യോങ്കേഴ്സ്, ന്യൂയോര്‍ക്ക്: വിദേശ ജോലിക്കുള്ള എച്ച് 1 ബി വിസയില്‍ വന്ന് നാലു
കാശുണ്ടാക്കി മടങ്ങാമെന്നു വിചാരിച്ചിരിക്കുന്നവരാണ് ഇവിടെ വരുന്ന
യുവതലമുറയില്‍ നല്ലൊരു പങ്ക്. പക്ഷെ അവര്‍ അറിയാത്ത ചില പ്രശ്നങ്ങളുണ്ട്.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ.
മനോജ് കുമാര്‍ മോഹപത്ര ചൂണ്ടിക്കാട്ടുന്നു.
എച്ച്- 1 വിസയില്‍
വരുന്നവര്‍ക്ക് ഇവിടെ ഒരു കുട്ടി ജനിച്ചാല്‍ ആ കുട്ടി അമേരിക്കന്‍
പൗരനാകുന്നു. എച്ച്-1 വിസയില്‍ വരുന്നവര്‍ ആറോ ഏഴോ വര്‍ഷം കഴിഞ്ഞ്
നാട്ടിലെത്തുമ്പോള്‍ അമേരിക്കന്‍ പൗരന് (പൗരന്മാര്) കൂടെ കാണും. അവര്‍ക്ക്
ഇന്ത്യയില്‍ പഠനത്തിനും മറ്റും കൂടുതല്‍ ഫീസ് നല്‍കണം. കാരണം
വിദേശിയാണല്ലോ! ഇവിടെ ഉണ്ടാക്കിയ പണം കുറെശ്ശെ പോയ്പോകുമെന്നര്ത്ഥം.
(അമേരിക്കയില്‍ ജനിച്ചതുകൊണ്ട് മാത്രം ആര്‍ക്കും പൗരത്വം
നല്‍കേണ്ടതില്ല എന്നാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിന്റെ
തീരുമാനം).
തിരിച്ചുപോകുന്ന കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം
വേണ്ട, ഇന്ത്യന്‍ പൗരത്വം മതി എന്നു തീരുമാനിക്കാന്‍ പറ്റില്ലെന്നതാണ്
സ്ഥിതി. ഇന്ത്യന്‍ പൗരന്റെ മക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം കിട്ടാത്ത സ്ഥിതി.
കാരണം, വേറൊരു രാജ്യത്തെ പൗരത്വം ജനിച്ചപ്പോഴേ കിട്ടിക്കഴിഞ്ഞല്ലേ? രണ്ടു
പൗരത്വം ഇന്ത്യയില്‍ പറ്റുകയുമില്ല.
എന്തായാലും ഇതു സംബന്ധിച്ച്
അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മോഹപത്ര പറഞ്ഞു.
യോങ്കേഴ്സില്‍ മുംബൈ പാലസില്‍ ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
(മറ്റൊന്നുകൂടി. എച്ച് -1 വിസയില്‍ വരുന്നവര്‍ അടയ്ക്കുന്ന
സോഷ്യല്‍ സെക്യൂരിറ്റി തുക അവര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ നഷ്ടമാകുന്നു.
പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലാത്തവര്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം
കിട്ടില്ല. അല്ലെങ്കില്‍ വിദേശ രാജ്യവുമായി പ്രത്യേക കരാര്‍ വേണം.
ഇന്ത്യയുമായി ഇതേവരെ കരാര്‍ ഉണ്ടായിട്ടില്ല. പിടിച്ച തുക തിരിച്ചു നല്കാന്
വകുപ്പുമില്ല. ഇന്ത്യക്കാരുടെ ബില്യനുകള്‍ അങ്ങനെ സോഷ്യല്‍
സെക്യൂരിറ്റിയായി വെറുതെ ലഭിക്കുന്നു. ഇതു സംബന്ധിച്ച കൂടിയാലോചനകളും
എങ്ങുമെത്തിയിട്ടില്ല).
ഇരട്ട പൗരത്വം അനുവദിക്കാന്‍ ഭരണഘടന
ഭേദഗതി ചെയ്യാതെ പറ്റില്ലെന്നു മോഹപത്ര പറഞ്ഞു. അതിനു പാര്‍ലമെന്റില്‍
ഏകാഭിപ്രായം ഉണ്ടാകണം. അല്ലെങ്കില്‍ ഒരുപാര്‍ട്ടിക്ക് മൂന്നില്‍ രണ്ട്
ഭൂരിപക്ഷം കിട്ടണം- അനില്‍ പുത്തന്‍ചിറയുടെ ചോദ്യത്തിനു ഉത്തരമായി അദ്ദേഹം
പറഞ്ഞു.
