രാഹുല്‍ പ്രസാദ്: ബംഗളൂരൂ ഭദ്രാപുര ഗ്രാമം ദത്തെടുത്ത എന്‍ജിനിയറിങ് വിദ്യാര്‍ഥി
Published on 08 March, 2016
ബെംഗളൂരൂ: ആദ്യമായി ഭദ്രാപുര ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ പ്രസാദിന് 20
വയസ്സുപോലും തികഞ്ഞിരുന്നില്ല. ഇന്ന് ആ ഗ്രാമവും അതിലെ 140 വീടുകളും
ദത്തെടുക്കുമ്പോള്‍ ആര്‍.വി. കോളജ് ഓഫ് എന്‍ജിനിയറിങ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ
രാഹുലിന് പ്രായം 24. ഹക്കി പിക്കി എന്ന നാടോടി ഗോത്രവര്‍ഗക്കാരുടെ ഗ്രാമമായ
ഭദ്രാപുരയില്‍ രാഹുല്‍ ആദ്യമായെത്തിയത് കുട്ടികള്‍ക്കു വേണ്ടിയുള്ള മെഡിക്കല്‍
ക്യാംപിനായാണ്.
കുട്ടികള്‍ക്ക് ടൂത്ത്ബ്രഷും സോപ്പുകളും മറ്റു
വസ്തുക്കളുമായി വളന്റിയറായാണ് രാഹുല്‍ അന്ന് എത്തിയത്. വൃത്തിയെയും
ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസും ഇവര്‍ക്കായി എടുത്തിരുന്നു. എന്നാല്‍ അത്തരം
ക്യാംപുകള്‍ കൊണ്ട് ഇവരില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്ന് രാഹുലിനു
മനസ്സിലായി. സോപ്പുകളെക്കാള്‍ മറ്റധികം കാര്യങ്ങളാണ് ഗ്രാമത്തിന്
ആവശ്യം.
കര്‍ണാടകയിലെ രാമണഗര ജില്ലയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഗ്രാമീണര്‍ക്ക് വൃത്തിയും ശുചിത്വവും എന്തെന്ന് അറിയില്ല. ഓടകള്‍ കൊതുകുകളുടെ
വാസസ്ഥലമാണ്. തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജനവും ഇവിടുത്തെ
പ്രശ്‌നങ്ങളില്‍പ്പെടുന്നു. ഐടി നഗരത്തിന്റെ 50 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ ഗ്രാമം
സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്താന്‍ എട്ടുകിലോമീറ്റര്‍
സഞ്ചരിക്കണം.
ദീര്‍ഘകാലം ഈ ഗ്രാമത്തെ ശ്രദ്ധിച്ചു പരിചരിച്ചാലേ ഇവിടെ
മാറ്റങ്ങള്‍ കൊണ്ടുവരാനാകൂവെന്ന് രാഹുലിനു മനസ്സിലായി. അതേത്തുടര്‍ന്നാണ് ഗ്രാമം
പൂര്‍ണമായും ദത്തെടുക്കാന്‍ രാഹുല്‍ തീരുമാനിച്ചത്. രാഹുലിന്റെ ജുവനൈല്‍ കെയര്‍
ചാരിറ്റബിള്‍ ട്രസ്റ്റ് അടിസ്ഥാനസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട
കുട്ടികള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി മഞ്ചനായകനഹള്ളി പഞ്ചായത്ത് വികസന
ഓഫിസറില്‍ നിന്ന് അനുമതിയും വാങ്ങിയിട്ടുണ്ട്.
എല്ലാ ആഴ്ചയവസാനങ്ങളിലും
ഗ്രാമത്തിന്റെ ക്ഷേമത്തിനായി വളന്റിയര്‍മാര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ആര്‍ക്കും
വേണ്ടാതെ കിടന്ന ഗ്രാമത്തിനു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ യുഎന്‍
കര്‍മവീര്‍ ചക്ര അവാര്‍ഡിനും ആര്‍ഇഎക്‌സ് ഗ്ലോബല്‍ ഫെലോഷിപ് അവാര്‍ഡിനും രാഹുല്‍
അര്‍ഹനായിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല