Image

ചികിത്സ തേടി 14 മണിക്കൂര്‍ അലഞ്ഞ യുവതിയുടെ ഇരട്ട കുട്ടികള്‍ മരിച്ചു

Published on 28 September, 2020
ചികിത്സ തേടി 14 മണിക്കൂര്‍ അലഞ്ഞ യുവതിയുടെ ഇരട്ട കുട്ടികള്‍ മരിച്ചു
മഞ്ചേരി: ചികിത്സ തേടി 14 മണിക്കൂര്‍ അലഞ്ഞ്, ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതിയുടെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു. ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ച കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനിയായ ഇരുപതുകാരിയുടെ കുട്ടികളാണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്നു രക്തസ്രാവമുണ്ടായ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ശനിയാഴ്ച പുലര്‍ച്ചെ നാലിന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയ യുവതിക്ക് ചികിത്സ ലഭ്യമാകുന്നത് വൈകിട്ട് ആറിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇതിനിടെ ചികിത്സ അന്വേഷിച്ച് ഒരു സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും സൗകര്യം ലഭ്യമായിരുന്നില്ല.

പ്രസവ ചികിത്സയ്ക്ക് കോവിഡ് ആന്റിജന്‍ പരിശോധനാഫലം അംഗീകരിക്കില്ലെന്നും പിസിആര്‍ ഫലം തന്നെ വേണമെന്നും സ്വകാര്യആശുപത്രി നിര്‍ബന്ധം പിടിച്ചതാണ് ഈ ദുരിതത്തിനു കാരണമായതെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു. പിസിആര്‍ ടെസ്റ്റ് ലഭിക്കുമോയെന്് അന്വേഷിച്ച് ലാബുകളിലൂടെയും രോഗിയുമായി കുടുംബത്തിന് സഞ്ചരിക്കേണ്ടി വന്നു. ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ച യുവതി നേരത്തേ കോവിഡ് പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 15ന് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയി. നിശ്ചിത ദിവസം ക്വാറന്റീനും പൂര്‍ത്തിയായി. വേദനയെത്തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ നാലിന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ കോവിഡ് പോസിറ്റീവ് ആയ ഗര്‍ഭിണികള്‍ക്ക് മാത്രമാണ് ചികിത്സയുള്ളതെന്നും യുവതി കോവിഡ് നെഗറ്റീവ് ആയതിനാല്‍ ചികിത്സയ്ക്കു ബുദ്ധിമുട്ടുണ്ടെന്നുമാണ് അധികൃതര്‍ അറിയിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ഒന്‍പതരയോടെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും റഫര്‍ ചെയ്ത രേഖ ലഭിച്ചപ്പോള്‍ ! 11.30 ആയി. കോഴിക്കോട് കോട്ടപ്പറമ്പിലെ മാതൃശിശു ആശുപത്രിയിലേക്കായിരുന്നു റഫര്‍ ചെയ്തത്. അവിടെ എത്തിയപ്പോള്‍ ഒപി സമയം കഴിഞ്ഞിരുന്നു.

ഗൈനക് ഡോക്ടര്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചെങ്കിലും സമയം കഴിഞ്ഞതിനാല്‍ ഗൈനക് വിഭാഗം ഡോക്ടര്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നും മറ്റെവിടെയെങ്കിലും പോകാന്‍ പറ്റുമോ എന്നും ചോദിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചു ചോദിച്ചപ്പോള്‍ വരാന്‍ പറഞ്ഞു. പാതിവഴി എത്തിയപ്പോള്‍ തിരിച്ചുവിളിച്ച് കോവിഡ് പിസിആര്‍ ഫലം വേണമെന്നും ആന്റിജന്‍ ടെസ്റ്റ് ഫലം പോരെന്നും ഇവര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.

തുടര്‍ന്ന് പിസിആര്‍ ടെസ്റ്റിനായി കോഴിക്കോട്ടെ സ്വകാര്യ ലാബിലെത്തി. ഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ വേണമെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിസിആര്‍ പരിശോധനാഫലം വരാന്‍ സമയമെടുക്കുമെന്നു പറഞ്ഞതിനാല്‍ വീണ്ടും ആന്റിജന്‍ പരിശോധന നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. തുടര്‍ന്ന് യുവതിയെ സ്കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വൈകിട്ട് ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക