അമേരിക്കയിലെ പ്രാദേശിക മലയാളി സമൂഹങ്ങളിൽ അനാവശ്യമായ നേതൃത്വ മൽസരങ്ങളും പരസ്പര വിദ്വേഷം വളർത്തുന്ന തിരഞ്ഞെടുപ്പുകളും ഒഴിവാക്കാൻ ശ്രമിക്കേണ്ടത് ഫോമാ, ഫൊക്കാന തുടങ്ങിയ സംഘടനാ നേതാക്കളുടെ സാമാന്യ ധർമ്മം' ആയിരിക്കണമെന്ന് 2026-28 കാലഘട്ടത്തിലേക്ക് ഫോമാ പ്രസിഡണ്ടാവാൻ കരുക്കൾ നീക്കുന്ന ഫോമാ ലീഡർ വിൻസൺ സേവ്യർ പാലത്തിങ്കൽ. കൂടാതെ ഞാൻ ഏറ്റെടുക്കുന്ന സാമൂഹിക ഉത്തരവാദിത്തങ്ങളുടെ സാമ്പത്തിക വശം ഭദ്രമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടെന്നും വിൻസൺ പാലത്തിങ്കൽ:
സ്വന്തം നിലപാടുകളിൽ നിന്ന് അണുവിട വ്യതിചലിക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ് എൻജിനീയറും, ബിസിനസ് സംരംഭകനും, ഫ്ളോറിഡ കർഷകനും, റിപ്പബ്ലിക്കൻ പാർട്ടിയിലെ സജീവ പ്രവർത്തകനുമായ അമേരിക്കൻ മലയാളി വിൻസൺ സേവ്യർ പാലത്തിങ്കൽ. അഭിപ്രായങ്ങൾ സധൈര്യം വെട്ടിതുറന്നുപറയുന്ന പ്രകൃതം. വിവര സാങ്കേതിക മേഖലയിലുള്ള നൂറുകണക്കിന് ഇന്ത്യൻ യുവാക്കൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അവസരമൊരുക്കിയ ടെക്നോളജി ബിസ്സിനസ്സ് വഴി ഇരുരാജ്യങ്ങളുടെയും സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ പങ്കു വഹിക്കാൻ സാധിച്ചതിൽ അതീവ കൃതാർത്ഥനാണ് വിൻസൺ. 2014-16 കാലഘട്ടത്തിലെ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ത്രികോണ മത്സരത്തിൽ ഒരു പാനലിൻ്റേയും ഭാഗമാകാതെ തന്നെ വൻഭൂരിപക്ഷത്തിനു ജയിച്ച ചരിത്രം വിൻസൺ പാലത്തിങ്കലിനു സ്വന്തം. തൻ്റെ വ്യക്തിപരമായ നിലയിലും, താൻ സ്ഥാപിച്ച ഇൻഡോ-അമേരിക്കൻ സെൻ്റർ എന്ന നോൺ പ്രോഫിറ്റ് സംരംഭം വഴിയും നിരവധി ഇന്ത്യൻ എഞ്ചിനീയർമാരെ അമേരിക്കയിൽ ഉപരി പഠനത്തിനു വരാൻ സഹായിച്ചതും വിൻസൺ എന്നും അഭിമാനത്തോടെ ഓർക്കുന്ന നേട്ടമാണ്. ബാൾട്ടിമോർ വാഷിംഗ്ടൺ കിങ്സ് സ്പോർട്സ് ക്ലബ്ബിന്റെ സഹസ്ഥാപകൻ എന്ന നിലയിൽ NK ലൂക്കോസിൻ്റെ പേരിലും, ജിമ്മി ജോർജിൻ്റെ പേരിലുമുള്ള വോളിബോൾ ടൂർണ്ണമെൻറുകൾ ആദ്യമായി വാഷിംഗ്ടൺ പ്രദേശത്ത് വിൻസൻ്റെ കൂടി നേത്യത്വത്തിൽ സംലടിപ്പിക്കപ്പെട്ടു. 2008 ലെ മുംബായ് തീവ്രവാദി ആക്രമണത്തെ തുടർന്ന് അമേരിക്കയിൽ അങ്ങോളമിങ്ങോളമുള്ള ഇന്ത്യൻ അമേരിക്കൻ ദേശീയ നേതാക്കൾ ഒറ്റക്കെട്ടായി സംലടിപ്പിച്ച "വാഷിംഗ്ടൺ ചലോ" എന്ന ഇന്ത്യൻ അമേരിക്കൻ ടാസ്ക് ഫോഴ്സ് ലോബിയിംഗ് എഫർട്ടിൻ്റെ നാഷണൽ കോ-ഓർഡിനേറ്റർ ആയിരുന്നു വിൻസൺ. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയ രംഗത്തും സജീവമായ വിൻസൺ വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടി സ്ക്കൂൾ ബോർഡിലേക്ക് മൽസരിച്ചപ്പോൾ ഇന്ത്യൻ വംശജർക്ക് പാർട്ടി ഭേദമന്യേ അഭിമാനിക്കാവുന്ന വളരെ പ്രശംസനീയമായ ഒരു കാംപയിൻ ആണ് കാഴ്ചവെച്ചത്. ട്രംപ് ഭരണകൂടത്തിലെ എക്സ്പോർട് കൗൺസിൽ അംഗം, വിർജിനിയയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്റ്റേറ്റ് സെൻട്രൽ കമ്മിറ്റി അംഗം, ഫെയർഫാക്സ് കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടി കമ്മിറ്റിയിൽ വൈസ് ചെയർ, കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ എന്ന സംഘടനയുടെ സെക്രട്ടറി (1996), വെബ് അഡ്മിനിസ്ട്രേറ്റർ (1998 -2005), പ്രസിഡന്റ് (2008), സീറോ മലബാർ കാത്തലിക് മിഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ ട്രസ്ററി (2008), ഫ്ലോറിഡയിലെ ലീ കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിലവിലെ അംഗം എന്നീ നിലകളിൽ സ്തുത്യർഹമായ സംഘാടനപാടവവും പ്രവർത്തനമികവും തെളിയിച്ചിട്ടുണ്ട്.
വിൻസൻ്റെ കൂടി സജീവ നേതൃത്വത്തിൽ 2006 ൽ വാഷിംഗ്ടണിൽ അരങ്ങേറിയ, പതിനായിരത്തിലധികം ആളുൾ ദേശീയമോ ഭാഷാപരമോ വംശീയമോ ആയ വ്യത്യാസങ്ങളില്ലാതെ പങ്കെടുത്ത കേരളമേള എന്ന മഹോത്സവം ഇപ്പോഴും വാഷിംഗ്ടൺ മലയാളികളുടെ മനസ്സിൽ ഒരു വിസ്മയമായി നിലകൊള്ളുകയാണ്.
2013 ൽ യു. എസ്. സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ്റെ എക്സ്പോർട്ടർ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചിട്ടുണ്ട്.
2026-28 കാലഘട്ടത്തിലെ ഫോമായുടെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന വിൻസൺ പാലത്തിങ്കലിന്റെ വിശേഷങ്ങളിലേക്ക്...
ആദ്യമായി തന്നെ ഒരു ഫോമാ അനുബന്ധ ചോദ്യത്തോടെ തുടങ്ങാം.
ഫോമയുടെ 2024 ലെ ഫ്ളോറിഡ നാഷണൽ ഡെലിഗേറ്റായി മത്സരിക്കാൻ വിൻസൺ നൽകിയ നോമിനേഷൻ പിൻവലിച്ചതിന്റെ കാരണം?
പ്രാദേശിക തലത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നതാണ് എന്റെ പോളിസി. ആളുകൾ തമ്മിൽ ഒത്തൊരുമയോടെ കഴിയുന്ന ഇടങ്ങളിൽ ഇലക്ഷൻ നടത്തേണ്ടതില്ല. വീടിനുള്ളിൽ സമാധാനമില്ലെങ്കിൽ ജീവിതവിജയം കൈവരിക്കാൻ ആകില്ലല്ലോ. അതുപോലെ തന്നെ നമ്മുടെ ലോക്കൽ മലയാളി കമ്മ്യൂണിറ്റിയെ സ്വന്തമായി കരുതിയാൽ, അവിടെപിന്നെ നമ്മളായിട്ട് ഇലക്ഷൻ ഉണ്ടാക്കരുത് എന്നാണ് എൻ്റെ വിശ്വാസം. എന്നും കാണേണ്ട ലോക്കൽ മലയാളികൾ തമ്മിൽ എപ്പോഴും ഇലക്ഷന്റെ പേരിൽ ശണ്ഠ കൂടുന്ന സന്ദർഭം വരുന്നത് ഒട്ടും ഭൂഷണമല്ല. വാശിയുടെയും വൈരാഗ്യത്തിന്റെയും പേരിൽ കളയാനുള്ളതല്ല നമ്മുടെ പണവും, സമയ വും, ഊർജ്ജവും. നാഷണൽ ലെവലിൽ നമുക്ക് മത്സരിച്ചേ പറ്റൂ. ഞാൻ പറയുന്നത് പ്രാദേശികമായ ഇലക്ഷനുകളെക്കുറിച്ചാണ്. വാഷിംഗ്ടണിൽ വച്ചും എന്നും ഈ സമീപനം തന്നെയാണ് ഞാൻ പിന്തുടർന്നിട്ടുള്ളത്.
ഫ്ലോറിഡയിലെ ഡെലിഗേഷൻ വലുതായതുകൊണ്ട് കൂടുതൽ ആളുകളെ പരിചയപ്പെടാനാകുമല്ലോ എന്നു കരുതിയാണ് ആദ്യം നാഷണൽ കമ്മറ്റിയിലേക്ക് നോമിനേഷൻ കൊടുത്തത്. നോമിനേഷൻ കൊടുത്തിരുന്ന മറ്റുള്ളവരെയും കൂടി പരിചയപ്പെട്ടപ്പോൾ വർഷങ്ങളായി ഫ്ളോറിഡയിൽ തന്നെ സജീവമായി പ്രവർത്തിക്കുന്ന അവർ തന്നെയാണ് നാഷണൽ കമ്മറ്റിയിൽ ഫ്ളോറിഡ യെ പ്രതിനിധീകരിക്കേണ്ടത് എന്ന് എനിക്ക് ബോദ്ധ്യമായി. അതുകൊണ്ടാണ് ആ നാമനിർദ്ദേശം പിൻവലിക്കാൻ തീരുമാനിച്ചത്.
വാഷിംഗ്ടണിൽ ആയിരുന്നപ്പോഴും ഈ നിലപാടിന്റെ പേരിൽ ഞാൻ പല വിട്ടുവീഴ്ചകളും ചെയ്തിട്ടുണ്ട്. പരസ്പരം എന്നും കാണുന്നവർ തമ്മിലുള്ള മത്സരം എങ്ങനെയായാലും സൗഹൃദത്തിൽ വിള്ളൽ വീഴാൻ ഇടയാക്കും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. മൽസരങ്ങൾ എന്നും ആശയങ്ങൾക്ക് വേണ്ടിയായിരിക്കണം, ആശയങ്ങൾ തമ്മിലാകണം, വ്യക്തികൾ തമ്മിലുള്ള ഈഗോ ക്ലാഷു കൊണ്ടാകരുത്.
വിൻസൻ്റെ ആദ്യകാലജീവിതം?
