ഫൗസിയ ഹസന് മദ്രാസിലെ ഇന്റര്‍നാഷണല്‍
ഹോട്ടലില്‍ ബ്രിഗേഡിയര്‍ ശ്രീവാസ്തവയടക്കമുള്ളവരു മായി ചര്‍ച്ച ചെയ്തതു
എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണല്ലോ അത് രമണ്‍ ശ്രീവാസ്തവയാണെന്ന്
ഉറപ്പിച്ച് അറസ്റ്റു ചെയ്യാന്‍ ഐ.ബി. പറയുന്നത്. ഹോട്ടലില്‍ ഇങ്ങനെയൊരു
കൂടിക്കാഴ്ച നടന്നു എന്നതി ന, പ്രതികള്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നു
എന്നുള്ളതിന് രേഖയുണ്ടോ, എന്നു ഞാന്‍ മാത്യുജോണി നോടു പലതവണ
ചോദിച്ചിരുന്നു. "ഉണ്ട്. ഞങ്ങളതെല്ലാം മുമ്പുതന്നെ വെരിഫൈ ചെയ്തിരുന്നു"
എന്നു പ റഞ്ഞതല്ലാതെ ഹോട്ടല്‍ രജിസ്റ്ററിന്റെ ഒരു ഫോട്ടോകോപ്പിപോലും തരാന്‍
മാത്യുജോണ്‍ തയ്യാറായില്ല.
ഐ.ബി.യെ വിശ്വസിക്കുന്നതിനുപകരം കേരളാ പൊലീസിലെ ഒരു ഇന്‍സ്പെക്ടറെ
മദ്രാസിലേക്ക് അയച്ച ആ ഹോട്ടല്‍ ബില്‍ എടുപ്പിക്കാവുന്നതേയുള്ളൂ. അങ്ങനെ
ചെയ്യാതിരുന്നത് എനിക്കു പറ്റിയ പിഴവായിരുന്നു. (ആ പിഴവ് പിന്നീട് സി.ബി.ഐ.
മുതലെടുത്തു. അങ്ങനെയൊരു കൂടിക്കാഴ്ച മദ്രാസിലെ ഇന്റര്‍നാഷണല്‍
ഹോട്ടലില്‍ നടന്നിട്ടില്ല എന്ന് അവര്‍ റിപ്പോര്‍ട്ട് എഴുതി.) നവംബര്‍ 25ന്
ഞാന്‍ വലിയമല ഐ.എസ്.ആര്.ഒ. കേന്ദ്രത്തില്‍ കേസിലെ ചില സാക്ഷികളെ ചോദ്യം
ചെയ്യുവാനായി പോയി. അതില്‍ ഒരാള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയിലുള്ളയാളാണ്.
കോണ്‍ഫറന്‍സ് ഹാളില്‍ ഇരുന്ന് ഞാന്‍ അദ്ദേഹത്തിന്റെ
മൊഴിയെടുത്തുകൊണ്ടിരിക്കെ, പെട്ടെന്ന് വാതില്‍ തുറന്ന് മറ്റൊരു മുതിര്‍ന്ന
ശാസ്ത്രജ്ഞന് കയറി വന്നു. ഞങ്ങളെ രൂക്ഷമായി തുറിച്ചുനോക്കിക്കൊണ്ട് ഏതാനും
നിമിഷം നിന്നിട്ട, ഗൗ രവത്തോടെ ഇറങ്ങിപ്പോയി. അതോടെ എന്നോടു
സംസാരിച്ചുകൊണ്ടിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ അസ്വ സ്ഥനായി. "എന്റെ പേര്
രഹസ്യമായി വയ്ക്കണം. എന്നെ നോട്ടമിട്ടുകഴിഞ്ഞു. അവരൊക്കെ വലിയ ആളുക ളാണ്.
ശക്തരാണ്" എന്നൊക്കെ അയാള്‍ യാചനയായെന്നപോലെ എന്നോടു പറഞ്ഞു. ഞാന്‍
അദ്ദേഹത്തി നു വാക്കുകൊടുത്തു. "താങ്കളുടെ പേരും താങ്കള്‍ പറഞ്ഞ
കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കും."
ഞാനത് രഹസ്യമായിത്തന്നെ സൂക്ഷിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍
എവിടെയെത്തിയാലും പ്രത ക്കാര് അറിയും എന്ന അവസ്ഥയാണ്. അത് അയാള്‍ക്ക്
ദോഷമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയ മില്ല. ഞാന്‍ ഏറെനേരം ആലോചിച്ചു.
എന്തുവേണം? വേണ്ട, അത് രഹസ്യമായിത്തന്നെ നില്ക്കട്ടെ. ഞാന്‍ കാരണം
അയാളുടെ ജീവന് എന്തെങ്കിലും അപകടം സംഭവിക്കേണ്ട.
പക്ഷേ ആ തീരുമാനവും അതിന് ഞാന്‍ കൊടുക്കേണ്ടിവന്ന വിലയും വലുതായിരുന്നു.
അദ്ദേഹം പറ ഞ്ഞ മൊഴി കേസ് ഡയറിയുടെ ഭാഗമാക്കിയിരുന്നുവെങ്കില്‍ കളവും
കൃതിമവും കെട്ടിച്ചമച്ചതുമായ കേസ് എന്ന് സി.ബി.ഐയ്ക്കും പ്രതക്കാര്ക്കും
പറയാന്‍ കഴിയുമായിരുന്നില്ല. ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ബുദ്ധിമു
ട്ടൊന്നുമുണ്ടായില്ലല്ലോ, അതുമതി. അദ്ദേഹം ഡോ. ഇ.വി.എസ്. നമ്പൂതിരി എന്ന
ശാസ്ത്രജ്ഞനായിരുന്നു.
അന്ന് അവിടെ കയറിവന്ന് താക്കീതുപോലെ ഡെപ്യൂട്ടി ഡയറക്ടറെ നോക്കിനിന്ന
ശാസ്ത്രജ്ഞനെ പി ന്നീട് രാഷ്ട്രടം പത്മഭൂഷണ്‍ നല്കി ആദരിച്ചു. ആറ്
കരിമ്പുച്ചകളുടെ മധ്യേ രാജകീയ ഭാവത്തോടെ നടന്നു വരുന്ന അദ്ദേഹത്തെ ഞാന്‍
കുറേ വര്‍ഷങ്ങള്‍ക്കുശേഷം ഒരു പൊതുവേദിയില്‍ വച്ച് കണ്ടിരുന്നു.
പിന്നീടദ്ദേ ഹം ഐ.എസ്.ആര്.ഒയുടെ ചെയര്മാന് വരെയായി. സി.ബി.ഐ. പിന്നീട്
അദ്ദേഹത്തിനെതിരെ കുറ്റപത്രം കോടതി മുമ്പാകെ നല്കി എന്നത് ശ്രദ്ധേയം.
നവംബര്‍ അവസാനം ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രത്തിന്റെ ഒന്നാം പേജില്‍
രമണ്ശ്രീവാസ്തവയടക്കം നാലുപേരുടെ ഫോട്ടോ കൊടുത്ത് മുഖ്യസൂത്രധാരന്‍ എന്ന്
അടിക്കുറിപ്പോടെ വാര്‍ത്ത വന്നു. ഞാന്‍ വലിയ ചിന്താക്കുഴപ്പത്തിലായി.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ പൊലീസ് വെടിവയ്ക്കപില് അഞ്ച്
ഡി.വൈ.എഫ്. ഐ. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസമായിരുന്നു അത്. പിന്നീട്
രണ്ടുദിവസത്തേക്ക് ഹര്‍ത്താലും അക്രമവും മൂലം കേസിന്റെ അന്വേഷണം
സ്തംഭനാവസ്ഥയിലായിരുന്നു.
ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെ ഈ വാര്‍ത്തയെത്തുടര്‍ന്ന് ഞാന്‍
അന്വേഷണസംഘത്തിലെ പ്രധാ നികളെ വിളിച്ചുവരുത്തി ഓഫീസില്‍ വച്ച് ചര്‍ച്ച
ചെയ്തു. ഐ.ബി. എന്തുതന്നെയായാലും രമണ്‍ ശ്രീവാസ് തവയെ അറസ്റ്റുചെയ്യണമെന്ന്
ആവശ്യപ്പെടും. എന്താ ഇനി ചെയ്യേണ്ടത്? ഇതായിരുന്നു എന്റെ മനസ്സില്‍ നീ
റ്റലായി നിന്നത്.
"സര്, ഐ.ബി.ക്കാരോട് തര്‍ക്കത്തിനും വഴക്കിനും പോകണ്ട. വല്ല
റിപ്പോര്‍ട്ടും സാറിനെതിരെ എഴുതി കേന്ദ്ര ഗവണ്മെന്റിനയച്ചാല്
ബുദ്ധിമുട്ടാവും" എസ്.പി. ബാബുരാജ് സ്നേഹത്തോടെ എന്നോടു പറഞ്ഞു.
ഐ.ബി.ക്കാര് പറയുന്നതുപോലെ ചെയ്യാം എന്ന് കെ.കെ. ജോഷ്വായും പറഞ്ഞു. ജോഗേഷ്
മൗനം പാലി ച്ചിരുന്നു. കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നെഴുതിക്കൊടുത്താലോ?
എന്നതായിരുന്നു എന്റെ ആ ലോചന. അത് നല്ലൊരു തീരുമാനമായി എല്ലാവരും
അംഗീകരിച്ചു.
പിറ്റേന്ന് വൈകുന്നേരം ഇന്റലിജന്‍സ് ഡി.ജി.പി. രാജഗോപാല്‍ നായരുടെ ഓഫീസില്‍
വച്ചു നടന്ന കോണ്‍ ഫറന്സില് രമണ്‍ ശ്രീവാസ്തവയെ ഉടന്‍
അറസ്റ്റുചെയ്യണമെന്ന് ഐ.ബി. ഉദ്യോഗസ്ഥര്‍ വാശി പിടിച്ചു. ന മ്പി നാരായണനെ
അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അവര്‍ എന്നോടു ചോദിച്ചു.
ഐ.ബി. എന്നോട് ഒരു പ്രതിയോടെന്നപോലെയാണ് ചോദ്യം ചെയ്തതുകൊണ്ടിരുന്നത്. അതെനിക്ക് ഇഷ്ടപ്പെട്ടില്ല.
ഇതൊക്കെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന രാജഗോപാലന്‍ നായര്‍ അനുനയത്തിലെന്നപോലെ
പറഞ്ഞു." എന്നാപ്പിന്നെ നമ്പി നാരായണന്റെ അറസ്റ്റ് ഇനി വൈകിക്കേണ്ട.
ശ്രീവാസ്തവയുടെ കാര്യം പിന്നീട് തീരു മാനിക്കാം, എന്താ?"
ഞാനത് സമ്മതിച്ചു. നമ്പി നാരായണനെതിരെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍
ലഭിച്ചിട്ടുണ്ട്. ബാംഗ്ല രില്‍ നിന്നും അറസ്റ്റു ചെയ്ത ചന്ദ്രശേഖരന്റെ
മൊഴി, നമ്പി നാരായണനെയും ഫൗസിയ ഹസനെയും ഹോട്ടല്‍ മുറിയില്‍ വച്ച്
കണ്ടുവെന്നും അവര്‍ ഒരു ബിസിനസ് ഡിലാണ് സംസാരിക്കുന്നതെന്ന് ഫൗസിയ പറഞ്ഞതു
മാണ്. ഇതിനു പുറമെ, നമ്പി നാരായണന്റെ വീട്ടില്‍ ഉപയോഗിച്ചിരുന്ന
ഫോണില്‍നിന്നും അനേകം കോളു കള്‍ അമേരിക്ക, റഷ്യ, ഓസ്ട്രേലിയ
എന്നിവിടങ്ങളിലേക്കാണ് വിളിച്ചിരിക്കുന്നത്.
ഈ ടെലഫോണാകട്ടെ കുര്യന് കളത്തില്‍ എന്ന വന്‍കിട കോണ്‍ട്രാക്ടറുടെ പേരില്‍ എടുത്തിരിക്കുന്നതാണ്.
മറിയം റഷീദ് അറസ്റ്റു ചെയ്യപ്പെട്ട പത്താം ദിവസം നമ്പി നാരായണന്
ഐ.എസ്.ആര്.ഒ.യില്‍നിന്നും സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള
അപേക്ഷ ഡയറക്ടറായിരുന്ന മുത്തുനായകത്തിന് നല്കി. അദ്ദേഹം അപേക്ഷ ശുപാര്‍ശ
ചെയ്തതുകൊണ്ട് കേന്ദ്ര ഗവണ്മെന്റിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേസ്
അധികൃതര്‍ക്ക് അയച്ചുകൊടുത്തു.
സ്വാഭാവികമായും ആരോപണവിധേയനായ ഒരാള്‍ ഐ.എസ്.ആര്.ഒ. പോലു ള്ള
സ്ഥാപനത്തില്‍നിന്നും ജോലി രാജിവെച്ചാല്‍ അയാള്‍ സിംഗപ്പൂരിലേക്കോ മറ്റോ
കടന്നുകളയാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇതിനുമുമ്പും പല ശാസ്ത്രജ്ഞരും,
അവരുടെ സേവനത്തിന് മറ്റു രാജ്യങ്ങളില്‍ കൂടുതല്‍ ശമ്പളവും സൗകര്യവും
കിട്ടുമെന്നറിഞ്ഞുകൊണ്ട് നാടുകടന്നിട്ടുണ്ട്. ഇവരുടെ പേരില്‍ എന്തെങ്കി ലും
കേസുണ്ടാവുകയാണെങ്കില്‍ പിന്നീടൊരിക്കലും അവരെ അറസ്റ്റു ചെയ്യുവാന്‍
പറ്റാത്തവിധം അവര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥ ഉണ്ടാകരുത് എന്നു
കാണിച്ച് നമ്പി നാരായണനെ അറസ്റ്റു ചെയ്യാം. കേസ് സി.ബി.ഐയ്ക്ക് വിടുന്നതിന്
ഉത്തരവ് നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് ഞാന്‍ നവംബര്‍
30ന് വൈകുന്നേരം തയ്യാറാക്കി നല്കി. ഡി.ജി.പി. മധുസൂദനന്റെ ഓഫീസില്‍
എത്തിച്ചു.
ഡി.ജി. പിയുടെ പി.എയ്ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. പിറ്റേന്നു രാവിലെ
മധുസൂദനന് എന്നെ വിളിപ്പിച്ചു. "നിങ്ങള്‍ റിപ്പോര്‍ട്ടു നല്കിയതു
നന്നായി. ഹോം സെക്രട്ടറിയും മുഖ്യമന്ത്രിയും ഇന്നലെത്തന്നെ നിങ്ങളുടെ
നിര്‍ദേശം അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാരിലേക്ക് ഫാക്സ് സന്ദേശവും
അയച്ചു." സിഗരറ്റില്‍ പുക ആഞ്ഞുവലിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞുതീര്‍ത്തത്.
"പ്രധാനമന്ത്രിയുടെ ഓഫീസ് ഈ കേസ് സി.ബി.ഐ.യ്ക്ക് നല്‍കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടിരിക്കുക യായിരുന്നു" എന്നുകൂടി കേട്ടപ്പോള്‍
എന്റെയുള്ളില്‍ അപായമണി മുഴങ്ങി. "അപ്പോള്‍ സി.ബി.ഐ. ഉടനെ വരുമോ സര്?
ഞാന്‍ ചോദിച്ചു. "ഓ. യെസ്. രണ്ടുദിവസത്തിനുള്ളില്‍ എത്തും." ഡി.ജി.പി.
തിടുക്കത്തില്‍ പറഞ്ഞു. സി.ബി.ഐയുടെ വരവിനെക്കുറിച്ച് എന്റെ
ടീമിലുള്ളവരോടെല്ലാം ഞാന്‍ പറഞ്ഞു.
നവംബര്‍ 30ന് സ്പെഷല്‍ ടീമിലെ അംഗമായിരുന്ന ഇന്സ്പെകക്ടര് യോഗേഷ നമ്പി
നാരായണനെ അറസ്സു ചെയ്തു. തൊട്ടടുത്ത ദിവസംതന്നെ എസ്.കെ. ശര്‍മ്മയെ
ഡി.വൈ.എസ്.പി. ജോഷ് തിരുവനന്തപുരം പങ്കജ് ഹോട്ടലില്‍നിന്നും അറസ്റ്റു
ചെയ്തതു.
കേസ് ഡയറി എഴുതി പൂര്‍ത്തിയാക്കി ഞങ്ങള്‍ കാത്തിരുന്നു. നമ്പി നാരായണനെ
അറസ്റ്റു ചെയ്യണമെ ന്ന ഇന്റലിജന്‍സ് ഡി.ജി.പി. രാജഗോപാല്‍ നായരുടെ
നിര്‍ദേശം രേഖയാക്കി എഴുതി വാങ്ങാതിരുന്നത് എനിക്ക് പറ്റിയ പിഴവായിരുന്നു.
അതിനും പിന്നീട് ഞാന്‍ കനത്ത വില നല്‍കേണ്ടിവന്നു.ഡിസംബര്‍ രണ്ടിന്
സി.ബി.ഐ. ടീമിന്റെ സന്ദേശം വന്നു. "കേസിന്റെ എഫ്.ഐ.ആര്. റിമാന്റ്
റിപ്പോര് ട്ട് മുതലായ രേഖകള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി വയ്ക്കുക."
പിറ്റേന്നുതന്നെ ഐ.ജി. മദന്‍ലാല്‍ ശര്‍മ്മയും ഒരു സംഘവും കേരളത്തിലെത്തി.
ഡിസംബര്‍ നാലിന് ഏല്പിക്കാനുള്ള കേസ് ഡയറി ഞാനെഴുതി. അതുവരെയുള്ള കേസ് ഡയറി
ജോഷയാണ് എഴുതിയത്. എ ന്നാല് അന്വേഷണ ഉദ്യോഗസ്ഥന് എന്ന നിലയില്‍
അവസാനത്തെ കേസ് ഡയറി ഞാനാണ് എഴുതിയിരുന്നത്. ഈ കേസില്‍ എന്തൊക്കെ ചെയ്തതു?
എന്തൊക്കെയാണ് നിഗമനങ്ങള്‍? എന്തൊക്കെ ഇനി ചെയ്യാം? എ ന്നതൊക്കെ
ഉള്‍പ്പെടുന്നതാണ് അവസാന കേസ് ഡയറി. ഞാന്‍ എന്റെ നിഗമനങ്ങളും അതില്‍
രേഖപ്പെടുത്തേണ്ടതുണ്ടായിരുന്നു. പക്ഷേ, ആ കേസ് ഡയറി പരസ്യമാവുകയും
തുടര്‍ന്ന് വിവാദമാവുകയും ചെയ്തതു.
രമണ്‍ ശ്രീവാസ്തവയെ അറസ്റ്റു ചെയ്യുവാന്‍ നിര്‍ദേശം
നല്‍കണമെന്നാവശ്യപ്പെട്ട മുന്‍ നക്സലൈറ്റ് പ്ര വര്‍ത്തകനായ അഡ്വ.
എ.എക്സ്. വര്‍ഗീസ് കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍
ചെയ്തിരുന്നു. ജസ്റ്റിസ് ശ്രീധരനും ജസ്റ്റിസ് പടനായ്ക്കും അടങ്ങുന്ന
ഡിവിഷന് ബെഞ്ചിന്റെ മുമ്പാകെയായിരുന്നു കേസ്.
