എച് ഐ വി ക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെ പിന്തുണച്ചു ഇന്ത്യൻ അമേരിക്കൻ പ്രഫസർ വെനിഗെല്ല റാവുവിനു $5 മില്യൺ ഗ്രാന്റ് അനുവദിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യുസ് അവന്ത് ഗാർഡെ പ്രോഗ്രാം ഫോർ എച് ഐ വി ആൻഡ് സബ്സ്റ്റൻസ് യൂസ് ഡിസോർഡർ റിസർച് ആണ് ഗ്രാന്റ് നൽകിയത്.
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്ന അണുബാധയാണ് എച് ഐ വി. അതിന്റെ ഏറ്റവും ഗുരുതരമായ ഘട്ടമാണ് എയ്‌ഡ്‌സ്. മരുന്നു കണ്ടെത്തിയിട്ടില്ലാത്ത എച് ഐ വി ആഗോളതലത്തിൽ തന്നെ അതീവ ഗൗരവമുള്ള പൊതുജനാരോഗ്യ പ്രശ്നമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു 40.4 മില്യൺ ആളുകളുടെ ജീവൻ അപഹരിച്ച രോഗം.
എച് ഐ വി പ്രതിരോധവും ചികിത്സയും കണ്ടെത്താനുള്ള വിപ്ലവകരമായ ഗവേഷണത്തെ എൻ ഐ ഡി എ അവന്ത് ഗാർഡെ അവാർഡ് പിന്തുണയ്ക്കുന്നു. പ്രത്യേകിച്ച് ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരിൽ. റാവുവിന്റെ ഗവേഷണം ആ വഴിക്കാണ്. സ്റ്റം സെല്ലുകളെ റിപ്പയർ ചെയ്യാൻ ജീൻ തെറാപ്പി ഉപയോഗിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രതിരോധ ശക്തി നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്ന രോഗം അങ്ങിനെ ചികിൽസിക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
മരുന്നൊന്നും കഴിക്കേണ്ടതില്ല. ഭാവിയിൽ രോഗം വരാതെ തടുക്കും.
കാത്തലിക്ക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ ബയോളജി പ്രഫസറായ റാവു അവിടെ ബാക്റ്റീരിയോഫേജ് മെഡിക്കൽ റിസർച് സെന്റർ 2021ൽ സ്ഥാപിച്ചു. ഇപ്പോൾ അതിന്റെ സ്ഥാപക ഡയറക്ടറാണ്. അദ്ദേഹത്തിന്റെ മികവ് മാനിച്ചു നാഷനൽ ഇൻസ്റിറ്റ്യൂസ് ഓഫ് ഹെൽത്ത്, നാഷനൽ സയൻസ് ഫൗണ്ടേഷൻ എന്നിവ നിരവധി ഗവേഷണ അവാർഡുകൾ നൽകിയിട്ടുണ്ട്.
റാവുവിന് 24 യുഎസ്-അന്താരാഷ്ട പേറ്റന്റുകൾ ഉണ്ട്.
വിജയം ഉറപ്പാണെന്ന മട്ടിലല്ല റാവു മുന്നോട്ടു പോകുന്നത്. "ഞാൻ പരാജയപ്പെടാം, പക്ഷെ ശ്രമിച്ചില്ലെങ്കിൽ ഏതായാലും പരാജയം ഉറപ്പാണ്."
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ബയോകെമിസ്ട്രിയിൽ പിഎച് ഡി എടുത്ത റാവു പിന്നീട് യൂണിവേഴ്സിറ്റി ഓഫ് മെരിലാൻഡിലാണ് പോസ്റ്റ്-ഡോക്ടറൽ റിസർച് ചെയ്തത്.
Indian-American gets $5 million grant to potentially end HIV