സാമ്പത്തിക രംഗത്ത് ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങള്‍ നിക്ഷേപ
രംഗത്തും പ്രതിഫലിക്കുന്നു. ഇന്ത്യന്‍ കമ്പനികള്‍ അടുത്തകാലത്തായി 18
ബില്യന്‍ ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിച്ചു. പക്ഷെ അമേരിക്ക ഇന്ത്യയില്‍
നിക്ഷേപിച്ചത് 11 ബില്യന്‍ ഡോളറാണ്. ഇതില്‍ തന്നെ അമേരിക്കയിലുള്ള
ഇന്ത്യക്കാരുടെ പങ്ക് നന്നേ കുറവുമാണ്.
ഇന്ത്യ വലിയ നേട്ടങ്ങളാണ്
കൈവരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ വലിയ തോതിലുള്ള ഒരു
വിവാദമോ, അഴിമതി ആരോപണമോ ഒന്നുമുണ്ടായിട്ടില്ല.
പാസ്പോര്‍ട്ട് -
വിസ സര്‍വീസുകള്‍ക്കായി സ്വാകാര്യ ഏജന്‍സികളെ ഉപയോഗിക്കുന്നത് അദ്ദേഹം
ന്യായീകരിച്ചു. കോണ്‍സുലേറ്റ് വിവിധ സ്റ്റേറ്റുകളിലെ 1.8 മില്യന്‍
ജനങ്ങള്‍ക്കാണ് സേവനമെത്തിക്കുന്നത്. പ്രതിദിനം ആയിരത്തിലേറെ പേര്
വിവിധ സേവനം തേടി എത്തുന്നു. അവരെ ഉള്‍ക്കൊള്ളാനുള്ള സ്ഥല സൗകര്യമോ, സേവനം
നല്കാന് മതിയായ സ്റ്റാഫോ കോണ്സുലേറ്റുകളിലില്ല. എന്നു മാത്രമല്ല എല്ലാ
രാജ്യങ്ങളും ഇതുപോലെ സ്വകാര്യ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നുണ്ട്.
അതില്‍ പ്രത്യേകതയില്ല. അതുകൊണ്ട് ഐഡന്റിറ്റി മോഷണവും മറ്റും ഉണ്ടാകുമെന്നു
കരുതുന്നില്ല.
ഏജന്‍സികള്‍ക്ക് അയയ്ക്കുന്ന ഏതെങ്കിലും ഡോക്യുമെന്റ്
നഷ്ടമായാല്‍ അതിനു പരിഹാരം കാണാന്‍ കോണ്‍സുലേറ്റ് സദാ സന്നദ്ധമാണ്.
കോണ്‍സുലേറ്റിന്റെ ഇമെയിലില്‍ ബന്ധപ്പെട്ടാല്‍ മതി. അടച്ച പണം തിരിച്ചു
നല്‍കും. വീണ്ടും അപേക്ഷ നല്‍കാനുള്ള സൗകര്യം ഒരുക്കും.
കോണ്‍സുലേറ്റിന് ഇടനിലക്കാരില്ല. അപേക്ഷയും രേഖയുമൊക്കെ
ഇടനിലക്കാര്‍ വശം കൊടുക്കാതെ തപാല്‍ ചെയ്താല്‍ മാത്രം മതി.
അമേരിക്കന്‍
പൗരത്വം എടുക്കുമ്പോള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ പ്രത്യേക അപേക്ഷ
നല്‍കുന്നത് എങ്ങനെ ഒഴിവാക്കാമെന്ന ആനി ലിബുവിന്റെ ചോദ്യത്തിനു കേന്ദ്ര
സര്‍ക്കാര്‍ അതിനായി പ്രത്യേക ഉത്തരവിറക്കണമെന്നദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാവ് ശിവദാസന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഏറ്റവും വലിയ
പ്രവാസിയായിരുന്ന ഗാന്ധിജിയുടെ രക്ഷസാക്ഷിത്വദിനത്തിലാണ് പ്രവാസി
ഭാരതീയ ദിവസ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്മേളനത്തില്‍ യോഗാ ഗുരു
തോമസ് കൂവള്ളൂരിനെ കോണ്‍സുലേറ്റ് ഫലകം നല്കി ആദരിച്ചു. ന്യൂയോര്‍ക്ക്
സ്റ്റേറ്റ് അസംബ്ലി വുമണ്‍ ഷെല്ലി മേയര്‍ ആശംസ അര്‍പ്പിച്ചു. വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകളും അരങ്ങേറി.
കോണ്‍സുലേറ്റിന്റെ പരിപാടി എന്ന ധാരണയാണുണ്ടായിരുന്നതെങ്കിലും ഫലത്തില്‍
ഇത് ബി.ജെ.പിയുടെ പരിപാടിയായാണു കാണപ്പെട്ടത്. പങ്കെടുക്കാന്‍ പ്രവേശന ഫീസും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ കോണ്‍സുലേറ്റ് ആണു പരിപാടി സംഘടിപ്പിച്ചതെന്നു ശിവദാസന്‍ നായര്‍ അവകാശപ്പെട്ടു.