ശ്രീവാസ്തവയ്ക്കക്കെതിരെ യാതൊരു തെളിവുമില്ലെന്നും അദ്ദേഹത്തിനെതിരെ
ഉയര്‍ന്ന ആരോപണങ്ങള്‍ കേരളാ പൊലീസിലെ വിഭാഗീയതയുടെ ഫലമാണെന്നും മറിയം
റഷീദയേയും മറ്റു പ്രതികളേയും കേരളാ പൊലീസ് കസ്റ്റഡിയില്‍ വച്ച്
പീഡിപ്പിച്ചിരുന്നുവെന്നും മറ്റും സി.ബി.ഐ. ഡിവൈ എസ്.പി. സുരേന്ദ്രപാല്‍
ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.
ഡിവിഷന് ബെഞ്ച് ഐ.ബി. റോ, എന്നീ അന്വേഷണസംഘങ്ങളോട് 'എന്തെങ്കിലും
തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചു. ഒപ്പംതന്നെ കേരളാ
പൊലീസിന്റെ കേസ് ഡയറി വരുത്തി പരിശോധിക്കു കയും ചെയ്തു. ഒരു രേഖയും
കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് റോ അറിയിച്ചു. ഐ.ബി.യാണെങ്കില്‍, മറിയം
റഷീദയെയും ഫൗസിയ ഹസനെയും പീഡിപ്പിച്ചു എന്ന സി.ബി.ഐ. സത്യവാങ്മൂലം
തെറ്റാണെന്ന് തെളിയിക്കുന്നതിനുവേണ്ടി മാത്രം മൂന്നു വീഡിയോ കാസറ്റുകള്‍
ഒരു ഉദ്യോഗസ്ഥന് വശം ഹൈക്കോടതി യില്‍ ഹാജരാക്കി.
കേരളാ പൊലീസിന്റെ കേസ് ഡയറി പരിശോധിക്കുകയും ഐ.ബി. കൊടുത്തയച്ച വീഡിയോ
കാസൈറ്റ് കോടതി കാണുകയും ചെയ്തത്തിനെത്തുടര്ന്ന് 1995 ജനുവരി 13ന്
ഹൈക്കോടതി സുപ്രധാനമായ വിധി പ്രസ്താവിച്ചു. സി.ബി.ഐ. സത്യവാങ്മൂലത്തില്‍
പറഞ്ഞതിനെ ഖണ്ഡിക്കുന്നതായിരുന്നു ആ വിധി. ഫൗ സിയ, ചന്ദ്രശേഖരന്,
ശശികുമാരന് എന്നിവരെ ചോദ്യം ചെയ്യുന്ന വേളയില്‍ എടുത്ത വീഡിയോയില്‍
നിന്നും അവര്‍ നിര്ഭയരായിട്ടാണ് വിവരങ്ങള്‍ നല്‍കിയത് എന്നും ശാരീരികമോ
മാനസികമോ ആയി അവരെ ഉപദ്രവിച്ചതിനെത്തുടര്‍ന്ന്
സമ്മര്‍ദ്ദത്തിലായിരുന്നുവെന്നു കരുതാനാവില്ലെന്നും രമണ്‍
ശ്രീവാസ്തവയ്ക്കക്കെതിരെ സുപ്രധാനമായ തെളിവുകള്‍ ഉണ്ടെന്നും കോടതി
രേഖപ്പെടുത്തി.
അന്ന് കോടതിവിധി മറിച്ചായിരുന്നുവെങ്കില്‍ എനിക്കും മറ്റു അന്വേഷണ
ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത്
അന്വേഷണമുണ്ടാവുമായിരുന്നു.
കോടതിവിധി വന്നയുടനെ രമണ്‍ ശ്രീവാസ്തവയെ അന്വേഷണവിധേയമായി സസ്പെന്‍ഡ്
ചെയ്തു. കോണ്‍ഗ്രസ്സിലെ ആന്റണി ഗ്രൂപ്പുനേതാക്കളായ സുധീരന്,
ഉമ്മന്‍ചാണ്ടി, ചെറിയാന് ഫിലിപ്പ്, എം.ഐ. ഷാനവാസ് മുതലായവരും കെ.എം. മാണി,
പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും മറ്റും ഡല്‍ഹിയിലെത്തി
ഹൈക്കമാന്റിനുമേല്‍ നേതൃമാറ്റം എന്ന ആശയം ശക്തിയായി
ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ 1995 മാര്‍ച്ചില്‍ കെ. കരുണാകരന്
രാജിവെച്ചു.
