ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം വെല്ലൂര്‍ ജില്ലകളിലെ രണ്ട് മരംമുറി സംഘങ്ങളില്‍ അടിമപ്പണി ചെയ്ത 42 തൊഴിലാളികളെ മോചിപ്പിച്ചു. റിലീസ് ബോണ്ടഡ് ലേബേഴ്സ് അസോസിയഷന് എന്ന സംഘടന നല്കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ മോചിതരായത്.
തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കുന്നുവെന്ന വിവരം ലഭിച്ച് അവരെ മോചിപ്പിക്കാനായി എത്തിയ കാഞ്ചീപുരം വെല്ലൂര്‍ ജില്ലകളിലെ സബ്കളക്ടര്‍മാര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു. കാഞ്ചീപുരത്ത് നിന്ന് എട്ട് കുടുംബങ്ങളിലെ 19 കുട്ടികള്‍ അടക്കം 28 പേരെയാണ് മോചിപ്പിച്ചത്. 14 പേരെ വെല്ലൂരില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. ഇവരെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മോചിപ്പിക്കപ്പെട്ടവരിലെ അവശനായ വൃദ്ധ തൊഴിലാളി ഉദ്യോഗസ്ഥരുടെ കാലില്‍ വീണ് നന്ദി പറയുന്ന ഫോട്ടോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
തൊഴിലാളികള്‍ക്ക് 9000 മുതല്‍ 25000 വരെ രൂപ കടം നല്കിയ ശേഷം 2 മുതല്‍ 15 വര്‍ഷം വരെ അടിമപ്പണി ചെയ്യിക്കുന്നതാണ് ഇവിടുത്തെ രീതി. ജോലി സമയത്ത് ഇവര്‍ക്ക് ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. വെള്ളം മാത്രം കുടിച്ചാണ് ജോലി ചെയ്തിരുന്നത്. തങ്ങളുടെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഞങ്ങളെ പട്ടിണിക്കിട്ട് അടിമപ്പണി ചെയ്യിക്കുമ്പോള്‍ അവര്‍ ഭക്ഷണവും കഴിച്ച് വിശ്രമിച്ചു.
ഈ അടിമപ്പണി സഹിക്കാനാകാതെ പലരും ഒളിച്ചോടി. വല്ലപ്പോഴും നൂറും ഇരുന്നൂറും രൂപ മാത്രമാണ് തങ്ങള്‍ക്ക് കൂലിയായി ലഭിച്ചിരുന്നതെന്നും തൊഴിലാളികള്‍ വെളിപ്പെടുത്തി.
ഉദ്യോഗസ്ഥര്‍ അടിമപ്പണി ചെയ്യിപ്പിച്ചിരുന്നവരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തൊഴിലാളികളെ നന്നായി നോക്കുന്നുണ്ടെന്നും ഇവര്‍ രണ്ട് ആഴ്ച മാത്രമേ ഇവിടെ ജോലി ചെയ്യുന്നുള്ളുവെന്നും അവര്‍ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. ഭൂമി ചെന്നൈ സ്വദേശിയായ ഒരാളുടേതാണെന്നും ഇവിടെ മരം മുറിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും മരം പിന്നീട് അരി മില്ലുകള്‍ക്കോ ഫാക്ടറികള്‍ക്കോ നല്‍കുകയാണെന്നും ഇയാള്‍ പറയുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു..