ന്യൂഡല്‍ഹി: വ്യാപം നിയമനതട്ടിപ്പ് കേസില്‍ ശരിയായ അന്വേഷണം ഉറപ്പുവരുത്താന്‍ ഗവര്‍ണറെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ ഉള്‍പ്പെട്ട് ദുരൂഹസാഹചര്യത്തില്‍ മരിച്ചവുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചത്.
2011ല്‍ ഗവര്‍ണറായി അധികാരമേറ്റ രാം നരേഷ് യാദവിന് തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ഭരണഘടനാ പരിരക്ഷ ഉള്ളതിനാല്‍ അന്വേഷണപരിധിയില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 35 പേരുടെ മരണത്തിനിടയാക്കിയ നിയമന തട്ടിപ്പ് കേസിലെ പ്രതിയായ ഗവര്‍ണറുടെ മകന്‍ ശൈലേഷ് യാദവ് ഗവര്‍ണറുടെ വസതിയില്‍ മരിച്ചതായി കണ്ടത്തെിയിരുന്നു.
വ്യപം നിയമനതട്ടിപ്പിലൂടെ ജോലി നേടിയ പൊലീസ് സബ് ഇന്‍സ്പെക്ടര്‍
ട്രെയിനി അനാമിക കുശ്വാഹിനെ തിങ്കളാഴ്ച മരിച്ചനിലയില്‍ കണ്ടത്തെിയിരുന്നു.
തിങ്കളാഴ്ച രാവിലെ അക്കാദമിയിലെ കുളത്തില്‍ ഇവരുടെ മൃതദേഹം
കണ്ടത്തെുകയായിരുന്നു. അനാമിക ഫെബ്രുവരി മുതല്‍ ട്രെയിനിങ്ങിനായി
മധ്യപ്രദേശിലെ സാഗര്‍ പൊലീസ് അക്കാദമിയില്‍ താമസിച്ചു വരികയായിരുന്നു.
വ്യാപം നിയമനതട്ടിപ്പിലൂടെയാണ് അനാമിക ജോലി തരപ്പെടുത്തിയതെന്ന്
ആരോപണമുയര്‍ന്നിരുന്നു.
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 48 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ മരണമാണിത്.
കഴിഞ്ഞ ദിവസം ജബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ.അരുണ്‍ ശര്‍മ്മയും
ആജ് തക് ചാനല്‍ റിപ്പോര്‍ട്ടര്‍ അക്ഷയ് സിങ്ങും ദുരൂഹ സാഹചര്യത്തില്‍
മരിച്ചിരുന്നു. അനാമിക മരണത്തോടെ നിയമതട്ടിപ്പു കേസുമായി ബന്ധപ്പെട്ട മരണം
45 ആയി.