ഏപ്രില്‍മാസം എ.കെ. ആന്റണി ഡല്‍ഹിയില്‍നിന്നും കേരളത്തിലെത്തി
മുഖ്യമന്ത്രിയായി അധികാരമേറ്റു. അന്നുമുതല്‍ ഇന്നുവരെ അധികാരം ആന്റണി
ഗ്രൂപ്പിനു സ്വന്തമായി. കരുണാകരന്റെ മക്കളും അടുത്ത അനുയായികളും
അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്നു നിഷ്കാസിതരായി. 'എ' ഗ്രൂപ്പിന്
അതിന്റെ രാഷ്ട്രീയ അധികാരം നേടുവാന്‍ ബിഷപ്പുമാരുടെ ഗൂഢാലോചനയില്‍ ആ
വിര്ഭവിച്ചതാണ് ഐ.എസ്.ആര്.ഒ. ചാരക്കേസ് എന്ന് സമൂഹത്തില്‍
കുറേപ്പേരെങ്കിലും ഇന്നും വിശ്വസിക്കുന്നുണ്ടാവും. ആരോപണങ്ങള്‍
ഉയര്‍ത്തുന്നവര്‍ക്ക് തെളിയിക്കേണ്ട ബാധ്യതയില്ലാത്ത രാജ്യമാണല്ലോ ഇന്ത്യ.
രമണ്‍ ശ്രീവാസ്തവ ഉന്നതമായ ഔദ്യോഗിക രാഷ്ട്രീയ മേഖലകളില്‍ അതിശക്തമായ
സ്വാധീനമുള്ളയാളാണ്. അദ്ദേഹത്തിന്റെ സഹോദരന് വിക്രം ശ്രീവാസ്തവ ഐ.ജിയാണ്,
പ്രധാനമന്ത്രിയുടെ ഓഫീസില്‍ സുരക്ഷാവിഭാഗം മേധാവിയായിരുന്നു. അവരുടെ
പിതാവായ കെ.കെ. ശ്രീവാസ്തവയും ഉത്തര്‍പ്രദേശില്‍ ഐ.ജി.യായിരുന്നു.
ശ്രീവാസ്തവമാരും സിന്‍ഹമാരുമൊക്കെ ഉള്‍പ്പെടുന്ന കയസ്ഥ സമുദായത്തിന്
അതിശക്തമായ സ്വാധീനം എല്ലാ കാലത്തും രാഷ്ട്രീയമണ്ഡലങ്ങളിലുണ്ട്.
ഇതിനെല്ലാം പുറമെ, പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകന് പ്രഭാകര റാവു,
ഹൈദരാബാദിലെ വന്‍ വ്യവസായിയായ രവീന്ദ്ര റെഡ്ഡി എന്നിവരെപ്പറ്റി ഐ.ബി. എഴുതി
അയച്ച റിപ്പോര്‍ട്ടുകള്‍ നരസിംഹറാവുവിനെ രോഷാകുലനാക്കിയിരുന്നു. ഇതെല്ലാം
ഉന്നത ഉദ്യോഗസ്ഥ രാഷ്ട്രീയ ബിസിനസ് മേഖലകളില്‍ കടുത്ത
ചലനമുണ്ടാക്കിയിരുന്നു. ഐ.എസ്.ആര്.ഒ. ചാരക്കേസ് വെറും കളവും കൃത്രിമവും
കെട്ടിച്ചമച്ചതുമാണെന്ന് തെളിയിക്കേണ്ടത് അവരുടെയൊക്കെ ആവശ്യമായിരുന്നു.
ഇതിന്റെയൊക്കെ വിശദവിവരങ്ങള്‍ ഐ.ബിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന എം.കെ.
ധാര്‍ 'ഓപ്പണ്‍ സീക്രട്ടസ് എന്ന തന്റെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.
സി.ബി.ഐ. ഡയറക്ടര്‍ വിജയരാമറാവു തിരുവനന്തപുരത്തെത്തിയതോടെയാണ്
കേസന്വേഷണത്തിന്റെ ദിശ മാറ്റിയത്. പ്രധാനമന്ത്രി നരസിംഹറാവുവിന്റെ
കേരളത്തിലേക്കുള്ള രഹസ്യയാത്രയും സി.ബി.ഐ. അന്വേഷണത്തിന്റെ ഗതി
മാറ്റിവിട്ടു. കേരളാ ഹൈക്കോടതി സി.ബി.ഐ.യ്ക്കെതിരെ വിമര്‍ശനമുന്നയിച്ചു.
സി.ബി.ഐ. ഡയറക്ടറോട് നേരിട്ട സത്യവാങ്മൂലം സമര്‍പ്പിക്കുവാന്‍
ആവശ്യപ്പെട്ടു. ഇത് സി.ബി.ഐ. ഉദ്യോഗസ്ഥരില്‍ അമര്‍ഷമുണ്ടാക്കി.
സി.ബി.ഐ. സംഘത്തില്‍ മലയാളിയായ ഡി.ഐ.ജി. പി. മധുസൂദനന് നായര്‍ എന്ന പി.എം.
നായരുണ്ടായിരുന്നു. പത്രങ്ങളിലും മാസികകളിലും സി.ബി.ഐ. അന്വേഷണത്തെ
പിന്താങ്ങി വാര്‍ത്തകള്‍ കൊടുക്കുക, ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന്
വരുത്തിത്തീര്‍ക്കുന്നതിന് മീഡിയയില്‍ സ്വാധീനം ചെലുത്തുക എന്ന
ചുമതലയുമായിട്ടാണ് പി.എം. നായര്‍ ഡല്‍ഹിയില്‍നിന്നും ഇങ്ങോട്ട് വന്നത്.
