മെരിലാൻഡ്: ഇന്ന് ആറു മണിയോടു കൂടി ഡോ.എം.വി.പിള്ള പറഞ്ഞു ഞാനൊരു സുഹൃത്തിനെ കാണാന്‍ ഹോസ്പിറ്റലില്‍ പോകുകയാണെന്ന്. ആ സുഹൃത്തിന്റെ പേരും പറഞ്ഞു. അദ്ദേഹം ആ സുഹൃത്തിനെ പോയി കണ്ടപ്പോൾ എന്നോട് സംസാരിക്കണം. അദ്ദേഹം കരഞ്ഞുകൊണ്ട് പറയുകയാണ്, എനിക്കിനി അധികം ദിവസങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ല, നിങ്ങളെല്ലാം എന്റെ സുഹൃത്തുക്കളാണെന്ന്. ഫൊക്കാന കൺവൻഷൻ ഉദ്‌ഘാടന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അപ്പോള്‍ പണ്ട് തോമസ് ഗ്രേ പറഞ്ഞത് ഞാനോര്‍ത്തു- എല്ലാ വഴികളും നയിക്കപ്പെടുന്നത് വിജയത്തിലേയ്ക്കാണോ അതോ ശവക്കുഴിയിലേയ്‌ക്കോ? നിങ്ങള്‍ എത്ര തന്നെ വലിയവനുമായിക്കൊള്ളട്ടെ, അമേരിക്കയുടെ പ്രസിഡന്റോ, ഇന്ത്യയുടെ പ്രധാനമന്ത്രിയോ ആയിക്കൊള്ളട്ടെ, നമുക്ക് ഈ ഭൂമിയില്‍ വേണ്ടത് വെറും ആറടി മണ്ണ് മാത്രമാണ്. ഞാനെന്റെ ഉള്ളുരുകി കരഞ്ഞു. എനിക്ക് മറ്റൊന്നും ചെയ്യാനില്ല.
ഇന്ന് നമ്മളിവിടെ ഒരുമിച്ച് കൂടി ആഘോഷിക്കുകയാണ്. തൊട്ടടുത്ത നിമിഷം നമുക്കെന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. അതിനാലാണ് നമ്മള്‍ ഒരു വഴിയില്‍ കൂടി ഒരു തവണ മാത്രമേ നടക്കുന്നുള്ളൂ എന്ന് പറയുന്നത്. അതിനിടെ എന്തെങ്കിലും നന്മ ചെയ്യാന്‍ സാധിച്ചാല്‍, എന്തെങ്കിലും കരുണ കാട്ടുവാന്‍ സാധിച്ചാല്‍ അത് ചെയ്യാതെ പോകരുത്. കാരണം, ഈ വഴിയിലൂടെ നമ്മള്‍ ഒറ്റത്തവണ മാത്രമേ പോകുന്നുള്ളൂ. മനുഷ്യരായ നമ്മളെല്ലാം ഒരു തവണ മാത്രമേ ജീവിക്കുന്നുള്ളൂ. അതിനാല്‍ നമ്മള്‍ ജീവിക്കുന്ന സമയത്ത് മനുഷ്യത്വമുള്ളവരായിരിക്കാന്‍ ശ്രമിക്കുക.
1962-ലെ ഒരു പ്രസംഗത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറഞ്ഞു- എനിക്കൊരു സ്വപ്‌നമുണ്ട്. പാവപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണത്. രോഗികളെയും, കഷ്ടപ്പെടുന്നവരുടെയും ഉന്നമനം എന്നതാണത്. എന്റെ സ്വന്തം ജനതയായ ആഫ്രിക്കന്‍ അമേരിക്കന്‍സിന്റെ മുന്നേറ്റമാണത്. 1983-ല്‍ അമേരിക്കയിലെ മലയാളികളെ ഒന്നിപ്പിക്കാനായി ഒരു ചെറുപ്പക്കാരന്‍ മുന്നോട്ടുവന്നു. ഡോ. അനിരുദ്ധന്‍.. അദ്ദേഹം ഇന്ന് ഇവിടെയില്ല. ഫൊക്കാനയുടെ പിതാവും, സ്ഥാപകനുമായിരുന്നു അദ്ദേഹം. നമ്മുടെ വേരുകള്‍ നാം ഒരിക്കലും മറക്കാന്‍ പാടില്ല. ആ മനുഷ്യന്‍ ചോരനീരാക്കിയാണ് ഫൊക്കാന എന്ന പ്രതീക്ഷയ്ക്ക് പിന്നാലെ സഞ്ചരിച്ചത്. ഈ സംഘടനയുടെ രൂപീകരണത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് നല്‍കാം. നമ്മള്‍ കോടിക്കണക്കിന് പണം അമ്പലങ്ങളും പള്ളികളും നിര്‍മ്മിക്കാന്‍ ചെലവഴിക്കുന്നു. എന്നാല്‍ അവയെല്ലാം ഒരു നൂറ് വര്‍ഷത്തിന് ശേഷവും അതേപടി നിലനില്‍ക്കുമോ എന്ന് ചിന്തിച്ചുനോക്കൂ. നമ്മുടെ കുട്ടികള്‍ ഈ ആരാധനാലയങ്ങളില്‍ പോകുമോ?
