ഫോമാ ഇലക്ഷന് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യ ഇലെക്ഷൻ കമീഷണർ ബേബി ഊരാളിൽ, കമീഷണര്മാരായ മാത്യു ചെരുവിൽ, അനു സക്കറിയ എന്നിവർ അറിയിച്ചു.
ഇലക്ഷനുള്ള എല്ലാ നടപടിക്രമണങ്ങളും ചട്ടപ്പടി പൂർത്തിയാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ . ജയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് എന്നിവരും അറിയിച്ചു.
കൺവൻഷന്റെ രണ്ടാം ദിനമായ ഓഗസ്റ് 9 ന് ആണ് ഇലക്ഷൻ . ജനറൽ ബോഡിക്കു ശേഷം രാവിലെ 11 മണിക്കും 4 മണിക്കുമിടയിലാണ് പോളിങ്.
പോളിങ്ങിന്റെ നടപടികൾ ബേബി ഊരാളിൽ വിശദീകരിച്ചു. ഒരു ഭരണഘടനാ പ്രശ്നവും അദ്ദേഹം വിവരിച്ചു.
പുതുക്കിയ ഭരണഘടന പ്രകാരം ഫൊക്കാന പോലുള്ള നാഷണൽ സംഘടനകളിൽ ഡെലിഗേറ്റ് ആണെങ്കിൽ ഫോമായിൽ ഡെലിഗേറ്റ് ആകാനോ വോട്ട് ചെയ്യാനോ പറ്റില്ല.
അതേസമയം, ഫൊക്കാനയുടെ നിയമപ്രകാരം അംഗ സംഘടനയുടെ പ്രസിഡന്റ്റും മുൻ പ്രസിഡന്റ്റും ഓട്ടോമാറ്റിക് ആയി അവിടെ ഡെലിഗേറ്റ് ആണ്. അവർ ആഗ്രഹിച്ചാലും ഇല്ലെങ്കിലും അവർ ഡെലിഗേറ്റ് ആകും .
ഇപ്പോൾ മിക്ക സംഘടനകളും ഫോമായിലും ഫൊക്കാനയിലും അംഗങ്ങളാണ്. അംഗസംഘടനയുടെ പ്രസിഡന്റ്റും മുൻ പ്രസിഡന്റ്റും ഫോമാക്കാരാണെങ്കിലും ഫൊക്കാനയിൽ അവർ ഡലിഗേറ്റ് ആയി കണക്കാക്കപ്പെടും.
ഈ വിഭാഗത്തിൽ പെട്ട 30 ൽ പരം പേർ ഫോമായിൽ ഡെലിഗേറ്റ് ലിസ്റ്റിലുണ്ട്. ചിലർ സ്ഥാനാര്ഥികളുമാണ്. ഭരണഘടന പ്രകാരം അവർ ഡെലിഗേറ്റ് ആയാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.
ഈ പ്രശ്നത്തിൽ ഒരു തീരുമാനത്തിന് ജനറൽ ബോഡിയെ സമീപിക്കുമെന്ന് ബേബി ഊരാളിൽ പറഞ്ഞു. ഇവരെ ഡെലിഗേറ്റ് ആക്കുന്നതിനു ജനറൽ ബോഡി അനുവാദം നൽകിയാൽ അവരെ കൂടി ഉൾപ്പെടുത്തി വോട്ടെടുക്കും. ഇനി ഭരണഘടനാപ്രകാരം മാത്രം പോയാൽ മതി എന്ന് ജനറൽ ബോഡി തീരുമാനിച്ചാൽ അവരെ ഒഴിവാക്കും.
ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷന് പ്രത്യേക നിലപാട് ഒന്നുമില്ല. ജനറൽ ബോഡി പറയുന്നത് അനുസരിക്കും.
ഇപ്രാവശ്യം 600 ൽ പരം വോട്ടർമാരാണ് ഉള്ളത്. ഇത്തവണയും ഇലക്ട്രോണിക് വോട്ടിംഗ് ആണ്.
സർക്കാർ നൽകിയ ഐഡി ഓരോ വോട്ടറും കാണിക്കണം. ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ ഐഡി, പാസ്പോർട്ട് അല്ലെങ്കിൽ പാസ്പോർട്ട് കാർഡ് തുടങ്ങിയവ .
ഓരോ വോട്ടർക്കും ഓരോ യൂസർ ഐഡിയും പാസ്വേഡും നൽകും. തുടർന്ന് അവർ അവരുടെ നിയുക്ത ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
സ്ഥാനാർഥി പട്ടിക കംപ്യുട്ടർ സ്ക്രീനിൽ ദൃശ്യമാകും. അക്ഷരമാലാക്രമത്തിൽ ആണ് സ്ഥാനാർത്ഥികളുടെ പേര് നൽകിയിരിക്കുന്നത് .
ആർ.വി.പി., നാഷണൽ കമ്മിറ്റി അംഗം എന്നിവക്ക് അതാത് റീജിയനിൽ നിന്നുള്ളവർക്ക് മാത്രമാണ് വോട്ട്.
നാഷണൽ അഡ്വൈസറി കൗൺസിലിലേക്കും അതിനു നിയോഗിച്ച ഡെലിഗേറ്റുകൾക്കു മാത്രമാണ് വോട്ട്.
വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ കണ്ടിന്യു ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ബാലറ്റ് പുനഃപരിശോധന ചെയ്യാം. തെറ്റുണ്ടെങ്കിൽ പിറകോട്ട് പോയി മാറ്റം വരുത്താം
തുടർന്ന് സബ്മിറ്റ് ബാലറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം കൺഫേം സബ്മിറ്റ് എന്ന് ക്ലിക്ക് ചെയ്യുക.
ബാലറ്റ് സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷിതമായി സമർപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.
ബാലറ്റ് സമർപ്പിച്ചു കഴിഞ്ഞാൽ പാസ്വേഡ് അസാധുവാകും. അത് പിന്നെ ഉപയോഗിക്കാനാവില്ല.
വോട്ടിങ് സോഫ്റ്റ്വെയർ വാങ്ങിയ കമ്പനിയുടെ അധികൃതർ സദാ സമയം വോട്ടിംഗ് ഓൺലൈനിൽ നിരീക്ഷിക്കും. എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ അവരെ സമീപിക്കാം.
എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആറു ബൂത്തുകളാണ് സജ്ജീകരിക്കുക. ഇവിടെ മാത്രമേ പാസ്വേഡ് പ്രവർത്തിക്കൂ. രഹസ്യമായി വോട്ട് ചെയ്യാനുള്ള എല്ലാ ബൂത്തിലും ഏർപ്പെടുത്തും.