അവിശ്വസനീയമായി തോന്നാമെങ്കിലും, സംഗതി സത്യമാണ്. യൂട്ടായിലെ സോൾട് ലേയ്ക് സിറ്റിക്കടുത്ത് 5 മില്യൺ ഡോളർ മുടക്കി വന്യജീവികൾക്കായി പാലം. ഹൈവേക്കു മുകളിലൂടെ തങ്ങൾക്കുവേണ്ടി നിർമ്മിച്ച പാലം മൃഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്റെ ദൃശ്യം അടങ്ങുന്ന ദൃശ്യങ്ങൾ യൂട്ടാ വന്യജീവി വകുപ്പാണ് പങ്കുവച്ചത്.
പാർലീസ് കന്യോണ് വൈൽഡ് ലൈഫ് ഓവർപാസ് ഉപയോഗപ്രദമാണെന്ന് ഏജൻസി ഫേസ്ബുക്കിൽ കുറിച്ചു.
മാനും കരടിയും മുള്ളൻ പന്നിയും കാട്ടുപൂച്ചയുമെല്ലാം വന്യജീവികൾക്കായി ഒരുക്കിയ ആദ്യ പാലത്തിലൂടെ യൂട്ടായിലെ അന്തർസംസ്ഥാന ഹൈവെ മുറിച്ചുകടക്കുന്നതാണ് ദൃശ്യം.
അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഗതാഗത വകുപ്പ് ( യൂ ഡി ഒ ടി) ഈ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത്.
മൃഗങ്ങൾക്കുമാത്രമായുള്ള പാലത്തിന് 350 അടിയാണ് നീളം. 2018 ലാണ് പണിപൂർത്തിയായത്. അതിന് രണ്ടുവർഷം മുൻപുവരെ കുറഞ്ഞത് 106 വാഹനങ്ങൾ വന്യമൃഗങ്ങളുമായി കൂട്ടിമുട്ടി അപകടത്തിൽപ്പെടുകയും 64 മൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
" നിലവിൽ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു. ഇത്രയും വേഗം മൃഗങ്ങൾ ഈ മാറ്റത്തോട് പൊരുത്തപ്പെടുമെന്ന് കരുതിയിരുന്നില്ല. മൃഗങ്ങളിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലാണ് പാലം പണിതിരിക്കുന്നത്. ചെളിയും പാറയും കല്ലും ഇതിനായി ഉൾക്കൊള്ളിച്ചു. അവർക്ക് പരിചയമുള്ള മേച്ചിൽപ്പുറങ്ങളിൽ നിന്ന് വ്യത്യസ്തമാകാതെ കൂടുതൽ ചേർന്ന് നിൽക്കാനും സ്വാഭാവികത നഷ്ടപ്പെടുത്താതെയും ശ്രദ്ധിച്ചു. " യൂ ഡി ഒ ടി വക്താവ് ജോൺ ഗ്ലിസൺ വിശദീകരിച്ചു.
മൃഗങ്ങൾ പാലംകടന്ന് മറ്റു സ്ഥലത്തു എത്തുന്നത് ഒഴിവാക്കാൻ ആറു മൈൽ വേലിയും കെട്ടിയിട്ടുണ്ട്.
വന്യമൃഗങ്ങൾക്കും ഇന്റെർസ്റ്റേറ്റ് 80 ലൂടെ വാഹനത്തിൽ പോകുന്നവർക്കും ഈ പാലം വന്നത് സുരക്ഷിതത്വം നൽകുന്നുണ്ട്.