ലൂസിയാനയിലെ എല്ലാ പബ്ലിക് സ്കൂൾ ക്ലാസ് മുറികളിലും പത്തു കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന ബില്ലിൽ റിപ്പബ്ലിക്കൻ ഗവർണർ ജെഫ് ലാൻഡ്രി ബുധനാഴ്ച ഒപ്പു വയ്ച്ചു. ഇതോടെ പത്തു കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ആദ്യത്തെ സംസ്ഥാനമായി ലൂസിയാന.
കിൻ്റർഗാർട്ടൻ മുതൽ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സർവ്വകലാശാലകൾ വരെയുള്ള എല്ലാ പൊതു ക്ലാസ് മുറികളിലും "വലിയതും എളുപ്പത്തിൽ വായിക്കാവുന്നതുമായ ഫോണ്ടിൽ" പത്തു കൽപ്പനകളുടെ പോസ്റ്റർ വലിപ്പത്തിലുള്ള ഡിസ്പ്ലേ റിപ്പബ്ലിക്കൻ പാർട്ടി തയ്യാറാക്കിയ നിയമം ആവശ്യപ്പെടുന്നു.
ബില്ലിനെ എതിർക്കുന്നവർ നിയമത്തിൻ്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്നു. നിയമനടപടികൾ ഉണ്ടാവുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഈ നടപടിയുടെ ഉദ്ദേശം കേവലം മതപരമല്ലെന്നും അതിനു ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും ജി ഓ പി വക്താക്കൾ പറയുന്നു. പത്തു കൽപ്പനകളെ "നമ്മുടെ സംസ്ഥാനത്തിൻ്റെയും ദേശീയ സർക്കാരിൻ്റെയും അടിസ്ഥാന രേഖകൾ" എന്ന് അവർ വിശേഷിപ്പിക്കുന്നു.
പത്തു കൽപ്പനകൾ "ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകളായി അമേരിക്കൻ പൊതുവിദ്യാഭ്യാസത്തിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നു" എന്ന് വിവരിക്കുന്ന നാല് ഖണ്ഡികകളുള്ള "സന്ദർഭ പ്രസ്താവന" യുമായി ഡിസ്പ്ലേകൾ 2025-ൻ്റെ തുടക്കത്തോടെ ക്ലാസ് മുറികളിൽ ഉണ്ടായിരിക്കണം.