സൗത്ത് ടെക്സസ് ∙ സൗത്ത് ടെക്സസ് സള്ളിവാൻ സിറ്റി കമ്മീഷനർ ഗബ്രിയേൽ സലിനാസ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുടുംബ കലഹം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് കമ്മീഷനറുടെ വീട്ടിൽ എത്തിയത്. വീട്ടിലെത്തിയ പൊലീസ് ഗബ്രിയേലിന്റെ 39 വയസ്സുള്ള ഗേൾ ഫ്രണ്ടിനെ ശരീരമാകെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി. കത്തികൊണ്ടു മുറിവേറ്റു കിടന്നിരുന്ന ഗേൾഫ്രണ്ടിനു സമീപം തലക്ക് പരുക്കേറ്റ നിലയിൽ നാലു വയസ്സുള്ള മകനേയും കണ്ടെത്തി.
വ്യാഴാഴ്ച നടന്ന സംഭവത്തെ കുറിച്ചു പൊലീസ് ചീഫ് റോബർട്ട് ഡൊമിംഗസാണ് മാധ്യമങ്ങൾക്ക് വിവരം നൽകിയത്. പൊലീസ് എത്തിയതോടെ കമ്മീഷണർ പൊലീസിന് നേരെ നിറയൊഴിച്ചു. പൊലീസ് തിരിച്ചും വെടിയുതിർത്തു. കീഴടങ്ങുന്നതിന് പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി.
മണിക്കൂറുകൾ കാത്തു നിന്നിട്ടും കമ്മീഷനർ പുറത്തുവരാതിരുന്നതിനെ തുടർന്ന് വീടിനകത്തേക്ക് റോബോട്ടിനെ അയച്ചു. പരിശോധന നടത്തിയ റോബോട്ട് കമ്മീഷണറെ മരിച്ച നിലയിൽ ബഡ് റൂമിൽ കണ്ടെത്തി.
വെടിയേറ്റു മരിച്ച കമ്മിഷണർ കൊല്ലപ്പെട്ടത് പൊലീസിന്റെ വെടിയേറ്റിട്ടാകാമെന്നാണ് പൊലീസ് ചീഫ് പറഞ്ഞത്. സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓട്ടോപ്സിക്കു ശേഷമേ യഥാർഥ മരണ കാരണം വ്യക്തമാകൂ എന്നും ചീഫ് കൂട്ടിച്ചേർത്തു.