Image

നമസ്‌തേ ട്രംപ്‌ പരിപാടിയില്‍ ഇന്ത്യയേയും പ്രധാനമന്ത്രി മോദിയേയും വാനോളം പുകഴ്‌ത്തി പ്രസിഡന്റ്‌ ട്രംപ്‌

Published on 24 February, 2020
നമസ്‌തേ ട്രംപ്‌ പരിപാടിയില്‍ ഇന്ത്യയേയും പ്രധാനമന്ത്രി മോദിയേയും  വാനോളം പുകഴ്‌ത്തി പ്രസിഡന്റ്‌ ട്രംപ്‌


അഹമ്മദബാദ്‌: അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെയും പ്രഥമ വനിത മെലാനിയ ട്രംപിന്റെയും പ്രഥമ സന്ദര്‍ശനവേളയില്‍ ഇരുവര്‍ക്കും സ്വാഗതമേകുന്ന 'നമസ്‌തേ ട്രംപ്‌' ന്‌ മൊട്ടേര വേദിയായി. 

നമസ്‌തേ ട്രംപ്‌ പരിപാടിയില്‍ ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും  യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ വാനോളം പുകഴ്‌ത്തി.

 മോദിയെ ഇന്ത്യയുടെ ചാമ്‌ബ്യനെന്ന്‌ വിശേഷിപ്പിച്ചാണ്‌ ട്രംപ്‌ മൊട്ടേരയില്‍ പ്രസംഗം തുടങ്ങിയത്‌. ഇന്ത്യയുടെ ഐക്യം ലോകത്തിന്‌ മാതൃകയാണ്‌. ഇന്ത്യയെ സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു, ഇന്ത്യക്കൊപ്പം നിലകൊള്ളുന്നു. ഈ സ്‌നേഹവും സ്വീകരണവും താനും കുടുംബവും എന്നും ഓര്‍ക്കുമെന്നും ട്രംപ്‌ പറഞ്ഞു.


പാകിസ്‌താനും 
 ഇസ്ലാമിക ഭീകരതയ്‌ക്കുമെതിരെ ശക്തമായ ഭാഷയില്‍ സംസാരിക്കാനും ട്രംപ്‌ അവസരം വിനിയോഗിച്ചു.ഭീകരവാദത്തിന്‌ പാകിസ്‌താന്‍ അറുതിവരുത്തണം. പാകിസ്‌താന്‌ അമേരിക്ക കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പാകിസ്‌താന്‍ നല്ല സുഹൃത്താണെന്നും ട്രംപ്‌ പറഞ്ഞു.

ഇന്ത്യ അമേരിക്കയുടെ ഏറ്റവും നല്ല പ്രതിരോധ സുഹൃത്താണ്‌. ഇന്ത്യയുമായി 300 മില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ നാളെ ഒപ്പുവയ്‌ക്കുമെന്നും ട്രംപ്‌ വ്യക്തമാക്കി. അമേരിക്കയുടെ അത്യാധുനിക ആയുധങ്ങള്‍ ഇന്ത്യയ്‌ക്ക്‌ നല്‍കും. 

പുതിയ വ്യാപകര കരാറിന്‌ ചര്‍ച്ച നടക്കുകയാണ്‌. പൗരസ്വാതന്ത്ര്യത്തിന്‌ വലിയ വില കല്‌പിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. വിവിധ മത്സ്‌ഥര്‍ ഇവിടെ ഒരുമിച്ച്‌ കഴിയുന്നുവെന്നും അത്‌ തുടരണമെന്നും ട്രംപ്‌ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

ട്രംപിനും മെലാനിയയ്‌ക്കും ഹൃദയത്തില്‍ നിന്നും സ്വാഗതം ആശംസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. മെലാനിയയുടെ സന്ദര്‍ശനം ഇന്ത്യയ്‌ക്ക്‌ വലിയ അംഗീകാരമാണ്‌. രാജ്യമൊന്നാകെ ട്രംപിനെ വരവേല്‌ക്കുകയാണ്‌. പുതിയ ചരിത്രമാണ്‌ രചിച്ചിരിക്കുന്നത്‌.

അഞ്ചു മാസം മുന്‍പ്‌ താന്‍ ഹൗഡി മോഡി പരിപാടിയുമായി അമേരിക്ക സന്ദര്‍ശിച്ചു. ഇന്ന്‌ എന്റെ സുഹൃത്ത്‌ പ്രസിഡന്റ്‌ ട്രംപ്‌ 'നമസ്‌തേ ഇന്ത്യ'യുമായി അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചുകഴിഞ്ഞു.

 ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിലേക്ക്‌ ട്രംപിന്‌ ഹാര്‍ദ്ദവമായ സ്വാഗതം. ഇത്‌ ഗുജറാത്താണ്‌. എങ്കിലും രാജ്യം മുഴുവന്‍ ആകാംഷയോടെ അങ്ങയെ സ്വാഗതം ചെയ്യുന്നു.

നമസ്‌തേ എന്ന ഇന്നത്തെ പരിപാടിയുടെ അര്‍ത്ഥം വലിയ ആഴത്തിലുള്ളതാണ്‌. ലോകത്തെ ഏറ്റവും പഴക്കമുള്ള ഭാഷയായ സംസ്‌കൃതത്തില്‍ നിന്നുള്ള വാക്കാണിത്‌. ഒരു വ്യക്തിക്കു മാത്രമല്ല, അദ്ദേഹത്തിനുള്ളിലെ ഈശ്വരാംശത്തിനു കൂടിയാണ്‌ ഞങ്ങള്‍ സ്വാഗതം ആശംസിക്കുന്നത്‌.

ഇന്ത്യ-യു.എസ്‌ ബന്ധം വളരെ വലതും അടുപ്പമുള്ളതുമാണ്‌. ഒന്ന്‌ സ്വാതന്ത്ര്യത്തിന്റെ നാടാണെങ്കില്‍ മറ്റൊന്ന്‌ ലോകത്തെ ഒരു കുടുംബമായി കാണുന്നതാണ്‌. ഒന്ന്‌ 'സ്റ്റാച്യൂ ഓഫ്‌ ലിബേര്‍ട്ടി'യില്‍അഭിമാനം കൊള്ളുമ്‌ബോള്‍ മറ്റൊന്ന്‌ 'സ്റ്റാച്യൂ ഓഫ്‌ യൂണിറ്റി'യില്‍ അഭിമാനിക്കുന്നു.

 മൂല്യങ്ങളും മാതൃകകളും സംരംഭങ്ങളും പുതുമകളും അവസരങ്ങളും വെല്ലുവിളികളും പ്രതീക്ഷകളും അഭിലാഷങ്ങളും പങ്കുവയ്‌ക്കുന്ന നാടാണിത്‌.- മോഡി പറഞ്ഞു.

അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നതായും ബഹുമാനിക്കുന്നതായും അമേരിക്ക ഇന്ത്യന്‍ ജനതയ്‌ക്ക്‌ എന്നും വിശ്വസതരായ സുഹൃത്തായിരിക്കുമെന്നും പറഞ്ഞുകൊണ്ടാണ്‌ 
 ട്രംപ്‌, പ്രസംഗം ആരംഭിച്ചത്‌. ട്രംപിന്റെയും മോഡിയുടെയും പ്രസംഗത്തെ വലിയ ആവേശത്തോടെയാണ്‌ മൊട്ടേര സ്വീകരിച്ചത്‌.

അഞ്ചു മാസം മുന്‍പ്‌ അമേരിക്ക ഏറ്റവും വലിയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ മോഡിയെ സ്വീകരിച്ചു. ഇന്ന്‌ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ എന്നെ സ്വീകരിച്ചിരിക്കുന്നു. ഇന്ത്യ നല്‍കിയ സ്വീകരണം എന്നും തന്റെ ഓര്‍മ്മയിലുണ്ടാകും. 

ഞങ്ങളുടെ ഹൃദയത്തില്‍ എന്നും ഇന്ത്യയ്‌ക്ക്‌ സ്ഥാനമുണ്ടായിരിക്കും. ഒരു ചായ വില്‍പ്പനക്കാരനായി ജീവിതം ആരംഭിച്ച മോഡിയെ എല്ലാവരും സ്‌നേഹിക്കുന്നു. എന്നാല്‍ ഞാന്‍ പറയാം അദ്ദേഹം വലിയ കര്‍ക്കശക്കാരനാണ്‌.

ഇന്ന്‌ റോഡ്‌ഷോയില്‍ കണ്ടപോലെ ഒരു കാഴ്‌ച ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. മോഡി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല, കഠിനാദ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും തെളിവാണ്‌ അദ്ദേഹം.

 ഇന്ത്യക്കാര്‍ക്ക്‌ അവര്‍ ആഗ്രഹിക്കുന്നത്‌ എന്തും സാധിക്കും. അവിശ്വസനീയമായ മുന്നേറ്റത്തിന്റെ സഞ്ചരിക്കുന്ന ഉദാഹരണമാണ്‌ മോഡി.

ബംഗാര, ഷോലെ പോലെയുള്ള ബോളിവുഡ്‌ ചിത്രങ്ങള്‍ കാണാന്‍ ലോകമെമ്‌ബാടുമുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട്‌ കോലിയും പോലെ മഹാന്മാരായ ക്രിക്കറ്റ്‌ താരങ്ങള്‍ നിങ്ങള്‍ക്കുണ്ട്‌.

ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ഒരുമിച്ച്‌ പോരാടും. ഐഎസ്‌ഐഎസിനെതിരെ പോരാടാന്‍ അമേരിക്കന്‍ സേനയ്‌ക്ക്‌ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്‌. ഇന്ന്‌ ഐസ്‌ ഖിലാഫത്ത്‌ മേഖല പൂര്‍ണ്ണമായും തകര്‍ത്തു. അല്‍ ബാഗ്‌ദാദിയെ വധിച്ചുവെന്നും ട്രംപ്‌ ചൂണ്ടിക്കാട്ടി.

ട്രംപിന്റെ പ്രസംഗത്തിനു ശേഷം മോഡി വീണ്ടും സംസാരിച്ചു. തന്റെ ഭരണനേട്ടങ്ങളും അമേരിക്കയുമായുള്ള ബന്ധവും മോഡി വ്യക്തമാക്കി. ട്രംപുമായുള്ള ബന്ധം കൂടുതല്‍ ഊഷ്‌മളമാകും എന്ന സൂചനയാണ്‌ മോഡി നല്‍കിയത്‌.


ഒരു ലക്ഷത്തിലധികം പേരാണ്‌ മൊട്ടേരയിലെ സ്റ്റേഡിയത്തില്‍ നമസ്‌തെ ട്രംപ്‌ പരിപാടിക്ക്‌ എത്തിയത്‌. നന്ദി പ്രസംഗം നടത്തിയ മോദി ഇന്ത്യ-അമേരിക്ക സൗഹൃദം നീണാള്‍ വാഴട്ടെ എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ പ്രസംഗം അവസാനിപ്പിച്ചത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക