ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ വര്‍ഗീയ പ്രസംഗങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ വിമര്‍ശനവുമായി സുപ്രീം കോടതി. വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്നു തെരഞ്ഞെടുപ്പു കമ്മീഷനോടു സുപ്രീംകോടതി ചോദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും, ബിഎസ്പി അധ്യക്ഷ മായാവതിയുടേയും വര്‍ഗീയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്ക്കെതരെ നടപടി സ്വീകരിക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്ന വിഷയത്തിലും കോടതി ചോദ്യങ്ങളുയര്‍ത്തി. മുസ്ലിംകള് കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത്, അലി വേണോ ബജ്രംഗബലി വേണോ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ക്കുനേരെ തെരഞ്ഞെടുപ്പു കമ്മീഷനു കണ്ണടച്ച് നില്ക്കുവാന് സാധിക്കില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍, പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരേ മാത്രമാണ് പരാതി ഫയല്‍ ചെയ്യാന്‍ കഴിയുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു. മതം, ജാതി എന്നിവയുടെ പേരില്‍ വോട്ട് അഭ്യര്‍ഥിക്കുന്നവര്‍ക്കെതിരെ നടപടി വൈകരുത് എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പെരുമാറ്റ ചട്ടത്തിന്റെ അപര്യാപ്ത ചൂണ്ടിക്കാട്ടിയത്.
ഇതോടെ, മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരേ സ്വീകരിക്കാന്‍ കഴിയുന്ന നടപടി വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിച്ചു. കേസ് കോടതി പിന്നീട് പരിഗണിക്കും.