മെരിലാൻഡ്: ഫൊക്കാന കൺ വൻഷനോടനുബന്ധിച്ച് സാഹിത്യസമ്മേളനം പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ അദ്ധ്യക്ഷതയിൽ ബതസ്ഡാ നോർത് മാരിയട്ട് കൺവെൻഷൻ സെന്ററിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു.
മുരുകൻ കാടാക്കട അദ്ദേഹത്തിന്റെ കവിതകൾ ആലപിക്കുകയും എഴുത്തുകാർക്ക് സമൂഹത്തിനോടുള്ള പ്രതിബദ്ധതയെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു. ഓരോ എഴുത്തുകാരനും സമൂഹത്തിലെ അനീതിക്കെതിരായി പ്രതികരിക്കാനുള്ള ഉപാധി ആക്കണം ഓരോ സൃഷ്ടിയും എന്ന് അദ്ദേഹം പറഞ്ഞു. കവിത ആലാപനത്തിന്റ പ്രാധാന്യവും, കവിതകൾ അതിന്റെ ആത്മാവ് നഷ്ടമാകാത്ത രീതിയിൽ ആലപിയ്ക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. അനുവാചകരിലേക്ക് കവിയുടെ ആത്മാംശമുള്ള കവിതകൾ അതിന്റെ പ്രാധാന്യവും ചാരുതയും ചോർന്നുപോകാതെ എത്തിയ്ക്കാൻ മികച്ച ആലാപനത്തിലൂടെ സാധിയ്ക്കും. 'കണ്ണട, ബാഗ്ദാദ്, ഉണരാത്ത പത്മതീർത്ഥങ്ങൾ' എന്നീ കവിതകൾ എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ശ്രോതാക്കളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
തുടർന്നു എഴുത്തുകാരനും കവിയുമായ ജയിംസ് കുരീക്കാട്ടിലിന്റെ നേതൃത്വത്തിൽ നടന്ന കവിയരങ്ങിൽ ജേക്കബ് ജോൺ, ഉമ സജി, ജോസ് ചെരിപ്പുറം, രാജു തോമസ്, മുരളി ജെ നായർ, സ്മിത കൊട്ടാരത്തിൽ, ശ്രീ ജയിംസ് കുരീക്കാട്ടിൽ, എം പി ഷീല എന്നിവർ തങ്ങളുടെ കവിതകൾ ആലപിച്ചു.
മുരുകൻ കാട്ടാക്കട ആലപിയ്ക്കപ്പെട്ട കവിതകളെ വിശകലനം ചെയ്ത് തന്റെ ആസ്വാദനം അറിയിച്ചു. ഒരു കവിതയ്ക്ക് അഭിപ്രായം പറയാനും വിശകലനം ചെയ്യാനുമുള്ള ഏറ്റവും നല്ല നിരൂപകനും ആസ്വാദകനും അതിന്റെ രചയിതാവു തന്നെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കയിൽ കഴിവുറ്റ കവികളും എഴുത്തുകാരും ഉണ്ടെന്നും, അവരുടെ കൃതികൾക്ക് വേണ്ട രീതിയിലുള്ള അംഗീകാരം കേരളത്തിൽ ലഭിയ്ക്കാതെ പോകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് മാത്രമായി ഒരു സാഹിത്യപുരസ്ക്കാരം ഏർപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും മലയാളം മിഷൻ ഏർപ്പെടുത്തിയ പ്രവാസി അവാർഡിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു
ഫൊക്കാന സാഹിത്യസംഘാടക സമിതിയുടെ പ്രവർത്തനങ്ങളെയും, സാഹിത്യസമ്മേളനം വിജയകരമാക്കാനുള്ള പരിശ്രമങ്ങളെയും അഭിനന്ദിച്ചു കൊണ്ട് പ്രസിഡന്റ് ബാബു സ്റ്റീഫനും ജനറൽസെക്രട്ടറി ഡോ. കല ഷാഹിയും തങ്ങളുടെ വാക്കുകളിൽ കമ്മിറ്റി അംഗങ്ങളോടുള്ള നന്ദി പ്രകടിപ്പിച്ചു.
ഉമ സജി