ന്യു യോർക്ക്: ഫൊക്കാനയുടെ ശക്തികേന്ദ്രമായ ന്യു യോർക്കിലെ ടൈസൺ സെന്ററിൽ ടീം ലെഗസിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡോ. കല ഷാഹിയും ടീമും നടത്തിയ ജനസമ്പർക്ക പരിപാടി വലിയ പങ്കാളിത്തത്തോടെ വൻ വിജയമായി. ന്യു യോർക്കിൽ വിജയിക്കുന്നവരാണ് സംഘടനകളുടെ തലപ്പത്തെത്തുന്നതെന്ന ചൊല്ല് അന്വർത്ഥമാക്കുന്ന പിന്തുണയാണ് മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയെ ശ്രദ്ധേയമാക്കിയയത്.
ഡോ. കലക്കൊപ്പം മത്സരിക്കുന്ന സ്ഥാനാർഥികളിൽ നല്ലൊരു പങ്കും പങ്കെടുക്കുകയും തങ്ങളുടെ നിലപാടുകൾ അവതരിപ്പിക്കുകയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.
ഡോ. കല ഷാഹി ചെയ്ത ശ്രദ്ധേയമായ പ്രസംഗത്തിൽ വിജയിച്ചാൽ എന്തൊക്കെ ചെയ്യുമെന്നത് സംബന്ധിച്ചുള്ള രൂപരേഖ ആവതരിപ്പിച്ചു. ഏറ്റവും മികച്ച സ്ഥാനാർത്ഥികളെയാണ് താൻ അവതരിപ്പിക്കുന്നതെന്നവർ പറഞ്ഞു. അവരാരും തന്റെ ബന്ധുക്കളോ ഉറ്റമിത്രങ്ങളോ ഒന്നുമല്ല. സംഘടനയോടുളള പ്രതിബദ്ധതയാണ് അവരെ ടീമിലെത്തിച്ചത്.
'കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് ഫൊക്കാനയെക്കുറിച്ച് ഞാന്‍ ശരിക്കും പഠിക്കുകയുണ്ടായി. ഈ പഠനത്തില്‍ ഫൊക്കാനയില്‍ അവിടവിടെയായി ചില ഗ്യാപ്‌സ് ഉള്ളതായി മനസിലാക്കാന്‍ സാധിച്ചു. ഈ വിടവുകൾ നികത്തണമെന്നാണ് ഈ കമ്മിറ്റിയുടെ തീരുമാനം,' കല ഷാഹി പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ വിജയിപ്പിക്കുകയാണെങ്കില്‍, ഫൊക്കാന നിയമാവലിയുള്ള പോരായ്മകള്‍ പരിഹരിക്കും. ഭരണഘടയില്‍ പലകാര്യങ്ങള്‍ക്കും വ്യക്തതയില്ല. നിയമാവലിക്ക് വ്യക്തയുണ്ടാക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. അതിനായി ഒരു ജുഡീഷ്യല്‍ കമ്മിറ്റിയെ നിയോഗിക്കും. ഫൊക്കാനയെക്കുറിച്ച് നന്നായി അറിയുന്നവരുടെ കമ്മിറ്റി രൂപീകരിച്ച് ഫൊക്കാനയ്ക്ക് അടിത്തറ ശക്തമാക്കുക എന്നുള്ളതാണ് ആദ്യ ലക്ഷ്യം.
ഫൊക്കാന ഹെല്‍പ് ലൈന്‍ ആണ് മറ്റൊരു പ്രോജക്റ്റ്. അതിനായി വിദഗ്ധ കമ്മിറ്റി രൂപീകരിക്കും. ഡോക്ടര്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ്, ഫൊനാന്‍ഷ്യല്‍, മാനേജ്‌മെന്റ് ടീം അങ്ങനെ പ്രഗല്‍ഭരായ വ്യക്തികളുടെ ഒരു കമ്മിറ്റി. ഉദാഹരണത്തിന് ഒരു വീട്ടില്‍ ഗാര്‍ഹിക പീഡനമുണ്ടായാല്‍, ഒരു സ്ത്രീ ആയിരിക്കും ഇര. അവര്‍ നമ്മളെ സമീപിക്കുകയാണെങ്കില്‍ അവര്‍ക്കു വേണ്ട പിന്തുണയും ഗൈഡന്‍സും നല്‍കുവാൻ കഴിയണം.
നിരവധി പ്രശ്‌നങ്ങളാണ് നമ്മുടെ കമ്മ്യൂണിറ്റിയില്‍ ഉള്ളത്. ഗാര്‍ഹിക പീഡനം, ഡ്രഗ് അഡിക്ഷന്‍, ഇമ്മിഗ്രേഷന്‍ പ്രശ്നങ്ങൾ , ജോലി സംബന്ധമായ പ്രശ്നങ്ങൾ , സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയുവ. ഇതിലെല്ലാം ഫൊക്കാനയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ഇടപെടുക എന്നതാണ് ഉദ്ദേശം.
