കാണ്‍പൂര്‍: എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കുപ്രസിദ്ധ ക്രിമിനല്‍ വികാസ് ദുബെയുടെ മരണത്തില്‍ പൊലീസ് നടപടിയെ പിന്തുണച്ച് പിതാവ്.
തന്റെ മകന്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയത് മാപ്പര്‍ഹിക്കാത്ത പാപമാണെന്ന് പിതാവ് പറയുന്നു. മകനെതിരെ നടപടിയെടുത്തത് ഉത്തര്‍പ്രദേശ് ഭരണകൂടം ചെയ്ത നല്ല കാര്യം എന്നാണ് ദുബെയുടെ പിതാവിന്റെ വാക്കുകള്‍.
''ഞങ്ങള്‍ പറയുന്നത് പോലെ ജീവിച്ചിരുന്നെങ്കില്‍ അവന്റെ ജീവിതം ഇങ്ങനെ അവസാനിക്കുമായിരുന്നില്ല. വികാസ് ഞങ്ങളെ സഹായിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് പാരമ്ബര്യമായി കിട്ടിയ സ്വത്ത് വരെ അവന്‍ നശിപ്പിച്ചു.
എട്ട് പൊലീസ് ഉദ്യോഗസ്ഥരെ അവന്‍ കൊലപ്പെടുത്തി. മാപ്പര്‍ഹിക്കാത്ത പാപമാണ് അവന്‍ ചെയ്തത്. ഭരണകൂടം ചെയ്തതാണ് ശരി. '' വികാസ് ദുബെയുടെ പിതാവായ രാംകുമാര്‍ എഎന്‍ഐയോട് പറഞ്ഞു.
അവന്റെ ശവസംസ്‌കാര ചടങ്ങില്‍ പോലും ഞാന്‍ പങ്കെടുത്തില്ല.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് പാരമ്ബര്യമായി ലഭിച്ച സ്വത്തിന്റെ കാര്യത്തില്‍ മാത്രമാണ് പൊലീസിനോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും രാംകുമാര്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഉജ്ജയിനില്‍ വച്ചാണ് വികാസ് ദുബെയെ അറസ്റ്റ് ചെയ്തത്. പിന്നീട് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഇയാളെ പൊലീസ് വെടിവച്ചു കൊന്നു.
കഴിഞ്ഞ ആഴ്ച കാണ്‍പൂരിലെ ചബേപൂര്‍ പ്രദേശത്തെ ബിക്രു ഗ്രാമത്തില്‍ നടന്ന ഏറ്റമുട്ടലില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയായ ദുബെ സംഭവത്തിന് ശേഷം ഒളവിലായിരുന്നു.
കാണ്‍പൂരിലെ ഭൈരവ് ഘട്ടിലാണ് ഗുണ്ടാനേതാവായ വികാസ് ദുബെയെ സംസ്‌കരിച്ചത്. ചടങ്ങില്‍ അയാളുടെ ഭാര്യയും ഇളയ മകനും ഭാര്യാസഹോദരനും പങ്കെടുത്തു