എഷ്യാനെറ്റിലെ 'കണ്ണാടി' എന്ന പരിപാടിയിലൂടെ മറിയം റഷീദ്, ഫൗസിയ ഹസന്,
നമ്പി നാരായണന് മുതലായവരുടെ അഭിമുഖം ആവര്‍ത്തിച്ച അവതരിപ്പിച്ചു. മംഗളം
പത്രവും ചില മനുഷ്യാവകാശപ്രവര്‍ത്തകരും സാഹിത്യകാരന്മാരും മറിയം
റഷീദയ്ക്കും നമ്പി നാരായണനും വേണ്ടി കരഞ്ഞുകൊണ്ട് സംസാരിക്കുന്നു.
അക്ഷരാഭ്യാസമില്ലാത്ത മറിയം റഷീദയെയാണോ ഇത്രയും വലിയ ദൗത്യം ഏല്‍പ്പിക്കുക
എന്ന് പരിഹാസത്തോടെ ചിലര്‍ ചോദിച്ചു. പിന്നെന്തിനാണ് മറിയം റഷീദയും ഫൗസിയ
ഹസനും വന്നതെന്ന് അവര്‍ ചോദിച്ചില്ല. ചിന്തിച്ചില്ല.
മറിയം റഷീദ എന്ന യുവതി മാലദ്വീപ് സര്‍ക്കാരിന്റെ അര്‍ദ്ധസൈനിക വിഭാഗമായ
നാഷണല്‍ സെക്യു രിറ്റി സര്‍വീസില്‍ ജോലി ചെയ്തതു വന്നിരുന്ന ഒരു
ഉദ്യോഗസ്ഥയായിരുന്നു. ഒരു പ്രത്യേക ദൗത്യവുമായി ആ രാജ്യത്തെ സര്‍ക്കാര്‍
അവരെ ഇന്ത്യയിലേക്ക് അയയ്ക്കുകയായിരുന്നു. 1994 ജൂണ്‍ മുതല്‍ നൂറിലധികം
ദിവസം അവര്‍ തിരുവനന്തപുരത്തും ബാംഗ്ലൂരിലുമായി താമസിച്ചത് നഗരക്കാഴ്ചകള്‍
കണ്ട് രസിക്കുവാനായിരുന്നി ല്ല. തന്റെ ദൗത്യം പൂര്‍ത്തിയാക്കുവാന്‍
വേണ്ടിയായിരുന്നു. അന്നത്തെ മാലദ്വീപ്ത് പ്രസിഡന്റായിരുന്ന അബ്ദുള്‍ ഗയും
സര്‍ക്കാരിനെതിരെ എതിര്പക്ഷക്കാര് നടത്തുന്ന നീക്കങ്ങള്‍ കണ്ടെത്തി,
മാലദ്വീപ് സര്‍ക്കാരിലെ ഉന്നതരെ കൃത്യമായി
അറിയിച്ചുകൊണ്ടിരിക്കുകയെന്നതായിരുന്നു ആ ദൗത്യം.
നമ്പി നാരായണനുവേണ്ടി വാദിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സിബി
മാത്യുവിനെയും വിജയനെയും വെറുതെ വിടരുത് എന്ന് ആക്രോശിച്ചു. ഡി.ജി.പിമാരായ
മധുസൂദനനും രാജഗോപാലന്‍ നായരും കേരളാ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി ഒരു
വാക്കുപോലും സംസാരിക്കുവാന്‍ തയ്യാറായില്ല.
മറിയം റഷീദയെ വിസാ കാലാവധിക്കുശേഷം ഇന്ത്യയില്‍ താമസിപ്പിച്ചുവെന്ന കേസ്
വിചാരണ ചെയ്ത എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മോഹനരാജന് അവരെ
വെറുതെ വിട്ടു. തുടര്‍ന്ന് പത്രങ്ങളില്‍ വലിയ വാര്‍ത്ത വന്നു. 'ചാരക്കേസും
ഇതേ രീതിയില്‍ അവസാനിപ്പിക്കാന്‍ സി.ബി.ഐ. ഒരുങ്ങുന്നു' എന്ന്. ഇതിനു
പിന്നാലെ മറ്റൊരു വിവരംകൂടി അറിഞ്ഞു. സി.ബി.ഐയിലെ ഡി.ഐ.ജി. പി.എം. നായര്‍,
ഡി. ജി.പി. മധുസൂദനന്റെ ഓഫീസില്‍ പലതവണ വന്ന് അദ്ദേഹവുമായി ചര്‍ച്ച
നടത്തുന്നുണ്ടെന്ന് എനിക്ക് വിവരം കിട്ടി. ഇതറിഞ്ഞ് ഞാന്‍ എസ്.പി.