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ അറിയപ്പെട്ടിരുന്നത് അഹിംസയുടെയും, ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പേരിലായിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യ അറിയപ്പെടുന്നത് എന്തിന്റെ പേരിലാണ്? അഴിമതി, സമരം, പ്രതിഷേധപ്രകടനം എന്നിങ്ങനെ പോകുന്നു അത്. ഇന്ത്യ ഏറെ മാറിയിരിക്കുന്നു. നമ്മള്‍ മലയാളികള്‍ മാറിയിട്ടുണ്ടോ? ഈ ലോകം മാറുന്നതനുസരിച്ച് മലയാളികള്‍ മാറുമോ? അതെപ്പറ്റി ഒന്ന് ആലോചിച്ചുനോക്കൂ. മലാളികള്‍ എന്നും ഇതുപോലെ തന്നെയായിരിക്കും.
അമേരിക്കയില്‍ 10 ലക്ഷത്തോളം മലയാളികളുണ്ട്. ജീവിതം വിജയത്തിലെത്തുന്നത് നാം അമേരിക്കയുടെ രാഷ്ട്രീയ രംഗത്ത് ഇടപെടല്‍ നടത്തുമ്പോഴാണ്. ആശുപത്രികളിലോ, മറ്റേതെങ്കിലും മേഖലയിലോ മാത്രം ജോലി ചെയ്യുന്നത് നിങ്ങളെ എവിടെയും എത്തിക്കില്ല. അങ്ങനെ ചെയ്താല്‍ നമ്മള്‍ ഇവിടുത്തെ മൂന്നാം കിട പൗരന്മാര്‍ മാത്രമായി തുടരും. അമേരിക്കയിലെ ഒരു സാധാരണക്കാരന്‍ വര്‍ഷം 90,000 ഡോളര്‍ സമ്പാദിക്കുമ്പോള്‍ ഇന്ത്യക്കാര്‍ സമ്പാദിക്കുന്നത് 150,000 ഡോളറാണ്. അമേരിക്കയില്‍ മില്യണര്‍മാരായ 200 ഇന്ത്യക്കാരുണ്ട്. 165,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ട്. നല്ല വിദ്യാഭ്യാസമുള്ള, സ്വാധീനമുള്ള ഒരു കൂട്ടം ആളുകളാണ് അമേരിക്കയിലെ ഇന്ത്യക്കാര്‍. അമേരിക്കയിലെ രാഷ്ട്രീയരംഗത്ത് ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സുഹൃത്തുക്കളേ, നമ്മള്‍ ജീവിതത്തില്‍ വിജയിക്കാന്‍ പോകുന്നില്ല.
ഇന്ത്യക്കാര്‍ക്ക് ഒരു കുട്ടി ജനിച്ചാല്‍ അവനെ/അവളെ ഡോക്ടറോ, എഞ്ചിനീയറോ ആക്കണമെന്നാണ് മാതാപിതാക്കള്‍ ചിന്തിക്കുന്നത്. അതിലപ്പുറം ഒന്നുമില്ല. എന്നാല്‍ അംബാസഡര്‍മാരടക്കം വേറെ നിരവധി മേഖലകളുണ്ട് ലോകത്ത്. ബഹുമാന്യനായ ശ്രീനിവാസനെ നോക്കൂ. അദ്ദേഹം ഇന്ത്യയുടെ അംബാസഡറാണ്. ഇവിടുത്തെ യൂണിവേഴ്‌സിറ്റി പ്രസിഡന്റുമാരില്‍ ഒരേയൊരു ഇന്ത്യക്കാരനാണ് ഉള്ളത്- ത്രിപാഠി മാത്രം. മലയാളികളാകട്ടെ എവിടെയുമില്ല.
നമ്മുടെ കുട്ടികള്‍ അമേരിക്കയുടെ രാഷ്ട്രീയഭൂപടത്തില്‍ സാന്നിദ്ധ്യമറിയിക്കുന്നുവെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. രാജ കൃഷ്ണമൂര്‍ത്തിയുമായി ഞാന്‍ സംസാരിക്കാന്‍ ഇടയായത് അക്കാരണത്താലാണ്. പല സെനറ്റര്‍മാരുമായും, രാഷ്ട്രീയക്കാരുമായും ഞാന്‍ ഇടപഴകാറുണ്ട്. നമുക്ക് എന്താണ് ആവശ്യമെന്ന് ഞാന്‍ അവരോട് വ്യക്തമാക്കാറുണ്ട്. നിങ്ങള്‍ ഒരു സെനറ്ററെ ഫോണ്‍ ചെയ്യുന്ന പക്ഷം അയാള്‍ കോള്‍ എടുക്കണം. ഒരു മേയറെ ഫോണ്‍ വിളിച്ചാല്‍ അദ്ദേഹം നിങ്ങളോട് സംസാരിക്കണം. അതാണ് സ്വാധീനം. എല്ലാ ദിവസവും ജോലി ചെയ്യുകയും, സ്വയം സന്തോഷിക്കുകയും ചെയ്യുന്നത് കൊണ്ടുമാത്രം ജീവിതത്തില്‍ എല്ലാമാകുന്നില്ല.
ഞാന്‍ നേരത്തെ പറഞ്ഞതുപോലെ മലയാളികള്‍ മാറാന്‍ തയ്യാറാകുന്നില്ല. പക്ഷേ അവരുടെ മക്കള്‍ മാറും. കുട്ടികള്‍ വളരെ കാര്യക്ഷമതയുള്ളവരും, കഴിവുള്ളവരും, കഠിനാധ്വാനികളുമാണ്. ഒപ്പം വളരെ സത്യസന്ധരുമാണ്. അവരെ അമേരിക്കയുടെ രാഷ്ട്രീയരംഗത്ത് ശോഭിക്കാന്‍ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അത് നമ്മള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. അതിലേയ്ക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്.
നിര്‍ഭാഗ്യവശാല്‍ ഫൊക്കാനയിലെ എന്റെ രണ്ട് വര്‍ഷത്തെ കാലാവധി അവസാനിക്കുകയാണ്. ഞാനിനി ഫൊക്കാനയ്‌ക്കൊപ്പം ഉണ്ടാകില്ല, മറ്റേതെങ്കിലും സംഘടനയിലാകും പ്രവര്‍ത്തിക്കുന്നത്. എല്ലാ കുട്ടികളോടും, രക്ഷിതാക്കളോടുമായി ഞാന്‍ പറയുകയാണ്- ഇന്ത്യ നമ്മുടെ ജന്മഭൂമിയാണെങ്കില്‍ ഇവിടം നമ്മുടെ കര്‍മ്മഭൂമിയാണ്.
കുട്ടികള്‍ അവരുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നുണ്ടോ? മാതാവ് ഒരു വീടിന്റെ ആണിക്കല്ല് ആണെന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളത്. വീടിന്റെ പ്രധാന പ്രതിഷ്ഠയാണ് മാതാവ്. ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം സ്വര്‍ഗ്ഗത്തില്‍ നിന്നും പെയ്യുന്ന മഴ വരെ നിര്‍ത്താന്‍ കെല്‍പ്പുള്ള വിധം ശക്തയാണ് മാതാവ്. കുട്ടികളേ, അമ്മയെ ബഹുമാനിക്കൂ. 10 മാസം ചുമന്നാണ് ഒരമ്മ കുഞ്ഞിന് ജന്മം നല്‍കുന്നത്. കഴിവും, തികവുമുള്ള ഒറു വ്യക്തിയാക്കി കുഞ്ഞിനെ മാറ്റുന്നത് അമ്മയാണ്. അതിനാല്‍ത്തന്നെ മാതാപിതാക്കളെ പരിപാലിക്കാന്‍ നാം അത്രയേറെ ബാധ്യസ്ഥരാണ്.
1962-ല്‍ കെന്നഡി പറഞ്ഞതുപോലെ, അവര്‍ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് റോസാപ്പൂക്കള്‍ നല്‍കൂ. അവര്‍ നാളെ ആശുപത്രികളില്‍ കിടക്കുമ്പോഴല്ല, നഴ്‌സിങ് ഹോമുകളില്‍ കഴിയുമ്പോഴല്ല, ഇപ്പോള്‍ നല്‍കൂ. അവര്‍ ജീവിതം ആസ്വദിക്കുമ്പോള്‍ നല്‍കൂ. എല്ലാവര്‍ക്കും എന്റെ നന്ദി.