തിരുവനന്തപുരം: പി.എസ്.സിയുടെ ധന ഇടപാടുകളിലെ അപാകതകളെക്കുറിച്ച് അന്വേഷിക്കാനത്തെിയ ധനകാര്യ പരിശോധനവിഭാഗം ഉദ്യോഗസ്ഥരെ അതിനനുവദിക്കാതെ കമീഷന്‍ മടക്കിവിട്ടു. ധനകാര്യ പരിശോധനവിഭാഗത്തിന്റെ അന്വേഷണം അനുവദിക്കാനാകില്‌ളെന്ന നിലപാട് തുടര്‍ന്ന് ചേര്‍ന്ന കമീഷന്‍ യോഗവും കൈക്കൊണ്ടു. അതേസമയം സര്‍ക്കാറുമായി ഏറ്റുമുട്ടല്‍പാത വേണ്ടെന്ന അഭിപ്രായത്തിന് മുന്‍തൂക്കം വന്ന യോഗത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ധാരണയായി. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരുന്ന മൂന്നംഗ ഉപസമിതി റിപ്പോര്‍ട്ടിന് അന്തിമരൂപമായി. ഇത് ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച കമീഷന്റെ പ്രത്യേക യോഗവും ചേരുന്നുണ്ട്. ചെയര്‍മാനും അംഗങ്ങളും ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയെ കണ്ട് വിശദാംശം ധരിപ്പിക്കും.
പി.എസ്.സിയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍, ധനകാര്യ പരിശോധനവിഭാഗത്തെ കൊണ്ട് സമഗ്രമായി അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. ഇന്നലെ രാവിലെതന്നെ ഉദ്യോഗസ്ഥര്‍ പി.എസ്.സിയുടെ പട്ടത്തെ ആസ്ഥാനത്തത്തെുകയായിരുന്നു. ഫയലുകളും രേഖകളും നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ കമീഷന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്‌ളെന്നും എടുത്തശേഷം വിവരം അറിയിക്കാമെന്നും പി.എസ്.സി സെക്രട്ടറി അറിയിച്ചു. കമീഷന്‍ യോഗം ഇന്നലെ ചേരുന്നുണ്ടെന്ന വിവരവും അദ്ദേഹം അറിയിച്ചു.
എന്നാല്‍, ഇത് രേഖാമൂലം എഴുതിനല്‍കണമെന്ന് അന്വേഷണ ധനകാര്യ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനും കമീഷന്‍ തീരുമാനം വേണമെന്ന നിലപാടാണ് സെക്രട്ടറി കൈക്കൊണ്ടത്. ഇതോടെ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.
അക്കൗണ്ടന്റ് ജനറലാണ് കമീഷന്റെ കണക്കുകള്‍ പരിശോധിക്കേണ്ടതെന്നും ധനകാര്യ പരിശോധനവിഭാഗത്തിന്റെ അന്വേഷണം പാടില്‌ളെന്നുമുള്ള നിലപാടിലാണ് പി.എസ്.സി. കമീഷന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും എ.ജിയല്ലാതെ ധനകാര്യ പരിശോധനവിഭാഗം പി.എസ്.സിയില്‍ ഓഡിറ്റ് നടത്തിയിട്ടില്ല. ധനകാര്യവകുപ്പിന്റെ പരിശോധനയെ കമീഷന്‍ യോഗത്തില്‍ അംഗങ്ങള്‍ ഒന്നടങ്കം എതിര്‍ത്തു.