അടുത്തത് നമ്മുടെ യൂത്തിനെ എംപവര്‍ ചെയ്യുക എന്നുള്ളതാണ്. ഇപ്പോള്‍ അധികം യുവജനങ്ങളൊന്നും ഫൊക്കാനയില്‍ സജീവമായി വരുന്നില്ല. യൂത്തിന് ആകര്‍ഷകമായ പ്രോജക്‌റ്റൊന്നും നമ്മള്‍ നടത്തുന്നില്ല എന്നതാണ് കാരണം. അവര്‍ക്കും ആകര്‍ഷകമായ പദ്ധതികള്‍ കൊണ്ടുവന്ന് അവരെകൂടി ഉള്‍പ്പെടുത്തി പ്രോഗ്രാമുകള്‍ നടത്തണം. അതിനായി ഒരു യൂത്ത് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നു. റീജണല്‍ ലെവലില്‍ മത്സരങ്ങള്‍ നടത്തി, നാഷ്ണല്‍ ലെവലില്‍ കൊണ്ടുവന്ന് നമ്മുടെ നാട്ടിലെ പോലെ ഒരു യുവജനോല്‍സവം.
യുവജനങ്ങള്‍ക്കായി പ്രത്യേക കണ്‍വന്‍ഷനും ലക്ഷ്യമിടുന്നു. ഇപ്പോള്‍ രണ്ടു കണ്‍വന്‍ഷനാണ് ഫൊക്കാന നടത്തുന്നത്. കേരള കണ്‍വന്‍ഷനും നാഷ്ണല്‍ കണ്‍വന്‍ഷനും. മൂന്നാമത് യൂത്തിന് മാത്രമായി ഒരു കണ്‍വന്‍ഷന്‍ നടത്തും. അത് അവര്‍ തന്നെ പ്ലാന്‍ ചെയ്ത് നമ്മുടെ ഗൈഡന്‍സോടുകൂടി നടത്തും .
അതുപോലെ യൂത്തിന് വേണ്ടി സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ റീജണല്‍ ലെവലിലും നാഷ്ണല്‍ ലെവലിലും നടത്തും.
മിക്ക സ്ത്രീകളും സംഘടനയിലേക്ക് വരികയോ അവരെ കൊണ്ടുവരികയോ ചെയ്യുന്നില്ല. നല്ല ഉദാഹരണം, നാല്പത് വര്‍ഷത്തിനിടയിൽ ആദ്യ വനിതാ സെക്രട്ടറിയാണ് ഞാന്‍ എന്നാതാണ് . സ്ത്രീകള്‍ക്ക് പ്രാതിനിധ്യം വളരെ കുറവാണ്. അതിനാൽ കമ്മിറ്റിയില്‍ ആണെങ്കിലും ഒരു മുപ്പത് ശതമാനം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം എന്നതാണ് മറ്റൊരു ലക്ഷ്യം.
അത് പോലെ ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രോജക്റ്റും തുടര്‍ന്നും ചെയ്യും. ഫൊക്കാന ഇന്റര്‍നാഷ്ണല്‍ ആണ് ഒന്ന്. ഫൊക്കാനയുടെ പാരമ്പര്യം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി ഇന്റര്‍നാഷ്ണല്‍ ചാപ്‌റ്റേഴ്‌സ് രൂപീകരിക്കുക എന്നത് . അഞ്ചോളം ഇന്റര്‍നാഷ്ണല്‍ ചാപ്‌റ്റേഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ആ പ്രോജക്റ്റ് ഇനിയും തുടരും. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും അവരുമായി നെറ്റ് വര്‍ക്കിംഗ് സംവിധാനം ഉണ്ടാക്കുകയും ചെയ്യും.
അടുത്തതായി ഫൊക്കാന പൊളിറ്റിക്കല്‍ ഇന്റേൺഷിപ്പ് . പൊളിറ്റിക്കല്‍ ഇന്റേൺഷിപ്പിന്റെ ഡയറക്ടറാണ് ചിക്കാഗോയിൽ നിന്നുള്ള നിഷ എറിക്. രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ള നമ്മുടെ യുവതലമുറയെ ഇന്റേൺഷിപ്പിനു ഫൊക്കാന സഹായിക്കും. അതിനുള്ള സ്‌റൈപ്പഡ് ഫൊക്കാനയില്‍ നിന്നും നല്‍കും.
അതു പോലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഹൗസിംഗ് പ്രോജക്റ്റ് , സ്‌കോളര്‍ഷിപ്പ് , തുടങ്ങിയ എല്ലാ പ്രോജക്റ്റുകളും ഇനിയും തുടര്‍ന്നും ചെയ്യും. ഫൊക്കാനയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ പാനലിന്റെ ഉദ്ദേശം.
'എനിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. എന്റെ സുഹൃത്തുക്കളാണ് അവർ . അവരെല്ലാം എന്നെകുറിച്ച് വളരെ നന്നായിട്ടാണ് ഇതുവരെ പറഞ്ഞിട്ടുള്ളത്. ഇലക്ഷനില്‍ നിന്നതുകൊണ്ട് എന്താണ് പറയുന്നതെന്നറിയില്ല. എന്നാലും ആ രണ്ട് സ്ഥാനാര്‍ത്ഥികളോടുള്ള ബഹുമാനവും ഞാന്‍ ഇവിടെ സൂചിപ്പിക്കുകയാണ്. ഇലക്ഷന് ജയിച്ചാലും തോറ്റാലും അവരുമായി ചേര്‍ന്ന് ഇനിയും പ്രവർത്തിക്കും. യാതൊരു വ്യക്തിപരമായ വിദ്വെഷവും ഇല്ല-കല വ്യക്തമാക്കി.
തുടർന്ന് പാനലിൽ നിന്നുള്ളവർ സംസാരിക്കുകയും ഈ ടീമിന്റെ പ്രത്യേകതകൾ എടുത്തുകാട്ടുകയും ചെയ്തു. തങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് ഏവരും ഉറപ്പിച്ചു പറഞ്ഞു.
മികച്ച ഈ പരിപാടി സംഘടിപ്പിച്ച എക്സിക്യു്റ്റിവ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കൂടിയായ ഷാജു സാം ആയിരുന്നു എംസി.
ട്രഷറർ സ്ഥാനാർഥി രാജൻ സാമുവൽ (ഫിലാഡൽഫിയ) തന്റെ മുൻകാല പ്രവർത്തനങ്ങളും ഫൊക്കാനയിലെ ലക്ഷ്യങ്ങളും വിവരിച്ചു. അസോ. സെക്രട്ടറി സ്ഥാനാർഥി ബിജു തൂമ്പിൽ (ബോസ്റ്റൺ) തന്റെ പ്രസംഗചാതുര്യമില്ലായ്‌മയെപ്പറ്റി നടത്തിയ പ്രസംഗം മനം കവരുന്നതായി .
അഡീഷണൽ അസോ. സെക്രട്ടറി സ്ഥാനാർഥി അജു ഉമ്മൻ, അഡീ. അസോ. ട്രഷറർ ദേവസി പാലാട്ടി എന്നിവരും ലക്ഷ്യങ്ങൾ വിവരിച്ചു.
നേരത്തെ ഫോമായിലായിരിക്കെ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ വിമൻസ് ഫോറം ചെയർ സ്ഥാനാർഥി നിഷ് എറിക്ക് വിവരിച്ചു. ഫൊക്കാനയാണ് തന്റെ തട്ടകമെന്നു മനസിലാക്കിയാണ് ഇവിടെ എത്തിയത്. വിജയിച്ചാൽ ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നവർ പറഞ്ഞു.
ന്യു യോർക്കിലെ ആർ.വി.പി സ്ഥാനാർഥി റെജി വർഗീസ് (സ്റ്റാറ്റൻ ഐലൻഡ്) തന്റെ സംഘടനാ പ്രവർത്തനങ്ങളും അഞ്ചു മില്യന്റെ പള്ളി പണിയുന്നതിന് നേതൃത്വം കൊടുത്തതുമൊക്കെ വിവരിച്ചു.
നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന തോമസ് നൈനാൻ (റോക്ക് ലാൻഡ്), റോണി വർഗീസ് (ഫിലാഡൽഫിയ), സണ്ണി പണിക്കർ (ന്യു യോർക്ക്), ജോയി കൂടാലി (ബാൾട്ടിമോർ), ഡോ നീന ഈപ്പൻ (വാഷിംഗ്ടൺ, ഡി.സി), റോബർട്ട് അരീച്ചിറ (റോക്ക് ലാൻഡ്) ഷൈമി ജേക്കബ് (റോക്ക് ലാൻഡ്), എന്നിവർക്ക് പുറമെ ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്ന അലക്സ് എബ്രഹാമും (റോക്ക് ലാൻഡ്) സംസാരിച്ചു.
യുവജന പ്രതിനിധി സ്നേഹ തോമസ് (ന്യു യോർക്ക്) ആയിരുന്നു സംസാരിച്ച മറ്റൊരാൾ.
ഫൊക്കാന മുൻ ജനറൽ സെക്രട്ടറി വിനോദ് കെയാര്കെ സ്പെല്ലിങ് ബീ പോലെ തങ്ങളുടെ കാലത്ത് നടപ്പാക്കിയ പദ്ധതികൾ പുനരാരംഭിക്കണമെന്ന് നിർദേശിച്ചു. ഡെലിഗേറ്റുകളെ കണ്വന്ഷനിലെത്തിച്ച് വോട്ട് ലഭ്യമാക്കാൻ മറക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു.
ജോസ് കുര്യപ്പുറം തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു. ഫോമാക്കാരായ ചിലരും സൗഹൃദപ്രതിനിധികളായി എത്തി.