മെരിലാൻഡ്: ഫൊക്കാന ജനറൽ ബോഡി യോഗത്തിൽ പ്രതീക്ഷിച്ച പോലെ ഒച്ചപ്പാടും ബഹളവും വാക്കേറ്റവും. പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ അധ്യക്ഷതയിൽ യോഗം ചേർന്നപ്പോൾ തന്നെ പൊട്ടലും ചീറ്റലും തുടങ്ങി. രണ്ടു വർഷത്തെ റിപ്പോർട്ട് ആവശ്യപ്പെട്ടായിരുന്നു തുടക്കം. അത് കിട്ടിയതുമില്ല.
പിന്നീടത് ഇലക്ഷനിലേക്ക് ചുവട് മാറി. ഇലക്ഷൻ കമ്മീഷന് പക്ഷപാതിത്വമുണ്ട് എന്നൊരു അംഗം പരസ്യമായി ആരോപിച്ചു. തുടർന്ന് ഒച്ചപ്പാടായി. ഇലക്ഷൻ വേണ്ടി വന്നാൽ റദ്ദാക്കുമെന്ന് ബാബു സ്റ്റീഫൻ മുന്നറിയിപ്പ് നൽകി. എന്തായാലും ബാബു സ്റ്റീഫൻ ശക്തമായും നയപരമായും ഇടപെടുകയും സ്ഥാനാർത്ഥികൾ സംസാരിക്കട്ടെ എന്ന് നിർദേശിക്കുകയും ചെയ്തു. അതോടെ ഇലക്ഷൻ നടക്കില്ല എന്ന സംശയം അസ്ഥാനത്തായി.
അതേത്തുടർന്ന് പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ട് സംസാരിച്ചു. ഇത് തന്റെ ലാസ്റ് ചാൻസ് ആണെന്നും തന്നെ നിരാകരിക്കരുതെന്നും അവർ പറഞ്ഞു. പ്രസിഡന്റ് സ്ഥാനാർഥികളായി സജിമോൻ ആന്റണി, കല ഷഹി എന്നിവരും തങ്ങളുടെ നിലപാടുകൾ വിശദീകരിച്ചു
വൈകാതെ ഇലക്‌ഷൻ ആരംഭിച്ചു. മൂന്നു മണി വരെ വോട്ട് ചെയ്യാം. നാല് മണിയോടെ ഫലം പ്രതീക്ഷിക്കുന്നു.