പൗരത്വത്തിനുള്ള തെളിവെടുപ്പിൽ,
കിടന്ന ഗർഭപാത്രത്തിന്റെ
വിസ്തീർണവും ചുറ്റളവും
ചോദിക്കുന്നവരോട്,
'ഞാൻ ഇനി ജനിയ്ക്കാൻ
പോകുന്നതേ ഉള്ളൂ ' എന്ന് മുഖത്തുനോക്കിപ്പറയണം..
നീയും ഞാനും,
പുറത്താക്കപ്പെടുന്നവരുടെ ലിസ്റ്റിലെ
ഒന്നാം നമ്പറുകാരാകുമ്പോൾ
നമ്മളിനി ആരെയാണ്
ഭയക്കേണ്ടത് ..?
ഉറയുന്ന തണുപ്പിലെ
ഇരുളടഞ്ഞ വഴികളിൽ
'ഇനിയെങ്ങോട്ട് 'എന്ന ഭീതി വിഴുങ്ങി
വിറങ്ങലിച്ച് നിൽക്കുന്നവരുടെ- ഹൃദയങ്ങളിലേക്ക് ,
'ഞങ്ങളുമുണ്ട് കൂടെയെന്ന് '
ഉറക്കെ മുദ്രാവാക്യം വിളിച്ച്
ലോങ് മാർച്ച് നടത്തണം..
ഒലിച്ചു പോകുന്നത്
ചവിട്ടി നിൽക്കുന്ന
മണ്ണാണെന്ന തിരിച്ചറിവിൽ,
തെരുവുകളിലേക്കിറങ്ങി
ഒച്ചയിട്ടുകൊണ്ടേയിരിക്കണം..
'ജനിച്ചതിവിടെയെങ്കിൽ
മരിച്ചുവീഴുന്നതുമിവിടെ' യെന്ന്
ഇടർച്ചയില്ലാതെ
ഉറക്കെപ്പറയുന്നവർക്ക്
ഒരു കുല റോസാപ്പൂക്കൾ
സമ്മാനമായി നൽകണം ;
തോക്കിൻ കുഴലുകൾ
ഉന്നം വയ്ക്കുമ്പോൾ
പരിചയാക്കാൻ അതിനേക്കാൾ
നല്ലൊരായുധം വേറേയില്ലല്ലോ. . !
പിറന്ന വീടും ജനിച്ചനാടും,
ഇതുവരെ കണ്ടതും കേട്ടതുമെല്ലാം
മിഥ്യയായിരുന്നെന്നറിയുമ്പോഴും
ചെറുപ്പത്തിൽ ഏറ്റുചൊല്ലിയ-
ഓർമയിൽ,
വീണ്ടും കേൾക്കാൻ -
കൊതിക്കുന്ന വാക്കായി
'നമ്മൾ ഇന്ത്യക്കാരെന്ന് '
പിന്നെയും പിന്നെയും ഉറക്കെ
പറഞ്ഞുകൊണ്ടേയിരിക്കാം.. !!