Image

പ്രസിഡൻസിയിൽ തികഞ്ഞ സംതൃപ്തി : ഡോ.ജേക്കബ് തോമസ് (മീട്ടു റഹ്മത്ത് കലാം)

Published on 18 October, 2024
പ്രസിഡൻസിയിൽ തികഞ്ഞ സംതൃപ്തി : ഡോ.ജേക്കബ് തോമസ് (മീട്ടു റഹ്മത്ത് കലാം)

ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനയിൽ ഓഗസ്റ്റ് 8 മുതൽ 11 വരെ നടന്ന ഫോമായുടെ അന്തർദേശീയ കൺവൻഷനെക്കുറിച്ചും പ്രസിഡന്റ് എന്ന നിലയിലെ രണ്ടുവർഷക്കാലത്തെ അനുഭവങ്ങളും ഭാവിപരിപാടികളും ഡോ.ജേക്കബ് തോമസ് പങ്കുവയ്ക്കുന്നു...

കൺവൻഷന് അനുബന്ധമായി അരങ്ങേറിയ എത്നിക് ഫാഷൻ ഷോ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നല്ലോ, ആരായിരുന്നു അതിന് പിന്നിൽ?

മുൻ ഭരണസമിതിയിലെ വനിതാ ഫോറം അംഗങ്ങളായ ജൂബി വള്ളിക്കളം,ജാസ്മിൻ പരോൾ,ഷൈനി അബൂബക്കർ എന്നിവരുടെ നിതാന്തമായ പരിശ്രമത്തിന്റെ ഫലമായാണ് 'എത്നിക് ഫാഷൻ ഷോ' മികച്ച രീതിയിൽ നടത്താൻ സാധിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വസ്ത്രധാരണത്തിന്റെ വൈവിധ്യം കോർത്തിണക്കിക്കൊണ്ട്  ആകർഷണീയമായ രീതിയിലായിരുന്നു അവതരണം.സംസ്കാരങ്ങളുടെ സമന്വയം എന്നുതന്നെ പറയാം. ഫോമായുടെ അംഗസംഘടനയിലുള്ള ഇരുപതോളം  സ്ത്രീകളാണ് ഷോയിൽ പങ്കെടുത്തത്.

'റിസോൾവ് ദി അൺറിസോൾവ്' എന്ന സെഷൻ ഏറെ ഉപകാരപ്രദമായിരുന്നല്ലോ?

ഓഡിറ്റിംഗുമായി ബന്ധപ്പെട്ട് അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിതനായ പി.റ്റി.തോമസാണ്  'റിസോൾവ് ദി അൺറിസോൾവ്' എന്ന സെഷൻ ഹോസ്റ്റ് ചെയ്തത്.ഫോമായുടെ ഓഡിറ്ററായി  പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം,നിലവിൽ എമ്പയർ റീജിയന്റെ വൈസ് പ്രസിഡന്റാണ്. നാട്ടിലെ സ്വത്തുവകകളുടെ ക്രയവിക്രയത്തെ സംബന്ധിച്ചുള്ള എല്ലാവിധ സംശയങ്ങൾക്കും പരിപാടിക്കിടെ പി.റ്റി.തോമസ്  മറുപടി നൽകി. കേരളത്തിലെ വീടോ സ്ഥലമോ വിൽക്കുമ്പോൾ അടയ്‌ക്കേണ്ട നികുതിയെപ്പറ്റിയും ആ പണം അമേരിക്കയിൽ കൊണ്ടുവന്നാൽ സാമ്പത്തികപരമായി ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. വിനോദപരിപാടികൾക്കൊപ്പം ഇത്തരം ഉപകാരപ്രദമായ പരിപാടികൾക്കൂടി കൺവൻഷനിൽ ഉൾപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. 

സംഗീതത്തിലൂടെ രോഗശാന്തി ലഭ്യമാക്കുന്ന ഡോ.ഫാ.പോൾ പൂവത്തിങ്കലിനെ വിശിഷ്ടാതിഥിയായി ലഭിച്ച അനുഭവം?

കൺവൻഷന്റെ രജിസ്‌ട്രേഷൻ ചെയർമാനായ സാജൻ മുളപ്പിലാക്കലും സൈജനും ചേർന്നാണ്  ഡോ.ഫാ.പോൾ പൂവത്തിങ്കലിന്റെ മ്യൂസിക് ഹീലിംഗ് തെറാപ്പിയെക്കുറിച്ച് എന്നോട് പറഞ്ഞത്. വ്യത്യസ്തമായ പരിപാടി എന്ന നിലയിൽ അതുകൂടി കൺവൻഷനിൽ വേണമെന്ന് തോന്നി. നമ്മുടെ ഭാഗ്യത്തിന് ആ സമയത്ത് അദ്ദേഹം അമേരിക്കയിൽ എത്തിച്ചേരുകയും ചെയ്തു. പാട്ടുകൊണ്ടും വൈദ്യോപകരണങ്ങളിലൂടെ ഉയരുന്ന സംഗീതംകൊണ്ടും അദ്ദേഹം അക്ഷരാർത്ഥത്തിൽ വേദിയിൽ വിസ്മയം തീർത്തു.

ക്രിക്കറ്റ് മത്സരവും ബീച്ച് വോളിബോൾ ടൂർണമെന്റും ഡൊമിനിക്കൻ റിപ്പബ്ലിക് പോലൊരു വിദേശ രാജ്യത്ത് സംഘടിപ്പിക്കുക പ്രയാസമായിരുന്നോ?

ഫോമാ  ജനറൽ സെക്രട്ടറി ഓജസ് ജോണാണ് കായിക മത്സരങ്ങൾ നടത്തിയാൽ കൺവൻഷൻ മറ്റൊരു ലെവലിലേക്ക് ഉയരുമെന്ന നിർദ്ദേശം വച്ചത്. അത് സത്യമായിരുന്നു. പിഞ്ചു ജോൺ, മാത്യു ബോബി ജോഷ്വ  എന്നിവർ ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് മേൽനോട്ടം വഹിച്ചത്. അമേരിക്കയിലെ വിവിധ റീജിയനുകളിൽ ഇത്തരം മത്സരങ്ങൾ നടത്തി പ്രാവീണ്യമുള്ളവർ പിന്നിൽ പ്രവർത്തിച്ചതുകൊണ്ട് കാര്യങ്ങൾ ഭംഗിയായി നടന്നു.ന്യൂയോർക്ക് റീജിയനാണ് വിജയിച്ചത്.

12 റീജിയനുകൾക്കും ഒരേ വലിപ്പത്തിലുള്ള ബാനർ ആയിരുന്നല്ലോ?

എല്ലാ റീജിയനും തമ്മിലുള്ള ഒരുമ പ്രതീകാത്മകമായി ബാനറിലൂടെ കാണിക്കാനായിരുന്നു ഉദ്ദേശം.നാട്ടിൽ നിന്നാണ് അത് രൂപകൽപന ചെയ്തതത്. ഓരോ റീജിയനും അനുയോജ്യമായ ചിഹ്നങ്ങളും നൽകി. ഉദാഹരണത്തിന് കാലിഫോർണിയ റീജിയനു കരടിയും,എംപയർ റീജിയന് എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ പടവും ബാനറിൽ ഉൾച്ചേർത്തു.

രജിസ്റ്റർ ചെയ്ത എല്ലാവർക്കും ആറന്മുള വാൽക്കണ്ണാടി വിതരണം ചെയ്തിരുന്നല്ലോ?

പ്രളയാനന്തരം ഏറെ ബുദ്ധിമുട്ട് നേരിട്ട ഒരു വിഭാഗമാണ് ആറന്മുള വാൽക്കണ്ണാടി നിർമ്മിക്കുന്നവർ.1500 രൂപയാണ് ഒന്നിന്റെ വില. പൈതൃക പദവിയുള്ള വാൽക്കണ്ണാടി സമൃദ്ധിയുടെയും നിറവിന്റെയും പ്രതീകം കൂടിയാണ്. 400 എണ്ണം ഓർഡർ ചെയ്ത് വരുത്തി. കൺവൻഷന് രജിസ്റ്റർ ചെയ്തവർക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും ഫോമായുടെ എംബ്ലമുള്ള ബാഗിൽ സുവനീറും അക്ഷരകേരളം ത്രൈമാസികയുടെ കോപ്പിയും വാൽക്കണ്ണാടിയും നൽകി.സജി എബ്രഹാമും പ്രദീപ് നായരും സാജൻ മൂലപ്ലാക്കലും കുര്യാക്കോസ് വർഗീസും അതിന് വേണ്ടി ഒരുപാട് അദ്ധ്വാനിച്ചു.

കൺവൻഷൻ തുടങ്ങുമ്പോൾ പ്രസിഡന്റിനെ കാണാനില്ലെന്നൊരു വാർത്ത ഉയർന്നിരുന്നല്ലോ?

എന്റെയും ഹോട്ടൽ കോ-ഓർഡിനേറ്ററുടെയും പേരിലാണ് ഓഗസ്റ്റ്  6,7,8  തീയതികളിൽ കസ്റ്റംസ് ക്ലിയറൻസിന് ശേഷം മറ്റു രാജ്യങ്ങളിൽ നിന്ന് വാൽക്കണ്ണാടി അടക്കമുള്ള സാധനങ്ങൾ എത്തിയത്. ക്ലിയറൻസിന്റെ പുറകെ പോകേണ്ടി വന്നതുകൊണ്ടാണ് പ്രസിഡന്റിനെ കാണാനില്ലെന്ന് വാർത്ത പരന്നത്. കൺവൻഷൻ വേദിയിൽ നിന്ന്  200 മൈൽ അകലെ  ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരമായ സാന്തോ  ഡോമിംഗോയിൽ ഫെഡറൽ എക്സ്പ്രസിന്റെയും കസ്റ്റംസിന്റെയും നടുവിൽ നിൽക്കുമ്പോഴാണ് ഫോണിൽ തുരുതുരെ കോൾ വരികയും ഞാൻ 5 മണിയോടെ എത്തിച്ചേരുകയും ചെയ്തത്.അനിതാ നായർ പരിപാടി സംഘടിപ്പിക്കാൻ ഒരുപാട് സഹായിച്ചു. വനിതാ ഫോറത്തിന്റെ മെഗാതിരുവാതിരയും ജോസ് മണക്കാട്ടിന്റെ നേതൃത്വത്തിലെ ബിസിനസ് മീറ്റിനും മികച്ച അഭിപ്രായമാണ് കേട്ടത്. 

കൺവൻഷൻ ദിനങ്ങളിൽ അംഗങ്ങളുടെ പിറന്നാളും കൊണ്ടാടിയല്ലോ?

ഫോമാ എന്നത് വലിയൊരു കുടുംബമാണ്. കുടുംബം ഒത്തുചേരുന്ന ദിവസങ്ങളിൽ പിറന്നാളിന് ഇരട്ടിമധുരം ആയിരിക്കുമല്ലോ.അത്തരത്തിൽ കൺവൻഷൻ ദിവസങ്ങളിൽ പിറന്നാളുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. സാജ് റിസോർട്ട് ഉടമയും കൺവൻഷന്റെ ഗ്രാൻഡ് സ്പോൺസറുമായ സാജൻ വർഗീസിന്റെയും ജന്മദിനവും അതിനിടയിൽ വന്നു.കേക്ക് മുറിച്ചായിരുന്നു ആഘോഷം.

ടിനി ടോമിനും ലക്ഷ്മി ജയനും കൺവൻഷന്റെ സമാപന ദിവസമാണല്ലോ എത്തിച്ചേരാൻ കഴിഞ്ഞത്?

അമേരിക്കൻ വിസയോ കനേഡിയൻ വിസയോ ഇല്ലാത്തവർക്ക് ജർമ്മനിയിൽ നിന്ന് യാത്രയ്ക്ക് ട്രാൻസിറ്റ് വിസ വേണമെന്നത് ടിക്കറ്റ് എടുക്കുമ്പോൾ ആരും പറഞ്ഞിരുന്നില്ല. ടിനിക്കും ലക്ഷ്മിക്കും ട്രാൻസിറ്റ് വിസ ലഭിക്കാത്തതുകൊണ്ട് കൺവൻഷന് വരാൻ സാധിക്കുമോ എന്ന ആശങ്കയായിരുന്നു. വേറെ ഫ്ലൈറ്റ് ബുക്ക് ചെയ്ത് അവസാന ദിവസമെങ്കിലും അവരെ വേദിയിൽ എത്തിച്ചു.ഗ്ലോബൽ കോ-ഓർഡിനേറ്റർ പ്രദീപ് നായരാണ് കലാകാരന്മാരെ സമയത്ത് എത്തിക്കാൻ ഏറ്റവുമധികം ബുദ്ധിമുട്ടിയത്. ജനറൽ കൺവീനർ സജി എബ്രഹാമും കൺവൻഷൻ ചെയർമാൻ കുഞ്ഞു മാലിയിലും കൺവൻഷൻ വിജയിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചവരാണ്. സ്വാസികയുടെ നൃത്തവും ഫ്രാങ്കോയുടെയും സംഘത്തിന്റെയും സംഗീതവിരുന്നും ഉണ്ടായിരുന്നെങ്കിലും ടിനിയും ലക്ഷ്മിയുമാണ് സ്റ്റേജ് ഇളക്കിമറിച്ച് പരിപാടി കൂടുതൽ കളറാക്കിയത്.ടിനി ടോം സ്പാനിഷ് ഗാനം ആലപിച്ചപ്പോൾ പുന്റ കാനയിലെ റിസോർട്ടിലെ സ്പാനിഷ് ക്രൂവിന് അതിശയമായി. നൃത്തവും സംഗീതവും അവർക്ക് ലഹരിയാണ്. ഒരേ വേഷം ധരിച്ച സ്പാനിഷ് ക്രൂ, ടിനിയുടെ പാട്ടിന്റെ താളത്തിൽ ചുവടുവച്ചത് കാണികൾക്കും ഹൃദ്യമായ അനുഭവമായി.

ഇലക്ഷൻ സമാധാനപരമായിരുന്നല്ലോ?

അതിന്റെ മുഴുവൻ ക്രെഡിറ്റും സെക്യൂരിറ്റി ചുമതല വഹിച്ച ഷിബു ഉമ്മനാണ്. പൊളിറ്റിക്കൽ ഫോറം നയിച്ചത് തോമസ് ടി.ഉമ്മനും ഓജസ് ജോണും ചേർന്നാണ്. 

സത്യപ്രതിജ്ഞ ചടങ്ങിൽ കാലതാമസമുണ്ടായതിൽ ചിലർക്ക് പരിഭവമുണ്ടായല്ലോ?

പത്തു മിനിറ്റുകൊണ്ട് തീരേണ്ട ചടങ്ങ് ഒരുമണിക്കൂർ നീണ്ടതാണ് ആളുകളെ മുഷിപ്പിച്ചത്. മുൻ വർഷങ്ങളിൽ ലിസ്റ്റ് പ്രകാരം ജുഡീഷ്യൽ കൗൺസിലിന്റെ ചെയർമാൻ മാത്രമാണ് സത്യവാചകം ചൊല്ലിക്കൊടുത്തിരുന്നത്.ഇത്തവണ  അഞ്ച് അംഗങ്ങളും മാറിമാറിവന്നതാണ്  സമയം കളഞ്ഞത്.

ഒക്ടോബർ 26 ന് പുതിയ ഭരണസമിതി അധികാരമേൽക്കുകയാണല്ലോ?

ഞങ്ങളുടെ ഭരണസമിതി പടിയിറങ്ങുമ്പോൾ 60,000 ഡോളറാണ് മിച്ചം പിടിച്ചിട്ടുള്ളത്. വയനാട് ഹൗസിങ് പ്രോജക്ടിന്റെ ഭാഗമായി പത്ത് വീടുകൾ നിർമ്മിക്കാൻ ഇതിൽ നിന്ന് 50,000 $ കൈമാറും. മുൻ പ്രസിഡന്റാണ് ഹൗസിങ് പ്രോജക്ടിന്റെ ചെയർമാൻ. ഞാൻ അതിന്റെ വൈസ്-ചെയറായി പ്രവർത്തിക്കും.

തിരിഞ്ഞുനോക്കുമ്പോൾ ഈ പ്രസിഡൻസിയിൽ സംതൃപ്തി തോന്നിയ അനുഭവങ്ങൾ?

കേരള കൺവൻഷനും, അമേരിക്കൻ കൺവൻഷനും വിജയകരമായതാണ് ഏറ്റവും സംതൃപ്തി നൽകിയ അനുഭവം. വലിയൊരു തുക മിച്ചം .  പിടിച്ചുകൊണ്ട് പടിയിറങ്ങാൻ കഴിയുന്നതും മനസ്സ് നിറയ്ക്കുന്ന ഒന്നാണ്. ഇതൊരു ചരിത്രമാണ്. അനാവശ്യ ചിലവുകൾ ഒഴിവാക്കി വേണ്ടത് മാത്രം ചെയ്തും സ്പോൺസർമാരെ കണ്ടെത്തിയുമാണ് ഇത് സാധ്യമായത്. ഒപ്പം കട്ടയ്ക്ക് നിന്ന എല്ലാവരോടും സ്നേഹവും നന്ദിയും പറഞ്ഞാൽ തീരില്ല.ഞാൻ മനസ്സിൽ കാണുന്നത് നടപ്പാക്കാൻ ഒരു മടിയും കാണിക്കാതെ ഊർജ്ജസ്വലരായി ഓടി നടന്ന ടീമിനോടും( ഓജസ് ജോൺ (ജനറൽ സെക്രട്ടറി),ബിജു തോണിക്കടവിൽ(ട്രഷറർ),ജോയിന്റ് സെക്രട്ടറി ജെയ്‌മോൾ ശ്രീധർ,വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം,ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്)നന്ദി പറയാൻ ഈ അവസരം വിനിയോഗിക്കുന്നു. വരുന്ന ഭരണസമിതിക്കും ഇതിനേക്കാൾ കൂടുതൽ പണം ബാക്കി വച്ച് എല്ലാ പദ്ധതികളും വിജയിപ്പിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Join WhatsApp News
Foman 2024-10-18 01:27:49
He is recorded as the best president of Fomaa.
True person 2024-10-18 02:35:48
Where is your promised money for the Fomaa building? As mentioned, you couldn't conduct convention in New York.
Critic 2024-10-18 02:55:45
Mr. Foman, are you crazy?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക