1990 ഫെബ്രുവരി 16നായിരുന്നു നമ്ബര്‍ 20 മദ്രാസ് മെയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടും ട്രെയിനിലെ തമാശ രംഗങ്ങളും പാട്ടുമൊക്കെയായെത്തിയ സിനിമയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ആ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറുകയായിരുന്നു ഈ സിനിമ. 125 ദിവസത്തിലധികം നിറഞ്ഞോടിയ ചിത്രമെന്ന റെക്കോര്‍ഡും മദ്രാസ് മെയിലിന് സ്വന്തമാണ്. സിനിമയുടെ ചിത്രീകരണത്തിനിടയിലേയും ആ സമയത്തേയും രസകരമായ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ഡെന്നീസ് ജോസഫ്. നിറക്കുട്ടുകളില്ലാതെ എന്ന തന്റെ ആത്മകഥയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വിവരിച്ചിട്ടുള്ളത്.
തലതിരിഞ്ഞ രീതിയിലായിരുന്നു സിനിമ എഴുത്തിത്തുടങ്ങിയത്. ആദിമധ്യാന്തപ്പൊരുത്തമെന്ന ചട്ടക്കൂടിനെയൊക്കെ ഭേദിച്ചായിരുന്നു തിരക്കഥയൊരുക്കിയത്. സിനിമയുടെ ആദ്യഭാഗമെഴുതാതെ മറ്റ് പല സീനുകളായിരുന്നു ആദ്യം തയ്യാറാക്കിയത്. കഥ പകുതിയായി വരുന്ന സമയത്തായിരുന്നു താരങ്ങളെല്ലാം എത്തിയത്. ടോണി കുരിശിങ്കലായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ മമ്മൂട്ടിയായിത്തന്നെയാണ് മമ്മൂട്ടി എത്തിയത്. ത്യാഗരാജന്, കൊച്ചിന് ഹനീഫ, ക്യാപ്റ്റന്‍ രാജു, പ്രിയദര്ശന്, രാജീവ്നാഥ്, ജി സുരേഷ് കുമാര്‍ തുടങ്ങിയവരും അതിഥികളായെത്തിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവങ്ങളെക്കുറിച്ച് ഡെന്നീസ് ജോസഫ് കുറിച്ചത് ഇങ്ങനെയായിരുന്നു.
നിറക്കൂട്ടുകളില്ലാതെ
നിറക്കൂട്ടുകളില്ലാതെ എന്ന ആത്മകഥയിലൂടെയാണ് ഡെന്നീസ് ജോസഫ് സിനിമയുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. തലതിരിഞ്ഞ തരത്തിലായിരുന്നു തിരക്കഥയൊരുക്കിയത്. മമ്മൂട്ടി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിലെ ചിത്രമായ അഥര്‍വ്വത്തിന്റെ റീറെക്കോര്‍ഡിങ് നടക്കുന്ന സമയത്തായിരുന്നു മദ്രാസ് മെയിലും ചെയ്തത്. സമ്മര്‍ദ്ദങ്ങളുടെ നടുവിലിരുന്നാണ് താന്‍ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ വരവ്
മമ്മൂട്ടി അവസാനനിമിഷമാണ് ചിത്രത്തിലേക്ക് എത്തിയത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് മോഹന്‍ലാല്‍ ഡെന്നീസ് ജോസഫിന് അരികിലേക്ക് എത്തിയിരുന്നു. സിനിമയിലെ പ്രത്യേകതയുള്ള കഥാപാത്രത്തെക്കുറിച്ച് ആ സമയത്ത് ചര്‍ച്ചയുണ്ടായിരുന്നു. മോഹന്‍ലാലും കൂട്ടുകാരും കോട്ടയത്തു നിന്നു ട്രെയിനില്‍ ചെന്നൈയിലേക്ക് ഒരു ക്രിക്കറ്റ് മത്സരം കാണാന്‍ പോവുകയാണ്. അതിനിടെ യാത്രക്കാരനായി ഒരു സെലിബ്രിറ്റി ഫിലിം ആക്ടര്‍ ട്രെയിനില്‍ കയറുന്നു. യഥാര്‍ഥത്തില്‍ ജഗതി ശ്രീകുമാറിനെപ്പോലെ ഒരാളെയാണ് ആ റോളില്‍ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ ജഗതി കയറുന്നു. അവര്‍ വെള്ളമടിച്ചും മറ്റുമായി അദ്ദേഹത്തെ ബോറടിപ്പിക്കുന്നു.
മോഹന്‍ലാലിന്റെ അഭിപ്രായം
പക്ഷേ രണ്ടാം പകുതിയില്‍ മോഹന്‍ലാല്‍ അടക്കമുള്ള യുവാക്കള്‍ ഒരു കൊലപാതകക്കേസില്‍ പെട്ടുപോകുമായിരുന്നു. അന്നേരം ജഗതിയുടെ കഥാപാത്രം അവരെ രക്ഷിക്കുന്നു എന്നാണ് ഉദ്ദേശിച്ചിരുന്നത്. വളരെ പ്രധാനപ്പെട്ട ഒരു ടിടിആര്‍ റോളും ചിത്രത്തിലുണ്ട്. പാലക്കാട് വരെ ഒരു ടിടിആറും പാലക്കാട് കഴിഞ്ഞാല്‍ മറ്റൊരു തമിഴ് ടിടിആറും. രണ്ടു പേരുടെയും റോള്‍ വളരെ പ്രധാനം. മോഹന്‍ലാല്‍ ഒരു അഭിപ്രായം പറഞ്ഞു- 'നമുക്ക് ജഗതിച്ചേട്ടനെ ഒരു ടിടിആറിന്റെ റോളിലേക്ക് മാറ്റിയിട്ട് ട്രെയിനില്‍ കയറുന്ന സെലിബ്രിറ്റി മമ്മൂക്കയെ ആക്കിയാലോ.
ജോഷി പറയട്ടെ
ആ സമയത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് ഒരു പടത്തിലും അഭിനയിക്കുന്നില്ല. അതിനു തൊട്ടുമുന്‍പ് അഭിനയിച്ചതെല്ലാം തുല്യപ്രാധാന്യമുള്ള റോളുകളും. പത്മരാജന്റെ കരിമ്ബിന് പൂവിനക്കരെ, കരിയിലക്കാറ്റു പോലെ തുടങ്ങിയ ചിത്രങ്ങളില്‍. നമ്ബര്‍ 20 മദ്രാസ് മെയിലാകട്ടെ മോഹന്‍ലാല്‍ ഹീറോ ആയ ചിത്രം. അതില്‍ ചെറിയ റോള്‍ ആണെങ്കിലും മമ്മൂട്ടിയെപ്പോലെ ഒരാള്‍വന്നാല്‍ സിനിമക്ക് എന്തുകൊണ്ടും ഗുണം ചെയ്യും. പക്ഷേ മോഹന്‍ലാല്‍ അപ്പോള്‍ത്തന്നെ പറഞ്ഞു.
മമ്മൂട്ടി സമ്മതിച്ചു
അയ്യോ, ഞാനില്ല. അങ്ങേരെന്നെ ചീത്ത വിളിക്കും. നമുക്കിത് ജോഷി സാറിനെക്കൊണ്ട് പറയിക്കാംഅങ്ങനെ ഞങ്ങള്‍ ജോഷിയോടു പറഞ്ഞു, അദ്ദേഹത്തിനും സംഗതി ഇഷ്ടമായി. പക്ഷേ മമ്മൂട്ടിയോടു പറയാന്‍ മടി. മോഹന്‍ലാല്‍ നായകനാകുന്ന ഒരു ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നില്ലെങ്കിലോ? ജോഷിയാണു പറയുന്നതെങ്കില്‍ അദ്ദേഹത്തോടുള്ള കടപ്പാടും ബന്ധവുംവച്ച് മമ്മൂട്ടിക്ക് പറ്റില്ലെന്നു പറയാന്‍ കഴിയാതെ വരും. മടിച്ചാണ് ഇതേക്കുറിച്ച് പറഞ്ഞതെങ്കിലും കേട്ടയുടനെ സമ്മതിക്കുകയായിരുന്നു മമ്മൂട്ടി.