ഇവരെ നിയമത്തിനു വിട്ടുകൊടുക്കണമോ? അതോ ഈ പിഞ്ചോമനകളെ വിധിയ്ക്കു വിട്ടുകൊടുക്കണമോ???
ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്കെതിരെയുള്ള കാമപിശാചിന്റെ താണ്ഡവത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍, നിയമസംഹിതകളെക്കുറിച്ച് ഗഹനമായൊന്നും അറിയാത്ത ഒരു സാധാരണമനുഷ്യകുട്ടത്തില് നിന്നുകൊണ്ട് ഉറക്കെ വിളിച്ച്ചോദിയ്ക്കാന് തോന്നുന്ന ഒരു ചോദ്യമാണ് 'ഇവരെനിയമത്തിനു വിട്ടുകൊടുക്കണമോ?'
തലയില്‍വച്ചാല്‍ പേനരിയ്ക്കും, താഴെവച്ചാല്‍ ഉറുമ്പരിയ്ക്കും എന്ന് പറഞ്ഞതുപോലെ ഓമനിച്ചുവളര്‍ത്തുന്ന, തന്റെ ജീവിതത്തില്‍ പറന്നുനടക്കുന്ന ഒരു കൊച്ചു ചിത്രശലഭമാകുന്ന മകന്റെ അല്ലെങ്കില്‍ മകളുടെ ജീവിതം എടുക്കുന്ന അല്ലെങ്കില്‍ നശിപ്പിയ്ക്കുന്ന ഈ കാമഭ്രാന്തന്മാരെ നിയമത്തിനു മാത്രം വിട്ടുകൊടുക്കാതെ തന്റെ പൊന്നോമനകളെക്കുറിച്ചോര്ത്ത് ജീവിതയാത്രയില്‍ മുഴുവന്‍ വിലപിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട മാതാപിതാക്കള്‍ക്ക് ഇവരെ വിട്ടുകൊടുക്കു. മനസ്സുനിറയെ പ്രതികാരം ചെയ്തെങ്കിലും പുകഞ്ഞു നീറുന്ന ഇവരുടെ മനസ്സിനൊരല്പം കുളിരുലഭിയ്ക്കട്ടെ.
സെപ്റ്റംബര്‍ 9നു മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ വാര്‍ത്ത കേട്ടവരെയെല്ലാം ഞെട്ടിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില്‍ റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ഏഴുവയസ്സുകാരന്റെ ധാരുണമായ കൊലബാധകമാണ് മാതാപിതാക്കളുടെ ഉറക്കം കെടുത്തിയത്. രാവിലെ സ്കൂളില്‍ മൂത്രപ്പുരയില്‍ പോയ കൊച്ചുകുഞ്ഞിനെ അവിടെ സ്വയംഭോഗം ചെയ്തിരുന്ന ബസ്സ്കണ്ടക്ടര് തന്റെ കാമപൂര്‍ത്തിയ്ക്കായി ഉപയോഗിയ്ക്കാന്‍ ശ്രമിയ്ക്കുകയും തുടര്‍ന്ന് കുട്ടി അതിനു വഴങ്ങാതിരുന്നതിനാലോ, കുതറിമാറാന്‍ ശ്രമിച്ചതിനാലോ കാരണമെന്തെന്നറിയില്ല തന്റെ കയ്യിലെ കത്തിയെടുത്ത് കണ്ടക്ടര്‍ കുട്ടിയുടെ കഴുത്ത് മുറിച്ചു എന്നതാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഈ കുറ്റകൃത്യം ചെയ്തു എന്ന് സംശയിയ്ക്കുന്ന കണ്ടക്ടറ്റെ തന്റെ മകന് അറിയുക പോലുമില്ലെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തിനു പിന്നിലുള്ള സത്യാവസ്ഥ എന്തായിരുന്നാലും ഈ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അവിടെ പഠിയ്ക്കുന്ന തന്റെ കുട്ടികളുടെ സുരക്ഷിതത്വത്തെകുറിച്ചാണ് ആശങ്ക.
ഈ വര്‍ഷം ജനുവരിയില്‍ മുംബൈയില്‍ അന്തേരി എന്ന സ്ഥലത്തെ പേരുകേട്ട ഒരു സ്കൂളില്‍ ഉണ്ടായ സംഭവവും മാതാപിതാക്കളെ വ്യാകുലപെടുത്തുന്നതും വിദ്യാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ളതുമാകുന്നു. ഒരു മൂന്നു വയസ്സുകാരിയെ ഡയറക്ടറിന്റെ ക്യാബിനില്‍ ആ സ്കൂളിലെതന്നെ ഉദ്ധ്യോഗസ്ഥരുടെ ഒത്താശയോടെ ഒത്താശയോടെ ലൈംഗികപീഡനത്തിന് ഇരയാക്കി എന്ന വാര്‍ത്ത ആ സ്കൂളിന്റെ അന്തരീക്ഷത്തില്‍ കോളിളക്കം സൃഷ്ടിച്ചു.
