മെരിലാൻഡ്: എന്റെ ശബ്ദം ഫൊക്കാനയുടെ പഴയ ശബ്ദമാണെന്നു പറഞ്ഞായിരുന്നു അംബാസഡർ ടി.പി. ശ്രീനിവാസൻ ഫൊക്കാന കണ്വന്ഷനിലെ ഉദ്ഘാടന വേദിയിൽ തന്റെ പ്രസംഗം തുടങ്ങിയത്. അമേരിക്കയിലെ ആദ്യ മലയാളി അംബാസഡറർ കെ.ആർ .നാരായണൻ വിളക്ക് കൊളുത്തിയത് മുതൽ നടന്ന 21 സമ്മേളനങ്ങളിൽ പാത്തോളമെണ്ണത്തിൽ പങ്കെടുക്കാൻ തനിക്കു ഭാഗ്യമുണ്ടായി. 1982 ൽ താൻ ആദ്യമായി അമേരിക്കൽ വന്നപ്പോഴാണ് ഫൊക്കാന രൂപം കൊണ്ടത്. പിന്നീട് രണ്ടു തവണ കൂടി മറ്റു പദവികളിൽ ഇവിടെ വന്നു.
അതേസമയത്തു തന്നെയാണ് ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫനും വളർന്നത്. അദ്ദേഹത്തിന്റെ ഭാര്യ തന്റെ ശിഷ്യ ആയിരുന്നു.
ഫൊക്കാന തുടങ്ങുമ്പോൾ കെ.ആർ നാരായണൻ മുന്നോട്ടു വച്ചത് മൂന്ന് നിർദേശങ്ങളായിരുന്നു. കേരളത്തിലെ കലാ-സാഹിത്യ-സാംസ്കാരിക വിജയങ്ങൾ ഭാരതത്തിനു വെളിയിൽ കൊണ്ടുവരിക, നാട്ടിലെ നേതാക്കളെ പരിചയപ്പെടാനും അവരുമൊത്ത് പ്രവർത്തിക്കാനും വഴിയൊരുക്കുക, ഇന്ത്യ-അമേരിക്ക ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നിവ. സംഘടന എന്നും ഈ ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളത്.
നിങ്ങളുടെ ഭാവി ഇവിടെ തന്നെ ആയതിനാൽ നാം ഇവിടെ രാഷ്ട്രീയരംഗത്തും സജീവമാകേണ്ടതുണ്ട്. ഒരു ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ്മാൻ ഇതാദ്യമായാണ് ഫൊക്കാന സമ്മേളനത്തിനെത്തുന്നത്.
ഫൊക്കാനയിൽ ഡോ. എം.വി.പിള്ള തുടക്കമിട്ട ഭാഷക്കൊരു ഡോളർ പദ്ധതി പോലുള്ളവയുടെ പ്രാധാന്യവും അദ്ദേഹം അനുസ്മരിച്ചു.
കോൺഗ്രസിലെ ഇന്ത്യാ കോക്കസിൽ നിരവധി അംഗങ്ങളുണ്ട്. പാക്കിസ്ഥാനും കോക്കസ് ഉണ്ടെങ്കിലും നമ്മുടെയത്ര അംഗങ്ങളില്ല. നമ്മുടെ സുഹൃത്തുക്കൾ ആണെങ്കിലും അവർ എപ്പോഴും നമ്മുടെ നിലപാടിനെ അനുകൂലിക്കണമെന്നില്ല. അവർക്ക് അവരുടേതായ നിലപാടുകളുണ്ട്. അടിയന്തരാവസ്ഥയെ ഏറ്റവും അധികം എതിർത്തത് അമേരിക്കയിലുള്ളവരാണ്. 90-കളിൽ ആണവ പരീക്ഷണം നടന്നപ്പോഴും നമ്മുടെ സുഹൃത്തുക്കൾ എതിർത്തു . എന്നാൽ ഇവിടെയുള്ള ഇന്ത്യാക്കാർ അതിനെ അനുകൂലിച്ചു.
ആ കാലം മാറി 2008 ൽ അമേരിക്കയുമായി ആണവകരാറിൽ ഒപ്പിട്ടു. അതിനു ഫൊക്കാനയടക്കമുള്ള ഇന്ത്യൻ അമേരിക്കൻ സംഘടനകളുടെ ശ്രമവും ഉണ്ടായിരുന്നു.
പുതിയ ഒരു ലോകക്രമം ഇല്ലാത്തതാണ് ഇന്നിപ്പോൾ നിരന്തരം യുദ്ധങ്ങളും മറ്റും ഉണ്ടാകാൻ കാരണം. 1945 ൽ രൂപം കൊണ്ട ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ലോകക്രമം മാറി. പുതിയത് ഇനിയും വന്നിട്ടുമില്ല.
ഇന്ത്യ ഒരു സൈനിക സഖ്യത്തിലും ഇല്ലാത്തതിനാൽ എല്ലാ രാജ്യങ്ങളെയും ഒപ്പം കൂട്ടാനാകും. റഷ്യൻ പ്രസിഡന്റ് പുടിനെ പോയി കണ്ട് നമ്മുടെ പ്രധാനമന്ത്രി ആശ്ലേഷിച്ചത് ഈയിടെയാണ്. നമുക്ക് എല്ലാവരുടെയും സഹായം ആവശ്യമാണ്.
അടുത്തകാലത്തായി ഇന്ത്യയിൽ സ്വാതന്ത്ര്യമില്ലെന്നും ഫാസസമാണെന്നുമുള്ള രീതിയിലുള്ള പ്രചാരണം അമേരിക്കൻ മീഡിയയിൽ കാണുന്നു. ഇന്ത്യയുടെ ഭരണഘടനയെപ്പറ്റിയും കോടതിയെപ്പറ്റിയുമൊക്കെ ധാരണയില്ലാത്തവരാണ് ഈ ആരോപണം ഉന്നയിക്കുന്നത്. അവരെ വസ്തുത പറഞ്ഞു മനസിലാക്കാൻ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു ബാധ്യതയുണ്ട്.
ഫൊക്കാനയിലെ മികച്ച പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ ഇലക്ഷൻ റദ്ദാക്കി രണ്ടു വര്ഷം കൂടി ഫൊക്കാന സാരഥ്യം ബാബു സ്റ്റീഫന് നല്കുന്നത് എന്തുകൊണ്ടും അഭികാമ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
മറ്റൊരു പ്രാസംഗികനായിരുന്ന ഫ്രാൻസിസ് ജോർജ് എം.പി. ഇന്ത്യൻ കാര്ഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ അംഗമെന്ന നിലക്ക് ഇന്ത്യയിൽ കർഷകർക്ക് സബ്‌സിഡിയും മറ്റും നൽകുന്നതിന് വിലക്കുണ്ട്. എന്നാൽ അമേരിക്കയിൽ 306 ബില്യൺ സബ്സിഡിയായി നൽകുന്നു . ഓരോരുത്തർക്കും 27600 ഡോളർ വീതം അക്കൗണ്ടിലെത്തും.
പണ്ട് നാണ്യവിളകൾ കയറ്റി അയച്ചിരുന്ന സ്ഥാനത്ത് ഇന്ന് മനുഷ്യരെയാണ് കേരളം കയറ്റി അയക്കുന്നത്. അവർ കേരളത്തിന് നൽകുന്നത് വിലമതിക്കാനാവാത്ത സംഭാവനയാണ്.
ബാബു സ്റ്റീഫന്റെ നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു
ഫൊക്കാന സുവനീറും ചടങ്ങിൽ പ്രകാശിപ്പിച്ചു. എഡിറ്റർ വേണുഗോപാലൻ കൊക്കോടൻ പ്രകാശന ചടങ്ങിന് നേതൃത്വം നൽകി.