കൊച്ചിയിൽ വേമ്പനാട്ടുകായലിലെ ചെറുദ്വീപായ കുമ്പളത്താണ് ഞാൻ ജനിച്ചത്.വൈദ്യുതിയും വാഹനങ്ങളും ഒന്നും അന്ന് കുമ്പളത്ത് എത്തിയിരുന്നില്ല. വഞ്ചിയും ബോട്ടുമായിരുന്നു അക്കാലത്ത് അവിടത്തെ ഗതാഗത മാർഗം. പരിമിത സൗകര്യങ്ങളുള്ള കുമ്പളം പള്ളി സ്കൂളിലാണ് മൂത്തസഹോദരങ്ങൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.മൂത്തവർ ഹൈസ്കൂളിലായപ്പോഴാണ് അഞ്ചാമനായ ഞാൻ നഴ്സറിയിൽ ചേർന്നത്. മൂത്തമക്കൾ, പ്രത്യേകിച്ചും രണ്ടു ചേച്ചിമാർ എന്നെ നോക്കിക്കോളും എന്ന ധൈര്യത്തിലാണ് കുഞ്ഞിലേ തന്നെ അമ്മച്ചി എന്നെ അവർക്കൊപ്പം തേവരയിലെ പെരുമാനൂർ സെയിൻ്റ് തോമസ് ഗേൾസ് ഹൈസ്കൂളിൽ ചേർക്കുന്നത്. കുമ്പളം വടക്കും ഭാഗത്തുനിന്ന് നഴ്സറി മുതൽ വഞ്ചിയിൽ കയറി തേവരയിൽ പഠിക്കാൻ പോയ സാധാരണക്കാരുടെ വീടുകളിൽ നിന്നുള്ള ആദ്യ കുട്ടി ഒരു പക്ഷേ ഞാനായിരിക്കും. അതിന് അപ്പച്ചനും അമ്മച്ചിയും കാണിച്ച ധൈര്യത്തെ എന്നും നന്ദിയോടെ സ്മരിക്കുന്നു. വളരെ വീതിയുള്ള കായൽ കടൽ പോലെ ഇരമ്പി മറിയുന്ന ഇടവപ്പാതി മഴയിലും സധൈര്യം വഞ്ചി ഊന്നി കരക്കടുപ്പിക്കുന്ന മസിൽമാൻമാരായ മാധവനും, വാസുവും, കരുണനുമൊക്കെ ആയിരുന്നു അഞ്ചു വയസ്സ് തികഞ്ഞിട്ടില്ലാത്ത എൻ്റെ അന്നത്തെ ഹീറോസ്. അഞ്ചാം ക്ലാസ്സു മുതൽ തേവര സേക്രട്ട് ഹാർട്ട് ബോയ്സ് ഹൈസ്ക്കൂളിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തൃപ്പൂണിത്തുറക്കടുത്തുള്ള ചമ്പക്കരയിലേക്ക് താമസം മാറി. തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി നല്ല നിലയിൽ പാസായി. എൽ പി സ്കൂൾ തലം തൊട്ട് പഠനം, പ്രസംഗം, പൊതു വിജ്ഞാനം, ഉപന്യാസം തുടങ്ങിയ മത്സരങ്ങളിൽ നൂറു കണക്കിനു സമ്മാനങ്ങൾ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന്റെ (KCSL) എറണാകുളം അതിരൂപതയുടെ യുപി സ്ക്കൂൾ വിഭാഗത്തിൻ്റെ ആദ്യ വിദ്യാർത്ഥി സെക്രട്ടറി ആയി. പത്താം ക്ലാസ്സിൽ ആയപ്പോൾ KCSL ൻ്റെ സംസ്ഥാന സെക്രട്ടറി ആയി തെരെഞ്ഞെടുപ്പിൽ വിജയിച്ചു. KCSL സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ 1981ൽ തൃശൂർ തേക്കിൻ കാട് മൈതാനിയിലെ മഹാസമ്മേളനത്തിലേക്ക് മദർ തെരേസയെ സ്വാഗതം ചെയ്യാൻ കിട്ടിയ അവസരം എന്നും അവിസ്മരണീയം. KCSL നു ശേഷം മലയാള മനോരമ ബാലജനസഖ്യമായി പ്രവർത്തന രംഗം. ബാലജനസഖ്യത്തിൻ്റെ എറണാകുളം യൂണിയൻ പ്രസിഡണ്ടായിരുന്ന 1983ൽ ഇന്ത്യൻ പ്രസിഡണ്ട് ഗ്യാനി സെയിൽ സിംഗിനെ കൊച്ചിയിൽ വച്ച് സന്ദർശിക്കാൻ അവസരം കിട്ടിയത് മറ്റൊരു അവിസ്മരണീയ മുഹൂർത്തം.
തേവര സേക്രഡ് ഹാർട്ട് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തുടങ്ങി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എന്നും സജീവം. തെരഞ്ഞെടുപ്പു മൽസരങ്ങൾ എന്നും സ്വതന്ത്രനായി മാത്രമായിരുന്നുവെങ്കിലും, ഒരു പാർട്ടിയിലും ഒരിക്കലും അംഗമായിട്ടില്ലെങ്കിലും എസ്എഫ്ഐ ഇതര പാർട്ടികളുമായി നീക്കുപോക്കുകളും കൂട്ടുകെട്ടുകളും ഉണ്ടാക്കിയിട്ടുണ്ട്. തേവരയിൽ പ്രീഡിഗ്രീ വിദ്യാർത്ഥിയായിരിക്കുമ്പോൾ അന്ന് അവിടെ ഡിഗ്രി വിദ്യാർത്ഥിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനായിരുന്നു വിൻസൻ്റെ ഡിബേറ്റിംഗ് ടീം പാർട്ട്ണർ. ക്യാമ്പസുകളിൽ കക്ഷി രാഷ്ട്രീയം ആവശ്യമില്ലെന്ന് അന്നും ഇന്നും ഉറച്ച് വിശ്വസിക്കുന്നു വിൻസൺ.
തൃശൂർ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് 1984 - 88 ൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം എറണാകുളം കിറ്റ്കോ (കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ) ഇൽ മൂന്നു വർഷം ജോലി ചെയ്തു. അതിനിടയിൽ, ആദ്യ ഗൾഫ് വാർ കഴിഞ്ഞയുടനെ, ഒരുവർഷം കിറ്റ്കോയിൽ നിന്ന് ലീവിൽ സൗദി അറേബ്യയിലെ അൽ-ഹസ്സ യിൽ റോഡ് കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രവർത്തിച്ച് കുറച്ച് കാശുണ്ടാക്കി. സൗദി ജീവിതത്തിലെ ഒഴിവു സമയങ്ങളിൽ GRE എക്സാമിനു വേണ്ടി നടത്തിയ പഠനം മലയാളം മീഡിയത്തിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ വിൻസൻ്റെ ഇംഗ്ലീഷ് വോക്കാബുലറിയൊക്കെ നന്നാക്കാൻ സഹായിച്ചു. അതിനുശേഷം നാട്ടിൽ തിരിച്ച് പോയി കിറ്റ്കോയിൽ വീണ്ടും ജോലിചെയ്തു കൊണ്ട്, ഡിഗ്രിക്ക് ശേഷം മന്ദീഭവിച്ചിരുന്ന അമേരിക്കൻ ഉപരിപഠന ശ്രമങ്ങൾ പുനരാരംഭിച്ചു.
വിവാഹം, പിന്നെ ഉപരിപഠനാർത്ഥം അമേരിക്കയിലേക്ക്!
അമേരിക്കയിലെ റീനോയി ലുള്ള യൂണിവേഴ്സിറ്റി ഓഫ് നെവാഡയിലേക്ക് ഉപരി പഠനാർത്ഥം പോകേണ്ട സമയവുമായി ബന്ധപ്പെട്ടാണ് എൻ്റെ വിവാഹം നടക്കുന്നത്. ഹൈസ്ക്കൂൾ പഠനകാലം തുടങ്ങി ഒരു നല്ല സുഹൃത്തായിരുന്നു ഭാര്യ ആശ മേരി സ്റ്റീഫൻ. പരസ്പരം കല്യാണം കഴിക്കാനൊക്കെ തീരുമാനിച്ചത് രണ്ടു പേരുടേയും പഠനമൊക്കെ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം. വിവാഹശേഷം, സ്റ്റുഡന്റ് വിസയിലാണ് അമേരിക്കയിൽ വന്നത്. ഭാര്യ ആശയും ഒപ്പം വന്നു. റീനോ നെവാഡ യൂണിവേഴ്സിറ്റിയിൽ സിവിൽ എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിനിടയിലാണ് മൂത്ത മകൻ ജനിച്ചത്. പഠനത്തിനിടയിൽ തന്നെയുള്ള വിവാഹവും, നേരത്തെ തന്നെ ജീവിതത്തിലേക്ക് കടന്നു വന്ന കുഞ്ഞും അമേരിക്കയിലേക്ക് കുടിയേറുന്ന സാധാരണക്കാരായ ഏത് മലയാളിയുടേതിനേക്കാളും ഞങ്ങളുടെ ജീവിതം കൂടുതൽ കഷ്ടപ്പാടുകളുള്ളതാക്കി. അന്നത്തെ സാമ്പത്തിക പ്രശ്നങ്ങളെയൊക്കെ അതിജീവിക്കാൻ സാധിച്ചത് ദൈവാനുഗ്രഹം കൊണ്ടും, എന്നും കഠിനാധ്വാനിക്കളെ തുണക്കുന്ന അമേരിക്ക എന്ന മഹത്തായ രാജ്യത്തിലെ സ്വതന്ത്ര വ്യവസ്ഥിതിയും സംസ്ക്കാരവും കൊണ്ടും മാത്രമാണ്. അമേരിക്കയ്ക്ക് ദേശീയ തലത്തിൽ ആവശ്യമുള്ള ഒരു വിഷയത്തിലായിരുന്നു എന്റെ ഗവേഷണം എന്നത് വളരെവേഗത്തിൽ ഗ്രീൻ കാർഡ് തരപ്പെടാൻ സഹായിച്ചു. മേരിലാൻ്റ് സ്റ്റേറ്റ് ഹൈവേയിൽ കൺസൾട്ടൻ്റ് എഞ്ചിനീയറിംഗ് ഇൻസ്പെക്ടർ ആയിട്ടായിരുന്നു ആദ്യ പ്രൊഫഷനൽ നിയമനം. ഗ്രീൻകാർഡ് ആയതോടെ വാഷിംഗ്ടൺ മെട്രോയിലെ കൗൺസിൽ ഓഫ് ഗവൺമെൻ്റ്സിൽ എൻവയോൺമെന്റൽ അനലിസ്റ്റ് പ്രോഗ്രാമർ എന്ന തസ്തികയിലേക്ക് കംപ്യൂട്ടറിൽ അത്യാവശ്യം പ്രാഗത്ഭ്യമുള്ള സിവിൽ എഞ്ചിനീയർ എന്ന നിലയിൽ നിയമനം കിട്ടി.
പിന്നീട് ഐടി രംഗത്തെക്കുറിച്ച് കൂടുതൽ അറിവ് പകർന്നത് വാഷിംഗ്ടണിലെ ഫാനിമേ എന്ന വലിയ കമ്പനി നൽകിയ ശമ്പളത്തോടെയുള്ള രണ്ടു വർഷത്തെ ട്രെയിനിങ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. ഐ ടി രംഗത്തെ കൂടിയ ശമ്പളം ആയിരുന്നു പ്രധാന ആകർഷണം. ശമ്പളം കിട്ടുന്ന ഏത് ജോലിയെക്കുറിച്ചും സ്വന്തം നിലനില്പിനുള്ള ഒരുപാധി എന്നതിൽ കവിഞ്ഞൊന്നും ചിന്തിച്ചിട്ടാല്ലാത്ത എനിക്ക് സിവിൽ എഞ്ചിനീയറിംഗിൽ നിന്നും കംപ്യൂട്ടർ രംഗത്തേക്ക് പൂർണ്ണമായി ചുവടു മാറാൻ വലിയ മാനസ്സിക ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. എന്നാലും വിർജീനിയയിൽ സ്വന്തം ഭവനം സ്വയം ജനറൽ കോൺട്രാക്ടറായി നിന്ന് പണിയിപ്പിച്ച വിൻസൺ പിന്നീടും റിയൽ എസ്റ്റേറ്റ് രംഗത്തും, കൺസ്ട്രക്ഷൻ രംഗത്തും സജീവമായി തന്നെ തുടരുന്നു.
ഫാനിമേയിലെ കംപ്യൂട്ടർ ജോലി ജീവിതത്തിലെ വലിയ വഴിത്തിരിവായി. അതു വഴിയാണ് ഐടി രംഗത്തേക്ക് ഞാൻ പൂർണ്ണമായും ചുവടുമാറ്റിയത്. വൈ-ടു-കെ കാരണം ഫാനിമേയിൽ കൂടുതൽ ടെക്നോളജി പഠിക്കാനുള്ള സാഹചര്യങ്ങൾ കുറഞ്ഞപ്പോൾ 1999ൽ ഫാനിമേ വിട്ട് ഞാനൊരു കൺസൾട്ടിങ് കമ്പനി തുടങ്ങി. അതിലൂടെ 20 വർഷം കൊണ്ട് നാനൂറിൽ പരം വിവര സാങ്കേതിക വിദഗ്ധർക്ക് എച്ച്-1 വിസ പ്രൊസസ്സ് ചെയ്തു. അതിൽ കൂടുതലും മലയാളികളും, ഇന്ത്യക്കാരുമാണ്. എന്നെ പോലെ തന്നെ മറ്റ് എഞ്ചിനീയറിംഗ് സയൻസ് രംഗങ്ങളിൽ നിന്നും ഐ ടി രംഗത്തേക്ക് വന്ന ഒട്ടേറെ പേർക്ക് പരിശീലനം നൽകി കംപ്യൂട്ടർ മേഖലയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ചതിൽ സന്തോഷമുണ്ട്. തിരുവനന്തപുരത്ത് ടെക്നോപാർക്കിലുള്ള അക്യുബിറ്റ്സ് എന്ന AI കമ്പനിയിലെ ഇൻവെസ്റ്ററും ബോർഡ് ചെയർമാനും എന്ന രീതിയിലുള്ള പ്രവർത്തനമാണ് ഐടി രംഗത്തെ ഇപ്പോഴത്തെ പ്രധാന പ്രവർത്തനം.
അമേരിക്കയിലെ സംഘടനാപ്രവർത്തനങ്ങൾ?
1995 ലെകേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ എന്ന സംഘടനയുടെ ഓണാഘോഷമാണ് ഞാൻ പങ്കെടുക്കുന്ന ആദ്യ അമേരിക്കൻ മലയാളി-ഇന്ത്യൻ കമ്മ്യൂണിറ്റി ഇവൻ്റ്. അവിടെ വച്ച് KAGW അംഗമായി. അന്ന് ഞങ്ങൾ മേരിലാൻ്റിലുള്ള ഫ്രെഡറിക്കിലാണ് താമസം. ഡിസംബറിൽ KAGW ക്രിസ്തുമസ് പരിപാടിയോടനുബന്ധിച്ചുള്ള ജനറൽ ബോഡിയിൽ പങ്കെടുത്ത് സംസാരിച്ചു. ആ ജനറൽ ബോഡി കഴിഞ്ഞയുടനെ സംഘടയുടെ സീനിയർ ലീഡറും ആ വർഷത്തെ നോമിനേഷൻ കമ്മറ്റി ചെയറുമായിരുന്ന കോശി സാമുവൽ എന്നെ സമീപിച്ച് 1996 ലെ കമ്മറ്റിയിലെ സെക്രട്ടറി സ്ഥാനത്തേക്ക് ആളെ കിട്ടിയിട്ടില്ലെന്നും എനിക്ക് താൽപര്യമുണ്ടോ എന്നും ചോദിക്കുന്നു. ഒത്തിരി നാളായി കാര്യമായി മലയാളികളെ ഒന്നും കാണാതിരുന്ന എന്നെ സംബന്ധിച്ച് ഇത്രയും മലയാളികളെ ഒന്നിച്ച് കാണാൻ കിട്ടിയതിൽ വലിയ ആവേശമായിരുന്നു. കൂടുതൽ ഒന്നും ആലോചിച്ച് സമയം കളയാതെ ഒറ്റയടിക്ക് സമ്മതം മൂളുകയും ചെയ്തു.
അങ്ങിനെ അസോസിയേഷനിൽ വന്ന ആദ്യവർഷം തന്നെ സെക്രട്ടറിയായി. അന്ന് ജനങ്ങൾ വെബ് സൈറ്റ് എന്ന് ഒക്കെ കേൾക്കാൻ തുടങ്ങുന്ന സമയമാണ്. മലയാളി സംഘടനകൾക്ക് അന്ന് വെബ്സൈറ്റ് ഒന്നുമില്ല. ഞാനാണ് അതിന് തുടക്കംകുറിച്ചത്. വാഷിംഗ്ടണിലെന്നല്ല അമേരിക്കയിലെ തന്നെ മികച്ച സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടണിനു വേണ്ടി (കെഎജിഡബ്ലിയു) 1997-99 കാലഘട്ടത്തിൽ ഞാനുണ്ടാക്കിയ വെബ് സൈറ്റ് ലോക മലയാളി സമൂഹത്തിൽ തന്നെ ആ കാലഘട്ടത്തിൽ തുടങ്ങിയ ചുരുക്കം ചില വെബ് സൈറ്റുകളിൽ ഒന്നാണ്. KAGW സെക്രട്ടറി (1996), വെബ് അഡ്മിനിസ്ട്രേറ്റർ (1998 -2005), പ്രസിഡന്റ് (2008) എന്നീ സുപ്രധാന സ്ഥാനങ്ങൾ വഹിച്ച് ഒട്ടനവധി നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചതിൽ അതീവ സന്തുഷ്ടനാണ്. അന്നു തുടങ്ങി ഇന്നുവരെ വിവര സാങ്കേതിക വിദ്യ ഏറ്റവും നന്നായി കമ്മ്യൂണിറ്റി സർവ്വീസസിൽ ഉപയോഗിക്കുന്നതിൽ കെഎജിഡബ്ലിയു എന്നും മുന്നിൽ തന്നെ.
2006 ഒക്ടോബർ അവസാനം കേരള ഫോർമേഷൻ്റെ അൻപതാമത്തെ ആനിവേഴ്സറി ആഘോഷിക്കാൻ 'കേരള മേള' എന്നൊരു മെഗാ ഇവന്റ് ഞങ്ങൾ വാഷിംഗ്ടണിൽ സംഘടിപ്പിച്ചു. അൻപതാം ആനിവേഴ്സറി ഒരു കാരണമായി പറഞ്ഞെങ്കിലും ബാൾട്ടിമോർ വാഷിംഗ്ടൺ മലയാളികളെ ജാതി മത അസോസിയേഷൻ ഭേദമന്യേ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതായിരുന്നു കേരളമേളയുടെ അടിസ്ഥാന ലക്ഷ്യം. അമേരിക്കയിൽ ഇതു വരെ നടന്ന ഏറ്റവും വലിയ മലയാളി ഇവന്റ് ആയിരുന്നിരിക്കണം അത്. മലയാളികളും ഇന്ത്യയുടെ മറ്റു സംസ്ഥാനത്തുനിന്നുള്ളവരും അമേരിക്കക്കാരും ഉൾപ്പെടെ 10,000 പേരെങ്കിലും അതിൽ പങ്കെടുത്തു. ഫോമായുടെയോ ഫൊക്കാനയുടെയോ ലേബൽ കൂടാതെ തന്നെ മൂന്ന് വാഷിംഗ്ടൺ ബാൾട്ടിമോർ മലയാളി അസോസിയേഷനുകളും ഒറ്റക്കെട്ടായി നിന്ന് കേരള മേളയെ ഒരു മഹോത്സവമാക്കി മാറ്റി. ഇന്ത്യൻ എംബസിയും വളരെ സഹായിച്ചു. കേരളമേളയുടെ പ്രധാന ലീഡർ എന്ന നിലയിൽ ഈ കമ്മ്യൂണിറ്റിയെ ഒന്നിച്ചുകൊണ്ടുവരാൻ സാധിച്ചത് എന്നിലെ സംഘാടനാ ശേഷി സ്വയം തിരിച്ചറിയാനുള്ള ഒരു അവസരമായി എനിക്ക്.
2008 ൽ ഞാൻ കെഎജിഡബ്ലിയു പ്രസിഡന്റായി. മനോഹരമായ അവതരണവും അസാമാന്യമായ ജനപങ്കാളിത്തവും സാധാരണയുള്ള ഓണം-ക്രിസ്മസ് ആഘോഷങ്ങളിൽ ഉറപ്പാക്കിയത് കൂടാതെ | ഇന്ന് KAGW വിൻ്റെ അഭിമാനപാത്രങ്ങളായ ചില മഹത്തായ സംരംഭങ്ങൾ തുടങ്ങിയതും ഞാൻ പ്രസിഡണ്ടായിരുന്ന കമ്മറ്റിയാണ്. KAGW എന്തു ചെയ്യുമ്പോഴും ലോക്കൽ ആയ മറ്റു മലയാളി സംഘടനകളായ കേരള കൾച്ചറൽ സൊസൈറ്റിയുടേയും, കൈരളി ഓഫ് ബാൾട്ടിമോറിൻ്റേയും പങ്കാളിത്തവും സഹകരണവും ഞാനുറപ്പാക്കിയിരുന്നു. അസോസിയേഷൻ്റെ നേതൃത്വത്തിൽ 2008 ൽ ആദ്യമായി ഓണവും ക്രിസ്തുമസും പോലെ ഈ ദും ആഘോഷിക്കാൻ ആരംഭിച്ചു. അന്ന് മുതൽ ഇന്ന് വരെ വാഷിംഗ്ടണിലെ ഈദ് ആഘോഷം വളർന്ന് കൊണ്ടേയിരിക്കുന്നു. 2024 ൽ 400ൽ പരം വാഷിംട്ണൻ ബാൾട്ടിമോർ മലയാളികൾ ജാതിമത ഭേദമെന്യേ ആടിയും, പാടിയും, ഏറ്റവും രുചികരമായ ഈദ് സദ്യയുണ്ടും KAGW വിനോടൊപ്പം ഈദ് ആഘോഷിക്കുന്നത് വീക്ഷിച്ചപ്പോൾ മനസ്സിൽ പൂർണ്ണ അഭിമാനമായിരുന്നു.
2008 ൽ എൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റി തുടങ്ങിവച്ച കേരള യൂത്ത് ഫെസ്റ്റിവൽ മോഡലിലുള്ള ബഹുദിന ടാലെന്റ് ടൈം കോംപെറ്റീഷൻസ് ഇന്ന് വളർന്ന് വാഷിംഗ്ടണിലെ മുഴുവൻ ഇന്ത്യൻ സമൂഹം തന്നെ എല്ലാ വർഷവും ഉറ്റുനോക്കുന്ന ഒരു മഹാ യുവജനോൽസമായി മാറിയിരിക്കുന്നു. വാഷിംഗ്ടണിലെ തമിഴരും, തെലുങ്കരും, പഞ്ചാബികളും, ഗുജറാത്തികളും അവരുടെ കുട്ടികൾക്കായി KAGW ടാലൻ്റ് ടൈമിനു വേണ്ടി കാത്തിരിക്കുന്നത് കാണുന്നത് എൻ്റെ ഹൃദയം നിറക്കുന്ന കാഴ്ച തന്നെയാണ്.
ഇതിനിടയിൽ വേൾഡ് മലയാളി കൗൺസിലിന് വാഷിംഗ്ടൺ DC യിൽ ചാപ്റ്റർ ഇല്ലാത്തത് ഒരു വലിയ കുറവാണെന്ന ഗ്ലോബൽ മലയാളി നേതാക്കൾ ചൂണ്ടിക്കാണിച്ചപ്പോൾ ആ കുറവ് നികത്തിക്കൊണ്ട് വാഷിംഗ്ടൺ ചാച്റ്റർ തുടങ്ങി, 4 വർഷം അതിൻ്റെ ഫൗണ്ടിഗ് ചെയർമാനായി സേവനമനുഷ്ഠിച്ചതും അഭിമാനത്തോടെ ഓർക്കുന്നു.
ഞാൻ ഏത് പരിപാടിയുടെ നടത്തിപ്പ് ഏറ്റെടുത്താലും അതിന്റെ സാമ്പത്തിക വശം ഭദ്രമാണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കും. ബജറ്റ് പ്ലാൻ ചെയ്യുമ്പോൾ കുറച്ചുപണം എങ്കിലും ബാക്കി ഉണ്ടായിരിക്കുക എന്നതാണ് എൻ്റെ ഒരു സ്റ്റൈൽ. കേരള മേളയുടെ നടത്തിപ്പിന് 110,000 ഡോളർ സമാഹരിച്ചിട്ട് മിച്ചം പിടിച്ച 10000 ഡോളർ കേരളത്തിലെ അഞ്ച് പ്രമുഖ ചാരിറ്റി ഓർഗനൈസേഷൻസിനായി ഞങ്ങൾ വീതിച്ചു കൊടുത്തു.
പല സംഘടനകളും നഷ്ടത്തിലായിട്ട് അതിന്റെ പ്രസിഡന്റുമാർ തങ്ങളുടെ കയ്യിൽ നിന്ന് പണം ഇടാറുള്ളത് കേട്ടിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ സംഘടനയ്ക്കുവേണ്ടി പ്രസിഡൻ്റും മറ്റു നേതാക്കളും ചിലവാക്കേണ്ടത് അവരുടെ സമയവും പ്രവർത്തനക്ഷമതയും മാത്രമായിരിക്കണം. കേരള സമൂഹത്തിലെ ബിസിനസ് കമ്മ്യൂണിറ്റിക്ക് ഗുണകരമായ പദ്ധതികളും, പ്രോഗ്രാമുകളുമുണ്ടെങ്കിൽ അവരുടെ കൂടി സഹായത്തോടെ കാര്യങ്ങൾ പൊതു സമൂഹത്തിനും നേതാക്കൾക്കും അധികം സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കാതെ നടത്താനാകുമെന്ന് നിരവധി തവണ ഞാൻ തെളിയിച്ചിട്ടുണ്ട്. ഈ സമീപനത്തോടൊപ്പം കണക്കുകൾ കൃത്യമായും ബഡ്ജറ്റു ചെയ്തും കാര്യങ്ങൾ കൈകാര്യം ചെയ്യുക കൂടി ചെയ്താൽ, ഒരിക്കലും നേതാക്കൾക്ക് പണം നഷ്ടപ്പെടേണ്ട ആവശ്യമുണ്ടാവില്ല എന്നെനിക്കുറപ്പുണ്ട്.
2010ൽ ഫോമായുടെ ഹെല്പിങ് ഹാൻഡ്സ് തുടങ്ങിയപ്പോൾ അതിൻ്റെ വെബ്സൈറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആവശ്യമുള്ള സാങ്കേതിക നേതൃത്വ സഹായം നൽകിയത് ഞാനാണ്. ഒരു സംഘടനയുടെയും ബാനർ പോലും ഇല്ലാതെയും പരിചയത്തിലുള്ള അമേരിക്കൻ മലയാളികൾക്കും, അർഹിക്കുന്ന കോളേജ് അലുമിനിക്കും ഒക്കെ അപകടമോ കുടുംബത്തിൽ ആകസ്മിക മരണമോ ഒക്കെ ഉണ്ടാകുമ്പോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയും മറ്റും ഫണ്ട് റെയ്സിംഗ് നടത്തി പലവട്ടം സഹായിച്ചിട്ടുണ്ട്. എൻ്റെ മാതൃകലാലയമായ തൃശൂർ എഞ്ചിനീയറിംഗ് കോളേജിൻ്റെ ഇൻഫ്രാസ്ട്രക്ടർ പുനരുദ്ധരിക്കാൻ ചില അലുമിനി സുഹൃത്തുക്കളുമായി ചേർന്ന് ഞാനും ഫൗണ്ടിംഗ് ട്രസ്റ്റിയായി തുടങ്ങിയ ഡെവലപ്പ്മെൻറ് ട്രസ്റ്റും ഞങ്ങൾ കോളേജിൽ നടത്തിയ പ്രവർത്തനങ്ങളും അഭിമാനകരമായ മറ്റൊരു നേട്ടം തന്നെ.
2014 -16 ൽ ഫോമായുടെ വൈസ് പ്രസിഡന്റായി. അന്ന് തുടങ്ങി വച്ച ചില കാര്യങ്ങൾ കൂടുതൽ ഭംഗിയായി ചെയ്യാനുണ്ട്. അതു കൂടാതെ അമേരിക്കൻ മലയാളിക്ക് ഉപകാരപ്രദമായ, നടപ്പാക്കാൻ സാധിക്കുന്നതും, അതേസമയം തന്നെ ഫോമ പോലുള്ള ഒരു അമ്പർല ഓർഗനൈസേഷനല്ലാതെ മറ്റാർക്കും ചെയ്യാൻ പറ്റാത്തതുമായ ചില ആശയങ്ങൾ മനസ്സിലുണ്ട്. ഫോമയുടെ 2026 - 28 കാലഘട്ടത്തിലേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് വരാൻ ആഗ്രഹിക്കുന്നത് ആ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ്.
ഒരു സമ്പൂർണ്ണ റിട്ടയർമെൻ്റ് എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ഇനിയുള്ള കാലം, കൂടുതൽ സമയം സൗത്ത് വെസ്റ്റ് ഫ്ളോറിഡയിലെ ഫോർട്ട് മെയേഴ്സിൽ ഞങ്ങൾക്കുള്ള ഫാമിലും, മുഖ്യധാരാ രാഷ്ട്രീയത്തിലും, ഫോമാ ദേശീയതലത്തിലും ഒരേ പോലെ സജീവമായി ചിലവഴിക്കാനാണ് ആഗ്രഹം.
ഫോമായിലെ പ്രവർത്തനങ്ങളിൽ സംതൃപ്തി നൽകിയ അനുഭവങ്ങൾ?
2015 ൽ സമ്മർ ടു കേരള എന്ന പേരിൽ അമേരിക്കയിൽ ജനിച്ച മലയാളി കുട്ടികൾക്ക് നമ്മുടെ നാട് അടുത്തറിയാൻ അവസരമൊരുക്കുന്ന പരിപാടിക്ക് ചുക്കാൻ പിടിച്ചത് നല്ലൊരു അനുഭവമായിരുന്നു. 2016 ലും 2018 ലും ഫോമായുടെ നാഷണൽ കൺവൻഷനുകൾക്ക് മേജർ സ്പോൺസർഷിപ്പുകൾ സംഘടിപ്പിക്കാൻ എനിക്ക് സാധിച്ചു. 2008 ൽ ഫോമായുടെ പ്രശ്ന സങ്കീർണ്ണമായ സമയങ്ങളിൽ ഒറിജിനൽ ഭരണഘടന ഡ്രാഫ്റ്റ് ചെയ്യുന്ന കമ്മറ്റിയെ യാഹു ഗ്രൂപ്പു വഴി കൂട്ടി നിർത്തുകയും, ഡ്രാഫ്റ്റ് ചെയ്യുന്ന ഉത്തരവാദിത്തത്തിൽ സഹായിക്കുകയും ചെയ്തു. പിന്നീട് 2014ൽ വൈസ് പ്രസിഡണ്ട് ആകുന്നത് വരെ ഭരണ ഘടന പുനരവലോകന കമ്മറ്റികളിൽ സഹായിച്ചു. 2012 -14 ൽ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിലിന്റെ സെക്രട്ടറി ആയിരുന്നു. 2022 ലെ ഫോമാ കാൻകൂൺ കൺവെൻഷനിലെ ഇലക്ഷൻ കമ്മീഷനറായി ഇരു പാനലിനും ഒരു പരാതി പോലും ഇല്ലാതെ എറ്റവും കാര്യക്ഷമമായി നടത്താനായത് ഫോമയിലെ എൻ്റെ ഏറ്റവും സമീപ കാലത്തെ പ്രധാന സംഭാവനയാണ്. ഫോമക്ക് വേണ്ടി 2008 ലെ തുടക്കം മുതൽ 2022 ലെ ഇലക്ഷൻ വരെ ഈ സ്ഥാനങ്ങളെല്ലാം നല്ല രീതിയിൽ നിർവ്വഹിക്കാൻ കഴിഞ്ഞതിൽ അതീവ സംതൃപ്തിയുണ്ട്. ഈ സംഭാവനകൾ തീർച്ചയായും ഫോമാ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എന്നെ സഹായിക്കുമെന്നുറപ്പുണ്ട്.
വാഷിംഗ്ടണിൽ നിന്ന് ഫ്ലോറിഡയിലേക്ക് വന്നത് ഫാം തുടങ്ങുക എന്ന ഉദ്ദേശത്തോടെ ആയിരുന്നോ?
കോവിഡിന്റെ തുടക്കസമയത്ത് വാഷിംഗ്ടണിൽ ഏർപ്പെടുത്തിയിരുന്ന നിബന്ധനകളോടും നിരോധനങ്ങളോടും മനസ്സുമടുത്ത് ഫ്ലോറിഡയിലേക്ക് ടൂർ വന്നതാണ് വഴിത്തിരിവായത്. റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് നോർത്ത് ഫ്ലോറിഡയിൽ 2012 മുതൽ ഞാൻ സജീവമാണ്. മാങ്ങയും, ചക്കയും, സപ്പോർട്ടയും, ആത്തച്ചക്കയുമൊക്കെ തിന്ന് വളർന്ന കൊച്ചിയിലെ കുമ്പളം ഗ്രാമത്തിലെ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മകൾ എന്നും എന്നിൽ നഷ്ടബോധം ഉണർത്തിയിരുന്നു. റിട്ടയർമെൻ്റ് അമേരിക്കയിലാണെങ്കിൽ അത് ഫ്ളോറിഡയിൽ തന്നെ വേണമെന്ന് ഞങ്ങൾ രണ്ടാളും പണ്ടേ ഉറപ്പിച്ചിരുന്നു. എന്നാലും കോവിഡ് സമയത്തെ വാഷിംഗ്ടണിലെ പേടിച്ചരണ്ട ജീവിതം മടുത്ത് സ്വതന്ത്ര സംസ്ഥാനമായിരുന്ന ഫ്ളോറിഡയിലേക്ക് നടത്തിയ യാത്രയാണ് പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാൻ കാരണമായത്. ഈ നാട്ടിൽ ആളുകൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യമാണ് എന്നെ ആകർഷിച്ചത്. മാവും പ്ലാവും കൊതിപ്പിക്കുന്ന പഴവർഗങ്ങളും പശുക്കളും ഒക്കെയുള്ള ഒരു ഫാം ഏറെക്കാലത്തെ സ്വപ്നമായിരുന്നു. സൗത്ത് ഫ്ലോറിഡ അതിന് അനുയോജ്യമായ സ്ഥലമാണെന്ന് മനസ്സിലാക്കി. സങ്കല്പിച്ചതുപോലെ തടാകവും വീടും ഒക്കെയായി കൃഷിക്ക് ആവശ്യത്തിനു വേണ്ടതിൽ കൂടുതൽ ഭൂമിയും, പശുക്കളും ഒക്കെയുള്ള ഈ ഫാം ഹൗസ് കണ്ടപ്പോൾ തന്നെ വളരെ ഇഷ്ടപ്പെട്ടു. ശരിക്കും കൊച്ചിയിലെ കുമ്പളം ഗ്രാമത്തിൻ്റെ പ്രതീതിയും അതേ മണ്ണും . വാങ്ങാൻ പെട്ടെന്ന് തന്നെ തീരുമാനിക്കുകയും ചെയതു.
പശുക്കളെ മാനേജ് ചെയ്യാനൊക്കെ പഠിപ്പിച്ചത് ഏറ്റവും സഹായികളായ അമേരിക്കക്കാരായ അയൽവക്കക്കാരും പഴയ ഓണറും ആണ്. കപ്പയും പച്ചക്കറികളും, മാവും, പ്ളാവും, പേരയും, പുളിയും, നെല്ലിയും, തെങ്ങും ഒക്കെ വച്ചിട്ടുണ്ട്. കായ്ക്കാൻ സമയമെടുത്താലും അതിനെപ്പറ്റിയുളള പ്രതീക്ഷകൾ തന്നെ മനസ്സിന് ഏറെ സുഖപ്രദമാണ്. റിട്ടയർമെന്റ് ലൈഫ് ഇങ്ങനെ വേണമെന്ന് ആഗ്രഹിച്ചതാണ്. ഇനി വേണ്ടത് കഠിനാദ്ധ്വാനവും ദൈവാനുഗ്രഹവുമാണ്.
നേട്ടങ്ങൾ? അംഗീകാരങ്ങൾ?
2013ൽ സ്മോൾ ബിസിനസ് എക്സ്പോർട്ടർ അവാർഡ് ലഭിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിൽ എക്സ്പോർട് കൗൺസിൽ അംഗമായിരുന്നു.വിർജിനിയയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്റ്റേറ്റ് സെൻട്രൽ കമ്മിറ്റി മെമ്പറായിരുന്നു.ഫ്ലോറിഡയിൽ കൗണ്ടി കമ്മിറ്റി മെമ്പറാണ്.
കുടുംബം?
ഭാര്യ ആശ, സൗത്ത് വെസ്റ്റ് ഫ്ളോറിഡയിലെ ലീ കൗണ്ടിയിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ മാനേജരായി ജോലി ചെയ്യുന്നു. വിൻസനും ആശക്കും രണ്ടുമക്കളാണ്.ഇരുവരും യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദം നേടി. മൂത്ത മകൻ സേവിയർ പാലത്തിങ്കൽ ഫേസ് ബുക്കിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിദഗ്ധനാണ്. ന്യൂയോർക്കിലെ മൻഹാട്ടനിൽ താമസം. ഇളയ മകൻ സ്റ്റീഫൻ പാലത്തിങ്കൽ മാൻഹാട്ടനിൽ കാപ്പിറ്റൽ വൺ ബാങ്കിലെ കംപ്യൂട്ടർ എഞ്ചിനീയർ ആയിരുന്നു. ഇപ്പോൾ ഫ്ളോറിഡയിലെ വീട്ടിൽ താമസിച്ച് യു. സ്. മറീൻ ഓഫീസർ ആകാനുള്ള ട്രെയിനിങ് പ്രോഗ്രാമിലേക്ക് സെലക്ഷൻ കിട്ടാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നു.