തമിഴകത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി കമലഹാസനെ മാറ്റാൻ ഇലക്ഷൻ എക്സ്പേർട്ട് പ്രശാന്ത് കിഷോർ ചെന്നൈയിലേക്ക് കേന്ദ്രീകരിക്കുന്നു. 2021ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ കമലിന്റെ മക്കൾ നീതിമയ്യത്തിന് ഭൂരിപക്ഷം നേടിയെടുക്കുകയാണ് ലക്ഷ്യം. ഇപ്പോൾ പ്രശാന്ത് കിഷോറിന്റെ ടീമിൽ പെട്ട അറുപത് പേർ ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയെന്ന് കമലിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ ആന്ധ്ര പിടിച്ചടക്കി ജഗൻമോഹൻ റെഡ്ഡി വരെ അധികാര സ്ഥാനങ്ങളിൽ എത്തിയതിന് പിന്നിൽ പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉണ്ടായിരുന്നു.
മിഷൻ 2021 എന്നാണ് തമിഴകത്തെ ഇലക്ഷൻ പ്രോജക്ടിന് പ്രശാന്ത് കിഷോർ പേരിട്ടിരിക്കുന്നത്. ഗ്രാമീണ മേഖലകളിൽ മക്കൾ നീതി മയ്യത്തിന് വേരോട്ടമുണ്ടാക്കുകയാണ് ആദ്യ തന്ത്രം. 600 പേരെയാണ് ഇതിനായി നിയോഗിക്കുക. ഇത് വിജയിച്ചാൽ തമിഴകം കമൽ പിടിക്കുമെന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്.