സാൻ അന്റോണിയോ കൺവെൻഷൻ സെൻററിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടി സമ്മേളനത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോളിംഗ് കൗണ്ടിയിലെ എബ്രഹാം ജോർജ് ടെക്സസ് റിപ്പബ്ലിക് പാർട്ടി ചെയർമാനായി. ഫോർട്ട് ബെൻഡ് കൗണ്ടി കൂടി ഉൾപ്പെടുന്ന മറ്റ് 17 കൗണ്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് സാക്കി ജോസഫ് സെനറ്റ് ഡിസ്ട്രിക്ട് 18 ൽ നിന്ന് സ്റ്റേറ്റ് റിപ്പബ്ലിക്കൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യൻ വംശജരിൽ നിന്ന് ടെക്സസിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തികളാണ് ഇരുവരും.
എബ്രഹാം ജോർജ് രാഷ്ട്രീയത്തിലെ വിശാലമായ അനുഭവസമ്പത്തും യാഥാസ്ഥിതിക സംരക്ഷണ മൂല്യങ്ങളോടുള്ള ഉറച്ച പ്രതിബദ്ധതയും ഉള്ള വ്യക്തിത്വത്തിന് ഉടമയാണ്. "എന്നിൽ വിശ്വാസം അർപ്പിച്ച റിപ്പബ്ലിക്കൻ സഹപ്രവർത്തകർക്കു നന്ദി പറയുന്നു. സ്വാതന്ത്ര്യം, പരിമിത ഗവൺമെൻറ്, വ്യക്തിഗത ഉത്തരവാദിത്വം എന്നീ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാ ടെക്സസുകാർക്കും കഠിനപ്രയത്നത്തിന്റെയും സമർപ്പണത്തിന്റെയും തെളിവാണ് ഈ വിജയം" എന്ന് ജോർജ് പറഞ്ഞു.
യാഥാസ്ഥിതിക മൂല്യങ്ങളുടെ ഒരു നല്ല വക്താവാണ് ജോർജ് എന്ന് സ്ഥാനമൊഴിഞ്ഞ മുൻ ചെയർമാൻ മാറ്റ് റിനാൾഡി സൂചിപ്പിച്ചു. ജോർജിൻറെ നേതൃത്വത്തിൽ ടെക്സസ് ജിഒപി കൂടുതൽ ഉയരങ്ങളിലേക്ക് വളരട്ടെ എന്നും ഇതുവരെ നമ്മൾ കണ്ട ദർശനം മുൻപോട്ട് കൊണ്ടുപോകുവാൻ ജോർജിന് സാധിക്കട്ടെ എന്നും റിനാൾഡി കൂട്ടിച്ചേർത്തു.
നിലവിലെ കമ്മിറ്റിമാൻ ഹൗവാർഡ് ബാർക്കറിനെ തോൽപ്പിച്ചു കൊണ്ടാണ് ഡിസ്ട്രിക്ട് 18ൽ നിന്ന് സ്റ്റേറ്റ് റിപ്പബ്ലിക്കൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കമ്മിറ്റിമാനായി 60% വോട്ട് നേടി സാക്കി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തെയും നമ്മുടെ സംസ്ഥാനത്തെയും സേവിക്കാൻ കഴിയുന്നതിൽ ഞാൻ ആവേശഭരിതനാണെന്ന് ജോസഫ് പറഞ്ഞു. ഒപ്പം വിനയാനിതനും. "നമ്മുടെ സമൂഹത്തിലും സംസ്ഥാനത്തിലും കഠിന പ്രയത്നത്തിലൂടെയും പ്രതിബദ്ധതയിലൂടെയും മാറ്റം വരുന്നു എന്നതിന്റെ തെളിവാണ് ഈ വിജയം."
Two Malayalees win big at Texas GOP convention