ടി അഭിഭാഷകന്‍ സി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം, താൻ പുനര്‍ വിവാഹിതയാണെന്നും, തിരുവനന്തപുരത്ത് ഭര്‍ത്താവിനോടൊപ്പം കഴിയുകയാണെന്നുമാണ് ഹാദിയ കഴിഞ്ഞ ദിവസം പറഞ്ഞത്. അച്ഛനെ സംഘപരിവാര്‍ ആയുധമാക്കുകയാണെന്നും അവര്‍ പ്രതികരിച്ചിരുന്നു.

സുപ്രീം കോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിന് വിടുകയാണ് ചെയ്‌തത്‌. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ് ഞാൻ. ആ സ്വാതന്ത്ര്യമാണ് എനിക്ക് അനുവദിച്ച്‌ തന്നത്. ആ സമയത്ത് ഞാൻ ഷെഫിൻ ജഹാനെ വിവാഹം കഴിച്ചിരുന്നു. അത് കോടതിയും അംഗീകരിച്ചു. പിന്നീട് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നായപ്പോള്‍ ഞങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞു. നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി, ഹാദിയ  പറഞ്ഞുരുന്നു.

വീണ്ടും വിവാഹിതയാണ്. എന്റെ രണ്ടാം വിവാഹം ചര്‍ച്ചയാകേണ്ടതില്ല.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക