Image

ഓസ്‌ട്രേലിയയില്‍ പീഡനക്കേസില്‍ പിടിയിലായ ഡോക്ടര്‍ നാട്ടിലും പ്രശ്‌നക്കാരന്‍

Published on 18 September, 2013
ഓസ്‌ട്രേലിയയില്‍ പീഡനക്കേസില്‍ പിടിയിലായ ഡോക്ടര്‍ നാട്ടിലും പ്രശ്‌നക്കാരന്‍
തൃശൂര്‍: ഓസ്‌ട്രേലിയയില്‍ പരിശോധനയ്ക്കിടെ രണ്ടു യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ കുറ്റക്കാരനാണെന്ന് കണെ്ടത്തിയ തൃശൂര്‍ ചേര്‍പ്പ് സ്വദേശിയായ മൈമ്പിള്ളി വീട്ടില്‍ ഡോ. മനു ഗോപാലന്‍(39) നാട്ടിലും സമാനമായ പ്രശ്‌നങ്ങളുണ്ടാക്കിയയാള്‍. ചേര്‍പ്പ് ആശുപത്രിയിലെ സിവില്‍ സര്‍ജനായിരുന്ന കാലയളവിലാണ് ഇവിടെ ചികിത്സക്കെത്തിയ ഒരു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഓസ്‌ട്രേലിയയിലേക്ക് പോകാനായി അവധിക്ക് അപേക്ഷ നല്‍കിയിരിക്കുമ്പോഴായിരുന്നു സംഭവം. ചികിത്സക്കെത്തിയ യുവതിയോട് അശ്ലീല സംഭാഷം നടത്തുകയും മൊബൈലില്‍ ഫോട്ടോയെടുക്കുകയും ചെയ്തുവത്രേ. സംഭവം കേസാകുമെന്ന് കണ്ടപ്പോള്‍ വിദേശയാത്ര മുടങ്ങുമെന്നതിനാല്‍ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ഡോക്ടര്‍ തയ്യാറായി. ഇതേ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ഡോക്ടറെ നഗരത്തിലെ ഒരു സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. മൊബൈല്‍ പിടിച്ചുവാങ്ങുകയും ചെയ്തു. പിന്നീട് പരാതി പിന്‍വലിച്ച് കേസ് ഒതുക്കി.

ഒന്നര വര്‍ഷം മുമ്പാണ് ഡോ. മനു ഓസ്‌ട്രേലിയയിലേക്ക് പോയത്. മെല്‍ബണിലെ സണ്‍ബറി മെഡിക്കല്‍ ക്ലിനിക്കിലായിരുന്നു ജോലി. വയറുവേദനയ്ക്ക് ചികിത്സക്കെത്തിയ 18കാരിയായ വിദ്യാര്‍ഥിനിയെയും നാലു കുട്ടികളുടെ അമ്മയായ യുവതിയെയും പരിശോധനയുടെ പേരുപറഞ്ഞ് ലൈംഗിക പീഡനത്തിനിരയാക്കിയതിനാണ് ഓസ്‌ട്രേലിയന്‍ സുപ്രീം കോടതി ഇപ്പോള്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് വിധിച്ചിരിക്കുന്നത്. ശിക്ഷാവിധിക്കു മുമ്പായി അടുത്ത മാസം 26ന് ഒരു ഹിയറിംഗ് കൂടി നടക്കും. അവധിക്ക് നാട്ടിലേക്ക് വരുന്നതിന് വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഡോക്ടറുടെ ഭാര്യയും മക്കളും ചേര്‍പ്പിലാണ് താമസിക്കുന്നത്.

സംഭവത്തെക്കുറിച്ച് വിവിധ വാര്‍ത്താ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യന്നതിങ്ങനെ: മെല്‍ബണില്‍ താമസിക്കുന്ന 18 കാരിയായ വിദ്യാര്‍ഥിനി വീട്ടില്‍ തനിച്ചായിരിക്കുമ്പോഴാണ് വയറു വേദന അനുഭവപ്പെട്ടത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേറെ രാജ്യത്താണ് ജോലി ചെയ്യുന്നത്. ഉടന്‍ തന്നെ പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. തുടര്‍ന്ന് ഏതെങ്കിലും ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. ഫോണില്‍ വിളിച്ച് സണ്‍ബറി മെഡിക്കല്‍ ക്ലിനിക്കില്‍ ഏറ്റവും ആദ്യം ലഭിക്കുന്ന അപ്പോയ്ന്റ്‌മെന്റ് എടുക്കുകയായിരുന്നു. ഡോ. മനുവിനെ കാണാനാണ് അവസരം ലഭിച്ചത്. രാത്രി ഒമ്പതോടെ സുഹൃത്തും പെണ്‍കുട്ടിയും ക്ലിനിക്കിലെത്തി. പെണ്‍കുട്ടിയെ ഡോ. മനു മുറിയിലേക്ക് പ്രവേശിപ്പിച്ച് വാതില്‍ അടച്ചു. വയറില്‍ അസ്വസ്ഥതയുണെ്ടന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആന്തരിക പരിശോധന വേണമെന്ന് ഡോ. മനു പറഞ്ഞു. പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ തന്നെ സ്വകാര്യ ഭാഗത്ത് ഡോക്ടര്‍ പരിശോധന നടത്തി. ആന്തരിക പരിശോധന എങ്ങനെയാണെന്ന് പെണ്‍കുട്ടിക്ക് അറിവുണ്ടായിരുന്നില്ല. പരിശോധന മിനിറ്റുകള്‍ നീണ്ടു. അസ്വസ്ഥയായ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് സംഭവം സുഹൃത്തിനോടു പറയുകയായിരുന്നു. ഇവര്‍ പിന്നീട് പരാതി നല്‍കി.

നാലു മക്കളുടെ അമ്മയായ യുവതിയെ കഴിഞ്ഞ ഫെബ്രുവരി 25നാണ് പീഡിപ്പിച്ചത്. വയറിന്റെ വലതുഭാഗത്ത് വേദന വന്നതിനെ തുടര്‍ന്നാണ് പരിശോധനയ്ക്കായി ഡോ. മനുവിന്റെ അടുത്തെത്തിയത്. പരിശോധനയ്ക്കിടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തിയ ഡോക്ടര്‍ ആന്തരിക പരിശോധന വേണമെന്ന് നിര്‍ബന്ധിച്ചു. തുടര്‍ന്ന് ലൈംഗിക താല്‍പര്യത്തോടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചപ്പോള്‍ യുവതി ഡോക്ടറെ തള്ളിമാറ്റി. മരുന്നൊന്നും നല്‍കാതെ യുവതിയെ പറഞ്ഞയയ്ക്കുയും ചെയ്തു. യുവതി ഡോക്ടറുടെ പീഡനത്തിനെതിരെ പരാതി നല്‍കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക