see photos below;
ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയില്‍ നിന്ന് 28 മൈല്‍ ദൂരെയുള്ള
റെക്സ്ഫോര്‍ഡിലെ കൊട്ടാര സദൃശമായ 'കോലത്ത് മാന്ഷനില്' ലേഖകന്‍
ചെല്ലുമ്പോള്‍ ഒരു അന്താരാഷ്ട്ര വാര്‍ത്താ സൃഷ്ടിയുടെ ഉറവിടമാണതെന്നു
തോന്നിയില്ല. മന:പ്പൂര്‍വ്വം തന്നെ കുടുക്കാനും അതുവഴി പല നേട്ടങ്ങളും
ഉണ്ടാക്കാമെന്ന ദുരുദ്ദേശത്തോടെ കഴിഞ്ഞ അഞ്ചര വര്‍ഷം തങ്ങള്‍
കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന ഒരു സ്ത്രീയുടെ ആരോപണങ്ങളുടെപരിണിതഫലം
അനുഭവിക്കേണ്ടി വന്ന ഗതികേടിലാണ് കുടുംബാംഗങ്ങള്‍. അശരണയായ ഒരു സ്ത്രീയോട്
അല്പം കരുണ കാണിച്ചതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റ് എന്ന് ആനി ജോര്‍ജ്ജും
കുടുംബാംഗങ്ങളും പറഞ്ഞു.
വീട്ടുവേലക്കാരിയെ പകലന്തിയോളം
അടിമയെപ്പോലെ പണിയെടുപ്പിക്കുകയും ശമ്പളം പോലും കൊടുക്കാതെ
നരകിപ്പിക്കുകയും, ഉണ്ണാനോ ഉറങ്ങാനോ സമയം നല്‍കാതെ മൂന്നു കുട്ടികള്‍
കിടന്നുറങ്ങുന്ന കിടപ്പുമുറിയിലെ ക്ലോസറ്റില്‍ ഉറങ്ങാന്‍ നിര്‍ബ്ബന്ധിച്ചു
എന്നൊക്കെ പത്രങ്ങളില്‍ അച്ചടിച്ചു വന്നതും, അതിന് തന്നെ നികൃഷ്ട ജീവിയായി
മുദ്രയടിക്കുംവിധം ജനങ്ങള്‍ കമന്റുകള്‍ എഴുതിയിടുകയും കണ്ടപ്പോള്‍
നെഞ്ചുപൊട്ടുന്ന അനുഭവമായിരുന്നു എന്ന് ആനിയും കുടുംബാംഗങ്ങളും പറഞ്ഞു.
വെറും ഒരു സാധാരണ വീടല്ല അത്. മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണവും
മുപ്പത്തിനാലു മുറികളും പത്തോളം ബാത്ത് റൂമുകളുമുള്ള ഒരു വീടാണത്.
പത്രങ്ങളില്‍ വി.എം. എന്ന പേരില്‍ അറിയപ്പെട്ട വത്സമ്മ
എന്ന ആ വേലക്കാരിക്ക് അമ്പതിനോടടുത്ത് പ്രായമുള്ളതാണ്. മൂന്നാം വയസ്സിലൊ
മറ്റൊ ബോംബേയിലേക്ക് കുടിയേറിയ അവര്‍ക്ക് മലയാളം അറിയാമെങ്കിലും
മറാത്തിയിലും ഹിന്ദിയിലുമാണ് ബോംബെയിലുള്ള അവരുടെ മക്കളോടും അമ്മയോടും
സംസാരിക്കാറ്. അല്പസ്വല്പം ഇംഗ്ലീഷും സംസാരിക്കും. ഒരു യു.എന്‍.
ഉദ്യോഗസ്ഥന്റെ വീട്ടുജോലിക്കാരിയായിട്ടാണ് അവര്‍ 1998-ല്‍
അമേരിക്കയിലെത്തിയത്. പക്ഷേ, 2005-ല്‍ സ്ഥലം വിടുകയായിരുന്നു.
പുറത്തുകടന്നാല്‍ കൂടുതല്‍ ശമ്പളം കിട്ടുമെന്ന ധാരണയിലാകാം അങ്ങനെ ചെയ്തത്.
പാസ്പോര്‍ട്ടും മറ്റു പേപ്പറുകളുമെല്ലാം ബോംബെയിലുള്ള മകന്
അയച്ചുകൊടുത്തു എന്നും അല്ലെങ്കില്‍ ഉദ്യോഗസ്ഥന് അവ കരസ്ഥമാക്കുമെന്നും
ഭയന്നിട്ടാണത്രേ അങ്ങനെ ചെയ്തത്.
വളരെ ദയനീയാവസ്ഥയിലായിരുന്നു അവര്‍ ജോര്‍ജ്
കോലത്തിന്റെയടുത്ത് എത്തുന്നത്. ഒരു പാസ്റ്റര്‍ കൊണ്ടുവന്നതുകൊണ്ട്
ജോര്‍ജ്ജ് വീട്ടില്‍ നിര്‍ത്തുകയായിരുന്നു. സാധാരണ
അമേരിക്കയിലെത്തുന്നവരൊക്കെ വിസയുമായിട്ടാണല്ലോ വരുന്നതെന്നും
കുടുംബാംഗങ്ങള്‍ കരുതി. യു.എന്‍. ഉദ്യോഗസ്ഥന് അന്വേഷണം നടത്തുകയോ
ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുകയോ ചെയ്തിരുന്നെങ്കില്‍
എന്താകുമായിരുന്നു അവസ്ഥ എന്ന് ഒരിക്കല്‍ വത്സമ്മയോട് തിരക്കിയിരുന്നു.
അങ്ങനെ ചെയ്താല്‍ കേസു കൊടുക്കുകയും അതുവഴി അമേരിക്കയില്‍
സ്ഥിരതാമസമാക്കാനുള്ള വിസ സംഘടിപ്പിക്കും എന്ന് വത്സമ്മ മറുപടി പറഞ്ഞെന്ന്
കുടുംബാംഗങ്ങള്‍ പറഞ്ഞു.
ബിസിനസ്സ് ശൃംഖലകളുള്ള ജോര്‍ജ്ജിനോ ആനിയ്ക്കോ
വത്സമ്മയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ആദ്യമൊന്നും അറിയില്ലായിരുന്നു.
വീട്ടിനകത്ത് മുഴുവന്‍ സ്വാതന്ത്ര്യവും അവര്‍ക്കുണ്ടായിരുന്നു. ഭക്ഷണം പാകം
ചെയ്യുവാന്‍ നിക്കോള്‍ എന്നഒരു അമേരിക്കക്കാരി ഷെഫ് ഉണ്ട്.
ലേഖകന്‍ അവരുമായും സംസാരിച്ചു. അവരാണ് കുട്ടികള്‍ക്കും
കുടുംബാംഗങ്ങള്‍ക്കുമുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ഒരു പ്രൊഫഷണല്‍ ഷെഫ്
ആയതുകൊണ്ട് അവര്‍ പല രീതികളിലുള്ള ഭക്ഷണമുണ്ടാക്കും. കുട്ടികള്‍ക്ക്
ഇന്ത്യന്‍ ഭക്ഷണത്തേക്കാള്‍ ഇഷ്ടം അമേരിക്കന്‍ ഭക്ഷണമാണ്. വത്സമ്മയും
അവരുണ്ടാക്കുന്ന ഭക്ഷണമാണ് കഴിക്കുന്നത്.
ഇടയ്ക്ക് ഇന്ത്യന്‍ രീതിയിലുള്ള ഭക്ഷണമോ മറ്റോ
വത്സമ്മയ്ക്ക് വേണമെങ്കില്‍ അത് അവര്‍ തന്നെ ഉണ്ടാക്കി കഴിക്കും. കടകളില്‍
പോകുന്നതും സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം നിക്കോള്‍ ആണ്.
ഞാന്‍
വിചാരിച്ചു ഇന്ത്യന്‍ ഭക്ഷണമുണ്ടാക്കാന്‍ മണിക്കൂറുകളെടുക്കുമെന്ന്. അത്
സത്യമല്ല എന്ന് പിന്നീട് ഞാന്‍ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. വത്സമ്മ
പോയതിനുശേഷം ആനിയുമായി ഞാന്‍ ഇന്ത്യന്‍ ഭക്ഷണമുണ്ടാക്കാറുണ്ട്. അതത്ര
പ്രയാസമുള്ള പണിയല്ല എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.വളരെ
ഈസിയായിരുന്നു അത്. രാത്രി ഏഴ് മണിയാകുമ്പോഴേക്കും കുട്ടികളും ഞങ്ങളും
ഡിന്നര്‍ കഴിച്ചിരിക്കും. എവരിതിംഗ് ഈസ് ക്ലീന്‍. പിന്നെ കിച്ചനില്‍
ആര്‍ക്കും യാതൊരു പണിയുമില്ല' എന്ന് നിക്കോള്‍ പറഞ്ഞു.
വീട്ടില്‍ ഭക്ഷണത്തിനു യാതൊരു ക്ഷാമവുമില്ല. സ്റ്റോര്‍
റൂമിലായാലും ഫ്രിഡ്ജിലായാലും ഭക്ഷണ സാധനങ്ങള്‍ ഇഷ്ടം പോലെ സ്റ്റോക്ക്
ചെയ്തിട്ടുണ്ട്. നിക്കോള്‍ ആണ് ആ വക കാര്യങ്ങള്‍ ചെയ്യുന്നത്.
കുടുംബാംഗങ്ങളെല്ലാവരും
സമ്മര്‍ കാലങ്ങളില്‍ ഔട്ടിംഗിനു പോകുമ്പോള്‍ വത്സമ്മയും കൂടെയുണ്ടാകും.
ജോര്‍ജ്ജ് ജീവിച്ചിരുന്നപ്പോള്‍ ഔട്ടിംഗിന് പോയാല്‍ ഒരാഴ്ചയോളം
ക്യാമ്പിംഗും മറ്റുമായി പുറത്തായിരിക്കും. വത്സമ്മയും കൂടെയുണ്ടാകും.
എവിടെപ്പോയാലും വത്സമ്മ ഒരു ചെറിയ ക്യാമറയുമായിട്ടായിരിക്കും പോകാറ്.
എവിടെച്ചെന്നാലും ഫോട്ടൊയുമെടുക്കും. കുട്ടികള്‍ അമ്മച്ചി എന്നു
വിളിക്കുന്ന വത്സമ്മയെ ഇളയ കുട്ടിക്ക് വലിയ സ്നേഹമായിരുന്നു എന്ന് അവര്‍
പറഞ്ഞു.
ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്ന ഇളയ കുട്ടിയുടെ
കാര്യം നോക്കാനായിരുന്നു വത്സമ്മയെ നിയോഗിച്ചിരുന്നത്. അല്ലാതെ കഠിന
ജോലികള്‍ക്കൊന്നുമല്ല. തന്നെയുമല്ല, വത്സമ്മ ഉള്ള കാലത്ത് വീട്ടില്‍ മറ്റു
ജോലിക്കാരും ഉണ്ടായിരുന്നു. പല ഇന്ത്യക്കാരി സ്ത്രീകളും ജോലിക്കു
വന്നിട്ടുണ്ട്. അതില്‍ പ്രായമായവരും ഉണ്ടായിരുന്നു.
ജോര്‍ജ്ജ് അതൊക്കെ ചെയ്തത് മാനുഷിക പരിഗണനകൊണ്ടു
മാത്രമാണെന്ന് അവര്‍ പറയുന്നു. സഹായമഭ്യര്‍ത്ഥിച്ചു വരുന്ന ആരെയും
ജോര്‍ജ്ജ് നിരാശപ്പെടുത്താറില്ല എന്നും അവര്‍ പറഞ്ഞു. പിന്നെ സ്ഥിരമായി
വീട്ടില്‍ തന്നെയുള്ള ഒരാള്‍ പതിനേഴു മണിക്കൂറും ജോലി ചെയ്തു എന്നു
പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുന്നത് ? തന്നെയുമല്ല, പരാതിയില്‍ പറയുന്നതുപോലെ
എല്ലാവര്ക്കും ഭക്ഷണമുണ്ടാക്കുകയോ വീട് വൃത്തിയാക്കുകയോ ഒന്നും വത്സമ്മ
ചെയ്യേണ്ട ആവശ്യവുമില്ല.
സ്കൂളില്‍ പോകുന്ന കുട്ടികളെ നിക്കോള്‍ ആണ് രാവിലെ
സ്കൂള്‍ ബസ്സില്‍ കയറ്റി വിടുന്നത്. അതും രാവിലെ 7:30ന്. അല്ലാതെ രാവിലെ
5:45നൊന്നും വത്സമ്മയ്ക്ക് എഴുന്നേല്‍ക്കേണ്ട ആവശ്യമേ ഇല്ല. ആനി ജോലിക്കു
പോയിക്കഴിഞ്ഞാല്‍ നിക്കോളും വത്സമ്മയും മാത്രമേ വീട്ടിലുള്ളൂ. മുഴുവന്‍
സമയവും ടെലഫോണില്‍ തൂങ്ങിക്കിടക്കലാണ് വത്സമ്മയുടെ പണി എന്ന് നിക്കോള്‍
പറഞ്ഞു. ഹിന്ദിയിലാണ് സംസാരം. മണിക്കൂറുകളോളം ടെലഫോണില്‍ സംസാരിക്കുകയും
ടെലിവിഷനിലെ പരിപാടികള്‍ കാണലും ഉച്ചത്തില്‍ സംസാരിക്കുന്നതുമൊക്കെ
വത്സമ്മയുടെ സ്വഭാവമായിരുന്നു എന്നും നിക്കോള്‍ പറഞ്ഞു.
വത്സമ്മ ഇന്ത്യയിലേക്ക് ഫോണ്‍ ചെയ്ത് ആരോടാണ്
സംസാരിക്കുന്നതെന്ന ലേഖകന്റെ ചോദ്യത്തിന് രണ്ട് ആണ്മക്കള് ബോംബെയിലുണ്ട്
അവരോടാണ് എന്ന് ആനി പറഞ്ഞു. വീട്ടില്‍ തന്നെയുള്ള ഓഫീസ് മുറിയില്‍ ആനി
ജോലിത്തിരക്കിലായാലും വത്സമ്മയ്ക്ക് ടെലഫോണ്‍ ചെയ്യാന്‍ പൂര്‍ണ്ണ
സ്വാതന്ത്ര്യം നല്‍കിയിരുന്നു.
ടൈം വാര്‍ണറിന്റെ മാസത്തില്‍ ലഭിക്കുന്ന 1000 മിനിറ്റുകളുടെ
സര്‍വ്വീസ് കുറച്ച് ദിവസങ്ങള്‍ കൊണ്ട് വത്സമ്മ വിളിച്ചു തീര്‍ക്കുകയും
തുടര്‍ന്നുള്ള സംസാരത്തിന് കോളിംഗ് കാര്‍ഡുകള്‍
വാങ്ങിക്കൊടുക്കുകയുമായിരുന്നു എന്ന് നിക്കോള്‍ പറഞ്ഞു. പല പ്രാവശ്യവും
നിക്കോള്‍ തന്നെ കോളിംഗ് കാര്‍ഡുകള്‍ വാങ്ങിക്കൊടുത്തിട്ടുണ്ടെന്നും അവര്‍
പറഞ്ഞു. ബോംബെയിലെ മകന് ഇന്റര്‍നെറ്റ് ടെലഫോണ്‍ വഴിയാണ് വത്സമ്മയെ
വിളിക്കാറ്. അതുകൊണ്ടുതന്നെ മണിക്കൂറുകളോളം അവര്‍ ഫോണിലായിരിക്കും എന്നും
അവര്‍ പറഞ്ഞു.
അടിമപ്പണി ചെയ്യിക്കുകയോ പീഡിപ്പിക്കുകയോ
ചെയ്യുമായിരുന്നെങ്കില്‍ എങ്ങനെ അഞ്ചര വര്‍ഷം തങ്ങളുടെ കൂടെ കഴിഞ്ഞു?
വത്സമ്മയുടെ ആവശ്യപ്രകാരമാണ് പണമായും ചെക്കായും ശമ്പളം
കൊടുത്തുകൊണ്ടിരുന്നത്. ജോര്‍ജ്ജ് എല്ലാം ചെയ്തിരുന്നതുകൊണ്ട് ആനിയ്ക്ക്
അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ നല്ല ഒരു വീട്
ബോംബെയില്‍ വത്സമ്മ പണി കഴിപ്പിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ജോര്‍ജ്ജിന്റെ മരണശേഷം ബിസിനസ്സ് കാര്യങ്ങള്‍ നോക്കി
നടത്താന്‍ ആനി നിര്‍ബ്ബന്ധിതയായി. അതുകൊണ്ടുതന്നെ വീട്ടുകാര്യങ്ങള്‍
നോക്കാനോ വത്സമ്മയുടെ വിസയുടെയും മറ്റു കാര്യങ്ങള്‍ നോക്കാനോ ആനിക്ക്
സമയമില്ലാതെയായി. പക്ഷെ, വത്സമ്മ മുന്‍കൂട്ടി എല്ലാ പ്ലാനുകളും
ചെയ്യുന്നുണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയതത്രേ.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇമിഗ്രേഷന്‍ അധികൃതര്‍
വീട്ടിലെത്തിയത്. എന്താണ് സംഭവിച്ചതെന്നോ എന്തിനാണ് അവര്‍ വന്നതെന്നോ
ആദ്യം പിടികിട്ടിയില്ല. വത്സമ്മയെ തിരക്കിയാണ് അവര്‍ വന്നതെന്നറിഞ്ഞപ്പോള്‍
മാത്രമാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്. ആനി ഉടനെ ആനിയുടെ വക്കീലിനെ
വിളിച്ച് വരുത്തി വല്‍സമ്മയെ സഹായിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍,
വല്‍സമ്മ വളരെ കൂളായി പെരുമാറുകയും 'അവര്‍ എന്നെ കൊണ്ടുപോകാന്‍
വന്നതാണെന്ന്' പറഞ്ഞ് മേക്കപ്പുമൊക്കെ ഇട്ട് മുന്‍കൂട്ടി പായ്ക്ക് ചെയ്ത്
വച്ചിരുന്ന പെട്ടികളെല്ലാമെടുത്ത് അവരുടെ കൂടെ പോവുകയാണുണ്ടായത്.
പിന്നീടാണ് അറിഞ്ഞത് തലേ ദിവസം തന്നെ വത്സമ്മയുടെ
മകന് ഫോണിലൂടെ എല്ലാം വത്സമ്മയെ അറിയിച്ചിരുന്നു എന്ന്. മകന്
പറഞ്ഞിരുന്നത്രേ അവര്‍ വരുന്ന സമയമൊക്കെ. ഒരു പെട്ടിയുമായി വന്ന വത്സമ്മ
എമിഗ്രേഷന്‍ അധികൃതരുടെ കൂടെ പോകുമ്പോള്‍ അഞ്ചു പെട്ടികളുമായാണ് പോയതെന്ന്
അവര്‍ പറഞ്ഞു. എല്ലാം പാക്കുചെയ്ത് റെഡിയായി ഇരിക്കുകയായിരുന്നു
വത്സമ്മ.
വത്സമ്മയുടെ മകന് ഫോണ്‍ സംഭാഷണം റെക്കോര്‍ഡു ചെയ്തതും എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതുപോലെയായിരുന്നു.
വത്സമ്മയെ
പതിനേഴു മണിക്കൂര്‍ ജോലി ചെയ്യിക്കുമെന്ന് പറഞ്ഞത് ശരിയാണോ എന്ന
ചോദ്യത്തിന് നിക്കോളിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'പതിനേഴു മണിക്കൂറല്ല,
ഇരുപത്തിനാലു മണിക്കൂറും അവര്‍ ഇവിടെയുണ്ടായിരുന്നു. ജോലി
ചെയ്യുന്നതിനിടയില്‍ ഒരു ടെലിവിഷന്‍ ഷോ മുഴുവനും കാണാന്‍ ആരെങ്കിലും
സമ്മതിക്കുമോ? ഇവിടെയാണെങ്കില്‍ മുക്കിലും മൂലയിലുമൊക്കെ ടെലിവിഷനുണ്ട്.
ഇംഗ്ലീഷ് ചാനലിലെ ചില പ്രോഗ്രാമുകള്‍ വത്സമ്മയ്ക്ക് മന:പ്പാഠമാണ്. അതില്‍
അഭിനയിക്കുന്നവരുടെ പേരുകള്‍, പ്രസിദ്ധരായ ഗായകരുടെ പേരുകള്‍ എല്ലാം
വത്സമ്മയ്ക്ക് മന:പ്പാഠമാണ്. ടെലിവിഷന്റെ ശബ്ദം ഉച്ചത്തില്‍ വെച്ച് അതില്‍
കാണുന്നതുപോലെ ഡാന്‍സ് ചെയ്യുകയും പാട്ടു പാടുകയും ഒക്കെ ചെയ്ത് പരിപാടി
കഴിയുന്നതുവരെ ഇരിക്കാന്‍ ഒരു ജോലിക്കാരിയെ ആരെങ്കിലും അനുവദിക്കുമോ?
അമേരിക്കയില്‍ ജോലിസ്ഥലത്ത് മണിക്കൂറുകളോളം ടെലിവിഷന്‍ കാണാന്‍ ആരാണ്
അനുവദിക്കുന്നതെന്നാണ് നിക്കോളിന്റെ ചോദ്യം.
'വത്സമ്മ ചെയ്തിരുന്ന ജോലി ഇപ്പോള്‍ ഞാനാണ് ചെയ്യുന്നത്. വത്സമ്മ
രാത്രി വൈകിയും ഫോണില്‍ സംസാരിക്കുകയായിരിക്കും. ഞാന്‍ തന്നെ പലപ്പോഴും
അത്ഭുതപ്പെട്ടിട്ടുണ്ട് ഇത്രയും സമയം ഫോണില്‍ ആരെങ്കിലും സംസാരിക്കുമോ?
ഹിന്ദിയിലായതുകൊണ്ട് എനിക്കൊന്നും മനസ്സിലാകുകയില്ല. എങ്കിലും
ഇന്ത്യയിലേക്കാണ് വിളിക്കുന്നതെന്നറിയാം. കാരണം കോളിംഗ് കാര്‍ഡുകള്‍
വാങ്ങിക്കൊണ്ടുവരുന്നത് ഞാനാണല്ലോ.' നിക്കോള്‍ പറഞ്ഞു.
പിന്നെ ഈ വീട്ടില്‍ സ്ഥിരതാമസമുള്ള ഒരാള്‍, അത്
വേലക്കാരിയാണെങ്കില്‍, ഇരുപത്തിനാലു മണിക്കൂറും ജോലിയാണെന്നു പറഞ്ഞാല്‍
ആരും വിശ്വസിക്കും ? നിക്കോള്‍ കൂട്ടിച്ചേര്‍ത്തു.
ആനിയെ അടുത്തറിയാവുന്ന ആരും ഇത്തരത്തിലുള്ള ആരോപണം വിശ്വസിക്കുകയില്ല എന്ന് നിക്കോള്‍ ആണയിട്ടു പറയുന്നു.
ആനി രാവിലെ പുറത്തുപോകുകയും കുട്ടികള്‍ സ്കൂളില്‍
പോകുകയും ചെയ്താല്‍ എനിക്ക് കടകളില്‍ പോകണം. തിരിച്ചു വരുമ്പോള്‍ രണ്ടോ
മൂന്നോ മണിക്കൂറെങ്കിലും ആകും. വത്സമ്മയെ അടിമപ്പണി
ചെയ്യിക്കുകയായിരുന്നെങ്കില്‍ അവര്‍ക്ക് പുറത്തേക്കിറങ്ങി റോഡരികില്‍ പോയി
നിന്ന് ജനങ്ങളെ വിളിച്ചു കൂട്ടാമായിരുന്നു. അല്ലെങ്കില്‍ ടെലഫോണിലൂടെ
ആരെയെങ്കിലുമൊക്കെ വിളിച്ച് കാര്യങ്ങള്‍ പറയാമായിരുന്നു. അതൊന്നും ചെയ്യാതെ
അഞ്ചര വര്‍ഷം ഇവിടെ കഴിഞ്ഞ് ഇങ്ങനെയൊരു ട്രാപ്പ് ഒരിക്കലും
ചെയ്യരുതായിരുന്നു.'
പുറത്ത് നടക്കാന്‍ പോകുകയും ദിവസേന മെയില്‍ എടുക്കാന്‍
ഗേറ്റുവരെ പോകുന്നതുമൊക്കെ വത്സമ്മയായിരുന്നു. വീട്ടിലെ പുറത്തെ പണിക്കും
മറ്റും വേറെ ജോലിക്കാരുണ്ട്.
ശമ്പളം കൊടുക്കാതെ അടിമപ്പണി
ചെയ്യിച്ചു എന്ന് പറയുന്നത് ശുദ്ധ ഭോഷത്തരമാണ്. 'ആനിയെ ക്രൂരയായി
ചിത്രീകരിച്ചവര്‍ ആനിയുടെ മറ്റു ജോലിക്കാരോടോ സഹപ്രവര്‍ത്തകരോടോ
അയല്‍ക്കാരോടോ ചോദിച്ചു മനസ്സിലാക്കാവുന്നതേ ഉള്ളൂ' നിക്കോള്‍ പറഞ്ഞു.
'ഇത്രയും വലിയ ബിസിനസ്സ് ശൃംഖല അമേരിക്കയില്‍
നടത്തണമെങ്കില്‍ ഇവിടത്തെ നിയമങ്ങള്‍ക്കനുസൃതമായേ നടത്താന്‍ പറ്റൂ എന്ന്
ആര്‍ക്കാണറിഞ്ഞുകൂടാത്തത്. കണക്കുകള്‍ ബോധിപ്പിക്കാതെ ആര്‍ക്കെങ്കിലും
എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ടാക്സ് കൊടുക്കാതെ ഇവിടെ ബിസിനസ്സ്
ചെയ്യാന്‍ പറ്റുമോ?'
ജോര്‍ജ്ജിന്റെ ആകസ്മികമായ മരണം എല്ലാം
തകിടം മറിക്കുകയായിരുന്നു. ഭര്‍ത്താവ് മാത്രമല്ല, മൂത്ത മകനും ആ
അപകടത്തില്‍ മരണപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് ആനി ഇപ്പോഴും
മോചിതയായിട്ടില്ല.
പക്ഷെ, വത്സമ്മയാകട്ടെ അമേരിക്കയില്‍ സ്ഥിരതാമസമാക്കാനുള്ള
തന്ത്രങ്ങള്‍ മെനയുകയായിരുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ്
പിന്നീടുണ്ടായ സംഭവവികാസങ്ങളെന്ന് കുടുംബവൃത്തങ്ങളും മറ്റും പറയുന്നു.
ബോംബെയിലുള്ള മകന് അമേരിക്കയിലുള്ള ഏതെങ്കിലും സ്ത്രീകളെ വിവാഹം കഴിച്ച്
അതുവഴി അമേരിക്കയിലേക്ക് വരാനുള്ള വഴികള്‍ തേടി സോഷ്യല്‍
നെറ്റ്വര്ക്കിംഗിലൂടെ ശ്രമിക്കുന്നുണ്ടെന്ന് ഒരിക്കല്‍ വത്സമ്മ
സൂചിപ്പിച്ചിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വത്സമ്മയെ ഇമിഗ്രേഷന്‍
അധികൃതര്‍ കൊണ്ടുപോയതിനുശേഷം ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. വീട്ടിലെ
ഫോണ്‍ അണ്‍ലിസ്റ്റഡ് ആണെങ്കിലും വത്സമ്മയുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും
മാത്രം നമ്പര്‍ കൊടുത്തിട്ടുണ്ട്. ആ ഫോണിലാണ് അവര്‍ വിളിക്കാറ്. പിന്നെ
ആരെങ്കിലും ഫോണ്‍ വിളിക്കുകയാണെങ്കില്‍ വത്സമ്മയാണ് ഫോണ്‍ അറ്റന്‍ഡ്
ചെയ്യാറ്. അങ്ങനെ ഫ്രീഡം ഉള്ള ഈ വീട്ടില്‍ അവരെക്കൊണ്ട് അടിമപ്പണി
ചെയ്യിച്ചു എന്ന് പറയുന്നതില്‍ എന്താണ് ന്യായമെന്ന് അവര്‍ ചോദിച്ചു.
വേലക്കാരിയെ പീഡിപ്പിച്ച ക്രൂരയായ കോടീശ്വരിയെന്ന്
തന്നെ മുദ്രയടിക്കാന്‍ മാധ്യമങ്ങള്‍ കാണിച്ച വ്യഗ്രതയാണ് ആനിയേയും
കുടുംബാംഗങ്ങളേയും ഏറെ വേദനിപ്പിച്ചതെന്ന് അവര്‍ പറയുന്നു. അമേരിക്കയിലെ
ഏതോ മഞ്ഞപ്പത്രത്തില്‍ വന്ന വാര്‍ത്ത അതേപടി കോപ്പിയടിക്കുകയോ ഊഹാപോഹങ്ങള്‍
എഴുതിച്ചേര്‍ത്ത് പ്രചരിപ്പിക്കുകയോ ഒക്കെ ചെയ്യുന്നതാണോ പത്ര
ധര്‍മ്മമെന്ന് കുടുംബാംഗങ്ങള്‍ ചോദിക്കുന്നു. പത്രങ്ങള്‍ സെന്‍സേഷനുവേണ്ടി
എന്തും ചെയ്യും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഭര്‍ത്താവും മകനും മരിച്ചു
കിടന്നപ്പോള്‍ ആ കാഴ്ച കണ്ട് ബോധരഹിതയായ ആനിയെ കൂട്ടുകാരിയും ഭര്‍തൃ
സഹോദരിയും താങ്ങിപ്പിടിച്ചിരിക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി തന്നെ അറസ്റ്റു
ചെയ്തപ്പോഴെടുത്ത ചിത്രമെന്ന നിലയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത
സൃഷ്ടിച്ചതെന്ന് ആനി സങ്കടത്തോടെ ലേഖകനോടു പറഞ്ഞു. ഒരു മലയാളി സ്ത്രീയുടെ
ദയനീയാവസ്ഥ കണ്ട് അല്പം കരുണ കാണിച്ച തനിക്കും കുടുംബത്തിനും ഈ ഗതികേട്
വന്നതോര്‍ത്ത് ഖേദിക്കുകയാണ് ആനിയും കുടുംബാംഗങ്ങളും. അമേരിക്കയില്‍
മാത്രമല്ല, കേരളത്തിലും എല്ലാവരും വ്യാകുലതയിലാണ്. സത്യമെന്താണെന്ന് ആരും
അന്വേഷിക്കുന്നില്ല, അല്ലെങ്കില്‍ അറിയാന്‍ ആഗ്രഹിക്കുന്നില്ല.
അമേരിക്കയിലെ ഒരു ഇന്ത്യന്‍ ഡിപ്ലോമാറ്റിനെക്കുറിച്ച്
കഴിഞ്ഞ വര്‍ഷംവീട്ടുവേലക്കാരി പ്രചരിപ്പിച്ച കുപ്രചരണങ്ങളുടെ അതേ
രീതിയിലാണ് ഇവിടെയും വത്സമ്മ എന്ന വേലക്കാരി തന്ത്രങ്ങള്‍ മെനഞ്ഞതെന്ന്
ലേഖകനു തോന്നി.
Read another report below
Photos
ആനി ജോര്‍ജ്, 4 കുട്ടികള്‍, മുത്തശ്ശി-ആല്‍ബത്തില്‍ നിന്ന്
ആനി ജോര്‍ജ്
മൊയ്തീന് പുത്തന്‍ ചിറ കോലത്ത് മാന്‍ഷനു മുന്നില്‍
വത്സമ്മയുടെ മുറി, ബെഡ്ഡ്
see also: ആനി ജോര്‍ജിനെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് കുടുംബം
in Special section