ഈ സാഹചര്യത്തില്‍ പണ്ടത്തെ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം ഓര്‍ത്തുപോകുകയാണ്. അന്നെല്ലാം ശിഷ്യന്മാര് വിദ്യാഭ്യാസം പൂര്‍ത്തിയാകുംവരെ ഗുരുവിന്റെ വീട്ടില്‍തന്നെ താമസിയ്ക്കുകയും ഗുരുവിനെയും, ഗുരുപത്നിയെയും മാതാപിതാക്കളെപ്പോലെ സംരക്ഷിയ്ക്കപ്പെടുകയും ചെയ്തിരുന്ന ഒരു സമ്പ്രദായമായിരുന്നു. കുട്ടികളുടെ സുരക്ഷിതത്വം എന്ന ചോദ്യത്തിനൊന്നും അന്നൊരു പ്രസക്തിയില്ലായിരുന്നു. അത്രയും ഉറച്ച വിശ്വാസമായിരുന്നു അന്നത്തെ കാലത്ത് മാതാപിതാക്കള്‍ക്ക് ഗുരുവിനോട്. ഗുരു എന്നാല്‍ ഒരു കുട്ടികളുടെ ജീവിതത്തിലാവശ്യമുള്ള പ്രാഥമിക എല്ലാ അറിവുകളും നല്കുന്നവനും, അവരുടെ ഭാവിയില്‍ ജിതജ്ഞാസ ഉള്ളവനുമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ സൗകര്യങ്ങളും, സുരക്ഷിതത്വവും, ഉത്തരവാദിത്വവും വാഗ്ദാനം ചെയ്യുന്ന വിദ്യാലയങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ സുരക്ഷിതത്വം എത്രമാത്രം ഉറപ്പുവരുത്താവുന്നതാണ് എന്നത് മാതാപിതാക്കളുടെ മുന്നില്‍ ഒരു വലിയ ചോദ്യചിഹ്നമായിരിയ്ക്കുന്നു. ഈ അടുത്ത കാലംവരെ കാമപ്പിശാചുക്കള്ക്ക് അടിമപ്പെടുന്നത് പെണ്കുരുന്നുകളായിരുന്നു എന്നതായിരുന്നു അനുഭവം. എന്നാല്‍ ഗുരുഗ്രാമില്‍ നടന്ന ഈ സംഭവം പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, നിഷ്കളങ്കരായ ആണ്കുരുന്നുകള്ക്കും കാമപ്പിശാചുക്കള്‍ ഒരു ഭീഷണിയായി മാറിയിരിയ്ക്കുന്നു എന്ന പുതിയ ബോധോദയം മാതാപിതാക്കള്‍ക്ക് പകര്‍ന്നിരിയ്ക്കുന്നു. അടിവരയിടുന്ന യാഥാര്‍ഥ്യം ഇവിടെ ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും സുരക്ഷിതരല്ല എന്നതാണ്.
കാമശമനത്തിനായി പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിയ്ക്കുന്ന സംഭവങ്ങള്‍ ദിനംപ്രതി ഇന്ത്യയില്‍ വര്‍ദ്ദിച്ചു കൊണ്ടേയിരിയ്ക്കുന്നു. ഇത് ഇന്ത്യയുടെ മാത്രം ഒരു ശാപമാണോ? മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങളെല്ലാം ദിനം പ്രതി നടന്നു കൊണ്ടിയ്ക്കുന്ന സംഭവങ്ങളില്‍ ചിലതുമാത്രം. സമൂഹത്തിന്റെ പ്രതികരണവും, ഉറ്റുനോക്കലും ഭയന്ന് വെളിപ്പെടുത്താതെ മാധ്യമങ്ങളുടെ കണ്ണില്‍പെടാതെ, നിയമത്തിന്റെ കൈകളില്‍ അകപ്പെടാതെ, നാലുചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുക്കിത്തീര്‍ത്ത് നെടുവീര്‍പ്പിടുന്ന എത്രയോ സംഭവങ്ങള്‍ ഇവിടെ അരങ്ങേറുന്നു!
പിഞ്ചു കുഞ്ഞുങ്ങളോടുള്ള ഈ ക്രൂരത വെറും വിദ്യാലങ്ങളിലെ മാത്രം ഒരുതങ്ങിനില്ക്കുന്നില്ല. തന്റെ കുടുംബം ഏറ്റവും അടുത്തറിയുന്ന, സുപരിചിതനായ ഇരുപത്തിരണ്ടുകാരനാല് ഗര്‍ഭിണിയായി, ഗര്‍ഭഛിദ്രത്തിനായി കോടതിയുടെ അനുമതി തേടിയ നിര്ഭാഗ്യവതിയായ പതിമൂന്നുവയസ്സുകാരിയുടെയും, പതതാം വയസ്സില്‍ ഗര്‍ഭിണിയായി വിധിയ്ക്കുപോലും ഒഴിവാക്കാന്‍ കഴിയാതെ പ്രസവിച്ച നിഭാഗ്യവതിയായ പത്തുവയസ്സുകാരിയുടെയും വാര്‍ത്തകളില്‍ നിന്നും കുട്ടികളെ പല സാഹചര്യത്തിലും ലൈംഗികമായി ഉപയോഗിയ്ക്കപ്പെടുന്നു എന്നതിന് തെളിവാണ്.
ഞാന്‍ എന്റെ മനസ്സിനോട് ചോദിയ്ക്കുന്ന ചോദ്യം ഇതാണ് നിത്യജീവിതത്തിനായും, തന്റെ കുടുംബത്തിന് വേണ്ടിയും പല സാഹചര്യങ്ങള്‍ കൊണ്ടും ശരീര വില്‍പ്പന ഒരു തൊഴിലായി സ്വീകരിച്ച ഒരു വിഭാഗം തന്നെ സമൂഹത്തില്‍ ലഭ്യമാകുമ്പോള്‍ എന്തിനീ തിരിച്ചറിവാകാത്ത പിഞ്ചോമനകളെ ഇത്തരം ഞെരമ്പു രോഗികള്‍ ബലിയാടാക്കുന്നു എന്നതാണ്!
എന്തായിരുന്നാലും ഇത്തരം സംഭവങ്ങള്‍ ഒന്നിന് പുറകെ മറ്റൊന്നായി ഇവിടെ അരങ്ങേറി കൊണ്ടിരിയ്ക്കുന്നു. ഓരോ സംഭവം നടക്കുമ്പോഴും അതെ കുറിച്ച മാധ്യമങ്ങള്‍ ഒന്നോ രണ്ടോ ദിവസം ചര്‍ച്ച ചെയ്യുകയും, സമൂഹം പരസ്പരം കാലത്തെ പഴിയ്ക്കുകയും ചെയ്യുന്നതല്ലാതെ ഇത്തരം സംഭവവികാസങ്ങള്‍ക്ക് ഇവിടെ തിരസ്സീല വീഴുന്നില്ല. എന്താണിതിനു കാരണം? ദിനം പ്രതി ഇത്തരം സംഭവങ്ങള്‍ കണ്ടും കേട്ടും മനസ്സ് മരവിച്ച പച്ചയായ സമൂഹത്തിനു പ്രതികരണശേഷി നഷ്ടപ്പെട്ടുവോ? സമൂഹത്തെ ശരിയായ വഴികളിലൂടെ സഞ്ചരിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന നീതിന്യായ വ്യവസ്ഥയ്ക്ക്. ബലക്ഷയമുണ്ടായോ? അതോ നിയമത്തെ പണം കൊണ്ട് കയ്യില്‍വച്ച് അമ്മാനമാടുന്ന സാമൂഹിക ദ്രോഹികള്‍ പെറ്റുപെരുകിയോ? അതോ കുറ്റവാളികള്‍ക്ക് ഊഴ്ന്നിറങ്ങാന്‍ പാകത്തിന് നിയമ സംഹിതയില്‍ വിള്ളലുകളുണ്ടായോ?
ഒരു നിര്‍ണ്ണായക ദിവസങ്ങള്‍ക്കുശേഷം ഇത്തരം സംഭവങ്ങളിലെ കുറ്റവാളികളെ ജനം തിരിച്ചറിയുന്നില്ല എന്നതുമാത്രമല്ല അവര്‍ക്കു മതിയായ ശിക്ഷ ലഭിയ്ക്കുന്നുണ്ടോ അതോ താല്‍ക്കാലിക നിയമ നടപടിയ്ക്കുശേഷം മാന്യനായി സമൂഹത്തില്‍ ഇറങ്ങി വിലസുന്നുണ്ടോ എന്നതിനെ കുറിച്ച് ജനങ്ങള്‍ മനസ്സിലാക്കുന്നില്ല. അതുകൊണ്ടു തന്നെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ സമൂഹത്തിന്റെ അറിവോടെത്തന്നെ നടപ്പാക്കുന്ന ശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ടിരുന്നാല് മാത്രമേ ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ മുതിരുന്നവര്‍ താല്‍ക്കാലിക സുഖത്തിനു ശേഷമുണ്ടാകുന്ന അനന്തരഫലത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ ഇടവരുകയും അതില്‍ നിന്നും പിന്തിരിയുകയുമുള്ളൂ.
മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ പ്രത്യേകം ശ്രദ്ധിയ്ക്കണം, ഇത്തരം മോശമായ സാഹചര്യങ്ങളെ കുറിച്ച കുട്ടികളെ ബോധവാന്മാരാക്കണം എന്നെല്ലാമുള്ള പ്രതിവിധികള്‍ ഒരു പരിധിവരെ പ്രാവര്‍ത്തികമാക്കാം. എന്നാല്‍ ഗുരുഗ്രാമില്‍ സംഭവിച്ചതുപോലുള്ള അപകടം പതിഞ്ഞിരിയ്ക്കുന്ന സാഹചര്യങ്ങളെ പറ്റി എങ്ങിനെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയും? അത് മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് അവരുടെ പിഞ്ചു മനസ്സിന് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന കാര്യങ്ങളല്ലേ മാതാപിതാക്കള്‍ക്ക് പറഞ്ഞു മനസ്സിലാക്കിപ്പിയ്ക്കാന്‍ കഴിയു. ഏതു സാഹചര്യവും കുഞ്ഞുങ്ങള്‍ക്കെതിരെ അപകടകാരികളായി തിരിഞ്ഞിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ പുതിയ വളരുന്ന തലമുറയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും, സംരക്ഷിയ്ക്കുന്നതിനും സമൂഹമെന്ന സാധാരണ മനുഷ്യന് സ്വീകരിയ്ക്കാവുന്ന നടപടികള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ച നമ്മള് ഓരോ വ്യക്തികളും ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു. അത് മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അവരുടെ സ്വയം സംരക്ഷയ്ക്കായി പര്യാപ്തമാക്കുന്ന രീതിയിലുള്ള വഴികള്‍ അവരെ പഠിപ്പിയ്ക്കണം. അതിനൊരു ഉദാഹരണമാണ് മുബൈയില്‍ കുട്ടികള്‍ക്കായി കണ്ടുപിടിയ്ക്കപ്പെട്ട 'Buddysystem (Buddy എന്നാല്‍ ഒരേപ്രായത്തിലുള്ള ഒരാള്‍ എന്നര്‍ത്ഥം). അതായത് മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ, പ്രത്യേകിച്ചും സ്കൂളില്‍ കുട്ടികള്‍ എവിടെ പോകുമ്പോഴും തനിയെ പോകാതിരിയ്ക്കാനും ഇപ്പോഴും ഒന്നോ രണ്ടോ കുട്ടികള്‍ കുടി മാത്രം എവിടെയും പോകണമെന്നും കുട്ടികളെ മാതാപിതാക്കള്‍ മനസ്സിലാക്കിയ്ക്കുക എന്നത്.
സമൂഹത്തിലെ പിഞ്ചു കുഞ്ഞുങ്ങളുടെ ഈ ദുരവസ്ഥയെ തരണം ചെയ്യുവാനായി നമ്മളില്‍ ഓരോരുത്തരുടെയും മനസ്സില്‍ ഉരുത്തിരിയുന്ന മൂല്യമുള്ള ആശയങ്ങള്‍ ചിന്തകള്‍ (അതായത് കുട്ടികളെ സ്വയം സംരക്ഷയ്ക്ക് ഉതകുന്ന എന്തെങ്കിലും മാര്‍ഗ്ഗങ്ങളും, അതുപോലെതതന്നെ കുറ്റവാളികളുടെ ശിക്ഷരീതികളെ കുറിച്ചുള്ള അഭിപ്രായങ്ങളും) അഭിപ്രായങ്ങള്‍ എന്ന ഇമലയാളിയുടെ തുറന്ന പുസ്തകത്തിലൂടെ നമുക്ക് പരസ്പരം കൈമാറി ബോധവാന്മാരാക്കാം.