കോയമ്പത്തൂര്‍: വിവാദ ലോട്ടറി കരാറുകാരന് സാന്റിയാഗോ മാര്‍ട്ടിന്റെ 119.6 കോടി മൂല്യമുള്ള ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച ജപ്തി ചെയ്തു. മാര്‍ട്ടിന്റെ 61 ഫഌറ്റുകള്‍ 82 ഇടങ്ങളിലായുള്ള ഭൂസ്വത്ത്, ആറിടത്തുള്ള കെട്ടിടവും ഭൂമിയുമുള്ള സ്ഥലം. നേരത്തെ 138 കോടിയുടെ മൂല്യമുള്ള ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു.
സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള നാല്‍പ്പത് കമ്പനികള്‍ ഹവാല ഇടപാടിനെത്തുടര്‍ന്ന് സംശയ നിഴലിലായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് മാര്‍ട്ടിന്റെ എഴുപതിലധികം കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. അനധികൃതമായി സമ്പാദിച്ച 600 കോടിയും കണ്ടെത്തിയിരുന്നു. ലോട്ടറി ബിസിനസ്സില്‍ നിന്നും അനധികൃതമായി നേടിയ പണം നാല്‍പ്പതോളം കമ്പനികളില്‍ മുതല്‍ മുടക്കി എന്നാണ് കേസ്.
1998ലെ ലോട്ടറി നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിന് മാര്‍ട്ടിനും ഇയാളുടെ കൂട്ടാളികളും ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നും സിക്കിം സര്‍ക്കാരിനെ വഞ്ചിച്ചുകൊണ്ട് ഇവര്‍ തെറ്റായ മാര്‍ഗ്ഗത്തിലൂടെ നേട്ടമുണ്ടാക്കിയെന്നുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.
സാന്റിയാഗോ മാര്‍ട്ടിനും സിപിഎമ്മും തമ്മിലുള്ള ബന്ധം കേരള രാഷ്ട്രീയത്തില്‍ നേരത്തെ വലിയ വിവാദമായിരുന്നു. മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനി പത്രം രണ്ടു കോടി രൂപ വാങ്ങിയതായിരുന്നു വിവാദമായത്. എതിര്‍പ്പുയര്‍ന്നതോടെ ദേശാഭിമാനി 2 കോടി മടക്കി നല്‍കുകയും ചെയ്തിരുന്നു.