രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികാരണം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം നിയന്ത്രിക്കേണ്ടി വന്നേക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്.
പല സംസ്ഥാനങ്ങളും പകുതി ശമ്പളം വിതരണം ചെയ്തിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഇത്തരം നടപടികള്‍ ആലോചിക്കേണ്ടിവരും. എന്നാൽ, സാലറി ചലഞ്ചിന് നിര്‍ബന്ധിക്കില്ല. നല്ല മനസുള്ളവര്‍ മാത്രം ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതിയെന്നും ധനമന്ത്രി പറഞ്ഞു
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. സാലറി ചലഞ്ചിന് ആരേയും നിര്‍ബന്ധിക്കുകയില്ലെന്നും നല്ല മനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതിയെന്നും മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.
സര്‍ക്കാരിന് വരുമാനം സാധാരണഗതി ഉണ്ടാകുന്നതിന്‍റെ നാലിലൊന്നുമില്ല. ശമ്പളവിതരണത്തില്‍ നിയന്ത്രണത്തിലേക്ക് പോകാതിരിക്കാന്‍ ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്ത് സര്‍ക്കാരിനോട് സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മാര്‍ച്ച് മാസത്തെ ശമ്പളവിതരണത്തെ ഇത് ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു