മെരിലാൻഡ്: ഫൊക്കാന കൺവൻഷൻ ഉദ്ഘാടന വേദിയിൽ നടനും എം.എൽ.എ.യുമായ മുകേഷ് നടത്തിയ സരസമധുരമായ പ്രസംഗത്തിൽ മലയാളിയുടെ രണ്ടു മുഖങ്ങൾ എടുത്തുകാട്ടി.
നാല്പത്തിരണ്ടു വർഷമായി അഭിനയരംഗത്തും എട്ടു വർഷമായി എം.എൽ.എ. ആയും പ്രവർത്തിക്കുന്നു. രണ്ടു മാസം മുൻപ് പാർലമെന്റ് ഇലക്ഷനിൽ തോറ്റു. നിങ്ങളെ എപ്പോഴും കാണണം, ഡൽഹിക്കൊന്നും പോകണ്ട എന്ന് കൊല്ലംകാർ പറഞ്ഞതാണ് തോൽക്കാൻ കാരണം...
പ്രവാസികളിൽ നിന്ന് ഇലക്ഷനിൽ തനിക്കു സഹായസഹകരണങ്ങൾ ലഭിച്ചു എന്ന മുൻപ് പ്രസംഗിച്ച ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. ഇവിടെയുള്ളവർക്ക് നാട്ടിൽ വോട്ടുണ്ടോ? എന്ത് സഹായമാണ് ലഭിച്ചതെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.
കലാകാരൻ എന്ന നിലയിൽ മലയാളി നൽകുന്ന സ്നേഹമാണ് തന്റെ സ്വത്ത്. ലോകമെന്പാടുമുള്ള മലയാളികളെ കാണാൻ ഇടവന്നിട്ടുണ്ട്. അപ്പോഴെല്ലാം തോന്നും മലയാളി പിടികിട്ടാത്ത ഒരു പ്രഹേളികയാണെന്ന്. കേരളത്തിൽ ഒരു മലയാളി. വിമാനം പൊങ്ങിക്കഴിഞ്ഞാൽ ആള് മാറി.
വിദേശത്തു എവിടെയെങ്കിലും ചെന്ന് സ്‌പോൺസറെ കാണാതെ നിൽക്കുമ്പോൾ ഒന്ന് കണ്ണോടിക്കേണ്ട താമസം ഏതെങ്കിലും മലയാളി ഓടി വരും, മുകേഷ് അല്ലെ എന്ന് ചോദിച്ച്. പിന്നെ എല്ലാ കാര്യവും അവർ ഏറ്റെടുക്കും.
നേരെ മറിച്ച് കേരളത്തിൽ ഒരു റെസ്റ്റോറന്റിൽ ചെന്നാൽ അവിടെ ഇരിക്കുന്നവർ പരസ്പരം പറയും. മുകേഷ് വരുന്നണ്ട്. മൈൻഡ് ചയ്യണ്ട. അല്ലെങ്കിൽ അയാളുടെ ജാഡ കാണേണ്ടി വരും എന്ന്.
പല മലയാളികളുടെയും വലിയ നേട്ടങ്ങൾ കാണുമ്പോൾ രോമാഞ്ചം വരും. പക്ഷെ ഇതുപോലെ ബുദ്ധിമാന്മാരായിട്ടും പറ്റിക്കപെടാൻ മലയാളി നിന്ന് കൊടുക്കുന്നു. ആട് മാഞ്ചിയെ കെട്ടടങ്ങും മുൻപ് അടുത്ത തട്ടിപ്പിനവർ നിന്ന് കൊടുക്കുന്നു.
ലക്കി ഡിപ്പ് അഥവാ ഭാഗ്യക്കുറിയോടും മലയാളിക്ക് കടുത്ത ആക്രാന്തമാണ്. ചെറിയ സമ്മാനം കിട്ടിയാൽ പോലും വലിയ സന്തോഷമായി. ഒരിക്കൽ ഖത്തറിൽ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞിട്ടും പ്രേക്ഷകർ പോകുന്നില്ല. കാരണം ഇന്റർവെല്ലിനു എടുക്കേണ്ടിയിരുന്ന ലക്കി ഡിപ്പ് നടത്തിയിട്ടില്ല. ഭാര്യയും കുറി എടുത്തിട്ടുള്ളതാണ്. ഒടുവിൽ അത് നടത്താൻ താൻ തന്നെ മുന്നോട്ടു വന്നു. അടുത്തുണ്ടായിരുന്നത് ഭാര്യ മാത്രം. അതിനാൽ ഭാര്യയെക്കൊണ്ട് നറുക്ക് എടുത്തു കൊള്ളട്ടെ എന്ന് ചോദിച്ചു. ജനം സമ്മതിച്ചു. നറുക്കെടുത്തപ്പോൾ ഭാര്യക്ക് സമ്മാനം.
ജനം കയ്യടിച്ചു. ശാന്തരായി പിരിഞ്ഞു പോയി. നാട്ടിലായിരുന്നങ്കിൽ എത്ര വലിയ അഴിമതി ആരോപണമാണ് ഉണ്ടാവുക. വിദേശമലയാളിക്കുള്ള ഹൃദയവിശാലത കേരളത്തിലെ മലയാളിക്കില്ല.
തനിക്ക് രണ്ട് ആൺമക്കളാണ്. അവരുടെ അമ്മ ആന്ധ്രക്കാരി. അപ്പോൾ അവരിൽ കൂടുതൽ മലയാളിത്തമാണോ തെലുങ്ക് സ്വഭാവമാണോ എന്ന് ആലോചിച്ചിട്ടുണ്ട്. ഒരിക്കൽ യാത്ര ചെയ്യുമ്പോൾ ഇളയ മകന് കോഴിക്കോടായപ്പോൾ പെപ്സി കുടിക്കണം. അത് വാങ്ങി. ആലുവാ ആയപ്പോൾ അതിൽ ഒരു കുറിപ്പ് കണ്ടു. ആ കുപ്പി കൊടുത്താൽ ഒരു പെപ്സി ഫ്രീ ആയി കിട്ടുമെന്ന്. അത് കണ്ടപ്പോൾ ഇളയമകാന് തിരിച്ചു പോകണം. വേറെ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞിട്ട് സമ്മതിക്കില്ല. തിരിച്ചു പോകാൻ മൂത്ത മകൻ സമ്മതിക്കുകയുമില്ല.
മലയാളി ആയിട്ടും ചെന്നൈയിൽ വളർന്നതിനാൽ മലായളം അറിയില്ലായിരുന്ന ഒരു നടിയുമൊത്ത് ഷൊർണൂരിൽ ഷൂട്ടിംഗിനു പോയത് അദ്ദേഹം അനുസ്മരിച്ചു. ഓണം ആഘോഷത്തിന് വിളിച്ചപ്പോൾ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് പറയാൻ എത്ര പഠിപ്പിച്ചിട്ടിട്ടും നടിക്കു കഴിഞ്ഞില്ല. പണ്ടൊക്കെ മലയാളം അറിയില്ലെന്ന് പറയുന്നത് വലിയ കേമമായിരുന്നു. ഇന്നത് മാറി.
ഈ സമ്മേളനത്തിൽ നിറഞ്ഞു നിൽക്കുന്നത് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനാണ്. തകർന്നു കിടക്കുന്ന സ്‌കൂളിൽ ചില ഹെഡ്മാസ്റ്റര്മാർ വരും . അതോടെ ആ സ്ഥാപനം വലിയ നിലയിലേക്കുയരും. പ്രഗത്ഭനായ മുഖ്യമന്ത്രി ഭരിക്കുമ്പോൾ സ്‌റ്റേറ്റും വളരും. അതുപോലെ ഫൊക്കാനയെ ബാബു സ്റ്റീഫൻ ഔന്നത്യത്തിലേക്കു ഉയർത്തി.
അംബാസഡർ ടി.പി. ശ്രീനിവാസൻ പറഞ്ഞത് പോലെ ബാബു സ്റ്റീഫന് വീണ്ടും അവസരം കൊടുക്കണമെന്നാണ് തന്റെയും നിർദേശം-മുകേഷ് പറഞ്ഞു