മഡ്രിഡ്: ഹംഗേറിയന്‍ അതിര്‍ത്തിയില്‍ വനിതാ വിഡിയോഗ്രാഫര്‍ തട്ടിവീഴ്ത്തിയ സിറിയന്‍ സ്വദേശി ഫുട്ബാള്‍ പരിശീലകനെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തന്‍െറ മകനെയും ഒക്കത്തേറ്റി ഓടാന്‍ ശ്രമിച്ച ഉസാമ അബ്ദുല്‍ മുഹ്സിന്‍ അല്‍ ഗദാബാണ് സിറിയയില്‍ ഐ.എസ് പിടിമുറുക്കിയ പ്രദേശത്ത് പ്രാദേശിക ഫുട്ബാള്‍ കോച്ചാണെന്ന് വിവരം പുറത്തുവന്നത്. പരിശീലകനാണെന്ന് തിരിച്ചറിഞ്ഞതോടെ സ്പെയിനിലെ പരിശീലകരെ പരിശീലിപ്പിക്കുന്ന ഒരു ഫുട്ബാള്‍ സ്കൂളിന്‍െറ കോച്ചായി ഇദ്ദേഹത്തിന് നിയമനം ലഭിക്കുകയും ചെയ്തു.
ഹംഗേറിയന്‍ ഗ്രാമമായ റോസ്കെയില്‍ വെച്ചാണ് ചാനല്‍ കാമറ വുമണ്‍ പെട്ര ലാസ് ലോ മുഹ്സിനെയും മകന്‍ സെയ്ദിനെയും കാല്‍ വെച്ചുവീഴ്ത്തിയത്. വലതുപക്ഷ സ്വഭാവമുള്ള ഓണ്‍ലൈന്‍ ചാനലിന്‍െറ വിഡിയോഗ്രാഫറാണ് ലാസ് ലോ. സംഭവത്തെ തുടര്‍ന്ന് വിഡിയോഗ്രാഫറെ ചാനല്‍ പുറത്താക്കിയിരുന്നു. പെട്രയുടെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധമാണുണ്ടായത്. അഭയാര്‍ഥികളോടുള്ള ഹംഗറിയുടെ യഥാര്‍ഥ നിലപാട് കാണിക്കുന്നതാണ് പെട്ര ലാസ് ലോയുടെ നടപടിയെന്ന് ആരോപണം വന്നു. മുഹ് സിനെ കാല്‍വെച്ച് വീഴ്ത്താന്‍ ശ്രമിച്ചതിന് പുറമെ പൊലീസിനെ കണ്ട് ഓടിയ മറ്റ് അഭയാര്‍ഥികളെ ലാസ് ലോ കാലുകൊണ്ട് തട്ടുകയും ചെയ്തിരുന്നു. ഇതിന്‍െറ വിഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
http://www.madhyamam.com/news/371655/150917