ഹ്യുസ്റ്റൺ: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി നില നിന്നിരുന്ന ആഭ്യന്തര പ്രശ്നങ്ങൾ ചർച്ചയിലൂടെ രമ്യതയിലേക്ക്. പരസ്പര ധാരണകളുടെ അടിസ്ഥാനത്തിൽ എല്ലാവരും ഒരുമിച്ചു നിന്നുകൊണ്ട് അമേരിക്കൻ മലയാളികളുടെ ആദ്യത്തെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവർത്തങ്ങളുമായി പൂർവാധികം ഊർജസ്വലതയോടെ മുന്നോട്ട് നീങ്ങാനും ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായി.
പ്രശ്നനങ്ങൾ രമ്യമായി പരിഹരിക്കുന്നതിനായി ഫൊക്കാനയുടെ ഔദ്യോഗിക നേതൃത്വവും മുതിർന്ന നേതാക്കളും സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് മാധവൻ ബി നായരും ഇത്തവണ തെരെഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കാനിരുന്ന ലീല മാരേട്ട് തുടങ്ങിയ നേതാക്കന്മാരുമായി കഴിഞ്ഞ കുറെ നാളുകളായി ചർച്ചകൾ നടത്തി വരികയായിരുന്നു. എന്നാൽ പല വിയോജിപ്പുകളും ഉരുത്തിരിഞ്ഞതിനെത്തുടർന്ന് ചർച്ചകൾ വഴിമുട്ടി നിൽക്കേ, ഇരു വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികനും ഓർത്തഡോക്സ് ടി.വി. ചെയർമാനുമായ ഫാ. ജോൺസൺ പുഞ്ചക്കോണത്തിന്റെ മധ്യസ്ഥതയിൽ നടത്തിയ മാരത്തോൺ ചർച്ചകളിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ ഒത്തുതീർപ്പ് ഫോർമുലയിൽ എത്തിച്ചേർന്നത്.
ജോർജി വർഗീസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്കെതിരെ ഫൊക്കാന നേതാവ് ലീല മാരേട്ട് നൽകിയ കേസ് പിൻവലിക്കാൻ ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായി. ഒത്തു തീർപ്പ് വ്യവസ്ഥ പ്രകാരം ലീല മാരേട്ട് ഒക്ടോബർ 21 നകം കേസ് പിൻവലിക്കുമെന്നായിരുന്നു. ഇതുപ്രകാരം അവർ അന്ന് തന്നെ കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകിക്കഴിഞ്ഞു.
2018-2020 ഭരണസമിതിയിൽ പ്രസിഡണ്ട് ആയിരുന്ന മാധവൻ ബി. നായർക്ക് ഏറ്റവും മാന്യമായ രീതിയിൽ അംഗീകാരം നൽകി പുതിയ ഭരണസമിതിയ്ക്ക് നവംബർ 14നു ഔദ്യോഗിക അധികാര കൈമാറ്റം നടത്താൻ തീരുമാനിച്ചു.
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ പേരിൽ രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ സമാന്തര സംഘടനകളും 2020 ഡിസംബർ മാസത്തിനു മുമ്പ് പിരിച്ചുവിടാനും ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായി.
ഇത്തവണ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന ലീല മാരേട്ടിനെ അടുത്ത തവണ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പിന്തുണയ്ക്കും. ലീല മാരേട്ടിനെ പ്രസിഡണ്ട് ഇലക്റ്റ് ആയി പ്രഖ്യാപിക്കുന്ന വിധം ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യവും പരിഗണയിലുണ്ട്. 2022 -2024 വർഷത്തേക്ക് ലീല മാരേട്ട് നിർദ്ദേശിക്കുന്ന ടീമിനും പിന്തുണ നൽകും.
2018-2020 ലെ എല്ലാ വരവ് ചിലവ് കണക്കുകൾ തയാറാക്കി 2020 ഒക്ടോബർ 31 നകം പൂർത്തീകരിക്കാൻ തീരുമാനിച്ചു. അന്നത്തെ ട്രഷറർ സജിമോൻ ആന്റണി, പ്രസിഡണ്ട് മാധവൻ ബി.നായർ, കൺവെൻഷൻ ചെയർമാൻ ജോയി ചാക്കപ്പൻ, കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ എന്നിവർ സംയുക്തമായി ചേർന്നാണ് കണക്കുകൾ തയാറാക്കേണ്ടതെന്നും ഒത്തുതീർപ്പ് ചർച്ചയുടെ വ്യവസ്ഥകളിൽ സൂചിപ്പിക്കുന്നു.
ഹൂസ്റ്റണിൽ നിന്നുമുള്ള എബ്രഹാം ഈപ്പനു ട്രസ്റ്റീ ബോർഡിൽ അംഗത്വംനൽകാനും ചർച്ചയിൽ ധാരണയായി. എബ്രഹാം ഈപ്പനെ ബോർഡിൽ ഉൾക്കൊള്ളിക്കാനായി നിലവിലുള്ള ഒരു ട്രസ്റ്റി ബോർഡ് അംഗം രാജി വച്ചൊഴിയാമെന്ന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജി വയ്ക്കുന്ന ബോർഡ് അംഗത്തിന് 2022-ൽ ട്രസ്റ്റീ ബോർഡിൽ ഒഴിവുള്ള സ്ഥാനത്തേക്ക് ലീലാ മാരേട്ട് ടീമിൽ കൂടി അംഗത്വം ഉറപ്പു വരുത്തും.
ടെക്സസ്റീ ജിയണൽ വൈസ് പ്രസിഡണ്ട്, നാഷനൽ കമ്മറ്റിയിലേക്കു രണ്ടു പേർ, ഫൌണ്ടേഷൻ വൈസ് ചെയര്‍മാന്‍, കൺവെൻഷൻ കമ്മറ്റി കൺവീനർ എന്നീ സ്ഥാനങ്ങൾ നൽകാനും ധാരണയായി.
ഫോക്കാനയ്ക്ക് എതിരായി അലക്സ് തോമസ്, ജോസഫ് കുരിയാപ്പുറം എന്നിവർ നൽകിയ കേസ് പിൻവലിക്കാൻ ആവശ്യപ്പെടും.
ജോർജി വർഗീസ്, മാധവൻ ബി.നായർ, ലീല മാരേട്ട് എന്നിവർ സംയുക്തമായി പത്രക്കുറിപ്പിലൂടെ ഒത്തുതീർപ്പ് ചർച്ചയിലെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കേണ്ടതാണെന്നും തീരുമാനിച്ചു
.
ഫാ.ജോൺസൺ പുഞ്ചക്കോണം മധ്യസ്ഥത വഹിച്ച ഒത്തുതീർപ്പ് ചർച്ചകളിൽ ജോർജി വർഗീസ്, മാധവൻ ബി. നായർ, ലീല മാരേട്ട് , ഫിലിപ്പോസ് ഫിലിപ്പ്, ഡോ. മാമ്മൻ സി.ജേക്കബ്,പോൾ കറുകപ്പള്ളിൽ, ഡോ.രഞ്ജിത്ത് പിള്ള, ഏബ്രഹാം ഈപ്പൻ, ജോയി ചാക്കപ്പൻ എന്നിവരും ചർച്ചകൾക്ക് നേതൃത്വം നൽകി.