എയർപോർട്ടിൽ ചെല്ലുമ്പോൾ ആണ് അറിയുന്നത് പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞുവെന്ന്, അല്ലെങ്കിൽ കുട്ടിക്ക് വിസ ഇല്ലെന്ന് . നിങ്ങൾ ആരെ വിളിക്കും? ഏതെങ്കിലും ബന്ധുവിനെയോ സുഹൃത്തിന്റെയോ ആയിരിക്കും വിളിക്കുക. അവർ ആരെയെങ്കിലും ബന്ധപ്പെട്ട ശേഷം തോമസ് ടി ഉമ്മനെ വിളിക്കാനായിരിക്കും മിക്കവാറും പറയുക. എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ തോമസ് ടി ഉമ്മൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് അത് ശരിയാക്കി കൊടുക്കും എന്ന ധാരണ ജനത്തിനുണ്ട്.
ഇനി ഒരു മൃതദേഹം നാട്ടിലേക്കയക്കണമെങ്കിലോ? അതിനും കോൺസുലേറ്റിൽ നിന്ന് കടലാസ് ലഭിക്കണം . അപ്പോഴും തോമസ് ടി ഉമ്മന്റെ സഹായം തേടുന്നവർ ഏറെ. അമേരിക്കയിലെ ഇമ്മിഗ്രെഷൻ കാര്യങ്ങളിൽ വരെ തന്റെ അറിവ് പങ്കു വയ്ക്കുകയോ വിദഗ്ധരെ ചൂണ്ടിക്കാണിക്കുകയോ ചെയ്യാനും തോമസ് ടി ഉമ്മൻ മടിക്കുന്നില്ല.
വിളിച്ചാൽ ഫോൺ എടുക്കും, പറ്റുന്ന സഹായങ്ങൾ യാതൊരു സ്വാർത്ഥലാഭേച്ചയുമില്ലാതെ ആർക്കും ചെയ്യുന്നു എന്നത് ചെറിയ കാര്യമാണോ?
ഒരു ചികിത്സയും ഫലിക്കാതെ വരുമ്പോൾ 'കാളൻ നെല്ലായി' എന്നൊരു പരസ്യം മുൻപുണ്ടായിരുന്നു. അതുപോലെ ഒരിടത്തു നിന്നും ഒരു സഹായവും കിട്ടാതെ വരുമ്പോൾ തോമസ് ടി ഉമ്മനെ വിളിക്കുന്നു എന്നൊരു അവസ്ഥയും പലപ്പോഴും കണ്ടിട്ടുണ്ട്.
ഇതൊന്നും ഫോമാ നേതൃത്വം ലക്ഷ്യമാക്കി ചെയ്യുന്നതല്ല. പതിറ്റാണ്ടുകളായി തുടരുന്ന സേവനങ്ങളാണ്. ഏറ്റവും നല്ല ഉദാഹരണം 2010 ൽ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ സംഘടിപ്പിച്ച സമരമാണ്. പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്ന് പെട്ടെന്നൊരു നിയമം വരുന്നു. (കോൺഗ്രസ് സർക്കാരിന്റെ കാലത്താണ്) അതിനു 175 ഡോളർ കൂടി നൽകണം. 40 വര്ഷം മുൻപ് അമേരിക്കൻ പൗരൻ ആയവർ കൂടി ഇന്ത്യൻ പാസ്പോർട്ട് ഇപ്പോൾ സറണ്ടർ ചെയ്യണം. പലരുടെ കയ്യിലും ഇന്ത്യൻ പാസ്പോർട്ട് തന്നെയില്ല. എന്തായാലും അതിനെതിരെ ജനരോഷം ഇരമ്പി. ഒടുവിൽ അത് 25 ഡോളറായി കുറച്ചു... (നിശ്ചിത കാലത്തേക്ക് മാത്രം)
അതിനു മുൻപ് അങ്ങനെയൊരു സമരം കോൺസുലേറ്റിനു മുന്നിൽ നടത്താൻ ആരും ധൈര്യപ്പെട്ടില്ല. അതിന്റെ ചിത്രമായിരുന്നു അന്നത്തെ ഇന്ത്യാ എബ്രോഡ് പത്രത്തിലെ മുഖചിത്രം.
ആ സമരം വിജയിച്ച ശേഷം മലയാളം പത്രം എഴുതിയത് ഇപ്പോഴും പ്രസക്തമാണ്
'ഒറ്റയാളായി തുടങ്ങിയ പോരാട്ടം.
വിജയത്തിന് ഒരുപാട് അവകാശികളുണ്ടാകും. എന്നാല്‍ പരാജയം ഒരനാഥനാണ്, ആര്‍ക്കും വേണ്ട.
ഈ പഴഞ്ചൊല്ല് അന്വര്‍ത്ഥമാകുന്ന കാഴ്ച ഈ ദിനങ്ങളില്‍ അമേരിക്കന്‍ മലയാളി സമൂഹം കണ്ടുകഴിഞ്ഞു. പൗരത്വ നിയമം സംബന്ധിച്ച ചട്ടങ്ങളില്‍ അയവു വരുത്തി കേന്ദ്രം ഉത്തരവിറക്കുന്നതിനു മുമ്പു മുതല്‍ പ്രചാരണ, അവകാശവാദ കോലാഹലം തുടങ്ങി. നേതാക്കന്മാരുടെ പ്രസ്താവനകളും മത്സരവും കണ്ട് ജനം മൂക്കത്ത് വിരല്‍ വച്ചു. ഇവരൊക്കെ ഇത്രയേ ഉള്ളോ?
ഈ മത്സരത്തിനിടയിലും തോമസ് ടി. ഉമ്മന്റെ പേര് വേറിട്ടു നില്‍ക്കുന്നു. അമേരിക്കയിലെ ഇന്ത്യക്കാരെ പിഴിയുന്ന രീതിയില്‍ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തി എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ ആദ്യം എതിര്‍പ്പുമായി രംഗത്തു വരുന്നത് മലയാളികളാണ്. അവര്‍ക്ക് കാര്യം പെട്ടെന്നു പിടികിട്ടി എന്നു വേണമെങ്കില്‍ നമുക്കു പൊങ്ങച്ചവും പറയാം.
മിക്കവരും പ്രതിഷേധം പ്രസ്താവനകളിലൊതുക്കിയപ്പോള്‍ ഒരു പ്രതിഷേധ പ്രകടനം എന്ന ആശയം കൊണ്ടു വന്നത് തോമസ് ടി. ഉമ്മനാണ്. ഫോമയുടെ പൊളിറ്റിക്കല്‍ ഫോറം ചെയര്‍ എന്ന സ്ഥാനമുപയോഗിച്ചായിരുന്നു പ്രതിഷേധത്തിനുള്ള ആഹ്വാനം. ഫൊക്കാന ട്രഷറര്‍ ലീലാ മാരേട്ടും അതുമായി സഹകരിക്കാമെന്നു സമ്മതിച്ചു. ഇക്കാര്യം മാധ്യമങ്ങളില്‍ വന്നതോടെ കോണ്‍സുലേറ്റ് അധികൃതര്‍ തലങ്ങു വിലങ്ങും ഫോണ്‍ വിളിയായി. പ്രതിഷേധക്കാരെപ്പറ്റി ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും തോമസ് ടി. ഉമ്മനോട് പറഞ്ഞു.
എന്തായാലും ഐ.എന്‍.ഓ.സിയും ഫൊക്കാനയും പ്രകടനത്തെ നിരുത്സാഹപ്പെടുത്തി. പ്രകടനം നടന്നാല്‍ കൂടി പ്ലാക്കാര്‍ഡ് ഒന്നും പാടില്ലെന്നും ഐ.എന്‍.ഓ.സി. നിര്‍ദ്ദേശിച്ചു.
ഇതിനിടയിലാണ് തോമസ് ടി. ഉമ്മന്റെ ഇളയ സഹോദരന്റെ മരണം. ആ ദുഃഖവും മറന്ന് തോമസ് ടി. ഉമ്മന്‍ പ്രകടനത്തിനെത്തി.
പ്രകടനത്തിന് കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ മലയാളികളും ഏതാനും ഉത്തരേന്ത്യക്കാരും. ആകെ നാല്‍പ്പതില്‍ താഴെ പേര്‍ മാത്രം. അത്രയുംപേര്‍ ഏതാനും മുദ്രാവാക്യങ്ങള്‍ വിളിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റുമോ?
പക്ഷേ പ്രകടനം ചെറുതായിരുന്നെങ്കിലും ആദ്യത്തെ പ്രതിഷേധമെന്ന നിലയില്‍ അതിനു ലഭിച്ച മാധ്യമശ്രദ്ധ അഭൂതപൂര്‍വമായിരുന്നു. തികച്ചും യാഥാസ്ഥിതിക രീതികള്‍ പിന്തുടരുന്ന ഇംഗ്ലീഷ് മാധ്യമങ്ങളുടെ പോലും കവര്‍ പേജില്‍ പ്രകടനത്തിന്റെ പടവും വാര്‍ത്തയും വന്നു. ദൃശ്യമാധ്യമങ്ങളിലും പ്രകടനം നിറഞ്ഞുനിന്നു.
അതു തീര്‍ച്ചയായും ഇന്ത്യക്കാരുടെ അസംതൃപ്തിയുടെ പ്രതികരണമാണ് വിളിച്ചോതിയത്. അതും അധികൃത ശ്രദ്ധയില്‍പെട്ടിരിക്കണം.
ഉത്തരേന്ത്യക്കാര്‍ അനങ്ങാതെ കേന്ദ്രം അനങ്ങില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ക്കും അനക്കം വയ്ക്കുന്നതിന്റെ സൂചനയായിരുന്നു എഫ്.ഐ.എ. ജൂണ്‍ നാലിന് നടത്താന്‍ നിശ്ചയിച്ച പ്രകടനം. എന്തായാലും മാറിയ പശ്ചാത്തലത്തില്‍ അവര്‍ പ്രകടനം തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചിരിക്കുന്നു.
ആര് എന്ത് പ്രസ്ഥാവന ഇറക്കിയാലും മാധ്യമങ്ങളില്‍, കുറഞ്ഞത് ഇന്റര്‍നെറ്റില്‍ വരുന്ന കാലമാണിത്. പക്ഷേ കാര്യങ്ങളൊക്കെ മനസിലാക്കാനും മാത്രം ബുദ്ധിയുള്ളവരാണ് ജനങ്ങള്‍ എന്നത് മറക്കാതിരിക്കുക.'
അന്ന് പൊളിറ്റിക്കൽ ചെയർ എന്ന ചെറിയ സ്ഥാനമേ തോമസ് ടി. ഉമ്മന് ഉണ്ടായിരുന്നുള്ളു. പിന്നീട് ഫോമായിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചു, ട്രഷററായി. അങ്ങനെ എന്നും ഫോമായിൽ പ്രവർത്തനനിരതനായ ഒരു വ്യക്തി അല്ലെ സംഘടനയെ നയിക്കേണ്ടത്?
തോമസ് ടി ഉമ്മാനെ നമുക്ക് അറിയാം. അദ്ദേഹത്തിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാം. അദ്ദേഹത്തോട് എതിർപ്പുള്ളവരും ഉണ്ടെന്നും അറിയാം. പ്രവർത്തിക്കുന്നവർക്ക് തീർച്ചയായും എതിർപ്പും വരും. സ്വതന്ത്രമായ അഭിപ്രായം പറയുമ്പോൾ അതും പിണക്കങ്ങൾക്ക് കാരണമാകും. എന്നാൽ ഒന്നും ചെയ്യാതെ നിശബ്ദമായിരുന്നാൽ ഒരു എതിർപ്പുമുണ്ടാവില്ല.
നമുക്ക് വേണ്ടത് കർമ്മനിരതമായ ഒരു സാരഥിയെയല്ലേ? വ്യക്തിപരമായ താല്പര്യങ്ങളെക്കാൾ സംഘടനയുടെ നന്മ അല്ലെ നാം നോക്കേണ്ടത്?