ബാബുരാജിനെയുംകൊണ്ട് ഡി.ജി.പി. മധുസൂദനനെ അദ്ദേഹത്തിന്റെ ഭാര്യവീടായ
കരുനാഗപ്പള്ളിയില്‍ ചെന്നു കണ്ടു. "ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്
സാറിനുമറിയാം. സി.ബി.ഐക്കാര്‍ ഞങ്ങളെ ഉപദ്രവിക്കുന്ന രീതിയില്‍ ഫൈനല്‍
റിപ്പോര്‍ട്ടെഴുതാന്‍ അനുവദിക്കരുത്."
എസ്.പി. ബാബുരാജ് ഒന്നും മിണ്ടാതെ കൂടെയിരുന്നതേയുള്ള. ബാബുരാജ്
ഡി.ജി.പിയുടെ സ്വന്തം ആളാണല്ലോ. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഡി.ജി.പിയെ
വീണ്ടും അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കണ്ടു. ഞാന്‍ എന്റെ ആവശ്യം
ആവര്‍ത്തിച്ചു. "ഞാനെന്തു ചെയ്യാനാ? ഞാന്‍ പറയുന്നതുപോലെ സി.ബി.ഐ. എഴുതുമോ?
ഡി.ജി.പി. മധുസൂദനന് ദേഷ്യപ്പെട്ടാണ് അത് പറഞ്ഞത്. സി.ബി.ഐ.യിലെ
പി.എം.നായരുടെ സന്ദര്‍ശനം ഞാനറിഞ്ഞത് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞില്ല.
ഡി.ജി.പി. തന്റെ കീഴുദ്യോഗസ്ഥരെ സംരക്ഷിക്കുവാന്‍വേണ്ടി യാതൊന്നും
ചെയ്യില്ലെന്ന് എനിക്ക് മനസ്സിലായി. ഒരുദിവസം ഞാന്‍ ഓഫീസിലിരിക്കെ
ചങ്ങനാശേരി സ്വദേശിയായ ഒരു യുവാവ് എന്നെ കാണുവാനായി വന്നു. അയാള്‍ വളരെ
അസ്വസ്ഥനായിരുന്നു. എനിക്ക് ഒരു സന്ദേശവുമായിട്ടാണ് അയാള്‍ വന്നതെന്നു പറ
ഞ്ഞു. എന്താണ് സന്ദേശം? "ആരില്‍ നിന്ന്? ഞാന്‍ അയാളോട് ചോദിച്ചു.
അയാള്‍ പറഞ്ഞു: "ഞാന്‍ കോഴിക്കോട് ജില്ലയിലെ കുളത്തുവയലില്‍ ധ്യാനത്തിനു
പോയതാണ്. ധ്യാനത്തിന്റെ മൂന്നാംദിവസം ഫാദര്‍ സി.ജെ. വര്‍ക്കി
പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹം പെട്ടെന്നു നിര്‍ത്തി. എ ല്ലാവരും
സ്തുതിച്ചു പ്രാര്‍ത്ഥിക്കുക, തനിക്കൊരു സന്ദേശം കിട്ടുന്നു എന്ന് ഉറക്കെ
വിളിച്ചുപറഞ്ഞു. ഞങ്ങള്‍ യേശുവേ സ്തോത്രം, ആരാധന എന്നൊക്കെ ഉറക്കെ പറഞ്ഞ്
സ്തുതിച്ചു.
ഫാദര്‍ വര്‍ക്കി തുടര്‍ന്നു പറഞ്ഞു: "ഞാനൊരു പൊലീസുദ്യോഗസ്ഥനെ കാണുന്നു.
കാക്കി വേഷമാണ്. അയാള്‍ വളരെയേറെ വേദനിക്കുന്നു. എന്തോ വിഷമഘട്ടത്തിലൂടെ
കടന്നുപോകുന്നു. അയാളുടെ പേര് സിബി മാത്യു എന്നാണ്. എല്ലാവരും ആ
വ്യക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കു" എന്ന്. അവിടെയിരിക്കുന്ന
ആര്‍ക്കെങ്കിലും ആ വ്യക്തിയെ അറിയുമെങ്കില്‍ ഈ വിവരം അയാളെ അറിയിക്കുക
എന്നും ഫാദര്‍ പറഞ്ഞു. സര്, എന്റെ നാട്ടുകാരനായതുകൊണ്ട് ഞാന്‍ പറയാന്‍
വന്നതാണ്."
അയാള്‍ ഇതും പറഞ്ഞ് പുറത്തേക്കിറങ്ങി നടന്നു. ചങ്ങനാശേരി കുളത്തുങ്കല്‍
അന്തോനിച്ചന്റെ മകനാണ് ആ വന്ന വ്യക്തി. അയാളുടെ ജ്യേഷ്ഠസഹോദരന് വിജി എന്റെ
സഹപാഠിയായിരുന്നു.അയാള്‍ പോയതോടെ എന്തോ അപകടം എന്നെ കാത്തിരിക്കുന്നതായി
എനിക്ക് തോന്നി. ചാരക്കേസു മായി ബന്ധപ്പെട്ടുതന്നെയായിരിക്കുമോ?
(തുടരും.....)